ഫിലഡൽഫിയ: ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയും ഇ-മലയാളിയും സംയുക്തമായി ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തിയ രാജ്യാന്തര ലേഖന മത്സരത്തിൽ, കേരളത്തിലെ കാസറഗോഡുള്ള രഞ്ജിത്ത് കൊളിയടുക്കം ഒന്നാം സ്ഥാനവും, മുംബൈയിലുള്ള ജ്യോതി ലക്ഷ്‍മി നമ്പ്യാർ , ലാസ് വെഗാസ്സിലുള്ള ഡോ. തോമസ് മാത്യു എന്നിവർ രണ്ടാം സ്ഥാനവും, സൗദി അറേബ്യയിലെ ദമാമിലുള്ള ഡോ. സിന്ധു ബിനു മൂന്നാം സ്ഥാനവും നേടി. "മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാർട്ടികളുടെ ദൗത്യം" " (“Drug Free Kerala : The Mission of Political Parties") എന്ന വിഷയത്തിലായിരുന്നു പ്രബന്ധ മത്സരം. ഫൊക്കാനാ ജനറൽ സെക്രട്ടറി സജിമോൻ ആൻ്റണിയും, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറവുമാണ് മുഖ്യ സ്പോൺസർമാർ.
പ്രശസ്ത പത്രപ്രവർത്തകനും ദീപിക അസ്സോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ചെയർമാനായ ജഡ്ജിങ്ങ് കമ്മിറ്റിയിലുള്ള സാഹിത്യ പ്രവർത്തകർ മുല്ല്യ നിർണ്ണയം നിർവഹിച്ചു. ജയ്ഹിന്ദ് വാർത്താ ചീഫ് എഡിറ്ററും, ദി ഏഷ്യൻ ഇറ വീക്‌ലി, അക്ഷരം മാഗസിൻ എന്നിവയുടെ പ്രസാധകനുമായ ജിൻസ്‌മോൻ സക്കറിയാ, ചെറുകഥാകൃത്തും ബിസ്സിനസ്സ് ഇൻ്റെലിജെൻസ് ആൻ്റ് അനലിറ്റിക്സിൻ്റെ വൈസ് പ്രസിഡൻ്റുമായ അനിതാ പണിക്കർ കടമ്പിൻതറ, നൃത്താദ്ധ്യാപികയും ചിത്രകാരിയും നേഴ്സ് എഡ്യൂക്കേഴ്സണിസ്റ്റും നേഴ്സ് ലീഡറുമായ നിമ്മീ റോസ് ദാസ്, മാത്‌മറ്റീഷ്യനും സ്പ്രിങ്ങ് ഫോർഡ് ഏരിയാ സീനിയർ ഹൈസ്കൂൾ അദ്ധ്യാപകനും വിവിധ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും മോട്ടിവേഷണൽ ട്രെയിനറുമായ ജോസ് തോമസ് എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് പാനൽ, മത്സരത്തിനു ലഭിച്ച മറ്റു പ്രബന്ധങ്ങളും നിലവാരം പുലർത്തിയവയായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ജേതാക്കൾക്ക് ക്യാഷ് അവാർഡുകളും പ്രശംസാ പത്രങ്ങളും സമ്മാനിക്കും.
ഒന്നാം സ്ഥാനം നേടിയ രഞ്ജിത് കൊളിയടുക്കം, കാസറഗോഡ് സ്വദേശിയാണ്. കേരളകേന്ദ്ര സർവകാലയിൽ നിന്നും മലയാളത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. കേരളകേന്ദ്ര സർവകാലശാലയിലെ ഗവേഷക വിദ്യാർത്ഥിയാണ്. മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി, എം പി പോൾ ഗവേഷണ പുരസ്‌കാരം എന്നിവ നേടിട്ടുണ്ട്.
രണ്ടാം സ്ഥാനത്തിന് അർഹയായ ജ്യോതി ലക്ഷ്‍മി നമ്പ്യാർ, തൃശ്ശൂർ ജില്ലയിലെ തയ്യൂർ ഗ്രാമക്കാരിയാണ്. ബിരുദം പൂർത്തിയാക്കി മുംബൈ മഹാനഗരത്തിൽ കൂട്ടുകുടുംബവും, ജോലിയുമായി ജീവിതം നയിക്കുന്നു. മലയാളമനോരമ വാരാന്ത്യപ്പതിപ്പിൽ എഴുതിയ “എന്റെ ഗ്രാമം”; ഇ-മലയാളിയിൽ എഴുതിയ “എഴുതാപ്പുറങ്ങൾ” എന്ന ലേഖന കോളങ്ങ ൾ ശ്രദ്ധേയങ്ങളായിരുന്നു. 2019- ൽ ഇ മലയാളി ഗ്ലോബൽ മീഡിയ പ്രസിദ്ധീകരണത്തിന്റെ ”ജനപ്രിയ എഴുത്തുകാരി” എന്ന അവാർഡ് നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനം നേടിയ തോമസ് മാത്യൂ, ലാസ് വെഗാസ്സിൽ താമസ്സിക്കുന്നു. ദി യു എൻ എൻ ഇംഗ്ലീഷ് ന്യൂസ് പോർട്ടലിന്റെ എഡിറ്റോറിയൽ ടീമിലും കോളംനിസ്റ്റ് ആയും പ്രവർത്തിക്കുന്നുണ്ട്. ജയ്‌ഹിന്ദ്‌വാർത്തയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, മലയാളി മാഗസിൻ ,എക്സ്പ്രസ് ഹെറാൾഡ് തുടങ്ങിയവയിൽ അസോസിയേറ്റഡ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. തോമസ് മാത്യൂ രചിച്ച കൃതികളാണ് ‘ബൈബിളിലെ പ്രേമകാവ്യം’, ‘അമേരിക്കൻ ആടുകൾ’.
മൂന്നാം സ്ഥാനം നേടിയ ഡോ.സിന്ധു ബിനു, പാലാ സ്വദേശിനിയാണ്. കുടുംബസമേതം സൗദി അറേബ്യയിലെ ദമ്മാമിൽ താമസിക്കുന്നു . 14 വർഷമായി ദമ്മാം ഇന്ത്യൻ എംബസി സ്കൂൾ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ദമ്മാമിൽ കലാസാംസ്കാരിക രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമാണ് .