Image

പഞ്ചാബില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ചുവടുകള്‍ പിഴച്ചുവോ? സത്യത്തില്‍ പഞ്ചാബില്‍ വെളിവാകുന്നത് ജാതി രാഷ്ട്രീയം മാത്രമാണ്;(വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 30 September, 2021
പഞ്ചാബില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ചുവടുകള്‍ പിഴച്ചുവോ? സത്യത്തില്‍ പഞ്ചാബില്‍ വെളിവാകുന്നത് ജാതി രാഷ്ട്രീയം മാത്രമാണ്;(വെള്ളാശേരി ജോസഫ്)
പഞ്ചാബില്‍ കോണ്‍ഗ്രസിന് പറ്റിയതെന്താണ്? പഞ്ചാബില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ചുവടുകള്‍ പിഴച്ചുവോ? കാര്യങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് 79 വയസു കഴിഞ്ഞു. ഈയിടെ എടുത്ത പല തീരുമാനങ്ങളും തെറ്റും ആയിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതില്‍ തെറ്റ് പറയാനില്ല. പകരക്കാരനായി വന്ന അടുത്ത നേതാവ് നവജ്യോത് സിങ് സിദ്ധു പക്വത കാണിക്കുന്നില്ല എന്നത് വേറെ പ്രശ്‌നം ആണ്.

എന്തായാലും പഞ്ചാബില്‍ ബി.ജെ.പി.-ക്ക് കോണ്‍ഗ്രസ്സിനെ തകര്‍ക്കുവാന്‍ ആവില്ല. ബി.ജെ.പി. - ക്ക് പഞ്ചാബില്‍ വലിയ വേരോട്ടമൊന്നുമില്ല; കൂടാതെ കര്‍ഷക സമരം ഉണ്ടാക്കിയ മോശം പ്രതിച്ചായയും ബി.ജെ.പി.-ക്ക് ഉണ്ട്. രാഹുലിനും, പ്രിയങ്കക്കും ഈ രാഷ്ട്രീയ തീരുമാനം വലിയ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്. രാഹുലിനും, പ്രിയങ്കക്കും ഉള്ള അടിസ്ഥാന പ്രശ്‌നം അവരുടേത് 'ജെന്റ്റില്‍മാന്‍ലി പൊളിറ്റിക്‌സ്' ആണെന്നുള്ളതാണ്. ഇന്നത്തെ കലികാലത്തില്‍  'ജെന്റ്റില്‍മാന്‍ലി പൊളിറ്റിക്‌സ്' ഒന്നും ഓടത്തില്ല. ഇന്ത്യയുടേതാണെങ്കില്‍ ഒരു 'സെമി-ഫ്യുഡല്‍' സാമൂഹ്യ വ്യവസ്ഥിതിയും ആണ്. ഏകാധിപത്യപരമായ തീരുമാനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എടുക്കുന്നവര്‍ക്കേ ഇവിടെ ശോഭിക്കാന്‍ ആവുകയുള്ളൂ. ബി.ജെ.പി. ആണെങ്കില്‍ നന്നായി 'മത കാര്‍ഡ്' ഇറക്കുന്നുമുണ്ട്. ഈ മത കാര്‍ഡിനോട് ഏറ്റുമുട്ടി വിജയിക്കുക എന്നത് നിസാര കളിയല്ല.

2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി അറിയപ്പെട്ടിരുന്നത് 'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന നാമത്തിലായിരുന്നു. പാക്കിസ്ഥാനെതിരേയും, പാക്കിസ്ഥാന്‍ പ്രസിഡന്റ്റ് മുഷാറഫിനെതിരേയും നിരന്തരം മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മോഡി 2002-ലെ കലാപത്തിന് ശേഷം ഗുജറാത്തില്‍ പ്രസംഗവേദികളില്‍ തിളങ്ങിനിന്നിരുന്നത്. 'ഡല്‍ഹിയിലെ സള്‍ട്ടനേറ്റ്' എന്നുപറഞ്ഞു ഡോക്റ്റര്‍ മന്‍മോഹന്‍ സിംഗിന്റ്റെ ഭരണത്തെ താറടിക്കാനും മോഡി മറന്നില്ല. ഇങ്ങനെ എല്ലാ രീതിയിലും വര്‍ഗീയവല്‍ക്കരണവും, ഭിന്നിപ്പും ആണ് അന്ന് മോഡി കൊണ്ടുവന്നത്.

അതുകഴിഞ്ഞാണ് 'വൈബ്രന്റ്റ് ഗുജറാത്തും' പിന്നീട് ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങുവാന്‍ 'വികാസ് പുരുഷ്' എന്ന ലേബലും മോഡി കൊണ്ടുവന്നത്. പക്ഷെ അടിസ്ഥാനപരമായി ഇന്നും മോഡിയും ബി.ജെ.പി. -യും പ്രതിനിധീകരിക്കുന്നത് 'പോസ്റ്റ് മണ്ഡല്‍' യുഗത്തിലെ ജാതീയമായ 'പോളറൈസേഷന്‍' തന്നെയാണ്. ഗ്രാമീണ മേഖലകളില്‍ നിന്ന് അര്‍ബന്‍ ഏരിയകളിലേക്ക് കുടിയേറിയ 'റൂര്‍ബന്‍ വോട്ടേഴ്സും' ബി.ജെ.പി. - ക്ക് ശക്തി പകരുന്നുണ്ട്. സംഘ പരിവാറിന്റ്റെ പ്രധാന മുദ്രാവാക്യമാണ് 'ഹിന്ദു; ഹിന്ദി; ഹിന്ദുസ്ഥാന്‍' എന്നുള്ളത്. ഇതില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഒത്തിരി  'റൂര്‍ബന്‍ വോട്ടേഴ്സ്' ഉത്തരേന്ത്യയില്‍ ഇന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റ്റെ ഭരണ ഭാഷ ഇന്ന് പലയിടത്തും ഹിന്ദിയായി കഴിഞ്ഞു. ഇത്തരം കേന്ദ്രീകരണത്തിനും, മതവല്‍ക്കരണത്തിനും എതിരെ ഒരു പാര്‍ട്ടിയെ കെട്ടിപ്പടുക്കുക എന്നത് നിസാരമായ പ്രക്രിയയല്ലാ. ബി.ജെ.പി. - ക്ക് കോണ്‍ഗ്രസിനേക്കാളും പ്രാദേശിക പാര്‍ട്ടികളെക്കാളും ഫണ്ടിങ്ങും നല്ലതുപോലെയുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയം വരാന്‍ പോകുന്ന കാലഘട്ടത്തില്‍ എങ്ങനെയാകും എന്ന് പ്രവചിക്കുക അസാധ്യമാണ്. ബി.ജെ.പി.-ക്ക് എതിരേ കര്‍ഷക സമരവും തൊഴിലില്ലായ്മയും ഒക്കെയായി വെല്ലുവിളികള്‍ ഉള്ളപ്പോഴും 2024 -ല്‍ കോണ്‍ഗ്രസിനും, പ്രാദേശിക കക്ഷികള്‍ക്കും ബി.ജെ.പി.-യെ തോല്‍പിക്കാന്‍ ആവുമോ? കണ്ടുതന്നെ അറിയേണ്ട കാര്യമാണത്. .

ദേശീയ രാഷ്ട്രീയം മൊത്തത്തില്‍ കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് പഞ്ചാബിലെ പുതിയ രാഷ്ട്രീയ സ്ഥിതിവിശേഷം വിലയിരുത്തപ്പെടേണ്ടത്. ഇന്നത്തെ ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കണമെങ്കില്‍ ഇനി വേണ്ടത് ശക്തമായ ജനകീയ പ്രസ്ഥാനങ്ങളാണ്. ശക്തമായ ജനകീയ പ്രസ്ഥാനങ്ങളില്‍ കൂടി മാത്രമേ ഇനി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആവൂ. അതല്ലെങ്കില്‍ കര്‍ഷകരുടെ സമരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുഖം തിരിക്കുന്നത് പോലെ ഭാവിയിലും മുഖം തിരിക്കും. അസംഘടിത മേഖലയിലെ ഒരു കോടിയിലേറെ വരുന്ന തൊഴിലാളികളും അവരുടെ കുടുംബാങ്ങങ്ങളും ലോക്ക്ഡൗണ്‍ കാലത്ത് നടന്നപ്പോഴും കേന്ദ്ര സര്‍ക്കാരിന്റ്റെ ജന വിരുദ്ധത രാജ്യം കണ്ടതാണ്. ഒരു കോടിയിലേറെ വരുന്ന ജനത്തിന്റ്റെ മനുഷ്യാവകാശങ്ങള്‍ക്ക് അന്ന് ഒരു വിലയുമില്ലായിരുന്നു. ഇന്ത്യയെ അറിയാത്ത കുറേ നേതാക്കന്മാര്‍ ഡല്‍ഹിയില്‍ കൂടിയിരുന്ന് നടത്തിവരുന്ന മാസാമാസ പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ കൊണ്ട് ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തെ ഒന്നും ചെയ്യാനാകില്ല എന്ന തിരിച്ചറിവാണ് ഈയിടെ കന്നയ്യ കുമാറിനേയും ജിഗ്നേഷ് മേവാനിയേയും മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നീതി ഉറപ്പാക്കാന്‍ യെച്ചൂരിക്കും, കാരാട്ടിനും, ഡി, രാജെയ്ക്കും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനാവുന്നില്ല.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹിന്ദു ഏകീകരണത്തിന് ബദലായി ദളിത്-ആദിവാസി വര്‍ഗ്ഗ ഏകീകരണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സാധിച്ചാല്‍, അസാധാരണ രാഷ്ട്രീയ നേട്ടങ്ങള്‍ ഒരുപക്ഷെ നേടാനാകും. മറ്റൊരു വിഷയത്തിനും തീവ്രമായൊരു ഏകീകരണം ഉണ്ടാക്കുക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അസാധ്യമാണ് - ദാരിദ്ര്യത്തിന് പോലും. ഇന്ത്യന്‍ ദാരിദ്ര്യം രാഷ്ട്രീയ ആയുധമാക്കാന്‍ നേരത്തേ കോണ്‍ഗ്രസ് 'ന്യായ്' പദ്ധതി അവതരിപ്പിച്ചതായിരുന്നു. സത്യത്തില്‍ ന്യായ് പദ്ധതി വേണ്ടതാണ്. കാരണം ഇന്ത്യയില്‍ ഇന്നിപ്പോള്‍ ശക്തമായ മധ്യ വര്‍ഗം ഉണ്ട്. 30-40 കോടിയോ അതിലേറെയോ ജനം ഇന്ത്യയില്‍ മധ്യ വര്‍ഗം ആയിട്ടുണ്ട്. പക്ഷെ 30-40 കോടിയോ അതിലേറെയോ ജനം ഇന്നും ഇന്ത്യയില്‍ ദരിദ്രരാണ്. അവരുടെ ഉപഭോഗം വളര്‍ത്തുന്നതിലൂടെ സമ്പത് വ്യവസ്ഥ കരുത്താര്‍ജിക്കും. അല്ലെങ്കില്‍ തന്നെ ഇത്ര വലിയ ദരിദ്രരുടെ സംഖ്യ എങ്ങനെയാണ് രാജ്യത്തിന് അഭിമാനകരമാകുന്നത്? 'വെല്‍ഫെയറിസം' എല്ലാ ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങള്‍ പോലും പിന്തുടരുന്ന ഒന്നാണ്. കമ്മ്യൂണിസ്റ്റ് ഹാംഗ്ഓവറായിട്ട് ആരും ഭരണ കൂടങ്ങള്‍ നടത്തേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങളെ കാണരുത്. യൂറോപ്യന്‍ 'വെല്‍ഫെയര്‍ സ്റ്റെയ്റ്റുകളില്‍' (ക്ഷേമ രാഷ്ട്രങ്ങളില്‍) തൊട്ടില്‍ തൊട്ടു ശ്മശാനം വരെ പൗരന്റ്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് സുരക്ഷയുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്മാര്‍ക്, സ്വീഡന്‍ - ഇവരൊക്കെ 'വെല്‍ഫെയര്‍ സ്റ്റെയ്റ്റ്' സങ്കല്‍പ്പങ്ങള്‍ പ്രാവര്‍ത്തികമാക്കിയ രാജ്യങ്ങളാണ്. അതുകൊണ്ട് ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുറെയൊക്കെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്.

ഇന്ത്യയുടെ ദാരിദ്ര്യം എന്ന വിഷയത്തെ അഭിമുഖീകരിക്കുമ്പോള്‍, ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളത് ദളിത്-ആദിവാസി ജനതയില്‍ ആണെന്നുള്ള സത്യം മൂടിവെയ്ക്കാന്‍ ആവില്ല. പക്ഷെ ജാതി രാഷ്ട്രീയത്തിന്റ്റെ വക്താക്കള്‍ അവകാശപ്പെടുന്നതുപോലെ ഭൂമിയുടെ വീതം വെയ്പ്പിലൂടെ ഇന്നത്തെ ദളിത്-ആദിവാസി ജനതയുടെ ദാരിദ്ര്യം പരിഹരിക്കാന്‍ ആവില്ല. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്‌കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോള്‍ ഭൂമി അനേകം മക്കളില്‍ വിഭജിക്കപ്പെട്ടു. ഇന്നിപ്പോള്‍ ഉത്തരേന്ത്യയില്‍ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കര്‍ഷകരും. എന്ന് വെച്ചാല്‍ കേരളത്തിന്റ്റെ രീതിയില്‍ ഒരേക്കറും, രണ്ടേക്കറും. അവര്‍ക്കു പകലന്തിയോളം അദ്ധ്വാനിച്ചാല്‍ മാത്രമേ ഭൂമിയില്‍ നിന്ന് എന്തെങ്കിലും കിട്ടൂ. സെന്‍ട്രല്‍ ആന്ധ്ര, സെന്‍ട്രല്‍ ബീഹാര്‍ - ഇവിടെയൊക്കെ മാത്രമേ ഇന്ന് 'ആബ്‌സെന്റ്റി ലാന്‍ഡ് ലോര്‍ഡിസം' നിലവില്‍ ഉള്ളൂ. ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ള എത്ര പേര് കേരളത്തില്‍ ഉണ്ട്? ദളിത്-ആദിവാസി ജനതയുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാര്‍ത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളര്‍ത്തുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകള്‍ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും  വിജയിക്കൂ. ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ രാഷ്ട്രീയത്തിലുള്ള ദളിത്-ആദിവാസി പ്രാതിനിധ്യവും വളരെ പ്രാധാന്യമേറിയ ഒന്നാണ്.

പഞ്ചാബിലെ ഇന്നത്തെ ജാതി രാഷ്ട്രീയം

ജാതിയും മതവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും 'സെന്‍സിറ്റീവ്' ആയിട്ടുള്ള കാര്യങ്ങളാണ്. ബി.ജെ.പി. ഇത്രയും നാള്‍ 'മത കാര്‍ഡ്' നന്നായി ഇറക്കിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയം കൊയ്തത്. കോണ്‍ഗ്രസിന് 'ജാതി കാര്‍ഡ്' ഇറക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴത്തെ പഞ്ചാബ് രാഷ്ട്രീയം സമ്മാനിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിതരുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2011-ലെ സെന്‍സസ് പ്രകാരം 31.94 ശതമാനമാണ് പഞ്ചാബിലെ മൊത്തം ജനസംഖ്യയില്‍ ദളിത് പ്രാതിനിധ്യം. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ഈയിടെയാണ് ചുമതലയേറ്റത്. ചരണ്‍ജിത് സിങ് ചന്നിയുടെ പല ഭരണ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് ഇപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ ജ്യോത് സിങ് സിദ്ധു രാജി വെച്ചിട്ടുള്ളത്.

പണ്ട് ഡോക്ടര്‍ അംബേദ്കര്‍ ഹിന്ദു മതത്തിലെ ജാതി വിവേചനത്തില്‍ പ്രഷേധിച്ച് മതം മാറ്റം പ്രഖ്യാപിച്ചപ്പോള്‍ ഒരു സംഘം സിക്ക് നേതാക്കള്‍ ഡോക്ടര്‍ അംബേദ്കറെ സമീപിച്ച് സിക്ക് മതത്തിലേക്ക് ക്ഷണിച്ചതായിരുന്നു. സിക്കുകാര്‍ മുന്നോക്ക ജാതിയാണെന്നു പറഞ്ഞു ഡോക്ടര്‍ അംബേദ്കര്‍ ആ ക്ഷണം നിരാകരിച്ചു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും, നവജ്യോത് സിങ് സിദ്ധുവും ഒക്കെ ഈ മുന്നോക്ക സിക്ക് ജാതിയെയാണ് പ്രതിനിധീകരിക്കുന്നത്.

ദളിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ 31.94 ശതമാനം വരുന്ന ദളിതരിലെ ഭൂരിഭാഗം പേരെ കൂടെ നിര്‍ത്തി ജയിക്കുകയാണെങ്കില്‍ അത് വന്‍ വിജയമായിരിക്കും. ചന്നിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. ജാട്ട് സിക്ക് ആയ നവജ്യോത് സിങ് സിദ്ധുവിന് ഇക്കാര്യമറിയാം. തന്റ്റെ മുഖ്യമന്ത്രി മോഹം പിന്നെ അടുത്തെങ്ങും പൂവണിയില്ലാ എന്നും നവജ്യോത് സിങ് സിദ്ധുവിന് അറിയാം. കൂടെ സിദ്ധുവിനെ 'ചെക്ക്-മേറ്റ്' ചെയ്യാനായി ആഭ്യന്തര മന്ത്രിയായി മറ്റൊരു ജാട്ട് സിക്ക് ആയ സുഖീന്ദര്‍ രണ്‍ധാവയെ കൂടി നിയമിച്ചിരുന്നു. പഞ്ചാബിലെ ജാതി രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ നവജ്യോത് സിങ് സിദ്ധു പ്രതിഷേധിച്ചു രാജി വെച്ചതില്‍ ഒരത്ഭുതവും ഇല്ലാ.

കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയം കളിക്കേണ്ടത് ഇവിടെയാണ്. ദളിത് കമ്യൂണിറ്റിയില്‍ നിന്നുള്ള കന്നയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദും കോണ്‍ഗ്രസിലെത്തും എന്ന് കേള്‍ക്കുന്നുണ്ട്. ഈ യുവനിര ഉള്ളപ്പോള്‍, പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിക്ക് ഇപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ പിന്തുണ കൊടുത്താല്‍ ഇന്നത്തെ ഇന്ത്യയിലെ ജാതി-മത-പ്രാദേശിക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ശക്തമായ അടിയൊഴുക്ക് സൃഷ്ടിക്കുവാനാകും. തങ്ങളുടെ ദളിത് മുഖ്യമന്ത്രിയെ ഒരു രീതിയിലും അപമാനിക്കുവാന്‍ അനുവദിക്കുകയില്ല എന്ന് കോണ്‍ഗ്രസ് ഉറക്കെ പ്രഖ്യാപിച്ചാല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനും,  നവജ്യോത് സിങ് സിദ്ധുവിനും മുട്ട് മടക്കേണ്ടതായി വരും. കാരണം ലളിതം - ജാതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ സെന്‍സിറ്റീവ്' ആയുള്ള കാര്യമാണ്; പഞ്ചാബിലെ  31.94 ശതമാനം വരുന്ന ദളിത് ജനതയില്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസ് പാര്‍ട്ടി വീണുകിട്ടിയ ഈ സുവര്‍ണാവസരം രാഷ്ട്രീയ നേട്ടത്തിനായി ഇനി വിനിയോഗിക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക