നടന്നു പോകും നേരം
കൊളുത്തിട്ടു പിടിച്ചു,
വലിച്ചിഴച്ചു , ആഴങ്ങളൊളിപ്പിക്കും
ഒഴുക്കിലേക്ക് തള്ളി.
പറന്നു പോകുന്നേരം
മേഘങ്ങളുരുണ്ടു, വഴിയിരുണ്ടു,
അജ്ഞാത വീഥികളിൽ ആടിയുലഞ്ഞു
ചിറകുകൾ പതറി.
മൗനമായ് മൂളിയ വേളയിൽ
സ്വരവീചികളപരിചിതർ,
ആഞ്ഞടിച്ചൂ, കണ്ഠം ഗദ്ഗദമാ-
യെങ്ങും മേളക്കൊഴുപ്പുകൾ.
പകൽക്കിനാവിനോടൊന്നു ചിരിച്ചൂ.,
സ്വപ്നങ്ങൾ പിന്നീട്
വേലിയേറ്റങ്ങളായ്, പ്രജ്ഞ
ഉറങ്ങാനാകാതെ മിഴി തുറിച്ചു.
കണ്ണറിയാ ദൂരം വിടർന്ന ലോകത്തി -
ലൊരു കോണിലൊരു കൂരയിൽ
തനിയെ വിടാതെന്നെ,ജീവിതമേ
നീയുരുക്കുന്നൂ, മൂർച്ച കൂട്ടുന്നു.