Image

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

Published on 20 September, 2021
ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)
പര്‍ദ്ദയണിയാത്ത സ്ത്രീകളെ, മുഖം കാണിക്കുന്ന സ്ത്രീകളെ, വിദ്യാഭ്യാസമുള്ള സ്ത്രീകളെ, പുറത്തുപോയി ജോലിയെടുക്കാന്‍ തയ്യാറുള്ള സ്ത്രീകളെ എന്തിനാണ് താലിബാന്‍ വെടിവച്ചിടുന്നത്? സ്ത്രീകളോട് പര്‍ദ്ദയിട്ടേ പുറത്തിറങ്ങാവൂ എന്ന് നിര്‍ബന്ധിക്കുന്ന താലിബാന്‍ സത്യത്തില്‍ പറയുന്നതെന്താണ്?  സ്ത്രീ മറ്റുള്ളവരെ[ ആണും പണ്ണും അടക്കം]  ആരെയും , കാണരുതെന്നല്ല ,[അങ്ങനെയുള്ള ക്രൂരതയൊന്നും ഞങ്ങൾ ചെയ്യില്ല] , മറിച്ച്   മററുള്ള  ആരും  അവരെ കാണരുത് എന്ന്  മാത്രമാണ് . എന്താണ് കണ്ടാല്‍ എന്ന ചോദ്യം വരും ? കണ്ടാല്‍ കാണുന്നവരില്‍ ചിലരില്‍ കാമമോ മോഹമോ ഉദിച്ചേക്കാം. എന്ന് മാത്രമാണുത്തരം . തന്റെ മത്രമെന്ന് കരുതുന്ന 'വസ്തു'വില്‍ മറ്റൊരുത്തന്‍ കണ്ണുവെച്ചാല്‍   നല്ല ബുദ്ധിമുട്ടാവും എന്ന് ആരെങ്കിലും  പറഞ്ഞു തരേണ്ടതുണ്ടോ ? കണ്ണുവയ്ക്കുന്നവന്‍ തന്നേക്കാള്‍ ശക്തിയുള്ളവനാണെങ്കില്‍ തന്റെ കാര്യം ഗോപി! എന്തിനാണീ  പൊല്ലാപ്പ്; ആ 'ജന്തു'വിന്റെ മുഖം കാണിച്ചുകൊടുക്കേണ്ട എന്നുവെച്ചാല്‍ കാര്യം കഴിഞ്ഞല്ലൊ. ശരീരത്തിന്റെ ഒരു ഭാഗവും ആരും  കാണേണ്ട. ഏതു ഭാഗം കണ്ടാലാണ്  അവന്മാർ പൊട്ടിത്തരിക്കുക എന്നറിയില്ല. അതിനാല്‍ ഒരു ചാക്കില്‍ കെട്ടി പുറത്തേക്ക്  കണ്ണുകാണാവുന്നവിധം രണ്ടു തുളയിടുക. അകത്ത് ആണോ പെണ്ണോ മൃഗമോ എന്നൊന്നും അന്യനറിയേണ്ട കാര്യമില്ല. പഠിപ്പിന്റേയോ ജോലിയുടേയോ എന്തിന്റെ പേരിലായാലും പുറത്തയക്കുന്നത് അപകടമാണ്. തന്റെ പോലെതന്നെയുള്ള,  സ്വയം നിന്ത്രിക്കാന്‍ വിഷമമുള്ള മനസ്സ് തന്നെയായിരിക്കും പുറത്തുള്ളവര്‍ക്കും. വേണ്ട, പൊല്ലാപ്പിനു നില്‍ക്കണ്ട. പശുവിനേയും പട്ടിയേയും ഒക്കെ കെട്ടിയിട്ടു വളര്‍ത്തുമ്പോള്‍ അവയ്‌ക്കെന്തു തോന്നുമെന്നൊന്നും നാം ആലോചിക്കാറില്ലല്ലൊ. ഏറിക്കവിഞ്ഞാല്‍ ശ്വാസം മുട്ടിച്ചാവും അതൊന്നും  വലിയ കാര്യമല്ല. ഒന്നുപോയാല്‍ പത്തെണ്ണത്തിനെ കൊണ്ടുവരാ ൻ  ഒരു നിമിഷം മതി.     വെറുതെ പെണ്ണിനെ പുറത്തയച്ച് പിന്നെ വരുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള ആണായ  അവനവന്റെ കഴിവില്ലായ്മ ലോകത്തിനുമുന്നില്‍ വിളമ്പേണ്ട ആവശ്യമൊന്നുമില്ല . പെ ണ്ണിനെ  കയറൂരി വിട്ടാല്‍, 'സ്വയംവര'ത്തിലൊന്നും ചാക്കില്‍ കെട്ടിപ്പൂട്ടി വയ്ക്കുന്നവരെ അവള്‍  തിരഞ്ഞെടുക്കില്ല.   കെട്ടിയിട്ട് തിന്നാന്‍ കൊടുത്ത് കാലാകാലം   നോക്കിയാലും ഒരു തരി  നന്ദി കാട്ടുകയുമില്ല. തരം കിട്ടിയാല്‍ ചാവാനോ ഓടിപ്പോകാനോ ആണ് അടിമകളെപ്പോലെ ജന്തു  ശ്രമിക്കുക.  കാലാകാലം പിണ്ണാക്കും വെള്ളവും കൊടുത്തു  പോറ്റിയ സാധനം ഓടിപ്പോയാൽ പിന്നെ അതിൻറെ  നഷ്ടം ആര് സഹിക്കും? തനിക്കു വേണ്ടപ്പോഴൊക്കെ വേണ്ടത്   അനുസരണയോടെ      ചെയ്തു തരാനാണ്     തീ റ്‍റി  പോറ്റി   കൂട്ടിലിടുന്നത് . അതൊക്കെ  വെള്ളത്തിൽ കലക്കാനോ?   എന്നിട്ട് മരിച്ചു ജീവിക്കാനോ  ?. അനുസരണക്കേട് കാട്ടുന്ന എല്ലാറ്റിനേയും വെടിവെച്ചിട്ട് സ്വര്‍ഗ്ഗത്തിലെത്താന്‍ കുറേ കാലംകൂടി ഇവിടെ  വേണമല്ലൊ?  ഇവിടെ നിഷിദ്ധമായ മദ്യവും മദിരാക്ഷികളും ആണ് സ്വർഗ്ഗത്തിൽ   കിട്ടുക  എന്ന് എല്ലാവരും പറയുന്നതാണ്   ആശ്വാസം. അതിനാല്‍ സ്വര്‍ഗ്ഗം വിട്ടുള്ള കളി     എന്തായാലും പറ്റില്ല. ആരെന്തൊക്കെ കളിയാക്കിയാലും അതു നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ വയ്യ. ഓമര്‍ഖയ്യാം പാടുന്നതുപോലെ വീണയും നിലാവും ഒന്നും ഒപ്പം  ഒരാവശ്യവുമില്ല. പാട്ടുപാടിയിട്ടും നൃത്തം ചെയ്തിട്ടും ആരും ഇന്നുവരെ എവിടേയും  നന്നായിട്ടുമില്ല.  അങ്ങനെ ആരും സ്വര്‍ഗ്ഗത്തിലെത്തിയിട്ടുമില്ല . മദ്യവും മദിരാക്ഷികളും  കിട്ടിയിട്ട് വലിയ കാര്യമില്ലെന്നു തോന്നുന്നതിനാലാവണം ,അവയിൽ  താല്പര്യമില്ലാത്തതിനാലാവണം  പെണ്ണുങ്ങള്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചാലോചിക്കാത്തത്.[ ഇത്തിരി ആലോചിച്ചിരുന്നു എങ്കിൽ  അവരിത്തരം  താന്തോന്നിത്തങ്ങൾ  കാട്ടില്ലായിരുന്നു ]. പിന്നെ, ഈ ഇഹലോകത്തിലെ  കാര്യം കയ്യൂക്കുകൊണ്ടും കനകംകൊണ്ടും കറുപ്പുകൊണ്ടും കൊണ്ടുനടക്കാവുന്നതേയുള്ളു താനും.. അതൊക്കെ വാങ്ങി പണിയെടുക്കാന്‍ പറ്റിയ ബുദ്ധിജീവികള്‍ ധാരാളമുണ്ട് ചുറ്റും.

 സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് മോഹിച്ചാവണം ഇവിടുത്തെ പെണ്ണുങ്ങളെ നരകിക്കാൻ വിട്ട് അവിടത്തെ മോഹിനിമാരെ എല്ലാവരും  അന്വേഷിക്കുന്നത്. പെണ്ണുങ്ങളുടെ കഴിവിടമൊന്നും ആർക്കും അത്ര വലിയ പ്രശ്നമല്ലെന്നു അവിടത്തേയ്ക്കും നമുക്കുമൊക്കെ അറിയാം.. വീട്ടില്‍ സമ്പാദിക്കാൻ  പെണ്ണുമാത്രമേയുള്ളുവെങ്കില്‍  അവർ ജോലിചെയ്യാതെ കുട്ടികളെ എങ്ങനെ പോറ്റും എന്ന് ചോദിക്കുന്നവരോട് പണ്ടുമുതലേ പറഞ്ഞിട്ടുള്ളതാണ്  എ പ്പോഴും പെണ്ണ്ആണിന്റെ തണലിലേക്ക് വരണമെന്ന്. അതേ  അവളെ രക്ഷിക്കൂ.   താൻ വിതച്ച  വിത്തിന്റെ വിളവാണ്  കുട്ടികൾ....  ഉടമസ്ഥാവകാശം  തനിക്കാണ്  പക്ഷെ  വിത്ത് വിതയ്ക്കാനൊരു സ്ഥലം വേണം, അതേ വേണ്ടു. പണ്ടേ പറഞ്ഞുവച്ചിട്ടുള്ളതല്ലേ , മണ്ണും പെണ്ണും (പൊന്നും) അടികിട്ടി മയപ്പെടണം എന്ന്?. ആ മൂന്നെണ്ണത്തില്‍ ഒന്നിന് ജീവനുണ്ട് എന്നേയുള്ളു. ജീവനില്ലാത്ത ശരീരം അളിയാന്‍ തുടങ്ങുമല്ലൊ എന്നോര്‍ത്ത് വേണ്ടപ്പോള്‍ വേണ്ടപോലെ ഉപയോഗിക്കാനായി ചാക്കില്‍ കെട്ടി സൂക്ഷിക്കുന്നു എന്നുമാത്രം. അവനവന്റെ  പൊന്നും മണ്ണും പെണ്ണും  തോന്നിയവര്‍ക്ക് തോന്നുംപോലെ ചെയ്യാന്‍ പുറത്തു കാട്ടും വിധം  എല്ലാർക്കും മുൻപിൽ ആരും ഇട്ടുകൊടുക്കാറില്ലല്ലൊ. മാത്രവുമല്ല അവള്‍ക്ക് മറ്റാരെയെങ്കിലും കാണേണ്ട യാതൊരാവശ്യവുമില്ല എന്നും തലയില്‍ ആള്‍ത്താമസമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും.  ആണ്പറഞ്ഞത് കേള്‍ക്കാതെ നടന്നാല്‍, കല്ലെറിഞ്ഞുകൊല്ലുകയൊ വെടിവെച്ചിടുകയോ ഒക്കെ സൗകര്യംപോലെ  അയാൾ ചെയ്താല്‍ ,മറ്റുള്ളവര്‍ക്ക് അതൊരു പാഠമാകുകയും ചെയ്യും . ഒരു വെടിക്ക് രണ്ടുപക്ഷി എന്നര്‍ത്ഥം.  ഒട്ടും ആലോചിക്കാതെ ഞങ്ങളൊന്നും  ചെയ്യാറില്ല  എന്ന്  അങ്ങേക്കും  അറിയാമല്ലോ.

 ഞങ്ങളെ ഇങ്ങനെയാക്കിയത് അമേരിക്കയാണെന്ന് എല്ലാവരേയും പോലെ ഞങ്ങള്‍ക്കും വിശ്വാസമുണ്ട്. എന്തൊക്കെ തരത്തിലുള്ള എത്രയൊക്കെ തോക്കും തോട്ടയുമാണ് ഞങ്ങള്‍ക്കവര്‍ തന്നത്. ഞങ്ങള്‍ക്കുപോലും കണ്ണുതള്ളിപ്പോയി. പക്ഷെ  ശരീരം 'വേണ്ട' പോലെ മൂടാത്ത ഡ്രസ്സുമിട്ട് സ്ഥലത്തെ  പുരാതന ഗോപുരങ്ങളുടെ ഫോട്ടോയെടുക്കുമ്പോള്‍ പത്തു നാനൂറാൾക്കാർ  ഒരുമിച്ച്   ഇട്ടു തട്ടിയപ്പോൾ  ,ഇമ്രാന്‍ ഖാന്‍ പറഞ്ഞപോലെ ആണുങ്ങള്‍ റോബോട്ടുകളല്ല എന്ന് എല്ലാവരും ഓര്‍ക്കണം. തോക്കായാലും പെണ്ണായാലും, വെറുതെ കിട്ടിയാല്‍ ഏത് ആണാണെങ്കിലും  വേണ്ടെന്നു വയ്ക്കുമോ?അതേ  ഇവിടെയും  നടന്നിട്ടുള്ളൂ   മനുഷ്യാവകാശമൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷെ ആതും പറഞ്ഞ് പോകാന്‍ പറ്റാത്ത പലയിടങ്ങളും ലോകത്തുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അറിയും. തന്റെ ജീവിതം വാള്‍ത്തുമ്പിലവസാനിച്ചാല്‍ ലോകത്തിന് ഒരു പത്ര വാര്‍ത്ത കിട്ടുമെന്നല്ലാതൈ തനിക്ക് വലിയ ഗുണമൊന്നും കിട്ടാനില്ല എന്നുമറിയാം. അതാണല്ലൊ യു.എന്‍. പോലും  നിസ്സഹായമായി  പലപ്പോഴും   പല സ്ഥലത്തും  നില്‍ക്കുന്നത്. അമേരിക്കന്‍ വിദ്യാഭ്യാസം ലഭിച്ച ചില തെറിച്ച പെണ്ണുങ്ങള്‍ ആണും പെണ്ണും തുല്യരാണെന്നും, പെണ്ണ് പഠിക്കണം ,   ആണിനൊപ്പം  നിന്ന് ജോലിചെയ്യണം  എ ന്നുമൊക്കെ പറഞ്ഞ് ബഹളം കൂട്ടുന്നുണ്ട്. അവരൊക്കെ അങ്ങനെ അവിടെ കിടന്ന് ചിലച്ചുകൊണ്ടിരിക്കും. ശബ്ദം വല്ലാതെയായാല്‍ ശാന്തമാക്കാനാണ് ഉശിരുള്ള ആണുങ്ങളുടെ കയ്യില്‍ തോക്കും ഉണ്ടയും .

ഇനി, അമേരിക്ക ഞങ്ങള്‍ക്ക് തോക്കും തോട്ടയും തന്നാല്‍ തന്നെ അത് റഷ്യക്കാരെയല്ലാതെ, ഞങ്ങളുടെ പെണ്ണുങ്ങള്‍ക്കുനേരെ പ്രയോഗിക്കുന്നതെന്തിനാണെന്ന്, ചില വിഡ്ഢികള്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഞങ്ങളുടെ കാരണവന്മാര്‍ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് അനുസരണയില്ലാത്ത, മതം പറയുംപോലെ നടക്കാത്ത, ആണിനെ ധിക്കരിക്കുന്ന പെണ്ണുങ്ങളെ വച്ചു പൊറുപ്പിക്കരുതെന്നാണ്. പ്രസവിക്കാനും പരിചരിക്കാനുമാണ് പെണ്ണുങ്ങള്‍ എന്ന് എത്ര കാലമായി പറഞ്ഞു നടക്കുന്നു.. പഠിച്ചും ചിന്തിച്ചും സമയം കളയാന്‍ കൈയ്യൂക്കുള്ള ആണുങ്ങളുണ്ട്. പിന്നെ സത്യം [ആരും കേള്‍ക്കാതെ]  ആരും പറയാതെ അങ്ങേക്കുമറിയാം , സ്‌കൂളില്‍ പോയി പഠിച്ചാല്‍  അവറ്റയുടെ ഭാവം മാറും. വെറുതേ നമ്മുടെ  ചില ചില  വേണ്ടാത്ത  കാര്യങ്ങൾ   കുത്തിക്കുത്തി  ചോദിക്കാന്‍ തുടങ്ങും. പഠിച്ചാല്‍ പിന്നെ, നമ്മൾ  പറയുന്ന  വിഡ്ഢിത്തങ്ങള്‍ ആ നശിച്ച  പെണ്ണുങ്ങൾ  വിശ്വസിക്കില്ല. ആള്‍ക്കാരെ വെട്ടിയും കൊന്നും ജീവിക്കുന്ന ആണുങ്ങളെ പൊതുവെ പെണ്ണുങ്ങള്‍ക്കിഷ്ടമാവില്ല  എന്നാണ് കാരണവന്മാര്‍ പറയുന്നത്.  പിന്നെ അവരടുത്തുപോലും വന്നു എന്ന്  വരില്ല. വരാതെ നമുക്ക് പറ്റുകയുമില്ല, അതാണ് ദൈവമേ യഥാർത്ഥ  വടംവലി. പണികിട്ടുന്നതു നമുക്കാണ്. അങ്ങയുടെ പേര് പറഞ്ഞാലും ചില തെറിച്ച വിത്തുകൾ  വഴിക്കു വരില്ല. പെണ്ണിന്റെ ശരീരം കണ്ടാലല്ലേ  കാണുന്നവർക്ക്  എന്തെങ്കിലുമൊക്കെ മനസ്സില്‍ തോന്നൂ. അതിനാൽ മറ്റുള്ളവരെ  കാണിക്കാതിരിക്കലാണ് നമുക്ക് ചെയ്യാവുന്നത്. അതിന് മൂടിക്കെട്ടണം. നമ്മള്‍ പറഞ്ഞു കൊടുക്കുന്നത് കേട്ട് പഠിച്ച്, ഈ ചാക്ക് ഇടുന്നത് സ്വന്തം  സ്വാതന്ത്ര്യവും ഇഷ്ടവുമാണെന്ന് പറയുന്ന കുലീനകളാണ്  നമ്മുടെ വിജയം ! അടിമത്തം  സ്വന്തം   ഇഷ്ടവും സ്വാതന്ത്ര്യവും ആണെന്ന് അടിമയെക്കൊണ്ട് പറയിപ്പിക്കാനാണ് തോക്ക്. 
വിശ്വാസിയുടേയും അവിശ്വാസിയുടേയും ലക്ഷ്യം തന്റെ ഇഷ്ടത്തിനു വിരുദ്ധമായവരെ അനുസരിപ്പിക്കാന്‍ പഠിപ്പിക്കുക എന്നതാണ് എന്ന് അങ്ങുതന്നെ എത്ര തവണ പറഞ്ഞിരിക്കുന്നു! അതില്ലെങ്കില്‍ മതം ഛിന്നഭിന്നമായിപ്പോകില്ലേ? അ തില്ലാതായാൽ,മതത്തിൽ   അങ്ങ് പറഞ്ഞിട്ടുണ്ട്  എന്ന്  ആരൊക്കെയോ പറയുന്ന പറച്ചിലുകളല്ലാതെ  മറ്റൊന്നും  അറിയാത്ത  ഞങ്ങടെയൊക്കെ  ഗതിയെന്താവും. വെറുതെയല്ല, കാരണവന്മാര്‍ മണ്ണും പെണ്ണും പൊന്നും എന്നു കൂട്ടിച്ചേര്‍ത്തു പറഞ്ഞത്. ഒന്നും മിണ്ടാതെ തുപ്പും ചവിട്ടും വിത്തും ഏറ്റുവാങ്ങുന്നവരാവണം, മണ്ണുപോലെ തന്നെ യാവണം പെണ്ണും   എന്ന്  എന്നേ ദൈവം പറഞ്ഞുവെച്ചിട്ടുണ്ട്  എന്നാണ്  വിശ്വാസികൾ പറയുന്നത് . വിശുദ്ധവും സദുദ്ദേശപരവുമായ ആ പഴമയില്‍ നിന്ന് വ്യതിചലിച്ച് ,അമേരിക്കയിലെ  പല  പെണ്ണുങ്ങളും  ചെയ്യുന്നപോലെ  ദേഹം പലയിടത്തും     പുറത്ത്കാ ണിക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ ചെയ്യുന്നത് വൈറ്റമിൻ ഡി  വെയിലിൽ നിന്ന് കിട്ടാനാണെന്ന  ഒരു നുണയും !! അങ്ങനെയെങ്കിൽ നമ്മുടെ  പെണ്ണുങ്ങളൊക്കെ എന്നേ  ചത്തു പോവേണ്ടതല്ലേ? ആഫ്റ്ററാൾ , ബോയ്‌സ് ആര്‍ ബോയ്‌സ്   [after  all  boys  are  boys] എ  ന്ന് എല്ലാ സംസ്‌കാരവും പറഞ്ഞിട്ടുണ്ട്. അതാണ് പ്രസവിച്ച കുട്ടിയെ കയ്യിലെടുത്തിരിക്കുന്ന അമ്മയോട് ഇതാരുടെ കുട്ടിയാണെന്ന് 'ബോയ്' ചോദിക്കുന്നത്. വിളയിക്കുക എന്നല്ലാതെ വിളവില്‍ മണ്ണിന് അവകാശമില്ലല്ലോ .

അപ്പോഴാണ്, തലതിരിഞ്ഞ ചില ജന്തുക്കള്‍ അമേരിക്ക കുഴപ്പിച്ചുവിട്ട കുട്ടികളാണ്  നമ്മളെങ്കിലും , തോക്കും വീശി കണ്ടവനെ കൊല്ലാൻ നടന്നാൽ  ബാക്കിയുള്ളവരെങ്കിലും  നോക്കി നിൽക്കാതെ നമ്മെ  പ്രതിരോധിക്കണ്ടേ എന്ന വിഡ്‌ഢി ചോദ്യവുമായി അവതരിക്കുന്നത്  ! പെണ്ണുങ്ങളെ, വെറുതെ ഒരു രസത്തിന്, കിടത്തിയും ഇരുത്തിയും നിര്‍ത്തിയും കൊല്ലുന്ന നമ്മെ പ്പോലുള്ളവരെ , മനുഷ്യരും മാന്യരുമായവര്‍ നിലയ്ക്കുനിര്‍ത്തേണ്ടേ എന്ന് ചോദിച്ചു വരുന്നത്. !!!  വേണ്ട എങ്കിൽ ,അതേ  അളവുകോൽ വച്ച് , അച്ഛനും അമ്മയും നേരേ വളര്‍ത്താത്ത ഒരു കുട്ടി തെമ്മാടിയും കയ്യിൽ തോക്കുള്ളതിനാല്‍ മറ്റുള്ളവരെ കൊന്നു നടക്കുന്നവനുമാണെങ്കില്‍ സമൂഹവും നിയമവും ഇടപെടാന്‍ പാടില്ലല്ലൊ എന്ന് ചോദിക്കുന്നത്!  കേട്ടാൽ ശരിയാണെന്നു തോന്നും.അതിനൊന്നും ഉത്തരം പറയാനുള്ള വിവരമൊന്നും നമുക്കില്ലല്ലോ .കേരളത്തിൽ  നോക്ക്കൂലി  പാടില്ലെന്ന്    നിയമമുണ്ടായിട്ടും അത് നിർബാധം  നടക്കുന്ന പോലെയുള്ള ഒരു അസംബന്ധം മാത്രമാണിതെന്ന്  അങ്ങേക്കുമറിയാം .   അമേരിക്കയെ പറയണോ, ഞങ്ങളെ പറയണോ എന്ന് ബുദ്ധി ജീവികള്‍ക്ക് തീര്‍ച്ചയായിട്ടില്ല എന്നതാണ് വലിയൊരാശ്വാസം. ആരെങ്കിലും തോക്ക് കൈയ്യില്‍ തന്നാലും വെടിതീരും വരെ വെടിവെക്കുക എന്ന് നിങ്ങളല്ലെ തീര്‍ച്ചയാക്കിയത് എന്നും  ഒരുപദ്രവവും ചെയ്യാത്ത സ്ത്രീകളെ കയ്യുവെട്ടി  കുറ്റി എണ്ണയില്‍ മുക്കുകയും ആകെ മൂടി നടന്നിട്ടും തലയുയര്‍ത്തിയതിന് തലവെട്ടുകയും ചെയ്യുന്നത്  അമേരിക്ക പറഞ്ഞിട്ടല്ലല്ലൊ  എന്നും  ചോദിക്കുകയും ചെയ്യുന്ന അവിശ്വാസികളാണ് ഉപദ്രവകരം. ഈ  സാരി കറുത്തതല്ലേ  എന്ന് ചോദിച്ചാൽ ,  ഇവിടെയും കറുത്ത സാരിയില്ലേ എന്നു ചോദിച്ച്,, ചോദിക്കുന്നവരുടെ വായടപ്പിക്കുന്നു എന്ന്  സ്വയം ഞെളിയുന്ന  നല്ല മൂളയുള്ളവരാണ് സത്യത്തില്‍ ഞങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. നന്ദിയുണ്ട്, എല്ലാവരുംകൂടി അങ്ങടക്കമുള്ള  ഞങ്ങളുടെ നേരെ തിരിഞ്ഞാല്‍ ഇഷ്ടം പോലെ മദ്യവും വിവിധ തരം മദിരാക്ഷികളും സ്വർഗ്ഗത്തിൽ  വാഗ്ദാനം ചെയ്ത അങ്ങും  രണ്ടാമതൊന്നാലോചിക്കും. എന്നാല്‍ അങ്ങ്  ആലോചിക്കണം. മുൻപത്തെ  ഗവണ്‍മെന്റില്‍ ജോലിചെയ്തതുകൊണ്ടല്ല, ആണുങ്ങളെപ്പോലും അറസ്റ്റു ചെയ്യാൻ അധികാരമുള്ള  ഒരു പെൺ  പോലീസുകാരിയെ  മാത്രമാണ് ഞങ്ങൾ  കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചത്. തന്ത ചത്തുപോയി, കുട്ടികളുടെ വിശപ്പടക്കാന്‍ ജോലി ചെയ്തതാണ് അവൾ    എന്നുള്ള മുടന്തന്‍ ന്യായങ്ങള്‍ എതു ധിക്കാരിയും പറയും. അത്ഭുതം അതല്ല, പെണ്ണ് ഇതൊന്നും ചെയ്യേണ്ടതല്ലെങ്കിൽ  എല്ലാം കണ്ടും കേട്ടും മുകളിലിരിക്കുന്ന അങ്ങ് , ഇവറ്റകള്‍ക്ക് എന്തിനൊരു തല കൊടുത്തു എന്ന് ഇന്നുവരെ മനസ്സിലായിട്ടില്ല. തലയില്ലാത്ത ശരീരങ്ങള്‍, അങ്ങ്  വിചാരിച്ചാല്‍  ഞൊടിയിടയിൽ ഉണ്ടാക്കാമല്ലൊ. മുകളിലിരുന്ന് ഒറ്റയടിക്ക്    അങ്ങേക്ക്തീ ര്‍ക്കാമായിരുന്ന ആ കാര്യം അനാവശ്യമായി ഞ ങ്ങളെ ഏല്‍പിച്ചിരിക്കയാണ് അങ്ങ്.  ചെയ്യുകതന്നെ,  അല്ലാതെ  വഴിയില്ലല്ലൊ.
  
സ്വന്തം അജണ്ടകളെ നിലനിര്‍ത്തിക്കൊണ്ടു പോവുക  രാജ്യ തന്ത്രമാണ്. നസ്‌റുദീന്‍ ഷാ സാബ് പറഞ്ഞതുപോലെ ആയിരത്തഞ്ഞൂറ് വര്‍ഷം പിന്നിലേക്ക് പോകാനൊന്നുമല്ല, അദ്ദേഹം പറഞ്ഞപോലെ  ബാര്‍ബേറിയന്‍സ് ആയിട്ടുമല്ല, ഒരുപാടുകാലം മോഹിച്ചു നടന്ന അധികാരക്കസേര തൊട്ടടുത്തുവന്നപ്പോള്‍ കണ്ണു മഞ്ഞളിച്ചുപോയതാണ്. മനുഷ്യനല്ലേ, കസേര എപ്പോഴും കൈയ്യില്‍തന്നെയുള്ള ദൈവമൊന്നുമല്ലല്ലൊ ഞങ്ങൾ !?. മതം ഇതൊന്നുമല്ല എന്ന് അദ്ദേഹത്തിനും ഞങ്ങള്‍ക്കുമറിയാം. പക്ഷെ മതത്തിന്റെ പേരി ലല്ലാതെ ഇതൊക്കെ ചെയ്താല്‍ അഴിക്കകത്താവില്ലേ... അതൊക്കെ ബുദ്ധിജീവികള്‍ക്കറിയാം. അജണ്ടകള്‍ നിലനിര്‍ത്തണമെങ്കില്‍ ആകാശത്ത് കാറും കോളുമില്ലേ എന്നു ചോദിച്ചാല്‍ ഭൂമിയില്‍ മഴ പെയ്യാനല്ലെ എന്നു ചോദിച്ചാല്‍ മതി. തെക്ക് കാറ്റു വീശുന്നില്ലേ.. എന്ന് ചോദിച്ചാല്‍ വടക്കും ഇന്നല്ലെങ്കില്‍ നാളെ കാറ്റു വീശും എന്നു പറയണം, അതാണ് അജണ്ടയുടെ ഒരിദ്ദ്. തികഞ്ഞ കമ്മ്യുണിസ്റ്റ്  രാജ്യമായ ,മതമില്ലാത്ത ചൈന , അവരുടെ രാജ്യത്തിനുള്ളിൽ നമ്മളോട് എന്ത് ചെയ്താലും, കോടി കോടി കണക്കിന് പണം തന്നു മതം മാത്രം തിന്നു ജീവിക്കുന്ന നമ്മെ  സഹായിക്കാമെന്നേറ്റല്ലോ ...അതാണ് മതത്തിന്റെ പവറ് !  
അമേരിക്ക ചെയ്ത കുഴപ്പക്കുപ്പകള്‍ക്ക് ഞങ്ങളെന്തു പിഴച്ചു എന്നേതെങ്കിലും പെണ്ണ് ചോദിച്ചാല്‍ അത് സാമ്രാജ്യത്വത്തെ പിന്‍തുണക്കലാണ് എന്ന് നമുക്കൊക്കെ മനസ്സിലാകുമല്ലൊ. അതിനാൽ അമേരിക്കയോട് ചോദിക്കു എന്നൊരൊറ്റ ഉത്തരം വെടിയുണ്ടപോലെ  അവൾക്ക്  കൊടുക്കാം..  കൂട്ടക്കൊല  തടയാതെ ബാക്കിയുള്ളവര്‍ നോക്കി നില്‍ക്കാമോ എന്ന്, , പിടഞ്ഞു നിലവിളിച്ച് മുന്നിലെ കറുപ്പില്‍ മാന്തിപ്പൊളിച്ച് സ്വന്തം ശരീരം എവിടെ ഒളിപ്പിക്കാമെന്ന് അറിയാതെ പരക്കം പാഞ്ഞ് പെണ്ണ്  ചോദിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ തലയില്ലാത്ത, തുടയും മുലയും മാത്രമുള്ള  ദേവിയായിക്കൂടായിരുന്നോ  എന്ന് ചോദിച്ച്  കണ്ണിന്റെ ഭാഗത്ത്     രണ്ടു തുളയിട്ട ചാക്ക് നീട്ടണം. തീര്‍ച്ചയായും അവളതില്‍ കയറും. At least  രണ്ടു തുളയിട്ടതിന് നന്ദിയും പറയും. സ്ത്രീയുടെ ശരിയായ സംരക്ഷകര്‍ പുരുഷന്മാരാണെന്ന് ചിന്തിക്കാന്‍ വേണ്ടത്ര സമയം അവള്‍ക്കാ ചാക്കിനുള്ളില്‍  ഇരിക്കുമ്പോൾ കിട്ടും   അത്രയൊക്കെയേ ദൈവമേ  നമുക്കും ചെയ്യാനാവൂ.. ദൈവ്  കി ജയ്  ഹോ !

Join WhatsApp News
Sudhir Panikkaveetil 2021-09-24 15:28:24
ദൈവം ഒന്നും കേൾക്കുകയില്ലെന്നിരിക്കെ തന്നോട് തന്നെ പറയുന്നത് അങ്ങേരു തീരെ കേൾക്കില്ല. വെറുതെ സമയം കളയുന്നു പാവം മാനവഹൃദയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക