Image

പാട്ടിന്റെ അമ്പിളിച്ചന്തവുമായി സിതാരാ കൃഷ്ണകുമാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍

അനില്‍ പെണ്ണുക്കര Published on 10 June, 2016
പാട്ടിന്റെ അമ്പിളിച്ചന്തവുമായി സിതാരാ കൃഷ്ണകുമാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍
'എനുണ്ടോടീ ...അമ്പിളി ചന്തം ....'എന്നാ ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായിക സിതാരാ കൃഷ്ണകുമാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു .2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുമ്പോള്‍  മലയാള ചലച്ചിത്ര ഗാന രംഗത്തുനിന്നും സിതാരയുടെ വരവിനെ ആവേശത്തോടെ സ്വീകരിക്കാന്‍ ടൊറന്റോ മലയാളികള്‍ തയ്യാറെടുത്തു കഴിഞ്ഞു .

ഇപ്പോള്‍ യു കെ യില്‍ ഗാനസന്ധ്യയില്‍ പങ്കെടുക്കുന്ന സിതാര അവിടെ നിന്നും കാനഡയിലേക്ക് വരും .മലയാളത്തിലെ ഏറ്റവും ശ്രദ്ധേയായ  ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാര്‍. പാടിയ പാട്ടിന്റെ എണ്ണത്തിലല്ല ,പാടിയ  പാട്ടുകളെല്ലാം  ഹിറ്റാക്കി  മാറ്റിയ  ക്രെഡിറ്റുമായാണ് സിതാര ഓരോ വേദിയിലും എത്തുന്നത് .

ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ്-2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവന്‍ ടിവിയുടെ വോയ്‌സ്-2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവന്‍ ടിവിയുടെ, ഒരു വര്‍ഷം നീണ്ടുനിന്ന, 2 കോടി ആപ്പിള്‍ മെഗാസ്റ്റാര്‍ ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.

തുടര്‍ന്ന്, വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍-ഇല്‍ അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍, 'പമ്മി പമ്മി വന്നേ' എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി. വി കെ പ്രകാശിന്റെ 'ഐന്ത് ഒന്ത്‌ലാ ഐന്ത്' എന്ന സിനിമയിലൂടെ,ഔസേപ്പച്ചന്റെ സംഗീതത്തില്‍ കന്നഡ സിനിമയിലും, 'മുപ്പൊഴുതും ഉന്‍ കര്‍പ്പനൈകള്‍' എന്ന സിനിമയിലൂടെ, ജി വി പ്രകാശിന്റെ സംഗീതത്തില്‍ തമിഴ് സിനിമയിലുമെത്തി.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ അന്‍പതിലധികം  സിനിമകളില്‍ പാടിയിട്ടുണ്ട് . 
ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളില്‍ ഗസല്‍ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര.
ഇളയരാജ,ഔസേപ്പച്ചന്‍,കെ രാഘവന്‍,രാജാമണി,എം ജയചന്ദ്രന്‍,ജി വി പ്രകാശ് കുമാര്‍,ശരത്,അല്‍ഫോണ്‍സ്,മെജോ ജോസഫ്,ഗോപീസുന്ദര്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കുവേണ്ടിയെല്ലാം പാടിയിട്ടുണ്ട് ഈ യുവഗായിക.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസറായ ഡോക്ടര്‍ കെ എം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായ സിതാര 
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്‌കൂള്‍,ഫാറൂഖ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സി കെ രാമചന്ദ്രന്‍,ഉസ്താദ് ഫയാസ് ഖാന്‍, വിജയസേനന്‍, രാമനാട്ടുകര സതീശന്‍ എന്നിവരുടെ കീഴിലായിരുന്നു സംഗീത പഠനം. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനായ ഡോക്ടര്‍ എം സജീഷാണ് ഭര്‍ത്താവ്.ഒരു മകളുണ്ട് .

വിദ്യാഭ്യാസ കാലത്ത് സ്‌കൂള്‍-കോളേജ് യുവജനോല്‍സവങ്ങളില്‍ നൃത്ത-ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള സിതാര, 2006,2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകം ആയിരുന്നു. കലാമണ്ഡലം വിനോദിനിയുടെ കീഴില്‍ നൃത്തപഠനം ചെയ്യുന്ന സിതാര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലെയും സിതാരയുടെ കഴിവുകള്‍ ഏറെ പ്രശംസിയ്ക്കപ്പെട്ടിട്ടുണ്ട്.

 മികച്ച പിന്നണിഗായികയ്ക്കുള്ള ബാബുരാജ് മെമോറിയല്‍ മ്യൂസിക് കോമ്പറ്റീഷന്‍ അവാര്ഡ് -2001, ഓള്‍ കേരള ടെലിവിഷന്‍ വ്യൂവേഴ്‌സ് 'ദൃശ്യ അവാര്‍ഡ്'-2008,വയലാര്‍ സ്മാരക അവാര്‍ഡ്-സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് (പാട്ട്:കണ്ണാരം പൊത്തിപ്പൊത്തി-എല്‍സമ്മ എന്ന ആണ്‍കുട്ടി)  മുഹമ്മദ് റാഫി സ്മാരക അവാര്‍ഡ് 2011-മികച്ച പിന്നണി ഗായിക(പാട്ട്:പകലിന്‍ പവനില്‍-ട്രാഫിക്) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ ഗായികയെ തേടി എത്തിയിട്ടുണ്ട് .

ഓ എന്‍ വി  നഗറിലെ  ഗാന സന്ധ്യയില്‍ സിതാരാ കൃഷ്ണകുമാര്‍ പാടിപ്പതിഞ്ഞ പാടുകളുമായി എത്തുമ്പോള്‍ അത് സിതാരയക്ക് മാത്രമല്ല അമേരിക്കാന്‍ മലയാളികള്‍ക്കെല്ലാം അത് അമ്പിളിച്ചന്തം തന്നെ ആയിരിക്കും എന്നതില്‍ സംശയം ഇല്ല ..


പാട്ടിന്റെ അമ്പിളിച്ചന്തവുമായി സിതാരാ കൃഷ്ണകുമാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക