Image

പറന്നു..പറന്ന്....(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 09 December, 2016
പറന്നു..പറന്ന്....(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം, ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?

നിളപറയുന്നു! നിഴലുകളുരുകിയ
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ പൂര്‍വ്വമഹീതലചരിതം.

തിരയുരചെയ്‌വൂ; പതിരുകളില്ലാ
ക്കഥപോലലിവോടതിരിന്‍ കദനം
പാടിയതാകാ,മുതിരും വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.

മകളോതിയതോ, മലരുകള്‍തൂകിയ
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ കവിതക
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.

മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ വര;മതുമാകാം.

തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി
യുയരാറുണ്ടതിമോഹനസാമ്യം.

നിരവധിയോര്‍മ്മകളുഴുതുമറിച്ചേ
നെഴുതിയ പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ
യരികിലണഞ്ഞേയ്ക്കാം തവസ്മൃതിയില്‍!!
Join WhatsApp News
വിദ്യാധരൻ 2016-12-09 08:37:32
കാണുന്നു ഞാൻ നിൻ കവിതയിലെപ്പഴും മറ്റെങ്ങും
കാണാത്ത ദുഃഖത്തിൻ നീർചാലുകൾ കവേ.
ജീവിതം ദുഃഖപൂർണ്ണമല്ലപ്പഴും കാണണം തുടിക്കുന്ന
ജീവന്റെ പൊടിപ്പുകൾ ചെളികുണ്ടുകൾക്കുള്ളിലും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക