Image

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

Published on 24 October, 2021
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നാണ് തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും കേരള സര്‍ക്കാരിനെ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഒക്ടോബര്‍ 16 മുതല്‍ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. 

പല ഭാഗങ്ങളിലും രൂക്ഷമായ ഉരുള്‍പൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. മുല്ലപ്പെരിയാറില്‍ ഒക്ടോബര്‍ 18ന് ജലനിരപ്പ് 133.45 അടി  ആയപ്പോള്‍  തമിഴ്നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ  താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. ഇടുക്കി റിസര്‍വോയറിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. അതിനു മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടും തുറന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ്. പുറന്തള്ളല്‍നില ഒക്ടോബര്‍ 20ലെ കണക്കുപ്രകാരം 1750 സിഎസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോള്‍ റിസര്‍വോയര്‍ ലെവല്‍ 142 അടിയില്‍ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുരങ്കം വഴി തമിഴ്നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നതെന്നും കത്തില്‍ തമിഴ്നാടിനെ അറിയിച്ചു.

ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക