"ഇന്നു കുറുപ്പേട്ടന് കൂട്ടിന് അബ്ദൂട്ടിയും ഉണ്ടല്ലോ. അബ്ദു എന്നാണു വന്നത്?"
"ഞാൻ വന്നിട്ട് രണ്ടു ദിവസമായി. ഒരു ചടങ്ങിൽ സംബന്ധിക്കാനായി വന്നതാണ്. കുറുപ്പിന്റെ കൂടെയാണ് താമസിക്കുന്നത്. രാവിലെ നടക്കാൻ ഒരു കൂട്ടാകട്ടെ എന്നു കരുതി."
"കുറുപ്പേട്ടൻ എന്താ തോളു തിരുമ്മുന്നത്?"
"ഞാൻ ഇന്നലെ പോയി ബൂസ്റ്റർ ഷോട്ട് എടുത്തെടോ. ആ കുത്തിയ തോളിൽ അല്പം വേദനയുണ്ട്."
"ഒരു കുഞ്ഞൻ വൈറസ് വന്നു ദുനിയാവു മുഴുവൻ ഹലാക്കായെന്നു പറഞ്ഞാൽ മതിയല്ലോ."
"അബ്ദു പറഞ്ഞത് ശരിയാണ്. എല്ലാം കീഴ്മേൽ മറിഞ്ഞില്ലേ?"
"അതുകൊണ്ടു ചില നല്ല കാര്യങ്ങളും സംഭവിച്ചല്ലോ."
"ഈ വൈറസ് കാരണം എന്താണ് നല്ലതു സംഭവിച്ചത് കുറുപ്പേട്ടാ?"
"ആർഭാടങ്ങളെല്ലാം അപ്പടിയേ നിന്നില്ലേ? കല്യാണത്തിനും ശവമടക്കിനും ഒന്നും ഇപ്പോൾ വലിയ ഷോ കാണിക്കണ്ടല്ലോ. നമ്മൾ നടത്തിയിരുന്ന യാത്രകളിൽ ഭൂരിഭാഗവും ആവശ്യമില്ലാത്തതായിരുന്നു എന്നു മനസ്സിലായി. നാട്ടിലെ ആശുപത്രികളിൽ നടത്തിയിരുന്ന ലക്ഷങ്ങൾ ചെലവ് വരുന്ന ആൻജിയോപ്ലാസ്റ്റിയും ഹൃദയശസ്ത്രക്രിയകളും പണം പിടുങ്ങാനുള്ള സൂത്രപ്പണികളായിരുന്നു എന്ന സത്യം മനുഷ്യർ തിരിച്ചറിഞ്ഞു."
"അതിലൊക്കെ ഭയങ്കരമല്ലേ കുറുപ്പേ ആൾദൈവങ്ങളുടെ കളികൾ."
"അതെ. ആൾ ദൈവങ്ങൾ മാത്രമല്ല മതങ്ങൾ തന്നെ ആവശ്യമില്ലാത്ത സംഗതിയാണെന്നു മനുഷ്യർ തിരിച്ചറിഞ്ഞു."
"കഴിഞ്ഞ ഒന്നൊന്നര വർഷത്തിലധികമായി എല്ലാ മതങ്ങളുടെയും ദേവാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. എന്നിട്ടും ഒരു രാവും പുലരാതിരുന്നില്ല."
"ദേവാലയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടത് അതു കച്ചവട സ്ഥാപനങ്ങളായതു മുതലാണ്."
"അല്ലെങ്കിൽ തന്നെ ഏതു മതമാണ് സത്യം? എന്റെ വിശ്വാസം ഹിന്ദു മതം മാത്രമാണ് സത്യം എന്നാണ്. എടോ ഇയ്യാൾ പറയും ക്രിസ്തുവിൽ മാത്രമാണ് മനുഷ്യരാശിക്കു രക്ഷ എന്ന്. അബ്ദു പറയും അള്ളാഹുവിൽ വിശ്വസിക്കുന്നവന് മാത്രമായി വച്ചിരിക്കുന്നതാണ് സ്വർഗ്ഗം എന്ന്."
"ഇതിൽ ഏതെങ്കിലും ഒന്നല്ലേ ശരിയാകാൻ പറ്റൂ. എങ്കിൽ അത് ഏതാണ്. അതുകൂടി കുറുപ്പേട്ടൻ പറയണം."
"എടോ, ഒന്ന് ശരിയാകുന്നതിനേക്കാൾ മൂന്നും തെറ്റായിക്കൂടേ എന്ന് ചിന്തിച്ചാലോ?"
"അപ്പോൾ കുറുപ്പു പറയുന്നത് ദൈവം എന്നൊരു സംഗതിയേ ഇല്ലെന്നാണോ?"
"ഉണ്ടെങ്കിൽ ഒരു ദൈവത്തിൻറെ മൂന്നു പേരുകളാണോ? എങ്കിൽ ആ പേരുകൾ ആരാണ് നൽകിയത്? അത് മനുഷ്യൻ തന്നെ ആയിരിക്കുമല്ലോ. അപ്പോൾ ഇതെല്ലം മനുഷ്യന്റെ സൃഷ്ടി തന്നെയെന്ന് ചുരുക്കം. പണം സമ്പാദിക്കാനും അധികാരം കയ്യാളാനും മാത്രമായി സൃഷ്ടിക്കപ്പെട്ടതാണ് ഈ മതങ്ങളെല്ലാം തന്നെ."
"അതിൻറെ ഉത്പന്നമായ പുരോഹിത വർഗമാണ് പുതിയ പുതിയ കഥകൾ മെനഞ്ഞു മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നത്. എല്ലാ മതങ്ങളിലെയും സ്ഥിതി ഒന്നു തന്നെയാണ്."
"എന്നു പറയുന്നതു ശരിയാണോ? എത്രയോ പുരോഹിതർ സമൂഹത്തിന്റെ ഉദ്ധാരണത്തിനായി ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നു! ആതുര സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും അവർ നൽകിയിരിക്കുന്ന സംഭാവനകളെ കുറച്ചു കാണാനാകുമോ കുറുപ്പേട്ടാ? അതുപോലെ കോവിഡ് സാഹചര്യത്തിൽ നാട്ടിൽ എത്രയോ വീടുകളിൽ ഇവർ സഹായം എത്തിച്ചിരിക്കുന്നു!"
"അതു ശരിയാണെടോ. പക്ഷേ അതു വളരെ ചെറിയ ഒരു ശതമാനമേയുള്ളൂ. ഭൂരിഭാഗവും ഞാൻ ആദ്യം പറഞ്ഞ വിഭാഗത്തിൽ പെടും. നിങ്ങളുടെ യേശുക്രിസ്തു എന്താണ് പറഞ്ഞത്? ഇയാൾ വീട്ടിൽ പോയി ബൈബിൾ എടുത്തു മത്തായിയുടെ സുവിശേഷം 23-)0 അദ്ധ്യായം ഒന്നു വായിക്ക്. വളരെ വ്യക്തമായി യേശു പുരോഹിത വർഗ്ഗത്തെപ്പറ്റി പറയുന്നു, "അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു. ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. അവർ തങ്ങളുടെ പ്രവർത്തികളെല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നത്. തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങലും വലുതാക്കുന്നു. അത്താഴത്തിൽ പ്രധാന സ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും അവർക്കു പ്രിയമാകുന്നു." എന്നാലും ഇവർ പറയുന്ന നുണക്കഥകളിൽ ജനങ്ങൾ വിശ്വസിക്കുന്നു."
"അതുകൊണ്ടല്ലേ ആൾ ദൈവങ്ങൾ കൂണു പോലെ മുളക്കുന്നത്. ദൈവത്തിൻറെ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ തട്ടിപ്പു നടക്കുന്നത് ദൈവത്തിന്റെ പേരിൽ തന്നെ. രോഗസൗഖ്യം വിരൽത്തുമ്പിൽ കൊണ്ടു നടക്കുന്ന കുപ്പായതൊഴിലാളികൾ..."
"കുപ്പായമുതലാളിമാരെന്നു പറയെടോ?"
"അതെ. അതുപോലെ വചനപ്രഘോഷണം കൊണ്ടു സർവ്വ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ധ്യാന കേന്ദ്രങ്ങൾ, പ്രസംഗം കൊണ്ട് വിശപ്പ് മാറ്റുകയും എല്ലാ ഐശ്വര്യങ്ങളും വാരിക്കോരി വാഗ്ദാനമായി നൽകുകയും ചെയ്യുന്ന സ്വർഗീയ വിരുന്നുകാർ അങ്ങനെ ആരെല്ലാം!"
"അതിലൊക്കെ ഭയങ്കരമല്ലേ, ഒന്നു കെട്ടിപ്പിടിക്കുന്നതിലൂടെ ഈശ്വരാനുഗ്രഹം ശിരസ്സിൽ നിന്നും പാദം വരെ ഒഴുകുന്ന അമൃത രഹസ്യം. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന ആൾ പോലും ആ മടിയിൽ തല വച്ചു കിടക്കുന്ന കാഴ്ച നമ്മൾ കണ്ടതല്ലേ?"
"ഇപ്പോൾ ഇവരെല്ലാം ഷെഡ്‌ഡിൽ കയറി. അതാണു പറയുന്നത് ഏതു മേഘത്തിലും ഒരു വെള്ളിരേഖയുണ്ടാകുമെന്ന്. എന്നിട്ടും നാടിനൊരു കുഴപ്പവുമില്ലല്ലോ."
"ആരു പറഞ്ഞു കുഴപ്പമില്ലെന്ന്? ജില്ലാ ആസ്ഥാനത്തെ വിരുന്നു യോഗങ്ങൾ നടക്കാത്തതുകൊണ്ടാണ് ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകുന്നതെന്നു സംഘാടകർ പറഞ്ഞു കഴിഞ്ഞു."
"അപ്പോൾ ഇനി കോവിഡ് പോയാൽ വീണ്ടും ഇവരെല്ലാം സജീവമായി രംഗത്തിറങ്ങുമെന്നു ചുരുക്കം."
"സംശയമെന്താ? ഇവരുടെ പുറകെ കൂടാൻ ആളുകൾ തിക്കിത്തിരക്കുകയല്ലേ? പിന്നെ അവർ എന്തിനു വെറുതെ ഇരിക്കണം?"
"അതു ശരിയാണ്. അബ്ദു എന്നാണു മടങ്ങുന്നത്?"
"ഞാൻ നാളെ മടങ്ങും. നിങ്ങളും എങ്ങാണ്ടു യാത്ര പോകുന്നതായി കുറുപ്പു പറഞ്ഞു."
"അതെ. നാട്ടിൽ ഒന്നു പോകയാണ്."
"നാട്ടിലും നടക്കാൻ പോകുമോടോ? എവിടെയായാലും നടക്കുന്നത് നല്ലതാണ്."
"നോക്കട്ടെ. ഏതായാലും അബ്‌ദുവിനും ശുഭയാത്ര."
"ശരി. അങ്ങനെയാവട്ടെ."
_________________