ന്യൂയോർക്ക്: ലിഡോ-ബീച്ചിൽ ഇന്ത്യൻ-അമേരിക്കക്കാർ ദസറ ആഘോഷം കെങ്കേമമാക്കി. ഇത് അഞ്ചാം തവണയാണ് ഇവിടെ ദസറ ആഘോഷം നടക്കുന്നത്. നൂറിലധികം പേര് കുട്ടികളോടൊപ്പം ഒത്തുചേർന്ന ആഘോഷത്തിൽ, രാമായണ കഥ വേദിയിൽ അവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായി. സീതയുടെയും രാമന്റെയും ഹനുമാന്റെയും രാവണന്റെയുമെല്ലാം വേഷഭൂഷാദികളോടെയുള്ള അവതരണം, ഇന്ത്യൻ സംസ്കാരത്തെയും ഹിന്ദുത്വത്തെയും കുറിച്ചുള്ള അറിവുകൂടി പ്രവാസികളായ കുട്ടികൾക്ക് പകർന്നുനൽകി.
മൂന്ന് മാസംകൊണ്ട് മുപ്പതടി ഉയരത്തിൽ കൃഷ്ണ ഗോപാൽ സിംഗാൾ പണിത രാവണ രൂപമായിരുന്നു മറ്റൊരാകർഷണം. അമേരിക്കയിലെ ഏറ്റവും വലിയ രാവണ ശില്പമാണിതെന്ന് ലോങ്ങ് ഐലൻഡ് ദസറ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ച ഡോ. രവീന്ദ്ര ഗോയൽ അഭിപ്രായപ്പെട്ടു.
തിന്മയുടെ മേൽ നന്മയുടെ വിജയം ഓർമ്മപ്പെടുത്തുന്ന ദസറ ആഘോഷിക്കാൻ ഒത്തുചേർന്നവർ, ഇനി ദീപാവലിക്ക് വീണ്ടും കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്.