കഴിഞ്ഞ അഞ്ചു കൊല്ലങ്ങളായി ഓരോ വര്‍ഷവും, പ്രകൃത ദത്തമായ ദുരന്തം ഒന്നും രണ്ടും പ്രാവശ്യം സംഭവിക്കുന്നു. നിരവധി ആളപായം, വസ്തു നഷ്ട്ടം. ഇതെല്ലാം കാണുമ്പോള്‍ ചിന്തിച്ചു പോകുന്നു.
വീടുകള്‍ മലയിടുക്കുകളില്‍ കുത്തനെ ഗര്ത്തങ്ങളിലേയ്ക് നിലംപതിക്കുന്ന കാഴ്ചയാണ് കാണുന്നത്. പെരുമഴയും, കാറ്റും ആഗോളതലത്തില്‍ ഒരു പുതുമയല്ല. നാശനഷ്ടങ്ങള്‍ സംഭവിക്കാറുമുണ്ട്. അവയുടെ ശക്തിയും വ്യാപ്തിയും കൂടുന്നു എന്നതും ഒരു പരിധിവരെ വാസ്തവം. എന്നാല്‍ നിരവധി രാഷ്ട്രങ്ങള്‍ അവയെ മനസ്സിലാക്കി, ജനരക്ഷക്കായി, പ്രകൃതിയെ പഠിച്ചു ശാസ്ത്രീയമായ ഭാവി പ്രതിരോധ പദ്ധതികള്‍ നടപ്പാക്കുന്നു.
കേരളത്തിലും പഠനങ്ങള്‍ നടക്കുന്നുണ്ട്. പിന്നീടവ വെറും വാചക കസര്‍ത്തുകളില്‍ അവസാനിക്കുന്നു എന്നുമാത്രം. കാലാവസ്ഥ ദുരന്തങ്ങളില്‍ ആളപായം സംഭവിക്കുന്നത് അധികവും പാവപ്പെട്ട ജനതയില്‍. കാരണം അവരെല്ലാമാണ് അപകട മേഖലകളില്‍ വസിക്കുന്നത്.
പുരോഗമന കേരളം പോലെ ജനസാന്ദ്രത ഏറിയ സ്ഥലങ്ങൾ ഒരു ആപല്ക്കെണി ആയി മാറിയിരിക്കുന്നു. എല്ലാവര്ക്കും താമസ, സഞ്ചാര, ജീവന മാര്‍ഗ്ഗങ്ങള്‍ വേണം. എന്നാല്‍ അതിന്റ്റെ പേരില്‍ പരിസ്ഥിതിയെ, ഭൂമിയെ ചൂഷണം നടത്താമോ?
മലമുകളില്‍ നിന്നും പരിശുദ്ധമായ ഉറവകള്‍ രൂപപ്പെടുന്നു. അവ നദികളുടെ രൂപം പ്രാപിച്ചു താഴ്വാരങ്ങളില് കൂടി സഞ്ചരിച്ചു കടലിലേയ്ക്ക് ഒഴുകുന്നു. ഈ നദികളിലെ വെള്ളമാണ് നമ്മുടെ ജീവന് കാത്തുസൂഷിക്കുന്നത്. ഈ നദികളെ നാം പരിപാലിക്കുന്നില്ല, നശിപ്പിക്കുകയാണ്.
വൈദ്യുതി ഉല്‍പ്പാദനത്തിന് നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിച്ച് വെള്ളത്തിന്റ്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരിക്കുന്നു.
കല്ലുവെട്ടു നടത്തിയും, വനപ്രദേശം നശിപ്പിച്ചും മലയോരങ്ങളുടെ രൂപവും ഭാവവും മാറ്റിയിരിക്കുന്നു. അതിനു ശേഷം ഭരണകൂടങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ വൈച്ചു ഈ ഭൂപ്രദേശം പലര്‍ക്കും പതിച്ചു നല്കുന്നു. ഇതെല്ലാം വാസ, വ്യവസായ യോഗ്യമോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല.
നദീ തീരങ്ങള്‍ ഫലപുഷ്ടി ഏറിയതും മനോഹരവുമായ പ്രദേശങ്ങള്‍. അതിനോട് അനുബന്ധിച്ചു നിരവധി സംസ്ക്കാരങ്ങള്‍ മുന്‍ കാലങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ കാലങ്ങളില്‍ മനുഷ്യന് ഈ നദികളെ പരിപാലിച്ചിരുന്നു ബഹുമാനിച്ചിരുന്നു.
അതല്ല ഇന്നത്തെ അവസ്ഥ. നദീ തീരങ്ങളില്‍ മണി ഗോപുരങ്ങള്‍ പടിത്തുയര്‍ത്തുക, എല്ലാത്തരം അഴുക്കുകളും അതിലേയ്ക് തള്ളുക. കൂടാതെ അണകള്‍ നിര്‍മ്മിച്ചു ഒഴുക്കു തടസ്സപ്പെടുത്തിയിരിക്കുന്നു, അമിത കെട്ടിട, പാത, ഇവയുടെ നിര്‍മ്മാണ രീതികളില്‍, ജലം ഭൂമിവലിച്ചെടുക്കുന്നതും തടസ്സപ്പെട്ടിരുന്നു. മഴയുടെ ശക്തി വര്‍ദ്ധിക്കുമ്പോള്‍ അണക്കെട്ടുകള്‍ തുറന്നുവിടുക. പരിണിത ഫലമോ താഴ്വാരങ്ങളില് മാത്രമല്ല ഈ ജലം ഒഴുകുന്ന വഴികളിലും അപ്രതീക്ഷിത നാശ നഷ്ട്ടങ്ങള്‍ സംഭവിക്കുന്നു.
ഭൂമിയുടെ താപനില കലാകാലങ്ങളായി വര്‍ദ്ധിക്കുന്നു എന്നത് സ്വഭാവികം മാത്രം. അതിനെ തടയുവാന്‍ നമുക്കാര്‍ക്കും സാധ്യമല്ല. നമുക്കു നിയന്ത്രിക്കുവാന്‍ പറ്റാത്ത അനവധി പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തില്‍ മാത്രമല്ല നാം വസിക്കുന്ന ഭൂഗോളത്തിലും സംഭവിക്കുന്നു. ഇതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
മഴയില്ല, കാറ്റില്ല എന്ന ഒരവസ്ഥ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? അത് ചിന്തനീയമോ? മനുഷ്യന് പ്രകൃതിയെ തോല്‍പ്പിക്കാം എന്ന രീതികളിലാണ് കേരളത്തിന്റ്റെ ഇപ്പോഴത്തെ പോക്ക്.
ആളപായം സംഭവിക്കുമ്പോള്‍ കുറെ നഷ്ടപരീഹാരം നല്‍കുക തല്‍ക്കാലത്തേക്ക് ആളുകളെ മാറ്റി പാര്‍പ്പിക്കുക, ഏതാനും ദിനങ്ങള്‍ ഭക്ഷണം നല്‍കുക. ഇതിലുപരി കേരള ഭരണകൂടത്തിന് ശാശ്വതമായ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ? ആളപായം സംഭവിക്കുമ്പോള്‍ മന്ത്രിമാരും രാഷ്ട്രീയക്കാരും മുതലക്കണ്ണീരുമൊഴുക്കി ഓടിയെത്തും. ഇതാണ് എല്ലാ വര്‍ഷവും കേരളത്തില്‍ നടക്കുന്നത്.
മലയോരങ്ങളില്‍ അപകട മേഖലകളില്‍ താമസിക്കുന്നവരെ എവിടെ എങ്കിലും മാറ്റി സ്ഥിരമായി താമസിപ്പിക്കുവാന്‍ പറ്റുമോ? കര്‍ശനമായി, ഭൂമിയെ ഒരു വാണിജ്യ വസ്തു ആക്കിയിരിക്കുന്നവരെ അതില്‍ നിന്നും തടയുവാന്‍ പറ്റുമോ? 2021ല്‍ കണ്ടിരിക്കുന്ന നാശ നഷ്ടങ്ങള്‍ അടുത്ത വര്‍ഷവും സംഭവിക്കാം. എന്നതല്ലെ പിന്നോട്ടു നോക്കുമ്പോള്‍ കാണുന്നത്?