ഒരു വാക്ക് മിണ്ടാൻ ,
ഒരുനോക്ക് കാണാൻ,
ഒന്നിച്ചിരുന്നോരോ
കഥകൾ പറയുവാൻ
ഒരുപാട് ദൂരങ്ങൾ ഓടിയണഞ്ഞവരാണ് .
ഒരേസ്വപ്നങ്ങളുടെ ഊഞ്ഞാലിൽ
ഒന്നിച്ചിരുന്നാടിയവരാണ് .
ഉടലുകൾ രണ്ടാണെങ്കിലും ആത്മാവുകളൊന്നായ് അലിഞ്ഞു ചേർന്നവരാണ് .
നിന്നിലും വലുതല്ലയൊന്നുമീഭൂമിയിലെന്ന്
പലവട്ടം പരസ്പരം കാതിൽ മൊഴിഞ്ഞവരാണ് .
ഒടുവിലെവിടെയോ വെച്ച്
മിഴികൾ തുളുമ്പി
ഹൃദയം വിതുമ്പി
ഇരുവഴികളിൽ വേർപിരിഞ്ഞു പോയവരാണ് .
കാലങ്ങൾക്കിപ്പുറമീസായന്തനത്തിൽ
കണ്ടിട്ടും കാണാതെ ,ഒന്നും മിണ്ടാതെ
അകലേക്ക് നടന്നു മറയവേ മനസ്സിനുള്ളിൽ അലയടിക്കുന്നതെന്താവും ?
എന്നോ കൊഴിഞ്ഞുവീണ ഇതളടർന്ന
കിനാക്കളുടെ വാടിയ ഗന്ധമോ ?
ഓർമ്മത്താളുകളിലെ ദ്രവിച്ചുനരച്ച ചിത്രമോ ?
എപ്പോഴോ എഴുതിയ പ്രണയാർദ്രകവിതയിലെ നിറം മങ്ങിയ അക്ഷരങ്ങളോ ?
എന്നോ പാടിയ മറന്നു തുടങ്ങിയ സാന്ദ്രമായ ഗാനത്തിന്നീരടികളോ ?
ഒരിക്കൽ അത്രയും പ്രിയമോടെ
നെഞ്ചോട് ചേർത്തതെല്ലാം
കാലത്തിന്റ കുത്തൊഴുക്കിൽ
മറവിയുടെ ആഴങ്ങളിൽ വഴുതി
വീഴുന്നത് എത്രവേഗമാണ്.