ദൈവത്തിനു മുന്നിലായ്
നിൽക്കുന്ന നേരത്തും
ആ പിഞ്ചുകുഞ്ഞിൻ
കണ്ണുകൾ അച്ഛനിലായിരുന്നു
കൈ തൊഴുതു
ചുണ്ടുകൾ മൊഴിഞ്ഞതും
എന്റെ പ്രിയനേ
എന്നും ചേർത്തു
നിർത്തണമെന്നായിരുന്നു
ക്ഷേത്ര പടികൾ
ഇറങ്ങി നടക്കുമ്പോഴും
അച്ഛന്റെ കയ്യിലിരുന്നവൾ
മധുരം പൊഴിച്ചു
പൂതി പറഞ്ഞ പുഴ
കാണിക്കാമെന്ന് പറഞ്ഞപ്പോൾ
അവളിൽ എന്തെന്നില്ലാത്ത
വസന്തം വിരിഞ്ഞു
കുത്തിയൊലിക്കുന്നത്
കണ്ട നേരം
ഉള്ളിൽ പിറന്ന ഭയം
അച്ചന്റെ കൈകളിലെന്നോർത്തപ്പോൾ
എവിടെയോ മറഞ്ഞു
അച്ഛൻ
അമ്മയിലേക്ക് നൽകിയപ്പോൾ
അവൾ കുറുമ്പ് നടിച്ചു
പിണക്കം പറഞ്ഞു
ഒടുക്കം
വെള്ളത്തിൽ മുങ്ങി താഴുമ്പോഴും
അവൾ ഉറക്കെ വിളിച്ചതും
അച്ഛാ എന്നായിരുന്നു
അമ്മയുടെ
അലറൽ കേട്ടപ്പോൾ
തൊണ്ട പൊട്ടുമാർ
വിളിച്ചു പറഞ്ഞു കാണും
അച്ഛാ അമ്മയേയെങ്കിലും
കൈ പിടിച്ചു കയറ്റുമോ
ഒന്നുമറിയാതെ
ശാന്തമായ് ഉറങ്ങുമ്പോഴും
ആ കുഞ്ഞു മനസ്സിൽ
അമ്മയെ കുറിച്ചുള്ള ആധിയാവും
അച്ഛന്റെ പാപം
പൊറുക്കണേ എന്നുള്ള
തേട്ടമാവും..!
എന്നാലും
എന്തിനാവുമെന്നുള്ള
ചോദ്യമാവും...?
ആ പിഞ്ചു പൈതലിനറിയില്ലല്ലോ
മനുഷ്യത്വം വറ്റിയ
മനുഷ്യർ വസിക്കും
ലോകത്തേക്കാണു താൻ
പിറന്നതെന്ന്..!