Image

മയക്കുമരുന്നുമായി പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ മകന് സ്‌റ്റേഷന്‍ ജാമ്യം

ജോബിന്‍സ് Published on 29 November, 2021
മയക്കുമരുന്നുമായി പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ മകന് സ്‌റ്റേഷന്‍ ജാമ്യം
മയക്കുമരുന്നു കേസില്‍ വഴിവിട്ട നീക്കങ്ങളുമായി എക്‌സൈസ്. മയക്കുമരുന്നുമായി പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ മകനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. എക്‌സൈസ് ജോയിന്റ് കമ്മീഷണല്‍ കെ.എ. നെല്‍സന്റെ മകന്‍ നിര്‍മ്മലിനെയാണ് ഇന്നലെ പിടികൂടിയത്. ഇയാളുടെ കൈവശം നാല് ഗ്രാം ഹീഷിഷാണ് ഉണ്ടായിരുന്നത്. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രത്യേക പരിഗണന നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 

എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ കെ എ നെല്‍സന്റെ മകനും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നിര്‍മ്മലിനെ ശനിയാഴ്ച്ച രാത്രിയാണ് മയക്കുമരുന്നുമായി പിടികൂടുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫ് പിടികൂടി എക്‌സൈസിന് കൈമാറുകയായിരുന്നു. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ രാത്രിതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു.

എന്‍ഡിപിഎസ് കേസുകളില്‍ മയക്കുമരുന്നിന്റെ അളവ് എത്രയായാലും സ്റ്റേഷന്‍ ജാമ്യം നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകനുവേണ്ടി പ്രത്യേക ഇളവ് നല്‍കിയത്. 

പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാര്‍ത്ഥിയായതുകൊണ്ടുമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. രണ്ടുദിവസം മുന്‍പ് 2.1 ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയിലായത് എക്‌സൈസ് വാര്‍ത്താക്കുറിപ്പായി ഇറക്കിയിരുന്നു. ഈ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. 

കുറഞ്ഞ അളവില്‍ മയക്കുമരുന്നുമായി പിടികൂടുന്ന പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ലെങ്കില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതില്‍ തെറ്റില്ലെന്നാണ് എക്‌സൈസിന്റെ വിശദീകരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക