Image

കവിത പുതുവഴിയിലൂടെ (ഗീതാ രാജന്‍)

Published on 02 November, 2015
കവിത പുതുവഴിയിലൂടെ (ഗീതാ രാജന്‍)
വൃത്താധിഷ്ടിത കവിതയില്‍ നിന്നും വേറിട്ട വഴിയിലൂടെ ഞാന്‍ സഞ്ചരിക്കുമ്പോള്‍.. എന്റെ കൂടെ ഒരല്‌പ നേരം നിങ്ങളെയും കൂട്ടുകയാണ്‌....

വാക്കുകളില്ലാത്ത വരികള്‍ക്കിടയില്‍
വായിക്കുന്നുണ്ടത്രെ ചില ഇതിഹാസങ്ങള്‍

അര്‍ത്ഥ ഗര്‍ഭമായ മൗനത്തെ ഞാന്‍ ഇങ്ങനെ വരച്ചിടുമ്പോള്‍ മനസ്സിന്റെ പിന്നാം പുറങ്ങളില്‍ അലയടിച്ചുയരുന്ന ചങ്ങമ്പുഴയുടെയും വള്ളത്തോളിന്റെയും ഇമ്പമേറിയ വരികള്‍കള്‍ എന്നില്‍ നിന്നും മഞ്ഞു പോകുന്നില്ല..

ആസ്വാദനത്തിന്റെ പുതു വഴികളുടെ തിരച്ചില്‍ നമ്മളെ കൊണ്ടെത്തിക്കുന്നത്‌ അതിര്‍വരമ്പുകളില്ലാത്ത വിശാലതയിലെക്കാണ്‌ എന്നതില്‍ തര്‍ക്കമില്ല !

അനുവാചകന്റെ മനസിന്റെ ആഴങ്ങളിലേക്ക്‌ എത്തിപെടാന്‍ കഴിയുന്ന പദവിന്ന്യസത്തെ പുതുകവിതയെന്നു വിളിക്കുമ്പോള്‍ ലോകോത്തര കവിതകള്‍ക്കൊപ്പം മലയാളകവിതകള്‍ക്കും ഇടം ലഭിക്കുന്നുവെന്ന കാര്യം നമ്മുക്ക്‌ മറക്കാനാവില്ല....

എല്ലാക്കാലവും പുരുഷാധിപത്യം നിലനിന്നിരുന്ന സാഹിത്യ മേഖലയില്‍ ഒറ്റപെട്ടു മാത്രം കേട്ടിരുന്ന സ്‌ത്രീ ശബ്ദത്തിന്റെ സജീവ സാന്നിദ്ധ്യമാണ്‌ പുതു കവിതയുടെ സവിശേഷത...

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലങ്കിക്കുന്നുവെന്നതു ദോഷമായോ....മറവില്ലാത്ത, മായം ചേര്‍ക്കാത്ത വികാരാവിഷക്കരമെന്നു അനുവാചകര്‍ വിലയിരുത്തുമ്പോള്‍..

പെണ്ണിന്‌ തന്റെ മനസ്‌ തുറന്നു കാണിക്കാന്‍ ഒരിടം......ഇന്നലെ വരെ കാണാത്ത പെണ്ണിന്റെ വികാര വിചാരങ്ങള്‍ പങ്കുവക്കപെടുന്നു എന്നത്‌ പുതു കവിതയുടെ സംഭാവനകളില്‍ ഒന്ന്‌ തന്നെയാണ്‌ ....ശക്തമായ പെണ്‌ സാന്നിദ്ധ്യം ....അനിത തമ്പി മുതല്‍ അഭിരാമിയില്‍ വരെ എത്തി നില്‌ക്കുന്ന പെണ്‌കവികളുടെ സംഭാവന പുതു കവിതയ്‌ക്ക്‌ പുത്തനുണര്‍വ്വ്‌ പകര്‍ന്നേകുന്നു

നിരാശയകറ്റാന്‍ എനിക്ക്‌ കിട്ടിയിരിക്കുന്നു
മാന്ത്രികഗുളികകള്‍!
എന്നും രാത്രി രണ്ടുവീതം...

പ്രിയനേ,
ഇനി എനിക്ക്‌ നിന്നെ
ആവശ്യമില്ല.

എന്ന ബിന്ദു കൃഷ്‌ണയുടെ വരികള്‍ പെണ്ണിന്റെ നിരാശപൂര്‌ണ്ണ ജീവിതത്തെ വരച്ചിടുന്നു...
ആനുകാലിക രാഷ്ട്രിയ പ്രശ്‌നങ്ങലില്‍ നിന്നും പൂര്‍ണ്ണമായും പുതുകവികള്‍ ഏറ്റെടുക്കുന്നു....


ഫ്‌ലാറ്റില്‍ തളക്കപെടുന്ന കുഞ്ഞിന്റെ ജീവിതം ഉറ്റു നോക്കുന്ന അന്‍വര്‍ അലി

പാതിരാപ്പാതവിളക്കുമരങ്ങളേ
ചക്രവാളപ്പെരുമീനുകളേ
കൂട്ടണേ നിങ്ങടെ കൂട്ടത്തി,ലീവരും
വേരറ്റ പട്ടണപ്പല്ലിനേയും

എന്ന്‌ ഫ്‌ളാറ്റ്‌ ജീവിതത്തിന്റെ ഒറ്റപെടല്‍ അടയാളപെടുത്തുമ്പോള്‍

ആയിരം മതങ്ങളുണ്ടായിരം ദൈവങ്ങളു
ണ്ടാവകയ്‌ക്കെല്ലാമേറെ പ്രാര്‍ഥനകളുമെന്നാല്‍,
അത്രമേലുള്ളം ചുട്ടതൊന്നു ഞാന്‍ കേട്ടിട്ടില്ല,
അത്രയ്‌ക്കു നെഞ്ചം നീറി ഞാന്‍ നിന്നിട്ടില്ല.
അത്രമേലതൃപ്‌തിയില്‍ വെറുപ്പിലോര്‍ത്തിട്ടില്ല
അന്ധനാം, ബധിരനാം, മൂകനാം ദൈവത്തിനെ.


ബധിരരും മൂകരുമായ കുഞ്ഞുങ്ങളുടെ നിസഹയവസ്ഥയില്‍ മനം നൊന്ത റഫിക്‌ അഹമദിന്റെ വരികള്‍ നമ്മളിലേക്ക്‌ ആഴ്‌ന്നിറങ്ങി ഉള്ളുപൊള്ളിക്കുമ്പോള്‍ ... നമ്മളും അറിയാതെ പുതുകവിതയുടെ ഇടനാഴിയിലേക്ക്‌ ഉളിയിട്ടു പോകുന്നില്ലേ?

പുതു കവിതയില്‍ കാല്‌പനികത ചോര്‌ന്നു പോകാതെ ബിംബ സമൃദ്ധമായ കവിതകള്‍ നമ്മുക്കെ ഏറെ കാണാന്‍ കഴിയുമെന്നതില്‍ തര്‌ക്കമില്ല...
ഞാനൊരു മുറിവാണ്‌,
എങ്കിലും
നീയതില്‍ താമസിക്കും.

ഇരു ധ്രുവങ്ങളിലാണ്‌ നാം
എങ്കിലും
ഒരു ദു:സ്വപ്‌നത്തിന്റെ
ചരിവില്‍ വച്ച്‌
നമ്മള്‍ കണ്ടുമുട്ടും

എന്ന തീക്കുനിയുടെ വരികള്‍ നമ്മളെ കൊണ്ടെത്തിക്കുന്നത്‌ കാല്‌പനികതയുടെ മറ്റൊരു ലോകത്താണ്‌...

നാലു വരി മുറിച്ചെഴുതി താനും കവിയായീ എന്നവകാശപെടുന്ന കള്ളനാണയങ്ങള്‍ ഇല്ലാ എന്ന്‌ ഞാന്‍ പറയുന്നില്ല...അവയെ തിരിച്ചറിഞ്ഞു മാറ്റി നിര്‍ത്താന്‍ സാധിച്ചാല്‍ പുതു കവിതയുടെ ശക്തമായ എഴുത്തിലേക്ക്‌ നമ്മുക്ക്‌ എത്തിച്ചേരാനാവും എന്നതില്‍ സംശയമില്ല....

പുതുകവികള്‍ തങ്ങളിലേക്ക്‌ മാത്രം നോക്കുന്നു വെന്നും ലോകത്തിലേക്ക്‌ ഇറങ്ങി വരുന്നില്ല എന്നതും ഒരു പോരായ്‌മ തന്നെയാണ്‌...ഫാസിസത്തിന്റെ അധുനികാവിഷക്കരമായ്‌ നടമാടുന്ന ഇന്ത്യയുടെ ഇന്നത്തെ ഈ അവസ്ഥയില്‍ പുതു കവിതയ്‌ക്ക്‌ എന്താണ്‌ ചെയ്യാന്‍ കഴിയുക എന്നതും ചിന്തിക്കേണ്ട വിഷയങ്ങളാണ്‌. സ്‌ത്രീ സ്വാതന്ത്ര്യം അനിവാര്യമാണെങ്കിലും..സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലങ്കിക്കുമ്പോള്‍ അതിന്റെ ആസ്വാദന മാധുര്യം ചോര്‌ന്നു പോകുന്നു എന്നു എളിയ അനുവാചകയെന്ന നിലയില്‍ തോന്നിയുണ്ട്‌...

താളമില്ലായ്‌മയുടെ താളം ...പുതുകവിതക്കൊരു അടിക്കുറിപ്പ്‌....

ഒഴുക്കുകള്‍ക്കോപ്പം അനുവാചകനെ കൂട്ടി കൊണ്ട്‌ പോകുന്ന കവിതകളെ തിരിച്ചറിയാന്‍ നിങ്ങള്‌ക്ക്‌ സാധിക്കുന്നിടത്താണ്‌ പുതു കവിതയുടെ വിജയം...

പുതു കവിതയുടെ വല്ല്യ ശൃംഖലയിലേക്ക്‌ ഞാനും ഒരു കണ്ണിയവുകയാണ്‌ മഴയനക്കങ്ങളിലൂടെ.... നിങ്ങളിലെക്കെത്തുന്ന മഴയനക്കങ്ങള്‍ എന്ന കവിത സമാഹാരത്തിലൂടെ....!
കവിത പുതുവഴിയിലൂടെ (ഗീതാ രാജന്‍)
Join WhatsApp News
വിദ്യാധരൻ 2015-11-02 21:34:21
കവിതയ്ക്ക് നനവ്‌ നഷ്ടപ്പെടുവാനും, 'സാമൂഹ്യ പ്രതിബദ്ധതയില്ലെന്നുള്ള' തോന്നൽ ഉണ്ടാകുവാനും, സാധാരണക്കാരന്റെ ചുണ്ടിൽ നിന്ന് അത് ഉതിരാത്തതിനും കാരണം 'വാക്കുകൾ ഇല്ലാത്ത വരികൾക്കിടയിലെ ഇതിഹാസം' വായിക്കാൻ സാധാരണക്കാരന്  കഴിയാതെ പോകുന്നതാണ്.  എന്തിനു വേണ്ടി നാം എഴുതുന്നു? ആർക്കുവേണ്ടി എഴുതുന്നു? എന്നുള്ള ചോദ്യങ്ങൾ എഴുത്തുകാരൻ  ചോദിക്കുന്നില്ല എങ്കിൽ, അവർ അതിന്റെ ഉത്തരത്തെക്കുറിച്ച് ആകുല ചിത്തനല്ലെങ്കിൽ ആർക്കും എന്ത് വേണമെങ്കിലും  പടച്ചു വിടാം.  അതിനകത്ത് ബിംബങ്ങളെ നിറച്ചോ, രസതന്ത്ര സമവാക്ക്യംപോലെയോ കവിതകൾ പടച്ചു വിടാം.  പക്ഷെ  'ബിനോയ്‌ സബാസ്റ്റ്യൻ പറഞ്ഞതുപോലെ സമൂഹത്തിൽ നിന്ന് അകന്നു കാല്പനികതയുടെ ലോകത്ത് മാത്രം ഇരുന്നു സാഹിത്യ സൃഷ്ടി നടത്തുന്നവരേക്കുറിച്ച് ഒരു പക്ഷെ ജനങ്ങൾ, വയലാർ കുറിച്ചത് പോലെ പറഞ്ഞെന്നിരിക്കും 

"ഞാനന്തർമുഖനാണെ ന്നെന്നെ 
കാണാൻ വന്നവരോതി 
കരളിലെ വാത്മീകത്തിലൊതുങ്ങിയ 
കവിയാണെന്ന പരാതി 
പരിസരഹൃദയവികാരത്തിരകളി-
ലൊരു കളിവഞ്ചിയുമായി 
പാട്ടും പാടി നടക്കുക കവിയുടെ 
പണിയാണെന്ന വരോതി!
അറിയുന്നില്ലവ-രെന്നാത്മാവി-
ന്നറകളിലുണ്ടീ ലോകം 
ഞാനന്തർമുഖനാകും നേരം 
കാണുകായാണി ലോകം 
എന്നാത്മാവിനും ഈ ലോകത്തിനു -
മൊന്നാണല്ലോ ലോകം"  (അന്തർമുഖനായ കവി)

 കവികൾ അന്തർമുഖരായി ബിംബനിബിഡമായ വിശാല ലോകത്ത്  കാണുന്നതും എന്നാൽ സാധാരണക്കാരന്  അതാര്യമായതുമായ  കാഴചകളെ  ഡോക്ടർ ലീലാവതി പറഞ്ഞതുപോലെ  സുതാരയ്മാക്കി  തരേണ്ട കർത്തവ്യം രച്യിതവിനുണ്ട് . അല്ല സാമൂഹ്യ പ്രതിബദ്ധതയുന്നും ഇല്ലാ എങ്കിൽ നിങ്ങൾ കണ്ട കാഴ്ചകൾ നിങ്ങളോടൊപ്പം ഇരിക്കട്ടെ.  അത് ചില ശ്രേഷ്ഠ സമൂഹത്തിനായി കരുതി വയ്ക്കുക.

 

"രാജമരാളികൾ പോലെ കലാകാരന്മാർ 
               മുന്നം മൂവന്തികളിൽ 
രാജാങ്കണമലർവാടികൾതോറും 
              പൂന്തേനുണ്ട് നടന്നൊരു നാളിൽ,

രാജസ്തുതികളുമവരുടെ ദേവ-
              പുരോഹിത കീർത്തനമാലയുമായി 
ഭോജനശാലക്കവിതകൾകൊണ്ട് 
                നിറഞ്ഞു കലയുടെ ഭണ്ഡാഗാരം!

ശ്ലോകം ചൊല്ലലുമർത്ഥം പറയലു-
                 മായ് നാലമ്പലമൂലകൾതോറും 
പാകം തെറ്റാതങ്ങനെ വീര 
                ശ്ശ്രിംഖലകൾക്കായി കവിത രചിച്ചോർ 

ലോകം കണ്ടില്ലവരുടെ ചുറ്റും 
                    ജനകോടികളുടെ വേർപ്പിൻ ചോരയിൽ 
നാകമനോഹരമൊരു നവജീവിത -
                    മുയിരുൾക്കൊണ്ട് നിവർന്നു പുലർന്നു" (മനുഷ്യനിലേക്ക് -വയലാർ ) 
                  
സാമൂഹ്യ പ്രതിബദ്ധതയില്ലാത്തവരുടെ കവിതയുക്കും സാഹിത്യത്തിനുമുള്ള കുഴപ്പം, അവരുടെ വരികളുടെ ഇടയിൽ 'ജനകോടികളുടെ വേർപ്പിൻ ചോര' കാണാൻ കഴിയുന്നില്ല എന്നതാണ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക