Image

മനോരമ പത്രവും  മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം

Published on 09 October, 2021
മനോരമ പത്രവും  മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം

അമേരിക്കയില്‍ സാധാരണ പറയാറുള്ളതാണ്. നിങ്ങള്‍ക്ക് ഇവിടെ  ഇന്ത്യക്കാരെ കാണാം. ചൈനാക്കാരെ കാണാം, യഹൂദരെ കാണാം, ഐറീഷുകാരേയും ഇറ്റാലിയന്‍സിനേയും കാണാം. പക്ഷെ അമേരിക്കക്കാരെ മാത്രം കാണാനില്ല. ഓരോ വിഭാഗവും എങ്ങനെ സ്വന്തം ഐഡന്റിറ്റിയിലേക്ക് ചുരുങ്ങുന്നുവെന്നതിന്റെ വിവരണമാണിത്.

കേരളത്തിലേക്ക് വന്നാല്‍ മുമ്പൊക്കെ കേരളീയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ബംഗാളികൂടിയായി. അതല്ല കാര്യം. ഇപ്പോള്‍ മുസ്‌ലീംകളെ കാണാം. ക്രിസ്ത്യാനിയെ കാണാം. ഹിന്ദുവിനെ കാണാം. കേരളീയര്‍ എവിടെ?

കേരളീയര്‍ ഇപ്പോഴും അവശേഷിക്കുന്നത് മനോരമയുടേയും മാതൃഭൂമിയുടേയും പത്രത്താളുകളിലാണ്. അവരുടെ ചാനലുകളില്‍ പോലും ഇല്ല.

മനോരമ പത്രവും മാതൃഭൂമി പത്രവും ഇല്ലാത്ത അവസ്ഥ ആലോചിച്ചാല്‍ കാര്യം കുറച്ചുകൂടി വ്യക്തമാകും.  ക്രിസ്ത്യാനിക്ക് ദീപിക, ഈഴവന് കേരള കൗമുദി, മുസ്‌ലീമിനു മാധ്യമം, ചന്ദ്രിക, സവര്‍ണര്‍ക്ക് ജന്മഭൂമി, മാർക്സിസ്റ്റിനു ദേശാഭിമാനി.... എന്നിങ്ങനെ.

ഏതെങ്കിലും ഒരു സമുദായത്തിലെ  ഒരു വ്യക്തി മരിച്ചാല്‍ ആ  വാര്‍ത്ത  കാണണമെങ്കില്‍ സമുദായ പത്രം വായിക്കണമെന്ന സ്ഥിതി വരും.

ആ ഒരു അവസ്ഥ ഇനിയും വന്നിട്ടില്ലെങ്കില്‍ അതിനു കാരണം മനോരമയും മാതൃഭൂമിയുമാണ്. ഇന്നും ആ പത്രങ്ങള്‍ കേരളീയരെ മൊത്തം ഉള്‍ക്കൊണ്ട് പ്രസിദ്ധീകരിക്കുന്നു. വാര്‍ത്തകള്‍ കൊടുക്കുന്നു.

അടുത്തയിടയ്ക്ക് പാലാ ബിഷപ് ലവ് ജിഹാദും, നാര്‍ക്കോട്ടിക് ജിഹാദമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഈ രണ്ട് പത്രങ്ങളും അത് പൊലിപ്പിക്കാനോ വികാരം വളര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കാനോ പോയില്ല-പ്രത്യേകിച്ച് മനോരമ. അതു മറ്റൊരു വാര്‍ത്ത മാത്രം. 

പിന്നീട് അതേപ്പറ്റി കേരളം ചേരിതിരിഞ്ഞ് വാക് പോരാട്ടം നടത്തിയപ്പോള്‍ കണ്ടഭാവം നടിച്ചില്ല.

ചിലര്‍ ഈ നിലപാടിനെ  ആക്ഷേപിക്കുന്നതു കണ്ടു. ഈ പത്രങ്ങള്‍ നിര്‍ത്തും എന്ന് ചിലര്‍ പൊങ്ങച്ചം പറയുന്നതുകണ്ടു. നിര്‍ത്തിയാല്‍ പിന്നെ നിങ്ങൾ ഏതു പത്രം വാങ്ങും എന്നുകൂടി ആലോചിക്കുക. ഏതെങ്കിലും സമുദായത്തിന്റെ മൂശയില്‍ ഒതുങ്ങുന്ന വാര്‍ത്തകള്‍, വിവരങ്ങള്‍ മാത്രം സ്വീകരിച്ച് നമ്മുടെ  വീക്ഷണ ചക്രവാളം ചുരുക്കാം. ഒന്ന് കൂടി തന്നിലേക്ക് ഒതുങ്ങാം.

പാലാ ബിഷപ്പ് പറഞ്ഞത് വികാരപരമായ പ്രശ്‌നമാക്കിയവര്‍ ആരാണ്? എത്ര ദിവസം അതെ പറ്റി ചാനലുകളിൽ ചര്‍ച്ച നടത്തി? എന്തിന്? ഒരല്പം റേറ്റിങ് ഉണ്ടാക്കാം എന്ന ലക്ഷ്യമല്ലാതെ കേരളത്തെ നന്നാക്കാനൊന്നുമല്ലല്ലോ അവർ ചർവിത ചർവണം നടത്തിയത്?  മനോരമ  ടിവി  ചെയ്തതും ഇതൊക്കെ തന്നെ. കേരളത്തെ എടുത്ത് അമ്മാനമാടാൻ മൂന്നാല് അവതാരകരെ  കയറൂരി വിട്ടിരിക്കുന്നു. അവരുടെ നാക്കിൽ വിളയാടുന്ന  സരസ്വതി കേരള സമൂഹത്തെ ഇളക്കി മറിക്കുന്നു. സ്ഥാപനത്തിന്റെ നയമല്ല അവരുടെ നാക്കാണ് വാർത്ത നിർണയിക്കുന്നത്.

എന്തുകൊണ്ട് ബിഷപ്പ് അതു പറഞ്ഞു എന്നൊരു  വിശദീകരണം ബിഷപ്പില്‍ നിന്ന് ആരെങ്കിലും ചോദിച്ചതായി കണ്ടില്ല. അവതാരകർക്ക്  പ്രത്യേകിച്ച് ഹോം വര്‍ക്ക് ഒന്നും കൂടാതെ ചര്‍ച്ച നയിക്കാന്‍ പറ്റുമെന്നതു കൊണ്ട് ഈ വിഷയം നിരന്തരം  ചര്‍ച്ചാവിഷയമായി.

ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ ചെയ്യുന്നതാണോ അത്? ചര്‍ച്ച നടത്താം. വ്യത്യസ്ത അഭിപ്രായങ്ങള്‍ അവതരിപ്പിക്കാം. പക്ഷെ വായില്‍ തോന്നുന്നത്  പറയാന്‍ അവതാരകനും ചർച്ചക്കാർക്കും അവസരമൊരുക്കി കൊടുക്കുകയാണോ ചാനലിന്റെ ചുമതല.?

ഏഷ്യാനെറ്റ് മാത്രമല്ല, മനോരമയും മാതൃഭൂമിയും ചാനലുകള്‍ വരെ വികാരഭരിതമായാണ്  ഇത് റിപ്പോര്‍ട്ട് ചെയ്തത് . മൂന്നു മതവിഭാഗങ്ങളിലുള്ളവരും കാണുന്ന വിഷയം കിട്ടിയതിന്റെ ആവേശം. പക്ഷെ അത് സമൂഹത്തില്‍ എത്ര ഭിന്നതയും വെറുപ്പും ഉണ്ടാക്കും എന്നതൊന്നും ചര്‍ച്ചക്കാര്‍ക്ക് പ്രശ്‌നമായില്ല. ബിഷപ്പ് പറഞ്ഞതാണോ ഇവര്‍ വിളമ്പിയതാണോ പ്രശ്‌നം സൃഷ്ടിച്ചത്?

ആധുനിക സംസ്കാരത്തെ പുച്ഛിക്കുന്ന തീവ്രവാദ പ്രസ്ഥാനമായ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ വന്നപ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളെ കേരളീയര്‍ കണ്ടു. അത്തരം മാധ്യമങ്ങള്‍ ചെയ്യുന്ന ദ്രോഹത്തെപ്പറ്റി ഒരു വിമര്‍ശനവും ഉയര്‍ന്നുകേട്ടില്ല. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് നിന്നുകൊണ്ടാണ് ഇങ്ങനെ തീവ്രവാദ പ്രസ്ഥാനത്തെ അനുകൂലിക്കുന്നത്.

ഉത്തരേന്ത്യയിൽ വർഗീയത ശക്തിപ്പെടുന്നതിന് പ്രധാന കാരണം അവിടത്തെ മാധ്യമങ്ങളായിരുന്നു. 1980-കളിൽ അവിടത്തെ  മാധ്യമങ്ങളിൽ നിറം പിടിപ്പിച്ച വർഗീയ വാർത്തകൾ സ്ഥിരമായി വന്നു കൊണ്ടിരുന്നു. 84-85 കാലത്ത്  അന്നത്തെ പത്രപ്രവർത്തക ഫെഡറേഷൻ നാഷണൽ പ്രസിഡന്റ് വിക്രം റാവു അതേപ്പറ്റി ദുഖത്തോടെ സംസാരിച്ചത് ഓർക്കുന്നു. 

മുഖ്യധാരയോട് മല്ലിട്ടു നിന്ന  മ്യാൻമറിലെ റോഹിൻഗ്യകളുടെ അനുഭവം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

വികാരപരമായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ വികാരം കൊള്ളാത്ത മാധ്യമ പ്രവര്‍ത്തനമാണ് മനോരമ പത്രവും ഒരളവോളം  മാതൃഭൂമി പത്രവും നടത്തുന്നത്. അവര്‍ക്ക് നമോവാകം. വികാര തള്ളിച്ച ഒക്കെ തീരും. പിന്നെയും നമുക്ക് ഇവിടെ ഒന്നിച്ചു ജീവിക്കേണ്ടതാണ്. ആ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഈ പത്രങ്ങളില്‍ കാണുന്നത്. അവരാണ് കേരളത്തെ ഒന്നായി നിലനിര്‍ത്തുന്ന രണ്ടു പ്രസ്ഥാനങ്ങള്‍. അവ പരാജയപ്പെടരുത്. പിന്നോക്കം പോകരുത്, അതിന് അനുവദിക്കരുത്. 

Join WhatsApp News
ലൗവ് ജിഹാദ്‌ 2021-10-10 21:23:42
രമണൻ 2021 "അഫ്‌ഘാനിസ്ഥാനിലാടുമേയ്‌ക്കാൻ ഞാനും പോരട്ടെയോ നിൻറെകൂടെ" "പോരുക, പോരുകയോമലാളേ, സ്വയം പൊട്ടിത്തെറിക്കാൻ പോരുകയെന്നൊടൊപ്പം"
TIME TO RUN 2021-10-15 14:12:46
Jan 6 Panel Soon Issue Subpoenas For Ivanka, Other Trump Family Members: CNN Reporter. Ivanka Trump was with her father on January 6th. She was in and out of the Oval office. I think that there are going to be a lot of people who are associated and close to trump will be called by the committee. time to run booby, run.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക