Image

T20 : പാക് വിജയം ആഘോഷിച്ച രാജസ്ഥാനിലെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍; പിന്നാലെ ജാമ്യം

Published on 28 October, 2021
T20 : പാക് വിജയം ആഘോഷിച്ച രാജസ്ഥാനിലെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍; പിന്നാലെ ജാമ്യം
ടി20 ലോകകപ്പില്‍ (ICC T20 World Cup) ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ  വിജയം ആഘോഷിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നീര്‍ജ മോദി സ്കൂളിലെ അധ്യാപികയായിരുന്ന നഫീസ അട്ടാരിയെയാണ് ഉദയ്പൂര്‍ അംബമാതാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയുടെ നിര്‍ദേശപ്രകാരം ജാമ്യത്തില്‍ വിട്ടത്. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് അധ്യാപികയ്‌ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.

അറസ്റ്റ് ചെയ്തതിന് ശേഷം അധ്യാപികയെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് അധ്യാപിക താന്‍ ഒരു തരത്തിലുള്ള ദുരുദ്ദേശത്തോടെയോ അല്ലെങ്കില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിനും വേണ്ടിയല്ല പാകിസ്ഥാന്റെ വിജയമാഘോഷിച്ചു കൊണ്ടുള്ള പോസ്റ്റ് ഇട്ടതെന്ന് കോടതിയെ വ്യക്തമാക്കിയതിനെ തുടര്‍ന്ന് 20,000 രൂപയ്ക്ക് മേല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

'ഞങ്ങള്‍ വിജയിച്ചു' എന്ന അടിക്കുറിപ്പോടെ പാകിസ്ഥാന്‍ കളിക്കാരുടെ ചിത്രങ്ങള്‍ നഫീസ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇവരുടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീന്‍ഷാേട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വിവാദമായതോടെ അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ മാനേജ്‌മെന്റ് അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ അംബമാതാ പോലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 153 ബി പ്രകാരം ദേശീയ ഐക്യത്തില്‍ വിള്ളല്‍ വരുത്താന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പ്രകാരമാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.

തനിക്കെതിരെ നടപടി ഉണ്ടായതോടെ അധ്യാപിക വിശദീകരണവുമായി രംഗത്തുവന്നു. തന്റെ പോസ്റ്റ് പാകിസ്ഥാന്‍ ജയിച്ച സന്തോഷത്തില്‍ ആയിരുന്നില്ലെന്നും ആ പോസ്റ്റിന്റെ സന്ദര്‍ഭം മറ്റൊന്നായിരുന്നു എന്നും അധ്യാപിക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി തിരിഞ്ഞുവെന്നും ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്നും അധ്യാപിക പറഞ്ഞു.

താന്‍ പാകിസ്ഥാനെ ആയിരുന്നു അന്ന് പിന്തുണച്ചത്, ജയിച്ചപ്പോള്‍ സ്റ്റാറ്റസും ഇട്ടു. സ്റ്റാറ്റസ് ഇട്ടു എന്ന് വെച്ച്‌ ഞാന്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്നതല്ല. ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്, മറ്റേതൊരു ഇന്ത്യക്കാരനേയും പോലെ ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. എന്റെ പ്രവര്‍ത്തിയെ തുടര്‍ന്ന് ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ താന്‍ മാപ്പ്‌ പറയുന്നുവെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു. അധ്യാപിക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഈ വീഡിയോയും വൈറല്‍ ആയിട്ടുണ്ട്.

പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് ശേഷം രാജ്യത്ത് ഒരുപാട് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക