Image

കേരളം കേളപ്പജിയിലേയ്ക്ക്! കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനം (ദിവാകരൻ ചോമ്പാല)

Published on 06 October, 2021
കേരളം കേളപ്പജിയിലേയ്ക്ക്! കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനം (ദിവാകരൻ ചോമ്പാല)

ഒക്ടോബർ 7
 കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനം !
കേരളം കണ്ടതിൽ വെച്ചേറ്റവും പ്രമുഖനായ സ്വാതന്ത്ര്യസമരപോരാളി,
 ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ അഥവാ കേരളഗാന്ധി,
 പത്മശ്രീപുരസ്ക്കാരം നിരസിച്ച മലയാളി ,
ഗാന്ധിജിയുടെ വ്യക്തിസത്യാഗ്രഹ കർമ്മപദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹി,
 നവോത്ഥാന നായകൻ ,വൈക്കം സത്യാഗ്രഹത്തിൻറെ നേതാവ് ,ഗുരുവായൂർ സത്യാഗ്രഹകമ്മറ്റി സെക്രട്ടറി.
1921 ൽ മാപ്പിള ലഹള ശമിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മലയാളി,
മലയാളത്തിലെ പ്രമുഖ ദിനപത്രമായ  മാതൃഭൂമിയുടെ ആദ്യകാല പത്രാധിപർ സർവ്വോദയപ്രസ്ഥാനത്തിനും ഭൂദാന പ്രസ്ഥാനത്തിനും മുന്നിട്ടിറങ്ങിയ മനുഷ്യസ്നേഹിയായ  കെ .കേളപ്പൻറെ തുറയൂരിലെ കൊയപ്പള്ളി തറവാടിൻറെ വീട്ടുമുറ്റത്ത് കേളപ്പജി ഇന്നലെ പുനർജ്ജനിച്ചു !.
കേരളത്തിലെ പ്രശസ്‌തനായ പ്രതിമാശിൽപ്പി ചിത്രൻ കുഞ്ഞിമംഗലം നിർമ്മിച്ച 7 അടി ഉയരമുള്ള കേളപ്പജിയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദനകർമ്മം ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നലെ നിർവ്വഹിക്കുകയുണ്ടായി  .
കേളപ്പജിയുടെ അമ്പതാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത് .

കേളപ്പജിയുടെ പൂർണകായ പ്രതിമയുടെ മുന്നിൽ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്‌പാഞ്‌ജലിയർപ്പിക്കുന്നു

കേരളം കേളപ്പജിയിലേയ്ക്ക് എന്ന സന്ദേശവുമായി ചരമവാർഷിക ദിനത്തിൽ ആയിരം കേന്ദ്രങ്ങളിൽ സ്‌മൃതിസദസ്സുകൾ നാളെ നടക്കാനിരിക്കുന്നു .
രണ്ട് ഏക്കർ വിസ്‌തൃതിയിലുള്ള പറമ്പിൽ സ്ഥിതിചെയ്യുന്ന കേളപ്പജിയുടെ തറവാട് വീടിൻറെ തനിമയും പൗരാണികതയും അശേഷം നഷ്ട്ടപ്പെടാതെയാണ്  കൊയപ്പള്ളി തറവാട് പരിപാലന ട്രസ്റ്റിന്റെ നിയന്ത്രണത്തിൽ പുതുക്കിപണിതിരിക്കുന്നത്.
വീടും പടിപ്പുരയും ക്ഷേത്രവുമെല്ലാം ഉൾപ്പെടുന്ന കേളപ്പജിയുടെ തറവാട്ടിടം ചരിത്രസ്‌മാരകമാക്കാനുള്ള പ്രവർത്തനങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ് ..
ഗുരുവായൂർ സത്യാഗ്രഹം ,ഉപ്പുസത്യാഗ്രഹം മുതൽ  ഭാരതപ്പുഴയിൽ ഗാന്ധിജിയുടെ ചിതാ ഭസ്‌മം ഒഴുക്കുന്നത് പോലുള്ള  കേളപ്പജിയുടെ  പോയകാലത്തെ ഓർമ്മപ്പെടുത്തലുകൾ അഥവാ ചരിത്രസ്‌മൃതികളുണർത്തുന്ന  നിരവധി ചിത്രങ്ങൾക്കായി വർണ്ണം പകർന്നത് 'വരമുഖി വുമൺ ആർട് കമ്യുൺ ' എന്നപേരിലുള്ള വരയരങ്ങിലെ ചിത്രകാരികളായ 15 യുവതികൾ .
മഹത്തായ ഈ സംരഭത്തിന് നേതൃത്വവുമായി മജ്‌നി തിരുവങ്ങൂർ ,അഞ്ജന വി രമേശ് ,അഭിന ശേഖർ ഷെരീഫ കെ ടി എന്നിവരുടെ  കൂട്ടായ്മ വേറെയും .ഇവിടെ ചുമരലങ്കാരങ്ങളായി ഇത്തരം ചിത്രങ്ങൾ സ്ഥാപിക്കുന്നു .
1889 ആഗസ്‌ത്‌ 24 ന് പയ്യോളിക്കടുത്ത്  മുചുകുന്ന് ഗ്രാമത്തിൽ  മൂടാടിയലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു കേളപ്പന്റെ ജനനം .
കോഴിക്കോട്ടും മദ്രാസിലുമായി കോളേജ് പഠനം .ചങ്ങനാശ്ശേരിയിലെ എസ് ബി കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്താണ് കേരളത്തിലേ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ മുഖ്യപങ്കു വഹിച്ച
 പ്രമുഖ വ്യക്തിത്വവും നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകനുമായ ശ്രീ .മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുത്തുന്നതും ആശയപരമായി കൂടുതൽ അടുക്കുന്നതും .  
1914 ഒക്ടോബർ 31 ന് രൂപീകൃതമായ നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട് പദവിയും കെ കേളപ്പനെ  തേടിയെത്തി  .

ഇടപെടുന്ന കാര്യങ്ങളിലെല്ലാം അദ്ദേഹം  സ്വീകരിച്ചുവരാറുള്ള കൃത്യതയും സത്യസന്ധതയും നിസ്വാർത്ഥ മനോഭാവവും കൊണ്ടുതന്നെയാവാം അധികാരങ്ങൾ, അവസരങ്ങൾ കെ .കേളപ്പനിൽ വന്നു നിറയുകയായിരുന്നു .
വൈക്കം സത്യാഗ്രഹത്തോടനുബബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മറ്റിയുടെ അദ്ധ്യക്ഷ പദവിയും കേളപ്പനിൽത്തന്നെ നിക്ഷിപ്‌തം .
വക്കീൽ ഗുമസ്ഥനായ അച്ഛന്റെ ആഗ്രഹം കേളപ്പൻ എന്ന മകനെ വക്കീലാക്കണമെന്നായിരുന്നു .ബോംബെ യിൽ തൊഴിൽ ചെയ്‌തുകൊണ്ടും നിയമപഠനം നടത്തിയും കേളപ്പൻ ജീവിതം നീക്കി .
ഈ കാലയളവിലാണ് ഗാന്ധിജിയുമായി കൂടുതൽ അടുക്കാനും ആകൃഷ്ടനാവാനുമിടയായത്.
ഗാന്ധിജിയുടെ ആശയവും പ്രവർത്തന ശൈലിയും അക്രമരഹിത സമരമുറകളുമെല്ലാം കെ കേളപ്പൻ എന്ന വ്യക്തിയിലെ സാമൂഹ്യബോധം ഉയർന്നതലങ്ങളിലെത്തിക്കുകയായിരുന്നു .
മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ പ്രത്രാധിപർ എന്ന നിലയിലും ഏറെ ശോഭിച്ച കേളപ്പൻ എന്ന പ്രമുഖ വ്യക്തിത്വം  അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചനസമരത്തിൻറെ മുൻനിരപോരാളിയും കൂടെയായിരുന്നു .1966 ൽ കേളപ്പൻ രുപീകരിച്ച മലബാർ ക്ഷേത്രസംരക്ഷണസമിതിയാണ് പിൽക്കാലത്ത് കേരള ക്ഷേത്രസംരക്ഷണ സമിതിയായി രൂപാന്തരം പ്രാപിച്ചത് .  

ഗാന്ധിജിയുടെ ആഹ്വാനത്തിൽ ആവേശം കൊണ്ട കേളപ്പൻ ദേശീയ വിമോചനസമരരംഗത്തും സജീവസാന്നിധ്യമായി മാറുകയായിരുന്നു .

 ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്  നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് ഗാന്ധിജിയുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിച്ച അഹിംസാ സത്യാഗ്രഹമായ ഉപ്പുസത്യാഗ്രഹത്തിലും കേളപ്പൻ എന്ന കേരളീയൻ ഏറെ മുന്നിൽ .

പയ്യന്നൂരിലും കോഴിക്കോട്ടും മറ്റും നടന്ന ഉപ്പുസത്യാഗ്രഹത്തിന് മുഖ്യ അമരക്കാരനായി പ്രവർത്തിച്ചതും  കെ.കേളപ്പൻ . മഹാത്മാഗാന്ധിയുടെ ഉപ്പുസത്യാഗ്രഹ പ്രസ്ഥാനവുമായി കൂടുതൽ അടുത്തിടപഴകിയ ആദ്യത്തെ കേരളീയൻ   എന്ന പദവിയും അദ്ദേഹത്തിനുമാത്രം .
വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു.

ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറികൂടിയായ കേളപ്പൻ 1932 ൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടത്തിയ നിരാഹാരസമരം നിർത്തിയതാവട്ടെ ഗാന്ധിജിയുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട് മാത്രം .

'' ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം സ്വരാജ് അപ്രാപ്യമാണെന്ന് ഉറക്കപറയാൻ  മടികാണിക്കാത്ത കേളപ്പൻ  സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി പലനേരങ്ങളിലായി ജയിൽ ജീവിതം നയിക്കേണ്ടതായും വന്നിട്ടുണ്ട് .

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ അധ്യക്ഷപദവിയിലിരുന്ന അദ്ദേഹം 1951 ൽ കോൺഗ്രസ്സിൽനിന്നും രാജിവെച്ചുകൊണ്ട് ആചാര്യ കൃപലാനി യുടെ നേതൃത്വത്തിലുള്ള കിസാൻ മസ്‌ദൂർ പ്രജാപാർട്ടിയിൽ അംഗമായി .
സർവ്വോദയ പ്രസ്ഥാനത്തിൻറെ ജീവാത്മാവും പരമാത്മാവും ആയ കെ കേളപ്പൻ അധഃസ്ഥിതരുടെ ഉയർച്ചക്കും വളർച്ചക്കും നീതിക്കും വേണ്ടി നിരവധി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുകയുണ്ടായി .ഖാദി കുടിൽ വ്യവസായങ്ങൾ പോലുള്ള നിരവധി പദ്ധതികൾ .ഹരിജനങ്ങൾക്ക് വേണ്ടി ഗോപാലപുരത്തു കോളനി സ്ഥാപിച്ചു .

 ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി രൂപംകൊണ്ട  ബഹുജന മുന്നേറ്റമാണ് സ്വദേശി പ്രസ്ഥാനം എന്നപേരിലറിയപ്പെടുന്നത് .

ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയും ഇന്ത്യൻ വസ്തുക്കളുടെ ഉൽപ്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുകയും ചെയ്യുകവഴി ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി പ്രസ്ഥാനം നിലവിൽ വന്നത്.

കേരളസർവ്വോദയ സംഘം ,കേരള സർവോദയ മണ്ഡൽ ,കേരള ഗാന്ധി സ്‌മാരകനിധി,ഗാന്ധി പീസ് ഫൗണ്ടേഷൻ കോഴിക്കോട് തുടങ്ങിയ എത്രയോ ഗാന്ധിയൻ സംഘടനകളുടെയും അദ്ധ്യക്ഷപദവിയിൽ ശോഭിച്ച കേളപ്പജി ജന്മം കൊണ്ട് കോഴിക്കോട് ജില്ലക്കാരനാണെങ്കിലും അദ്ധേഹത്തിന്റെ പ്രവർത്തന മേഖലകളിൽ തവനൂർ എടുത്തുപറയാവുന്നൊരിടമാണ് .

തൊട്ടു കൂടായ്‌മ ,തീണ്ടൽ  തുടങ്ങിയവ നിർമ്മാർജ്ജനം ചെയ്യാൻ കേളപ്പജി സത്യാഗ്രഹങ്ങൾ നടത്തി. സവർണ്ണജാതിക്കാർക്കൊപ്പം എല്ലാ ജാതിയിൽപ്പെട്ട ആളുകൾക്കും പൊതുവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം, സ്‌കൂൾ പ്രവേശനം മുതലായവ നേടിയെടുക്കാൻ കേളപ്പജിയുടെ നേതൃത്വത്തിലുള്ള സമര പ്രവർത്തനങ്ങൾക്ക് കഴിഞ്ഞുവെന്നത്നിഷേധിക്കാനാവാത്ത പരമാർത്ഥം .

1952 ൽ പൊന്നാനിയിൽ നിന്നും പാർലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കർമ്മോൽസുകനായ കേളപ്പജി അക്കാലത്ത് മയ്യഴിയിൽ ഫ്രഞ്ചുകാർക്കെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിൽ പങ്കാളി യാവുകയാണുണ്ടായത് .ക്വിറ്റിന്ത്യാ സമരത്തിൻറെ ഭാഗമായി ജയിൽവാസം തുടങ്ങി അടുക്കിപ്പെറുക്കിപ്പറയാനിനിയുമെത്രയോ കാര്യങ്ങൾ വിസ്താരഭയത്താൽ മാറ്റിവെക്കുന്നു .

ഇക്കഴിഞ്ഞ ആഗസ്‌ത്‌ 24 ന് അദ്ദേഹത്തിന്റെ നൂറ്റിമുപ്പത്തിരണ്ടാമത്തെ ജന്മദിനമാണ് കടന്നുപോയത് .
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാന പ്രവർത്തനങ്ങളിൽ പകരക്കാരനില്ലാത്ത നിലയിൽ  പ്രവർത്തിച്ച മഹാത്മാഗാന്ധിയുടെ കേരളത്തിലെ പ്രതിപുരുഷനായ കേളപ്പജി 1971 ഒക്ടോബർ 7 ന് എന്നന്നേക്കുമായി വിടവാങ്ങി .ഇഷ്ടദേശമായ തവനൂരിലെ ശിവക്ഷേത്രത്തിന് സമീപം നിളാനദിയുടെ തീരത്താണ് കേളപ്പജി അന്ത്യവിശ്രമം കൊള്ളുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക