Image

സൈജുവിന് കുരുക്കു മുറുകുന്നു ; ലഹരിയിടപാടും ഡിജെ പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗവും

ജോബിന്‍സ് Published on 29 November, 2021
സൈജുവിന് കുരുക്കു മുറുകുന്നു ; ലഹരിയിടപാടും ഡിജെ പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗവും
മോഡലുകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സൈജു തങ്കച്ചന് കുരുക്കു മുറുകുന്നു. മോഡലുകളെ ഓഡി കാറില്‍ പിന്തുടര്‍ന്നിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. 

ദുരുദ്ദേശത്തോടെയാണ് സൈജു കാര്‍ പിന്തുടര്‍ന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായകമായ നിരവധി വിവരങ്ങള്‍ സൈജു തുറന്ന് സമ്മതിച്ചത്. മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട അന്ന് രാത്രി ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയെയും സൈജു കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ വച്ച് വര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇഥിന് ശേഷമാണ് മോഡലുകളുടെ കാര്‍ വളരെ വേഗത്തില്‍ പോയതും അപകടത്തിന് കാരണമായതും. 

സൈജു പങ്കെടുത്ത ഡിജെ പാര്‍ട്ടികളിലടക്കം ലഹരിമരുന്ന് വിതരണം ചെയ്തതായി സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. പാര്‍ട്ടിക്ക് വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു പൊലീസിനോട് പറഞ്ഞു. സൈജുവിന്റെ ഫോണില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഫോണിലെ വീഡിയോകളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. 

സൈജുവിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും അന്വേഷിക്കും. സൈജുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്റീരിയര്‍ ഡിസൈനില്‍ ഡിപ്ലോമ മാത്രമുള്ള സൈജുവിന്റെ സാമ്പത്തിക വളര്‍ച്ച പെട്ടെന്നായിരുന്നു. അടുത്തിടെ സ്വന്തമാക്കിയ ആഡംബര കാറുകളിലായിരുന്നു സൈജുവിന്റെ യാത്രകളത്രയും. ലഹരിമരുന്ന് ഇടപാടുകളിലൂടെയാണോ സൈജു ഇതിനൊക്കെയുള്ള പണം സമ്പാദിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക