Image

ഒമിക്രോൺ അമേരിക്കയിൽ എത്തിയോ? ഒമിക്രോണിനെപ്പറ്റി നിങ്ങൾ അറിയേണ്ടത്

Published on 28 November, 2021
ഒമിക്രോൺ അമേരിക്കയിൽ എത്തിയോ? ഒമിക്രോണിനെപ്പറ്റി  നിങ്ങൾ അറിയേണ്ടത്

വാക്സിൻ ലഭ്യമായ ആശ്വാസത്തിൽ ലോകം മഹാമാരിയോട് പൊരുത്തപ്പെട്ട് സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് ആശങ്കാജനകമായ പുതിയ വകഭേദത്തെക്കുറിച്ചുള്ള വാർത്ത ലോകാരോഗ്യസംഘടന പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിൽ ഈ ആഴ്ച കണ്ടെത്തിയ ഒമിക്രോൺ എന്ന  പുതിയ കോവിഡ്  വേരിയന്റിനെക്കുറിച്ച്  നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ:

എങ്ങനെയാണ് ഈ വേരിയന്റ് കണ്ടെത്തിയത്?

ദക്ഷിണാഫ്രിക്കയിൽ കോവിഡ്  കേസുകൾ പ്രതിദിനം 200 എന്ന നിലയിലേക്ക് കുറഞ്ഞ ശേഷം,  ഈ ആഴ്ച രോഗനിരക്കിൽ പെട്ടെന്നൊരു വർധന കണ്ടുതുടങ്ങിയതോടെയാണ്  ശാസ്ത്രജ്ഞർ വൈറസ് സാമ്പിളുകൾ പരിശോധിക്കുകയും പുതിയ വേരിയന്റ് കണ്ടെത്തുകയും ചെയ്തത്. വ്യാഴാഴ്ച കേസുകൾ 2,500-ന് അടുത്തെത്തിയതോടെ ഈ വകഭേദം ഉഗ്രവ്യാപനശേഷി ഉള്ളതാണെന്ന് തെളിഞ്ഞു.

എന്തുകൊണ്ടാണ് ഇതിന് ഒമിക്രോൺ എന്ന് പേരിട്ടത്?

വകഭേദങ്ങളെ അവ ആദ്യമായി കണ്ടെത്തിയ രാജ്യങ്ങളുടെ പേര് ചേർത്ത് വിളിച്ചതോടെ ആരംഭിച്ച വിദ്വേഷങ്ങൾക്ക് പരിഹാരമെന്നോണം ലോകാരോഗ്യസംഘടന ആൽഫ, ബീറ്റ, ഗാമ ഡെൽറ്റ എന്നിങ്ങനെ ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളാണ് വകഭേദങ്ങൾക്ക് പേരായി നൽകിവരുന്നത്. സമാനമായാണ്, ഇപ്പോൾ ഒമിക്രോൺ എന്ന പേരും നൽകിയിട്ടുള്ളത്.  ആശങ്കാജനകമായ  വകഭേദമായാണ് ഇതിനെ ലേബൽ  ചെയ്തിരിക്കുന്നത്, 2020 അവസാനത്തിൽ ഡെൽറ്റ എന്ന വേരിയന്റ്  ഇന്ത്യയിൽ ഉയർന്നുവന്നതിനുശേഷം ഈ ലേബൽ ലഭിക്കുന്ന വകഭേദമാണിത്.

എന്തുകൊണ്ടാണ്  ഒമിക്രോൺ   ഉത്കണ്ഠയ്ക്ക് കാരണമാകുന്നത്?

കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ ഏകദേശം മുപ്പതോളം മ്യൂട്ടേഷനുകൾ (രൂപമാറ്റം) സംഭവിച്ചിട്ടുണ്ട്. വ്യാപനശേഷി കൂടാൻ ഇത് ഇടയാക്കുന്നു. എളുപ്പത്തിൽ പടരുന്ന  ഡെൽറ്റ വേരിയന്റിന്റെ മ്യൂട്ടേഷനുകളുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ഒമിക്രോണിൽ ഉള്ളത്. അതുകൊണ്ടുതന്നെ വ്യാപനതോതും (ട്രാൻസ്മിസിബിലിറ്റി റേറ്റ്) വർദ്ധിക്കും. 

ഒമിക്രോൺ വേരിയന്റ് ഗുരുതര രോഗാവസ്ഥയിലേക്ക് നയിക്കുമോ?

ഒമിക്രോൺ  വേരിയന്റ് കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് സൂചനയില്ല. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇതിനകം  വൈറസ് ബാധിച്ചവരിൽ  ഒമിക്രോൺ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് "പ്രാഥമിക തെളിവുകൾ" ലഭിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് പറയുന്നതനുസരിച്ച്, ഈ വേരിയന്റിൽ അസാധാരണമായ ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നിലവിലുള്ള കോവിഡ്  വാക്സിനുകൾ വേരിയന്റിനെതിരെ പ്രവർത്തിക്കുമോ?

അതിനുള്ള ഉത്തരം അറിയാൻ  ഏതാനും ആഴ്ചകൾ എടുക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളജിലെ  മെഡിസിൻ പ്രൊഫസറായ പീറ്റർ ഓപ്പൺഷോ, നിലവിലുള്ള വാക്സിനുകൾ  മറ്റ് നിരവധി വകഭേദങ്ങൾക്കെതിരെ  ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടി ഒമിക്രോണിനെതിരെയും  പ്രവർത്തിക്കുമെന്ന്  അഭിപ്രായപ്പെട്ടു.

ഒമിക്രോണിനെ നേരിടാൻ  ഫൈസറും മോഡേണയും സജ്ജമാകുന്നു 

അമേരിക്കയിൽ ഏറ്റവുമധികം ഡിമാൻഡുള്ള കോവിഡ്  വാക്‌സിനുകളുടെ നിർമ്മാതാക്കളായ ഫൈസറും മോഡേണയും  പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന  വെല്ലുവിളികളുമായി വേഗത്തിൽ പൊരുത്തപ്പെടാനുള്ള പദ്ധതികൾ തങ്ങളുടെ പക്കലുണ്ടെന്ന്  ഉറപ്പിച്ചുപറഞ്ഞു.

അത്യാവശ്യമെങ്കിൽ 100 ദിവസത്തിനുള്ളിൽ, ഈ  വേരിയന്റിന് അനുയോജ്യമായ  പുതിയ വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

രണ്ട് ഡോസ് അടങ്ങുന്ന നിലവിലെ വാക്‌സിനുകൾ  മാറ്റങ്ങളോടെ പുനർനിർമ്മിക്കണമോ എന്ന് തീരുമാനിക്കാൻ, രണ്ടാഴ്ചയ്ക്കുള്ളിൽ ഒമിക്രോണിനെ കുറിച്ചുള്ള  കൂടുതൽ ഡാറ്റ അവലോകനം ചെയ്യുമെന്ന് ഫൈസർ കമ്പനി കൂട്ടിച്ചേർത്തു.

പുതിയ വേരിയന്റിന് അനുയോജ്യമായ ഒരു ബൂസ്റ്റർ വികസിപ്പിക്കാൻ  തങ്ങൾ പ്രവർത്തിക്കുകയാണെന്ന്  മോഡേണ വ്യക്തമാക്കി.

നിലവിലുള്ള ബൂസ്റ്ററിന്റെ  ഡോസ് ഉയർത്തി  പരിശോധിക്കുന്നുണ്ടെന്നും, ഒന്നിലധികം വേരിയന്റുകളിൽ നിന്ന് പരിരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മറ്റ് ബൂസ്റ്ററുകളെക്കുറിച്ച്  പഠിക്കുകയാണെന്നും കമ്പനി അറിയിച്ചു.

 ക്ഷയിച്ചുവരുന്ന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ,അംഗീകൃത വാക്‌സിന്റെ ബൂസ്റ്റർ ഡോസാണ് പരിഹാരമെന്നും മോഡേണ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
കോവിഡിന്റെ  ഉയർന്നുവരുന്ന സ്‌ട്രെയിനുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ വേരിയന്റിനെതിരെ  സിംഗിൾ-ഷോട്ട് വാക്സിന്റെ  ഫലപ്രാപ്തിതങ്ങൾ  പരിശോധിക്കുകയാണെന്നും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും പറഞ്ഞു.

 ആസ്‌ട്രാസെനെക്കയുടെ  നിലവിലുള്ള വാക്‌സിനുകൾ ഒമിക്‌റോൺ വേരിയന്റിൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളെ തടയാൻ ഫലപ്രദമാകുമെന്ന ശുഭാപ്തിവിശ്വാസം, ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഗ്രൂപ്പിന്റെ ഡയറക്‌ടർ പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡ് പ്രകടിപ്പിച്ചു.
മറ്റ് വേരിയന്റുകളിൽ നിലവിലുള്ള മ്യൂട്ടേഷനുകൾ ഉണ്ടായിരുന്നിട്ടും, ആൽഫ- ബീറ്റ- ഗാമ- ഡെൽറ്റ എന്നിവ മൂലം രോഗം ഗുരുതരമാകാതെ  തടയുന്നതിൽ തങ്ങളുടെ വാക്‌സിനുകൾ ഫലപ്രദമായിരുന്നല്ലോ എന്നതാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന ന്യായം. വാക്സിനേഷൻ എടുത്തവർക്കിടയിൽ  കഴിഞ്ഞ വർഷത്തേതിന്മ സമാനമായി മറ്റൊരു തരംഗം   ഉണ്ടാകാൻ  സാധ്യതയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമിക്രോൺ   ഇതിനകം അമേരിക്കയിൽ എത്തിയിട്ടുണ്ടാകാമെന്ന് ഫൗച്ചി 

 ഒമിക്രോൺ വേരിയന്റ് ഇതിനകം അമേരിക്കയിൽ എത്തിയിട്ടുണ്ടാകാമെന്ന്  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് (എൻഐഎഐഡി) ഡയറക്ടർ
ഡോ. ആന്റണി ഫൗച്ചി  ശനിയാഴ്ച അഭിപ്രായപ്പെട്ടു. യുഎസിൽ ഇത് കണ്ടെത്തിയിട്ടില്ലെങ്കിലും രാജ്യത്ത് കേസ്  ഉണ്ടായാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞയാഴ്ച  കണ്ടെത്തിയ വേരിയന്റ് ഇതിനോടകം  യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി, ജർമ്മനി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ലോകമാകെ ഭീതിയിലാണ്.

ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ വിദേശികൾക്ക് കർശനമായ  നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.ഇസ്രായേലിൽ ഒമിക്രോൺ മൂലം  ഒരു കേസും സംശയാസ്പദമായ ഏഴ്  കേസുകളും സ്ഥിരീകരിച്ചതിന് ശേഷം  വിദേശികളെ രാജ്യത്ത് നിന്ന് രണ്ടാഴ്ചത്തേക്ക് നിരോധിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. 

 യുകെ-യും ആശങ്കാജനകമായ ഈ വകഭേദത്തെ  തടയാൻ കൂടുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
ഈ അളവിൽ ഉയർന്ന വ്യാപനം കാണിക്കുന്ന വൈറസ് ഉള്ളപ്പോൾ, ഇസ്രായേലിലും ബെൽജിയത്തിലും മറ്റ് സ്ഥലങ്ങളിലും അവർ ചെലുത്തുന്ന ജാഗ്രത,  യാത്രാസംബന്ധമായ കേസുകൾ കുറയ്‌ക്കുമെന്നും ഫൗച്ചി വിലയിരുത്തി.

 ഈ അടിസ്ഥാനത്തിൽ  തിങ്കളാഴ്ച പുലർച്ചെ 12:01 മുതൽ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്‌വെ, നമീബിയ, ലെസോത്തോ,ഇസ്വറ്റീനി , മൊസാംബിക്, മലാവി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയ്ക്ക് അമേരിക്കയും  നിരോധനം ഏർപ്പെടുത്തും. യുഎസ് പൗരന്മാരെയും  സ്ഥിര താമസക്കാരെയും വിലക്കിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലേക്കും ഏഴ് അയൽരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ശനിയാഴ്ച അമേരിക്കക്കാർക്ക് ഔപചാരികമായി മുന്നറിയിപ്പ് നൽകി.

ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ഒമിക്‌റോണിനെ ആശങ്കാജനകമായ  വകഭേദമായി ലേബൽ ചെയ്‌തതിന് ശേഷമാണ് ഈ നീക്കങ്ങൾ ഉണ്ടായത്.
 ഈ വേരിയന്റ് വേഗത്തിൽ പടരുമെന്നും നിലവിലുള്ള ഡെൽറ്റയെക്കാൾ കൂടുതൽ  ആളുകളെ  രോഗികളാക്കാൻ  ഇത് കാരണമായേക്കുമെന്നും ആരോഗ്യ  വിദഗ്ധർ ആശങ്കാകുലരാണ്.

യാത്രാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന വിഷയത്തിൽ  പ്രസിഡന്റ് ജോ  ബൈഡനും ഫൗച്ചിയും  വേണ്ടത്ര വേഗത്തിൽ പ്രവർത്തിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2020 ഫെബ്രുവരിയിൽ പ്രസിഡന്റ് ട്രംപ് ധീരവും നിർണായകവുമായ നടപടി സ്വീകരിച്ചപ്പോൾ, ജോ ബൈഡൻ അദ്ദേഹത്തെ എതിർത്തത് ഉൾപ്പെടെയുള്ള താരതമ്യങ്ങളുമായി റിപ്പബ്ലിക്കന്മാരും വിമർശനം ഉയർത്തുന്നു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിമാനക്കമ്പനികൾക്കും രാജ്യങ്ങൾക്കും സമയം ആവശ്യമാണെന്ന് വൈറ്റ് ഹൗസ് ന്യായീകരിച്ചു.

 ആരോഗ്യ അധികൃതരും കോവിഡ് പ്രതികരണ സംഘവും വേരിയന്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നിരീക്ഷിക്കുകയും ലോകമെമ്പാടുമുള്ള ആരോഗ്യ ഉദ്യോഗസ്ഥരുമായി പതിവായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
 .
അധിക യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഭരണകൂടം കൃത്യസമയത്ത് തീരുമാനമെടുക്കുമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രതികരിച്ചു. ഇപ്പോൾ അത്  ആവശ്യമെന്ന് കരുതുന്നില്ലെന്നും അവർ  പറഞ്ഞു.

യുകെയിൽ, പുതിയ വേരിയന്റിന്റെ രണ്ട് കേസുകൾ സ്ഥിരീകരിച്ചപ്പോൾ, പ്രധാനമന്ത്രി ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ ഉന്നത മെഡിക്കൽ സഹായികളും രാജ്യത്ത് പ്രവേശിക്കുന്നവർ യാത്രകഴിഞ്ഞെത്തുന്ന  രണ്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്താനും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ കഴിയാനും  ഉത്തരവിട്ടു. നാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക്  കൂടി യു കെ യാത്രാനിരോധനം ഏർപ്പെടുത്തി.

യുകെയിലെ പൊതുഗതാഗതത്തിലും സ്റ്റോറുകളിലും  മാസ്കുകൾ വീണ്ടും നിർബന്ധമാക്കുമെന്നും  റെസ്റ്റോറന്റുകളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്നുമാണ് പുതിയ നിർദ്ദേശം. 

അതേസമയം, അതിർത്തികൾ അടയ്ക്കുന്നത് തെറ്റായ സമീപനമാണെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടു.

എവിടെയെങ്കിലും പുതിയ വകഭേദമുണ്ടായാൽ എല്ലായിടത്തും അത് ഉണ്ടാകുമെന്നും  ട്രാൻസ്മിസിബിൾ റെസ്പിറേറ്ററി വൈറസ് പ്രവർത്തിക്കുന്നത്  അങ്ങനെയാണെന്നും  സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ എയ്ഡ്സ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. മോണിക്ക ഗാന്ധി വിശദീകരിച്ചു.
ചില വകഭേദങ്ങൾ ഭീഷണിയായി തോന്നുമെങ്കിലും ആത്യന്തികമായി ഇല്ലാതാകുമെന്നും, കൊളംബിയ യൂണിവേഴ്സിറ്റിയിലെ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ പ്രിപ്പേർഡ്‌നെസിന്റെ സ്ഥാപക ഡയറക്ടർ ഡോ. ഇർവിൻ റെഡ്‌ലെനർ പറഞ്ഞു. അതിവേഗം പടരുമെന്നതുകൊണ്ട് ഈ വേരിയന്റ് ആശങ്കാജനകമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണെങ്കിലും,ഭയപ്പെടാനൊന്നുമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക