ഭൂതകാലത്തിന്റെ കുളിർ നെഞ്ചേറ്റുന്നവരാവും പലരും എന്നാൽ ഭൂതകാലത്തിന്റെ ഭാരം നെഞ്ചേറ്റുന്നവരാണ് കൂടുതൽ പേരും, വർഷങ്ങൾക്ക് ശേഷം ഞാൻ ഒറ്റയിരിപ്പിനു വായിച്ചു തീർത്ത വായിച്ചപ്പോൾ പലപ്പോളും കണ്ണുകൾ നിറഞ്ഞു തുളുമ്പി പോയ പുസ്തകമായിരുന്നു മായ കൃഷ്ണൻ എന്ന മായടീച്ചറിന്റെ " ഭൂതകാലത്തിന്റെ ഭാരം പേറുന്നവൾ " എന്ന പുസ്‌തകം സാധാരണക്കാരന് വായിക്കാൻ പാകത്തിന് സാധാരണക്കാരന്റെ ഭാഷയിൽ എഴുതിയ തികച്ചും സ്വന്തം അനുഭവമായി വായനക്കാരന് പലപ്പോഴും തോന്നുന്ന രീതിയിൽ ചിട്ടയായി എഴുതിയ അക്ഷരങ്ങൾ , അത് പലപ്പോളും ആസ്വാദകന്റെ ഹൃദയത്തെ ആഴത്തിൽ പൊള്ളിക്കുന്നതായിരുന്നു ......
തൊടലി മുള്ളുകൊണ്ടു ഉള്ള് മുറിച്ചുകൊണ്ടാണ് അതിന്റെ വരികൾ തുടങ്ങുന്നത് തന്നെ, ആദ്യമായി ഞാനൊരു പുസ്തകം വായിച്ചയുടൻ അതെഴുതിയ ആളെ വിളിച്ചത് മായ ടീച്ചറിനെയാണ്, കാരണം പലപ്പോഴും ഞാനാണ് പുസ്തകത്തിലെ കഥാപാത്രമെന്നു തോന്നിപോയിരുന്നു....
ചെറിയ പ്രായത്തിൽ നമ്മുടെ മനസ്സിനെ ഏൽപ്പിക്കുന്ന മുറിവുകൾ മായ്ക്കാൻ ലോകത്തിലെ ഒരു പച്ചില മരുന്നുകൾക്കും കഴിയില്ല, പുസ്‌തകത്തിലെ കൊച്ച് കഥാപാത്രം പലപ്പോഴും അവഗണന നേരിടുമ്പോ അതുമായി താരതമ്യം ചെയ്യുന്ന ഞാനെന്ന കഥാപാത്രം ബന്ധങ്ങളാൽ വരിയപ്പെട്ടതായിരുന്നു, കൂട്ടുകാർക്കൊപ്പം കളിക്കാൻ പോവാനോ ബന്ധുക്കളുടെ വീട്ടിൽ അവധിയാഘോഷിക്കാനോ പോകാൻ അനുവാദമില്ലാതെ അച്ഛനമ്മമാരുടെ സ്വാർഥ സ്നേഹത്തിനു മുന്നിൽ നഷ്ടപ്പെട്ടുപോയ മനോഹരമായ ബാല്യം പലപ്പോഴും എന്നെ നോക്കി പല്ലിളിക്കാറുണ്ട്....
കഥാപാത്രത്തെ അമ്മ തറവാട് വീട്ടിൽ ആക്കിയിട്ട് അച്ഛനൊപ്പം പോകുമ്പോലെ ഉമ്മച്ചി അനിയത്തിയെ ഗർഭം ധരിച്ചപ്പോൾ ഉപ്പയുടേം ഉമ്മച്ചിഉമ്മയുടെയും അരുകിൽ എന്നെ നിർത്തി പോയത് എനിക്ക് ഓർമ വന്നു ചെമ്മൺ പൊടി പറത്തി പാഞ്ഞു പോയ കാറിന്റെ ഒപ്പം ഏറെ ദൂരം ഓടി ഞാനെന്ന 7 വയസ്സുകാരി തളർന്നു വീണു , പുസ്തകത്തിന്റെ ഓരോ അദ്യായങ്ങളും വായിച്ചത് നിറഞ്ഞ കണ്ണുകളോടെയാണ് , അനിയത്തിയെ പ്രസവിച്ചു അവൾക്ക് മൂന്ന് മാസം ആകുന്നത് വരെയുള്ള ഒരു വർഷത്തോളം എനിക്ക് നഷ്ടപ്പെട്ടത് ആ അമ്മച്ചൂടായിരുന്നു അച്ഛന്റെ സ്നേഹത്തണലായിരുന്നു. പിന്നേ പതിയെ ഞാനെന്റെ സന്തോഷങ്ങളിലേക്കു തിരികെവന്നപ്പോൾ എനിക്കെന്റെ ഉപ്പച്ചിയേം ഉമ്മാച്ചുമ്മയേം വിട്ടു ഉമ്മക്കും വാപ്പാക്കും അനിയത്തിയ്ക്കും ഒപ്പം പിന്നെയും പുതിയ വീട്ടിലേക്കു പറിച്ചു നടപ്പെട്ടു. അവിടെ എനിക്ക് വേരൂന്നാൻ കാലം കുറച്ചെടുക്കേണ്ടി വന്നു. ഒറ്റയ്ക്കുള്ള കിടപ്പ് എന്റെ ഉറക്കത്തെ വല്ലാതെ ബാധിച്ചു, രാത്രി കട്ടിലിൽ കിടന്നു മുകളിലേക്കു നോക്കുമ്പോ പഴയ ഓടിട്ട വീട്ടിൽ വെളിച്ചം കിട്ടാൻ വയ്ക്കുന്ന ഗ്ലാസിന്റെ കഷ്ണങ്ങൾക്കിടയിലൂടെ മേഘങ്ങൾ ഭീകര രൂപികളായി എന്റെ ഉറക്കത്തെ പലപ്പോഴും തട്ടിയെടുത്തു. ഇരുട്ടിനെ ഞാൻ ഭയപ്പെട്ടു തുടങ്ങി നിങ്ങൾക്കറിയാമോ ഈ ഇരുപത്തി എട്ടാം വയസ്സിലും ലൈറ്റിന്റെ വെട്ടത്തിൽ ആണ് ഞാൻ ഉറങ്ങുന്നത്. ഇരുട്ടെന്റെ ബാല്യത്തെ ഭയപ്പെടുത്തിയതിൽ നിന്നും ഇന്നും മോചിതയല്ല ഞാൻ......
പുസ്തകത്തിലെ കഥാപാത്രവും പലപ്പോഴും ഈ അവസ്ഥകളിൽ കൂടെയാണ് കടന്നു പോയിട്ടുള്ളത്. ജീവിതത്തിന്റെ കയ്പ്പും ഉപ്പും പുളിയും മധുരവും എല്ലാം ആസ്വാദകന്റെ ഹൃദയത്തെ സ്പര്ശിക്കുംവിധം ടീച്ചർ എഴുതിയിട്ടുണ്ട് ....
കൂടുതൽ പറയുന്നില്ല കാരണം നിങ്ങൾ ഈ ബുക്ക് വായിച്ചിരിക്കണം കാരണം നമ്മളിൽ പലരുടെയും കഥയാണിത്......
മായ ടീച്ചറോട് " ആ നെഞ്ചിലെ ഞെരിപ്പോടുകൾ ഇപ്പോളും പുകയാറുണ്ടോ ?. ഇത്രമേൽ ഭാരം ഒളിപ്പിച്ചു പുഞ്ചിരിക്കാൻ കഴിയുന്നത് തന്നെ നന്മയാണ് ".... .