പുരാവസ്തുക്കളുടെ ആഗോള പേറ്റൻറ്റുമായി പൊട്ടി മുളച്ച ചേർത്തലക്കാരൻ അച്ചായൻ തൽക്കാലം പലർക്കും ആശ്വാസമായി. കത്തോലിക്ക സഭ പുലിവാലു പിടിച്ച
ലവ് - നാർക്കോട്ടിക് ജിഹാദുകളിൽ നിന്ന് മോൻസൺ മാവുങ്കൽ
കാരണം ഇടക്കാല ശാപമോക്ഷമായി. പത്രങ്ങളും ചാനലുകളും ഇപ്പോൾ
മോൻസൻ്റെ പിന്നാലെ കൂടിയിരിക്കയാണ് .അതിനിടെ കൊറോണപടയോട്ടം പാടേ അവഗണിക്കപ്പെട്ടു.കോൺഗ്രസിലെ അടിയും രാജിയും ആരും ഗൗനിക്കുന്നേയില്ല. സർക്കാർ കിറ്റു നിർത്തിയാലും ആരുമറിയില്ല. പെരുങ്കള്ളൻ്റെ വരവിൽ അന്തം വിട്ട് നാട്ടുകാർ.
സരിതയ്ക്കും സ്വപ്നയ്ക്കും പിന്നാലെ ഇറ്റലിക്കാരിയും മോൻസൺ മാവുങ്കലും അരങ്ങിലെത്തിക്കഴിഞ്ഞു.ഇനി ഇവരുടെ ഊഴം.മാധ്യമ വാർത്തകളിലും ചാനലുകളിലെ അന്തിച്ചർച്ചകളിലും നിറഞ്ഞാടുന്നത് പുരാവസ്തു തട്ടിപ്പു തന്നെ.
തട്ടിപ്പുകാർ കയറി നിരങ്ങുന്ന ഭരണസിരാ കേന്ദ്രങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളും.
വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ട് നിശബ്ദമാകുന്ന എത്രയെത്ര തട്ടിപ്പുകൾ. ഒന്നും സംഭവിക്കില്ല, ആർക്കും എന്തു കള്ളവും പറഞ്ഞ് വിലസാമെന്ന നിലയായി സംസ്ഥാനത്ത്.
സ്വപ്നയുടെ യാതൊരു വിവരവുമില്ലിപ്പോൾ ശിവശങ്കരനെപ്പറ്റിയും കേൾക്കാനില്ല. സരിത പുറത്തിറങ്ങി വീണ്ടും തട്ടിപ്പുകളും ബ്ളാക് മെയിലിംഗും നടത്തുന്നു. ഒന്നും പേടിക്കാനില്ല.
നാട്ടിൽ കോടികൾക്ക് വിലയില്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഉറപ്പുവരുത്താതെ പത്രങ്ങൾ
റിപ്പോർട്ടു ചെയ്യുന്ന വലിയ പ്രസ്ഥാനങ്ങൾ പലതും മഹാ തരികിട സംഭവങ്ങളാണെന്ന് കാലക്രമേണ വെളിപ്പെടുന്നു.
ദീപിക ദിനപത്രത്തിൽ (സൺഡേ ദീപിക) മോൻസൻ്റെ വീരഗാഥകൾ ഒരു പേജ് മുഴുവൻ വാഴ്ത്തിപ്പാടിയത് , 2020 ജൂലൈ 19ന്. വ്യത്യസ്തനായ പുരാവസ്തു ആരാധകൻ്റെ കൗതുകശേഖരം കണ്ട് വാ പൊളിച്ചവരിൽ മന്ത്രിമാരും സിനിമാക്കാരും പത്രക്കാരും യൂടൂബുകാരും മാത്രമല്ല അച്ചൻമാരും തിരുമേനിമാരുമുണ്ടായിരുന്നു.
പുരോഹിതർക്കെങ്കിലും ഇത്തിരി വിവരം ഉണ്ടായിരുന്നെങ്കിൽ മോശയുടെ വടിയും യൂദാസിൻ്റെ വെള്ളിക്കാശും കാനാവിലെ കൽഭരണിയും നാട്ടുകാരെ ഇങ്ങനെ രോമാഞ്ചം കൊള്ളിക്കില്ലായിരുന്നു. കാള പെറ്റെന്നു കേട്ടപ്പോൾ എല്ലാവരും മത്സരിച്ച് കയറെടുത്തു. ക്രിസ്ത്യാനി പത്രമായ ദീപികയ്ക്കു പോലും മണ്ടത്തരം പറ്റിയതിലാണ് നമ്മൾക്ക് സങ്കടം.
മോശയുടെ വടിയിൽ ദാണ്ടേ,
ഒരു പാമ്പ് ചുറ്റിക്കിടക്കുന്നു !. ബൈബിൾ വായിക്കാത്ത ചേർത്തലക്കാരൻ ആശാരിയെ കുറ്റം പറയാൻ പറ്റില്ല. ഭാവനയനുസരിച്ചും ആരാണ്ടോട് ചോദിച്ചും കൈയ്യിൽ കിട്ടിയ തടിയിൽ തരക്കേടില്ലാത്ത വിധം മോശയുടെ വടി ഒപ്പിച്ചു കൊടുത്തു. വടി പാമ്പായതും പാമ്പു പിന്നെ വടിയായതും മാത്രമേ ആശാരിക്ക് ഉൾക്കൊള്ളാനായുള്ളൂ,പാവം.! പക്ഷേ ,കത്തനാർമാർക്ക് അബദ്ധം പറ്റിയതിലാണ് സങ്കടം. യഹോവയായ ദൈവം ഇസ്രയേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിടുവിക്കാൻ, ഫറോയിക്കരികിലേക്ക് മോശെയെ നിയോഗിക്കുമ്പോൾ മോശെയ്ക്ക് പല സംശയങ്ങളുണ്ടായി. അത് ദൈവത്തോട് പങ്കുവച്ചു.ദൈവം പ്രത്യക്ഷനായെന്നും അടിമകളായ ജനത്തെ വിട്ടയയ്ക്കണമെന്നുമാണ്
ഫറോയോട് പറയാൻ പോകുന്നത്
'യഹോവ തനിക്ക് പ്രത്യക്ഷനായെ'ന്ന് പറയുമ്പോൾ ഫറോ വിശ്വസിച്ചില്ലെങ്കിലോ ? .
മനുഷ്യബുദ്ധിയിലെ സംശയം. അപ്പോൾ
മോശയ്ക്ക് ഉറപ്പു നൽകാൻ ദൈവം കാണിച്ചു കൊടുത്ത ചെറിയൊരു സൂത്രപ്പണിയായിരുന്നു വടിപ്പാമ്പ്.
മോശയുടെ പക്കലുള്ള ഒരു പഴയ വടി.ആടിനെ മേയിച്ച് 40 വർഷം ഇടയനായി ജീവിച്ചപ്പോൾ തൻ്റെ ശരീരത്തിൻ്റെ ഭാഗം പോലെ കൊണ്ടു നടന്ന ആയുധം. അത് താഴെയിടാൻ യഹോവയായ ദൈവം കൽപ്പിച്ചു. മോശ താഴെയിട്ട വടി സർപ്പമായി. സർപ്പത്തെ കണ്ട് മോശെ ഭയന്ന് ഓടിപ്പോയെന്നാണ് [ പുറപ്പാട് പുസ്തകം: 4] .
'നീ അതിൻ്റെ വാലിനു പിടിക്ക 'എന്ന് ദൈവം കൽപ്പിച്ചപ്പോൾ മോശ പേടിച്ചു പേടിച്ച് വാലിൽ പിടിച്ചു.അപ്പോഴത് പഴയ വടിയായി തീർന്നു.[പാമ്പിൻ്റെ വാലിൽ പിടിച്ചെടുക്കാനുള്ള വിദ്യ മനുഷ്യന് പറഞ്ഞു കൊടുത്തത് ദൈവമാണെന്നു സാരം ]
ആ വടിയാണ് സഹസ്രാബ്ദങ്ങൾ കഴിഞ്ഞ് ചേർത്തലയിലെ മോൻസണിൻ്റെ വീട്ടിലെത്തിയത്. അന്നേരം ആ വടി വെറും ഉണക്ക വടിയല്ലായിരുന്നു. ഒരു പാമ്പ് അതിൽ ചുറ്റുക മാത്രമല്ല പുതുപുത്തൻ കെട്ടും മട്ടും ഉണ്ടായി. ബൈബിളറിയാത്ത
ആശാരിയെ വെറുതെ വിടാം. പക്ഷേ, നസ്രാണിയായ മോൻസൺ വേദപാഠ ക്ലാസ്സിൻ്റെ പടി കേറിയിട്ടില്ലെന്നും വേദപുസ്തകം കണ്ടിട്ടില്ലെന്നും സാരം. പുള്ളിക്കാരൻ സെമിനാരിയിൽ നിന്നു പുറത്തുചാടിയതാണെന്നും പിന്നെ കപ്യാരായെന്നും കേൾക്കുന്നു. എന്നിട്ടും മോശയുടെ വടിയിൽ പാമ്പിനെ ചുറ്റിച്ചുപണിയിച്ചു !.
പക്ഷേ നമ്മുടെ പുരോഹിതരോ ,ഈ വടിയെപ്പറ്റി അവരുടെ സ്വന്തം പത്രത്തിൽ പുകഴ്ത്താൻ ഒരുളിപ്പും ഉണ്ടായില്ല.
ഇനശ്വരവിശ്വാസത്തെയും മൂല്യബോധങ്ങളെയും മതബോധന ക്ലാസ്സിൽ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത് നിർബ്ബന്ധമാക്കണം. അപ്പോൾ ഒരു നാർക്കോട്ടിക്ക് ജിഹാദിനും അവരെ തൊടാനാവില്ല. കതിരിൽ വളം വയ്ക്കാൻ പോവുമ്പോഴാണ് ലഹരിക്കു പിന്നാലെ കുട്ടികൾ പായുന്നത് .മുതിരുമ്പോൾ ഭൂലോക തട്ടിപ്പുമായി ക്രിസ്തുവിനെയും യൂദാസിനെയും മോശയേയും വിൽപ്പന ചരക്കാക്കുന്നത് അതിനാലാണ്.ഇത്തരക്കാരുടെ തട്ടിപ്പു പണത്തിൻ്റെ കൊഴുപ്പിൽ പള്ളിപ്പെരുന്നാളുകൾ പൊടിപൊടിക്കുമ്പോൾ എവിടെയാവും ഈശ്വരസാന്നിദ്ധ്യം ?.
കാനാവിലെ കല്യാണ വീട്ടിൽ യേശു വെള്ളം വീഞ്ഞാക്കി അത്ഭുതം സംഭവിച്ച കൽപ്പാത്രത്തെയും മോൻസൺ വെറുതെ വിട്ടില്ല. അതുമിങ്ങെത്തി !.
രണ്ടോ മൂന്നോ പറ വീതം വെള്ളം കൊള്ളുന്ന ആറു കൽപ്പാത്രങ്ങളിലാണ് അന്ന് യേശുവിൻ്റെ കൽപ്പനയിൽ വെള്ളം നിറച്ചത്. അതിൽ നിറഞ്ഞ പച്ച വെള്ളമാണ് വീഞ്ഞായി മാറിയത്. എങ്ങാണ്ടു കിടന്ന ഇത്തിരിപ്പോന്ന ജഗ്ഗിൻ്റെ വലിപ്പത്തിലുള്ള ഒരു കൽപ്പാത്രമെടുത്ത് കാനായിലെ കലാണ വീട്ടിലുണ്ടായിരുന്ന കൽപ്പാത്രമാക്കിയ മോൻസൻ്റെ ഭാവനയെ തൊഴാതെ വയ്യാ. പക്ഷേ വിഡ്ഡിയാക്കപ്പെട്ടത് ക്രിസ്ത്യൻ സമൂഹം മൊത്തത്തിലാണ്.
പിന്നെയുള്ളത് യൂദാസിൻ്റെ രണ്ടു വെള്ളിക്കാശ്!. സത്യത്തിൽ അതെങ്ങനെ യൂദായുടെ പണമാകും. യൂദാ യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ കിട്ടിയ പ്രതിഫലം - 30 വെള്ളിക്കാശ്. യേശുവിനെ കുരിശിലേറ്റി കൊല്ലാൻ വിധിച്ചതറിഞ്ഞതോടെ യൂദാ കുറ്റബോധത്താൽ നീറി. പണം തിരിച്ചു കൊടുക്കാൻ നേരെ മഹാപുരോഹിതൻമാരുടെ അടുത്തുചെന്നു. ഒരു പക്ഷേ ആ പണം മടക്കിക്കൊടുത്ത് യേശുവിനെ തിരിച്ചു നേടാനാവും യൂദാസ് ശ്രമിച്ചത്. പക്ഷേ,അവർ യൂദാസിനെ അവഗണിച്ചു.
അതോടെ തകർന്നു പോയ യൂദാ
ആ പണം ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് പോയി കെട്ടിത്തൂങ്ങി മരിച്ചു. ചിതറിക്കിടന്ന 30 വെള്ളിക്കാശ് നുള്ളിപ്പെറുക്കിയെടുത്തപ്പോൾ അതെന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. ഭണ്ഡാരത്തിലിടാൻ പറ്റാത്ത രക്ത വിലയാണത്.. നീതിമാൻ്റെ രക്തത്തിൻ്റെ വില .ആ പണം വാങ്ങിയ യൂദാസിൻ്റെ ജീവിതവും ആത്മഹത്യയിൽ അവസാനിച്ചു. ഒടുവിൽ,ശപിക്കപ്പെട്ട ആ പണം കൊടുത്ത് പരദേശികളെ കുഴിച്ചിടാൻ ഒരു സ്ഥലം വാങ്ങാമെന്നായി.
അങ്ങനെ ഒരു കുശവൻ വിൽക്കാൻ വച്ച സ്ഥലം ഈ പണം കൊടുത്തു വാങ്ങി.ആ സ്ഥലം പിന്നീടറിയപ്പെട്ടത് അക്കൽദാമ അഥവാ രക്തനിലം
എന്നായിരുന്നു. സ്വന്തം വസ്തു വിറ്റതിന് കുശവനു കിട്ടിയ വില
പിന്നെ യൂദാസിൻ്റെയല്ല,
കുശവൻ്റേതാണല്ലോ. പൊതു കമ്മട്ടത്തിലടിച്ച ( നാണയ ശാല) നാണയത്തിൽ ആ 30 എണ്ണത്തിനുമാത്രം
പ്രത്യേക ചിഹ്നമോ ആകൃതിയോ ഉണ്ടാവില്ലല്ലോ. ആ
പണമെങ്ങനെയാണ് 2021 വർഷം കഴിഞ്ഞിട്ടും യൂദാസിൻ്റെ വെള്ളിക്കാശായി പിന്നെ തിരിച്ചറിയുന്നത്.അത് ചേർത്തലക്കാരന് കിട്ടിയത് പുരോഹിതൻമാർ ദീപികയിലൂടെ സാക്ഷ്യപ്പെടുത്തി.ഭാഗ്യം, നമ്മുടെ ദേവാലയങ്ങളിൽ ,
തിരുശേഷിപ്പായി ആ വെള്ളിക്കാശ് സ്ഥാനം പിടിച്ചില്ലല്ലോ. ഇത്തിരി കൂടിക്കഴിഞ്ഞാൽ അതും സംഭവിച്ചേനേ.
മോൻസൻ്റെ വാചകമടി വെറും
ഉടായിപ്പാണെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട, പക്ഷേ... ധാടി മോടികളിൽ കണ്ണു മഞ്ഞളിച്ചു പോയ നമ്മുടെ തലച്ചോറ് മന്ദിച്ചു പോയി.
ഒരു മാസത്തെ ചെലവിന് മോൻ സന് വേണ്ടത് 25 ലക്ഷം രൂപ!. ചേർത്തലയിലെ പള്ളിപ്പെരുന്നാളിന് ചെലവാക്കിയത് ഒന്നരക്കോടി.നൂറായിരം പ്രസ്ഥാനങ്ങളുടെ അമരത്താണ് ഇരിപ്പെന്ന് ബോർഡ്. ലോകസമാധാനത്തിൻ്റെ വക്താവാണെന്നു വരെ കാച്ചിക്കളഞ്ഞു.പോലീസും മന്ത്രിമാരും സിനിമാക്കാരും സ്ഥാപനങ്ങളിലെ നിത്യസന്ദർശകർ.മാന്യനും സദ്ഗുണ സമ്പന്നനും കോടീശ്വരനുമായി വിധിയെഴുതാൻ സാമാന്യജനത്തിന് മറ്റെന്തു വേണം?.
മറ്റു മതങ്ങളെയും മോൻസ് വെറുതെ വിട്ടില്ല. എല്ലാരോടും തുല്യ സമീപനം.
ശ്രീകൃഷ്ണൻ വെണ്ണ കട്ടു തിന്ന ഉറിയും ഖുറാനും കൂടിയായപ്പോൾ ഗംഭീരമായി. ശരിക്കും സെക്കുലർ തട്ടിപ്പ്.ആരെയും വെറുതെ വിട്ടില്ല. എല്ലാ മതത്തെയും ചേർത്തു നിർത്തി.
ഇക്കണക്കിനു പോയിരുന്നെങ്കിൽ ഒന്നു രണ്ടു വർഷങ്ങൾക്കകം നോഹയുടെ പെട്ടകവും, യേശു കയറിയ പടകും ശ്ലീഹൻമാരുടെ മീൻവലയും കുരിശിൻ്റെ കഷണവും, യേശുവിനെ ക്രൂശിൽ 'തറച്ച ആണിയും തുടങ്ങി ആദാമിൻ്റെ വാരിയെല്ലുവരെ കൊച്ചിയിലെത്തിയേനേ. കുരുക്ഷേത്രയുദ്ധത്തിൽ ഉപയോഗിച്ച അമ്പും വില്ലും രഥവും ശ്രീരാമൻ്റെ പാദുകങ്ങളും സീതാദേവിയുടെ ആഭരണങ്ങളും ശ്രീകൃഷ്ണൻ്റെ ഓടക്കുഴലും പുരാവസ്തു ശേഖരത്തിലെത്തും മുമ്പ് കസ്റ്റഡിയിലായത് ഇന്നാട്ടിലെ ജനങ്ങളുടെ ഭാഗ്യം.
എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ലെന്നത് വലിയ തിരിച്ചറിവായി. പൊതുജനം കഴുതകളാണെന്നു പറയുന്നത് എത്ര സത്യം.
പക്ഷേ ഇതിനൊക്കെ കുടപിടിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വഴങ്ങിയത് അത്ഭുതപ്പെടുത്തുന്നു.ഇക്കഥയിലും സ്ത്രീ സാന്നിധ്യം സജീവമാണ്.
എവിടെ നിന്നോ പെട്ടെന്നൊരു നാൾ പൊട്ടിവീഴുന്ന സ്ത്രീകൾ, നമ്മുടെ മന്ത്രിമാരുടെയും എം പിമാരുടെയും ഉന്നത പോലീസുകാരുടെയും ഒപ്പം വേദി പങ്കിടുന്നതും നാട മുറിക്കുന്നതും സ്വകാര്യ സന്ദർശനങ്ങൾ നടത്തുന്നതും നിത്യസംഭവമാകുന്നു. മുഖ്യമന്ത്രിമാരുടെ ഓഫീസുകളിലും പോലീസ് മേധാവിമാരുടെ ക്യാമ്പിനിലും ഭരണ സിരാകേന്ദ്രങ്ങളിലും കേറി നിരങ്ങാൻ ഏതു പെണ്ണിനും കഴിയുമെന്ന് കേരളം തെളിയിച്ചു കഴിഞ്ഞു. പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന് ആരും സംശയിച്ചില്ല.
സരിതയും സ്വപ്നയും ഇതേ കുറുക്കുവഴികളിലൂടെയാണ് തട്ടിപ്പു നടത്തിയത്. സ്വപ്നയുമായി മോൻസണും ബന്ധമുണ്ടായിരുന്നതായി ആരോപണം ഉയരുന്നു.
ഇത്തവണയും ഒന്നും പുറത്തു വരില്ല. മസാജ് പാർലറിൻ്റെ മറവിലും സേവനത്തിൻ്റെ ലേബലിലും നടന്ന അവിശുദ്ധ കൂട്ടുകെട്ടുകളുടെ കഥകൾ നിഴൽ പോലെ മാഞ്ഞു പോകും. അതിലെ പങ്കാളികൾ അതിസമർഥരാണ്.
ഇരകളുടെ വായ ഇപ്പോഴേ അടച്ചു തുടങ്ങി.സെക്സും ക്രൈമും കുറേ വളിപ്പും ചേർന്നുള്ള മസാലപ്പടമായി ആരെങ്കിലും ഒടുവിൽ ഒരു സിനിമയെടുക്കും. കഥ അങ്ങനെ പര്യവസാനിക്കും. അപ്പോഴേക്കും അടുത്ത വമ്പൻതട്ടിപ്പുകാർ നമ്മെ വേട്ടയാടാനെത്തും.
വിശപ്പു കൊണ്ട് രണ്ടു കിലോ അരി മോഷ്ടിച്ചതിനും മാസ്കുവയ്ക്കാതെ റോഡിലിറങ്ങിയതിനും പൊതുവഴിയിലിരുന്ന് മീൻ വിറ്റതിനും പോലീസ് വണ്ടിയിൽ ചാരിനിന്നു പോയതിനും മാത്രമാണ് നമ്മുടെ നാട്ടിൽ നിയമം സടകുടയുക. നമ്മുടെ
നിയമം, പണക്കാരനും ഉന്നത ബന്ധമുള്ളവനും ഉള്ളതല്ല. ഇന്നാട്ടിലെ വോട്ടവകാശം വിനിയോഗിക്കുന്ന സാധാരണക്കാരായ കഴുതകൾക്കു മാത്രമുള്ളതാണ്. പരസ്പര ധാരണയിൽ കണ്ണടച്ചും പൃഷ്ടം ചൊറിഞ്ഞും കൂട്ടിക്കൊടുത്തും വ്യഭിചരിച്ചും മോഷ്ടിച്ചും പണമുണ്ടാക്കാൻ മത്സരിക്കുന്നവനെ നിയമം തൊടില്ല. അതറിയാവുന്ന അതിബുദ്ധിയുള്ളവർ പുതിയ പുതിയ തട്ടിപ്പുകൾ കണ്ടെത്താൻ റിസർച്ചു നടത്തുന്നു, വിജയിക്കുന്നു. അല്ലെങ്കിൽപ്പിന്നെ ശ്രീകൃഷണൻ വെണ്ണ കട്ടു തിന്ന ഉറിയിലും മോശയുടെ വടിയിലും ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിലും ഒരു പോലീസ് മേധാവിവരെ തെന്നി വീഴുമായിരുന്നോ ?