Image

ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; പ്രതിഷേധക്കുറിപ്പുമായി അനില്‍ പനച്ചൂരാന്റെ ഭാര്യ

Published on 22 October, 2021
 ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; പ്രതിഷേധക്കുറിപ്പുമായി അനില്‍ പനച്ചൂരാന്റെ ഭാര്യ


തിരുവനന്തപുരം: ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത്.- അനില്‍ പനച്ചൂരാന്റെ ഭാര്യ മായയുടെ വാക്കുകളാണിവ. അനില്‍ പനച്ചൂരാന്റെ മരണസമയത്ത് ജോലി വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും അതില്‍ ഒരു നിലപാടും സ്വീകരിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു അവര്‍ ഫെയ്സ്സബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 


നമസ്‌തേ
 അനിചേട്ടനെയും എന്നേയും സ്‌നേഹിക്കുന്ന, ഇപ്പോഴും അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, 'ജോലി വലതുമായോ ' എന്ന്.അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ attend ചെയ്യാറില്ല. കാരണം നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഈ വീട്ടില്‍ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം  വാര്‍ത്തകള്‍ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളില്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ  ഉള്‍പ്പടെയുള്ള പ്രമുഖര്‍ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ  അനുശോചന യോഗങ്ങളില്‍ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.
അനില്‍ പനച്ചൂരാനെ സ്‌നേഹിക്കുന്ന, ഞങ്ങളുടെ ദൗര്‍ഭാഗ്യങ്ങളില്‍ വേദനിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു...(എന്റെ ജോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാന്‍ തന്നെ മടുത്തിരുന്നു)   

ഇപ്പോള്‍ ഒരു മറുപടിയായി. അത് ഇവിടെ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി... ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക