Image

കൈക്കൂലി ആരോപണം: സമീര്‍ വാംഖഡെയെ ചോദ്യംചെയ്തു; ആരോപണവുമായി മറ്റൊരു സാക്ഷി കൂടി

Published on 27 October, 2021
കൈക്കൂലി ആരോപണം: സമീര്‍ വാംഖഡെയെ ചോദ്യംചെയ്തു; ആരോപണവുമായി മറ്റൊരു സാക്ഷി കൂടി

മുംബൈ: എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡയെ എന്‍സിബി വിജിലന്‍സ് സംഘം ചോദ്യംചെയ്തു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ആരോപണത്തിലെ സത്യാവസ്ഥ തെളിയിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയിരുന്നു.  ഇവര്‍ക്കിടയില്‍ 18 കോടി രൂപയുടെ ഇടപാട് നടന്നത് സംബന്ധിച്ച് തനിക്കറിയാമെന്നുള്ള സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സമീറിനെതിരെ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍.

അതിനിടെ, സമീര്‍ വാംഖഡെയ്ക്കെതിരേ വീണ്ടും ആരോപണം. എന്‍.സി.ബി. നേരത്തെ രജിസ്റ്റര്‍ചെയ്ത ലഹരിമരുന്ന് കേസിലെ സാക്ഷി ശേഖര്‍ കാംബ്ലെയാണ് സമീര്‍ വാംഖഡെയ്ക്കെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്‍നിന്ന് നൈജീരിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട് സമീര്‍ വാംഖഡെ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും ഇതാണ് പിന്നീട് സാക്ഷിമൊഴിയായി ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

സമീര്‍ വാംഖഡെ 10-12 വെള്ളപേപ്പറുകളിലാണ് ഒപ്പിടാന്‍ ആവശ്യപ്പെട്ടത്. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇതിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ തന്റെ കൈവശമുണ്ടെന്നും ശേഖര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി അനില്‍ മാനെ എന്ന് പരിചയപ്പെടുത്തിയ ഒരു എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചതായും ആരോടും ഒന്നും സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതായും ശേഖര്‍ വെളിപ്പെടുത്തി. നൈജീരിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസിനെ സംബന്ധിച്ച് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നതോടെ താന്‍ ഭയന്നിരിക്കുകയാണെന്നും ശേഖര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക