Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 11 അവസാന ഭാഗം- ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 26 November, 2017
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 11 അവസാന ഭാഗം- ആന്‍ഡ്രൂ പാപ്പച്ചന്‍)
ബെറ്റി പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കാന്‍ പോയ ശേഷം, റിഹാബിലിറ്റേഷന്‍ സെന്ററിനുവേണ്ടി നല്‍കിയ കെട്ടിടം വൃത്തിയാക്കാനും പെയിന്റ് ചെയ്യാനും മറ്റും നേതൃത്വം കൊടുത്ത് ആല്‍ഫ്രഡിന്റെ ദിനങ്ങള്‍ തിരക്കിലായി. ജാനറ്റ് രാവിലെ ജോലിക്കു പോകും. ഡേവിഡ് സ്കൂളിലും.

കൗണ്‍സലിംഗ് റൂം, ഗ്രൂപ്പ് മീറ്റിംഗ് റൂം, ഓഫിസ് റൂം, വെയ്റ്റിംഗ്‌റൂം എന്നിങ്ങനെ സെന്ററിന്റെ മുറികള്‍ തരംതിരിച്ചു. സെന്ററിലേക്കുവേണ്ട സ്റ്റാഫിനെയും മറ്റ് സൗകര്യങ്ങളുമൊക്കെ നല്‍കുന്നത് സൊസൈറ്റിയാണ്. അതിനുള്ള സജ്ജീകരണങ്ങളും ചെയ്തു. സെന്ററിന്റെ ഉദ്ഘാടനം കാണിച്ച് നോട്ടിസ് തയാറാക്കി.

ഡേവിഡ് വൈകുന്നേരം സ്കൂള്‍ വിട്ട്‌വരുമ്പോഴെന്നും വല്യമമ്മിയെ തിരക്കും. ശനിയാഴ്ച വൈകുന്നേരമായി. ആല്‍ഫ്രഡും ജാനറ്റും മുറിയില്‍ കഴിഞ്ഞകാര്യങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ്.

""ജീവിതത്തിലെ തിക്താനുഭവങ്ങളെല്ലാം നമ്മള്‍ അനുഭവിച്ചുതീര്‍ത്തു. ഇനിയാണ് നമ്മുടെ നല്ലകാലം വരുന്നതെന്ന് കരുതാം., അല്ലേ ആല്‍ഫ്രഡ്..' ജാനറ്റ് പറഞ്ഞു.

""കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം ജാനറ്റ്. സെന്ററിന്റെ ഉദ്ഘാടനത്തിനി രണ്ടുദിവസമേയുള്ളൂ. ഇനിയുംഏറെകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. മമ്മിയെ നാളെ ഇവിടെ കൊണ്ടാക്കാമെന്ന് മോളി പറഞ്ഞിട്ടുണ്ട്. മമ്മി വന്നിട്ട് കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. ''ആല്‍ഫ്രഡ് പറഞ്ഞു.

""എനിക്ക് വല്യമമ്മിയെ കാണണം...'' ഡേവിഡ് ചിണുങ്ങി.

""മമ്മി നാളെയെത്തും മോനേ. നീ സമാധാനമായിരിക്ക്.'' ആല്‍ഫ്രഡ് മകനെ ആശ്വസിപ്പിച്ചു.

പിറ്റേന്ന് രാവിലെ മമ്മിയെ കൊണ്ടാക്കിയിട്ട് മോളി വേഗം തിരിച്ചുപോയി. ഉദ്ഘാടനത്തിന് എല്ലാവരേയും കൂട്ടി വരാമെന്നവള്‍ പറഞ്ഞു. ബെററിയെ കണ്ടയുടന്‍ ഡേവിഡ് സന്തോഷത്തോടെ ഓടിച്ചെന്നുകെട്ടിപ്പിടിച്ചു.

""ഞാനെത്രദിവസമായെന്നോ വല്യമമ്മിയെ നോക്കിയിരിക്കുന്നു'' ഡേവിഡ് പറഞ്ഞു.

""അവരുടൊപ്പവും മമ്മി കുറച്ചുദിവസം നില്‍ക്കണ്ടേ മോനേ..''ഡേവിഡിനെ കെട്ടിപ്പിടിച്ചുകൊണ്ട് ബെറ്റി പറഞ്ഞു.

""എങ്ങനുണ്ടാരുന്നു മമ്മീ അവിടുത്തെ താമസം?. പിള്ളാരൊക്കെ അടുപ്പത്തിലായോ?'' ആല്‍ഫ്രഡ് ചോദിച്ചു.

""എല്ലാം നന്നായിരുന്നു മോനേ. എനിക്കു സന്തോഷമായി. പിള്ളാരെന്നെ വിടില്ലാരുന്നു. ഇതൊന്നും നടക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. അവര്‍ക്കൊപ്പം ഏറെ സമയം ചെലവിടാന്‍ പറ്റി. ഇതിലേറെ സന്തോഷം എനിക്കിനി ഉണ്ടാകാനില്ല. ആല്‍ഫ്രഡ്, നീയാണിതിനൊക്കെയും കാരണമായത്..'' ബെറ്റി പറഞ്ഞു.

"" എല്ലാം മമ്മിയുടെ നല്ല മനസ് കൊണ്ടുണ്ടായതാണ്. ഞാനെല്ലാം നശിപ്പിച്ചിട്ടല്ലേയുള്ളൂ..''

""നീയങ്ങനെ പറയരുത്....എല്ലാറ്റിനും ദൈവത്തിന് നന്ദി പറയാം മോനേ. ഞാനിനി എത്ര നാള്‍കൂടിയുണ്ടാവുമെന്നാര്‍ക്കറിയാം''

""ഇല്ല മമ്മീ, മമ്മിയില്ലാതെനിക്കൊരു ജീവിതമില്ല. മമ്മിയെന്റെ ജീവിതം നന്നാക്കിയ മാലാഖയാ. ഈ സെന്ററിന്റെ നടത്തിപ്പില്‍ എനിക്ക് മമ്മിയുടെ സേവനം വേണം. ഈ ശനിയാഴ്ച സെന്ററിന്റെ ഉദ്ഘാടനത്തിന് മമ്മിയായിരിക്കും മുഖ്യാതിഥി. മമ്മിയുടെ പേരിലാവും സെന്റര്‍ അറിയപ്പെടുക..''

""അതൊന്നും വേണ്ടാല്‍ഫ്രഡ്. എന്റെ പേര് നാട്ടില്‍ അറിയപ്പെടാന്‍തക്ക മഹത്വമൊന്നുമെനിക്കില്ല..''

""അതല്ല മമ്മീ, ഇതെന്റെിഷ്ടമാ... മമ്മിക്കായെനിക്ക് നല്‍കാവുന്ന സ്‌നേഹത്തിന്റെ ചെറിയൊരു പ്രതീകം. പിന്നെ..... നമ്മള്‍ ചെയ്യുന്നതിന്റെ മഹത്വം ..അത് പലപ്പോഴും നമുക്ക് തിരിച്ചറിയാനായെന്നുവരില്ല. .''

""അതാണ് നിന്റിഷ്ടമെങ്കില്‍ ഞാനിനി തടസം പറയുന്നില്ലാല്‍ഫ്രഡ്..'' ബെറ്റി പറഞ്ഞു.

ശനിയാഴ്ച സെന്ററിന്റെ ഉദ്ഘാടന ദിവസം ഗ്രാമത്തിലെ നല്ലൊരു പങ്കാളുകളും സ്ഥലത്തെത്തി. ടോം, ജയില്‍ ഗാര്‍ഡ മാറ്റ്, സെന്റര്‍ നടത്തിപ്പ് പ്രതിനിധികള്‍, ആല്‍ഫ്രഡിന്റെ സഹോദരങ്ങള്‍, നാട്ടിലെ ജനപ്രതിനിധികള്‍ തുടങ്ങി അഭ്യുദയകാംക്ഷികളേറെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. റിബണ്‍ മുറിക്കലിന് മുമ്പ് മമ്മിയെ ചേര്‍ത്തുനിര്‍ത്തി ആല്‍ഫ്രഡ് മൈക്ക് കൈയിലെടുത്തു.

""ഈ സെന്ററിന് പ്രവര്‍ത്തിക്കാനിവിടെ സ്ഥലവും കെട്ടിടവും നല്‍കിയ ഇന്നാട്ടിലെ പ്രമുഖനായ ടോം എന്ന ആദരണീയ വ്യക്തിയെ നന്ദിയോടെ ഞാന്‍ സ്മരിക്കുന്നു. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈസംഘടനയുടെ ഭാരവാഹികളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജയിലില്‍ എനിക്ക് വെളിച്ചമായിരുന്ന ഗാര്‍ഡ് മാറ്റ്, അദ്ദേഹമില്ലായിരുന്നെങ്കില്‍ എനിക്കീ പുനര്‍ജന്‍മം സാധ്യമാകില്ലായിരുന്നു. ജയിലില്‍ ഇരുട്ടിന്റെ ലോകത്തായിരുന്നു എന്റെ ദിനങ്ങള്‍. മതിലകം കടന്നെത്തുന്ന അരണ്ട വെളിച്ചത്തിലേക്ക് കൊതിയോടെ നോക്കിനിന്ന ദിവസങ്ങള്‍ ഇന്നും എന്റെ മുന്നിലുണ്ട്. ആ ഏകാന്തതയിലേക്കും മടുപ്പിലേക്കും ഉപദേശങ്ങളും, പുസ്തകത്തിലൂടെയുള്ള അറിവിന്റെ വെളിച്ചവുമായി കടന്നെത്തിയത് എന്റെ പ്രിയപ്പെട്ട ഗാര്‍ഡ് ആയിരുന്നു. പിന്നെ എല്ലാറ്റിനുമേറെ ഞാന്‍ നന്ദി പറയേണ്ടത് എന്റെ മമ്മിയോടാണ്. ഒത്തിരി സഹിക്കേണ്ടി വന്നിട്ടുണ്ട് മമ്മിക്ക്. മദ്യപാനിയായ ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതം മമ്മിക്കെന്നും ദുരിതമായിരുന്നു. പിന്നെ എന്റെ സ്വഭാവവൈകല്യങ്ങള്‍ മമ്മിയെ വിഷമിപ്പിച്ചു. അപ്പച്ചന്റെ സ്വഭാവം മടുത്ത് ഞാന്‍ വീട് വിട്ട്‌പോയപ്പോഴും മമ്മി ഏറെ ദുഖിച്ചു. ഞങ്ങള്‍ മക്കളാരും മമ്മിയെ നോക്കിയില്ല. ഏറ്റവുമൊടുവില്‍ ഞാന്‍ കൊലക്കുറ്റത്തിന് ജയിലിലായപ്പോള്‍ ആ ഹൃദയം വല്ലാതെ വേദനിച്ചു. എന്നിട്ടും മമ്മിയെന്നെ ഉപേക്ഷിച്ചില്ല. ജയിലില്‍ വന്നെന്നെ കണ്ടുകൊണ്ടിരുന്നു. ഒറ്റപ്പെടലിന്റെ തുരുത്തിലായിരുന്ന എനിക്ക് മമ്മിയുടെ സന്ദര്‍ശനങ്ങള്‍ വളരെ ആശ്വാസമായി. മമ്മിയെനിക്ക് ബൈബിള്‍ സങ്കീര്‍ത്തനങ്ങള്‍ കൊണ്ടുതന്നു. അത് വായിച്ച് ദൈവത്തിന്റെ സ്‌നേഹത്തിലേക്ക് ഞാന്‍ അടുത്തു. മമ്മി എനിക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്റെ ഭാര്യയോട്, ഞാന്‍ തിരിച്ചുവരും വരെ കാത്തിരിക്കണമെന്ന് മമ്മിപറഞ്ഞു. അവളും എനിക്കായി എല്ലാം ക്ഷമിച്ച് കാത്തിരുന്നു. ഒത്തിരി പേരുടെ കരുതലിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണെന്റെയീ ജീവിതമെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ എന്റെ നന്‍മയ്ക്കായി ആഗ്രഹിച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഞാനീ സെന്ററിന് മമ്മിയുടെ പേരില്‍ ബെറ്റി റീഹാബിലിറ്റേഷന്‍ സെന്ററെന്ന് പേരിടുന്നു.'' ഒരുനിമിഷത്തെ നിശബ്ദതക്കുശേഷം എല്ലാരും എണീറ്റുനിന്ന് കൈയടിച്ചു. പരിപാടികള്‍ക്കുശേഷം ബെറ്റിയും ആല്‍ഫ്രഡും നിറചിരിയോടെ എല്ലാവരോടും കുശലം പറഞ്ഞു.



ഉദ്ഘാടനം കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തി. ഒരുരാത്രി വീട്ടില്‍ തങ്ങിയിട്ട് പേകാമെന്ന് ആല്‍ഫ്രഡ് മോളിയോടും റൂബിയോടും ജസിയോടും പറഞ്ഞു. എല്ലാവരും സമമ്മതിച്ചു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് സഹോദരിമാര്‍ മൂവരും ആല്‍ഫ്രഡിനൊപ്പം സംസാരിക്കാനിരുന്നു.

""റിഹാബിലിറ്റേഷന്‍ സെന്ററിന് മമ്മിയുടെ പേരിട്ടത് നന്നായാല്‍ഫ്രഡ്..'' റൂബി പറഞ്ഞു.

""നിന്റെ പ്രസംഗമൊക്കെ എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു. അത് വളരെ സെന്റിമെന്റലാരുന്നു...പ്രത്യേകിച്ച് മമ്മിയെകുറിച്ച് പറഞ്ഞത്..''മോളി പറഞ്ഞു.

""എന്തായാലും കുറച്ചുദിവസം കൂടി മമ്മി ഞങ്ങള്‍ക്കൊപ്പം വന്നു നില്‍ക്കണം.. '' ജസി പറഞ്ഞു.

""എനിക്കിപ്പോ എല്ലാംകൊണ്ടും സന്തോഷമായി മക്കളേ. നിങ്ങടപ്പച്ചനേ കൂടി ഇതുപോലൊരു റിഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം നമുക്ക് നഷ്ടപ്പെടില്ലാരുന്നു. അപ്പച്ചന്‍ സ്വന്തം ജീവിതവും നശിപ്പിച്ചു, നമ്മുടേതും തകര്‍ത്തു''ബെറ്റി ഒരുനിമിഷം നെടുവീര്‍പ്പിട്ടു.

""ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ മമ്മീ....'' ആല്‍ഫ്രഡ് മമ്മിയെ ആശ്വസിപ്പിച്ചു.

""അന്നത്തെ പ്രായത്തില്‍ ഞങ്ങള്‍ കാര്യങ്ങളൊന്നും ശരിക്ക് മനസിലാക്കിയിരുന്നില്ലാല്‍ഫ്രഡ്. നിങ്ങളെന്തെങ്കിലും തെറ്റ് ചെയ്തിട്ടാവും അപ്പച്ചന്‍ നിങ്ങളെ അടിക്കുന്നതെന്നാ ഞങ്ങള്‍ കരുതീത്. സോറി ആല്‍ഫ്രഡ്, സോറി മമ്മീ... കാര്യങ്ങള്‍ മനസിലാക്കാന്‍ ഞങ്ങള്‍ വൈകിപ്പോയി. മറ്റുള്ളവര്‍ അപ്പച്ചനെ കുറിച്ച് ഓരോന്ന് പറഞ്ഞുകേട്ടപ്പോഴാ ഞങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയേ. അപ്പച്ചന് ഞങ്ങളെ മൂന്നുപേരെയും വലിയ സ്‌നേഹമാരുന്നല്ലോ....'' മോളി പറഞ്ഞു.

""എന്റപ്പനും വലിയ കുടിയനാരുന്നു. മദ്യംകുടിച്ചു കഴിഞ്ഞാപ്പിന്നെ അമ്മയെ ഉപദ്രവിക്കാന്‍ അപ്പന് പ്രത്യേക കാരണമൊന്നും വേണ്ടാരുന്നു. ഇതുപോലെ നിരവധി പേരുണ്ടെന്നേ. ഇത്തരം സെന്ററുകള്‍ തുടങ്ങുന്നത് ധാരാളം പേര്‍ക്കാശ്വാസമാവും. ..''ജാനറ്റും പറഞ്ഞു.

""മദ്യത്തിലും മയക്കുമരുന്നിലുമാരുന്നല്ലോ എന്റെയും നാശത്തിന് തുടക്കം. ഇപ്പോ ഞാനെല്ലാറ്റില്‍ നിന്നും മോചിതനായി. എന്നെ പിടിച്ച് ജയിലിലിട്ടത് നന്നായി, ആ ജീവിതം തുടര്‍ന്നിരുന്നെങ്കീ ഒരുപക്ഷേ ഞാന്‍ ജാനറ്റിനേക്കൂടി കൊന്നേനെ..'' ആല്‍ഫ്രഡ് പറഞ്ഞു.

""അതൊന്നുമോര്‍ത്തിനി വിഷമിക്കണ്ടാല്‍ഫ്രഡ്. സുബോധത്തോടെയല്ലല്ലോ ആല്‍ഫ്രഡ് ഇതൊന്നും ചെയ്തത്. എല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോ നല്ല സ്വഭാവത്തിലേക്ക് വന്നല്ലോ. അതുമതി.'' ജാനറ്റ് ഭര്‍ത്താവിനെ ആശ്വസിപ്പിക്കാനെത്തി.

""എന്തായാലും ഈ സെന്റര്‍കൊണ്ട് ഒത്തിരിപേര്‍ക്ക് പ്രയോജനമുണ്ടാകണം. നിരവധി കുടുംബങ്ങള്‍ക്കീ സെന്റര്‍ ആശ്വാസമാകണം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ എനിക്ക് കഴിയുന്ന വിധത്തിലെല്ലാം സഹായിക്കണം. ഒരു സ്ത്രീയുടെയെങ്കിലും കണ്ണീരിന് കുറവുണ്ടായാല്‍ അത്രയുമായല്ലോ. കുറച്ചുപേരിലെങ്കിലും ജീവിതത്തെകുറിച്ച് പ്രതീക്ഷ വളര്‍ത്താന്‍ ഈ ബെറ്റീ റീഹാബിലിറ്റേഷന്‍ സെന്റര്‍ സഹായമാവണം..''

"" ഞാനിനിയൊന്ന് കിടക്കട്ടെ മക്കളേ ... ഇന്നത്തെ ചടങ്ങുകളുടെ തിരക്കുകൊണ്ടാവും വല്ലാത്ത ക്ഷീണം തോന്നുന്നു. എന്തായാലും ഇത്രയും സന്തോഷം എന്റെ ജീവിതത്തിലിതിനു മുമ്പുണ്ടായിട്ടില്ല.

വര്‍ഷങ്ങള്‍ക്കു ശേഷമാ ഇത്രസന്തോഷത്തോടെ ഒന്നുറങ്ങാന്‍ പോകുന്നത്. .'' ബെറ്റി എഴുന്നേറ്റകത്തേക്ക് പോകാനൊരുങ്ങി.

""മമ്മി പോയി കിടന്നോളൂ....ഞങ്ങളിത്തിരി നേരം കൂടി സംസാരിച്ചിരിക്കട്ടെ .... ഇനിയെന്നാവും ഇങ്ങനൊന്നിരിക്കാന്‍ പറ്റുക.'' റൂബി പറഞ്ഞു. ബെറ്റി അകത്തേക്ക് പോയി.

""ആല്‍ഫ്രഡ്......നിന്റെ ജീവിതത്തില്‍ സംഭവിച്ചതെന്താന്ന് നീ കഴിഞ്ഞതവണ മുഴുവന്‍ പറഞ്ഞുകഴിഞ്ഞിരുന്നില്ല....ബാക്കികൂടി പറ. നിന്റെ ജീവിതമെങ്ങനാ ഇങ്ങനൊക്കെയായേ...നമ്മള് തമ്മില്‍ കണ്ടിട്ടുതന്നെ കാലമേറെയായില്ലേ....ഹൈസ്കൂളിലെത്തിയപ്പോഴേ നീ വീട് വിട്ടുപോയതല്ലേ....അതുകൊണ്ടൊക്കെയാ..ഇതുപോലൊക്കെ സംഭവിച്ചത്. ഞങ്ങള്‍ പോലും നിന്റെ വിഷമങ്ങള്‍ മനസിലാക്കിയില്ലല്ലോ. .''

""നമ്മുടെ വീടെന്നു പറഞ്ഞാല്‍ ചെറുപ്പത്തില്‍ എനിക്കതൊരു നരകമാരുന്നു. അപ്പച്ചനെന്നെ വഴക്കു പറയുമ്പോഴും അടിക്കുമ്പോഴും നിങ്ങളൊക്കെ ചിരിച്ചുകൊണ്ടു നില്‍ക്കുന്നതില്‍ അന്നൊക്കെ ഞാന്‍ വളരെ വിഷമിച്ചിരുന്നു. അന്ന് മുതലേ നിങ്ങളോടെനിക്കു മനസില്‍ ദേഷ്യമാരുന്നു. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചപോലൊന്നും നടന്നില്ല. ജോലി കഴിഞ്ഞെത്തുന്ന മമ്മിയെ അപ്പച്ചന്‍ ഉപദ്രവിക്കുന്നത് സ്ഥിരം കാഴ്ചയല്ലാരുന്നോ. ക്ഷീണവും മനോവിഷമവും മൂലം മമ്മിയും അന്നൊക്കെ അസ്വസ്ഥയായിരുന്നു. മക്കളെ സ്‌നേഹിക്കാനൊന്നും പറ്റിയിരുന്നില്ലാ പാവത്തിന്. വല്ലപ്പോഴും സമയം കിട്ടുമ്പോഴൊക്കെ മമ്മിയെന്നെ ആശ്വസിപ്പിച്ചിരുന്നു, ആ ഒരാശ്വാസത്തിലാ ഞാന്‍ മുന്നോട്ടുപോയതുതന്നെ. മിക്ക ദിവസങ്ങളിലും കരഞ്ഞുകൊണ്ടാ മമ്മി കിടക്കാന്‍ പോയിരുന്നത്. വിഷമവും നിരാശയും കൊണ്ടാ ഞാന്‍ പഠനം നിര്‍ത്തി വീടുവിട്ടതും മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടിയതും. നിങ്ങള്‍ മൂന്നുപേരോടും എനിക്ക് ദേഷ്യവും അസൂയയുമാരുന്നു. നിങ്ങള്‍ക്കപ്പച്ചന്റെ സ്‌നേഹം വാരിക്കോരി ലഭിച്ചിരുന്നല്ലോ. ഞാനാണ്‍കുട്ടിയായതുകൊണ്ട് മര്യാദ പഠിപ്പിക്കാനെന്ന മട്ടിലാണപ്പച്ചനെന്നോടങ്ങനെ പെരുമാറിയതെന്നു കരുതി. അപ്പോഴും മമ്മിയെ ഉപദ്രവിച്ചതിനെന്തു ന്യായമാണുള്ളത്.? നിങ്ങളോടുള്ള ദേഷ്യം കൊണ്ട് ഞാന്‍ പിന്നെ പരിചയപ്പെട്ട പെണ്ണുങ്ങളെയൊന്നും ആത്മാര്‍ഥമായി സ്‌നേഹിച്ചില്ല. എല്ലാരോടും വെറുപ്പാരുന്നെനിക്ക്. ജാനറ്റിന്റെ സ്‌നേഹം പോലും ആത്മാര്‍ഥമാണന്ന് തിരിച്ചറിയാന്‍ വൈകി. അവള്‍ പക്ഷേ എന്നെ ഉപേക്ഷിക്കാഞ്ഞതുകൊണ്ടിന്നിവിടെ എനിക്ക് സന്തോഷമായി ജീവിക്കാനായി. ജയിലില്‍ വച്ച് വായനയിലേക്ക് തിരിഞ്ഞതും നല്ല ഉപദേശം ലഭിച്ചതുമൊക്കെ എന്റെ ജീവിതത്തിന് വെളിച്ചമായി. .''

""ഏതൊക്കെ പുസ്തകമാ നീ വായിച്ചത്? അതിലെന്തൊക്കെയാ നിന്നെ സ്വാധീനിച്ചത്?.'' റൂബി ചോദിച്ചു.

""സങ്കീര്‍ത്തനങ്ങള്‍ക്കു പുറമേ, ക്രിസ്ത്യന്‍, ഹിന്ദു, ബുദ്ധ,യഹൂദ,ഇസ്ലാം തുടങ്ങി ഇന്ത്യയിലും മധ്യപൂര്‍വദേശത്തും രൂപംകൊണ്ട മതങ്ങളെകുറിച്ചുള്ള പുസ്തകങ്ങളൊക്കെ ഞാന്‍ വായിച്ചു. മതങ്ങളെ കുറിച്ച് മൊത്തത്തില്‍ അറിവുണ്ടാക്കിയെടുത്തു. എല്ലാ മതങ്ങളും ദൈവത്തെ സൃഷ്ടാവായി കാണുന്നുവെന്ന് മനസിലാക്കി. കുറച്ച് ഗഹനമായ കാര്യങ്ങളാണ് വായിച്ച് മനസിലാക്കിയതൊക്കെ. ഞാന്‍ നിങ്ങളോടതൊക്കെ ചുരുക്കമായൊന്നു പറയാം..'' റൂബിയും മോളിയും ജസിയും കുറച്ചുകൂടി ശ്രദ്ധയോടെയിരുന്നു. ""ബുദ്ധമതമെന്ന് പറയുന്നത്, ഹിന്ദുമതത്തില്‍നിന്നു രൂപംകൊണ്ടതാണന്ന് പറയാം. ആത്മാവും ശരീരവും മനുഷ്യജീവനിലെ വ്യത്യസ്ത അസ്തിത്വങ്ങളാണന്ന് ബുദ്ധമതം പറയുന്നു. ആഗ്രഹങ്ങളെ ത്യജിച്ച് ആത്മാവിനോട് ചേരുമ്പോള്‍ നിര്‍വാണയിലെത്തുമെന്ന് ബുദ്ധമതം വിശ്വസിക്കുന്നു. ഹിന്ദുമതം പറയുന്നത്, മുക്തി അല്ലെങ്കില്‍ സ്വര്‍ഗം തേടിയുള്ള മനുഷ്യന്റെ അന്വേഷണമാണ്. ക്രിസ്തുമതവും യഹൂദമതവും ഇസ്ലാം മതവും ഒരു കുടുംബത്തില്‍ നിന്ന് വന്നതാണന്നു പറയാം. ക്രിസ്തുമതപ്രകാരം, ദൈവം ഈ ലോകവും അതിലെ വസ്തുക്കളും സൃഷ്ടിച്ച് ഒടുവില്‍ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച് ലോകത്തില്‍ ജീവിക്കാന്‍ പറഞ്ഞുവിട്ടു. പാപം ചെയ്ത മനുഷ്യന്‍ ദൈവത്തില്‍ നിന്നകന്നു. ദൈവം സ്വപുത്രനെ രക്ഷകനായി വാഗ്ദാനം ചെയ്തു. ദൈവം മോശയിലൂടെ മനുഷ്യവംശത്തിന് പത്തു കല്‍പനകള്‍ നല്‍കുന്നു. പഴയനിയമത്തിന്റെ പൂര്‍ത്തീകരണമാണ് ബൈബിളിലെ പുതിയനിയമം. ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ അനുയായികളാണ്, മുസ്ലീങ്ങള്‍ പ്രവാചകന്‍ മൊഹമ്മദിന്റെ അനുയായികളും. ആദി മുതലേ, അതായത് ഗുഹാമനുഷ്യന്റെ കാലം മുതലേ സത്യം തേടിയുള്ള അന്വേഷണത്തിലായിരുന്നു മനുഷ്യന്‍. മതങ്ങള്‍ ഉണ്ടായ സമയത്ത് മനുഷ്യന്റെ അറിവ് വളരെ പരിമിതമായിരുന്നു. ഇന്നിപ്പോള്‍ കാലം മാറി, മനുഷ്യന്‍ അറിവില്‍ വളരെ വളര്‍ന്നു. ഗുഹായുഗത്തില്‍ നിന്നും സൈബര്‍യുഗത്തിലെത്തിനില്‍ക്കുന്ന മനുഷ്യന്‍ കണികാസിദ്ധാന്തത്തിലൂടെയും മറ്റും പ്രപഞ്ചോത്പത്തിയുടെയും ജനിമൃതികളുടെയും പൊരുള്‍ തേടുന്ന തിരക്കിലാണ്. ഗ്രേറ്റ് ബാങ് തിയറിയും തമോഗര്‍ത്തങ്ങളെകുറിച്ചുള്ള അറിവും പരിണാമ സിദ്ധാന്തങ്ങളുമൊക്കെ ഭൂമിയെയും പ്രപഞ്ചത്തെയും കുറിച്ചുള്ള മനുഷ്യധാരണകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും പുത്തന്‍ മാനങ്ങളേകി. മതങ്ങളുടെ പ്രസക്തിയിന്ന് ധാര്‍മികഉപദേശങ്ങളിലൊതുങ്ങുന്നു. കാലമെത്ര കടന്നാലും ദൈവത്തിലാണെന്നും മനുഷ്യന്റെ ആശ്രയം. അവനിന്നും ദൈവത്തെ തേടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ദൈവം മാത്രം മനുഷ്യന് പിടികൊടുക്കാതെ മറഞ്ഞിരിക്കുന്നു. എവിടെയാണ് ദൈവം? തമോഗര്‍ത്തങ്ങള്‍ക്ക് പിന്നിലോ? ഈ ഭൂമിയിലോ? എവിടെയാണ് ദൈവം? മനുഷ്യനറിഞ്ഞുകൂടാ? അവന്‍ തേടിക്കൊണ്ടേയിരിക്കുന്നു. .''

""എന്താണാല്‍ഫ്രഡ്? ഇത്രയും വായിച്ചിട്ടും നിനക്ക് ദൈവത്തെകുറിച്ച് സംശയമോ? '' ജസി ചോദിച്ചു.

""സംശയമല്ല ജസി. ദൈവത്തെ തേടിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ മനോവ്യാപാരങ്ങളാ ഞാനുദ്ദേശിച്ചത്. ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ വിവിധ മതങ്ങളെകുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം. എല്ലാ മതങ്ങളും സ്‌നേഹത്തെകുറിച്ചു തന്നെയാ പഠിപ്പിക്കുന്നത്. ആദ്യം സ്വയം സ്‌നേഹിക്കാന്‍ പഠിക്കണം, പക്ഷേ അതൊരിക്കലും സ്വാര്‍ഥപരമാകരുത്. നമ്മുടെ സ്‌നേഹം മറ്റുള്ളവരിലേക്കും പകര്‍ന്നുകൊടുക്കണം. എല്ലാവര്‍ക്കും നന്‍മചെയ്യണം. ദേഷ്യംകൊണ്ടും അസൂയകൊണ്ടും ഈ ലോകത്തില്‍ ഒന്നും നേടാനാകില്ല. മറ്റുള്ളവരുടെ നന്‍മയില്‍ അസൂയപ്പെടാതിരിക്കുക. ദുഖമായാലും സന്തോഷമായാലും ദൗര്‍ഭാഗ്യമായാലും ജീവിതത്തെ അതായിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കുക. വ്യവസ്ഥകളില്ലാത്ത സ്‌നേഹം മറ്റുള്ളവരിലേക്ക് പകരാനായാല്‍ മനുഷ്യനും ദൈവതുല്യനാകും. മനുഷ്യനത് സാധ്യമാകുന്നില്ലന്നതാണ് ലോകത്തിന്റെ പ്രശ്‌നം. ശാസ്ത്രം പുതിയ കണ്ടുപിടിത്തങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും ഇനിയുമേറെ വളര്‍ന്നേക്കാം. പല നിഗൂഢതകളുടെയും രഹസ്യംമനുഷ്യന് വെളിപ്പെട്ടേക്കാം. എന്നാല്‍ ഒരു ഗവേഷണത്തിനും സ്‌നേഹമെന്ന വികാരത്തെ നമുക്ക് പകര്‍ന്നു തരാനാകില്ല. സ്‌നേഹം ദൈവികമാണ്. സ്‌നേഹമാണ് ദൈവം. മറ്റുള്ളവരിലേക്ക് പകരാനായാലേ സ്‌നേഹം നമുക്ക് തിരികെ ലഭിക്കൂ. അത് നമ്മള്‍ അനുഭവിച്ചുതന്നെയറിയണം. സ്‌നേഹംലഭിക്കാതായാല്‍ ജീവിതം വ്യര്‍ഥമാകും. സ്‌നേഹത്തിനുവേണ്ടി ഏറെകൊതിച്ചയാളെന്ന നിലയില്‍ എനിക്കിതിനെകുറിച്ച് ആധികാരികമായി പറയാനാകും. ഒടുവില്‍ നിങ്ങളുടെയെല്ലാം സനേഹമെന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു......'' പറഞ്ഞുതീരുമ്പോള്‍ ആല്‍ഫ്രഡ് വികാരാധീനനായി. ...ഒരുനിമിഷം നിര്‍ത്തിയിട്ടാല്‍ഫ്രഡ് പറഞ്ഞു.

""ഇനി നമുക്കുറങ്ങാം. നേരമേറെയായി. സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. ''

""ശരിയാ നമുക്കുറങ്ങാം'' റൂബി പറഞ്ഞു.

""രാവിലെയുണരുമ്പോള്‍ നമുക്കൊരു പുതുജീവിതം തുടങ്ങണം. എല്ലാരും ഒരഞ്ചുമിനിറ്റ് ധ്യാനിച്ച് പ്രാര്‍ഥിച്ചിട്ടു കിടക്കണേ.. ''

""ശരിയാല്‍ഫ്രഡ്'' പറഞ്ഞിട്ട് എല്ലാരും അകത്തേക്കുറങ്ങാന്‍ പോയി. രാത്രി പല യാമങ്ങളിലൂടെ കടന്നുപോയി.

പിറ്റേന്ന് നേരം പുലര്‍ന്നു. പുറത്ത് പക്ഷികള്‍ ചിലച്ചുകൊണ്ട് പറന്നുയരുന്നു. മുറ്റത്ത് വൃക്ഷക്കൊമ്പുകള്‍ ഇലകളൂര്‍ന്ന് അസ്ഥിപഞ്ജരംപോലെ നിന്നു. നേരം പുലര്‍ന്നിട്ടും ബെറ്റിയുണര്‍ന്നില്ല. ജസികാപ്പിയുമായെത്തി മമ്മിയെ ഉറക്കത്തില്‍ നിന്നു വിളിച്ചു. ബെറ്റിയൊന്നും മിണ്ടുന്നില്ല, അനങ്ങുന്നുമില്ല. ജസി പരിഭ്രാന്തയായി. അവള്‍ വേഗം എല്ലാരെയും വിളിച്ചുപറഞ്ഞു.

""ദേ മമ്മി വിളിച്ചിട്ടനക്കമില്ലാതെ കിടക്കുന്നൂ.....''

എല്ലാരുമോടിവന്നു. കുലുക്കി വിളിച്ചിട്ടും അനക്കമില്ലാതെ ചെറുപുഞ്ചിരിയോടെ കിടക്കുന്ന ബെറ്റിയെകണ്ട് എല്ലാരും നിലവിളിച്ചു. മമ്മിയുടെ കൈകള്‍ പിടിച്ചുയര്‍ത്തി ആല്‍ഫ്രഡ് നാഡിമിടിപ്പ് പരിശോധിച്ചു. ആല്‍ഫ്രഡിന്റെ വിറക്കുന്ന കൈകളില്‍ നിന്നും മമ്മിയുടെ ചേതനയറ്റ കരങ്ങള്‍ താഴേക്കൂര്‍ന്നു വീണു.

""നമ്മുടെ മമ്മി നമ്മെ വിട്ടുപോയിരിക്കുന്നു'' ആല്‍ഫ്രഡ് നിറകണ്ണുകളോടെ പറഞ്ഞു.

"" എന്റെ മമ്മിയൊരു മാലാഖയാരുന്നു, എന്റെ ജീവിതം നേരെയാക്കിയ മാലാഖ. ഭാവിയെകുറിച്ച് നമ്മളെന്തെല്ലാം സ്വപ്നം കാണുന്നു. പക്ഷേ നമ്മളൊക്കെയും മറക്കുന്നൊരു കാര്യമുണ്ട്. എല്ലാര്‍ക്കും ഒരുനാള്‍ മരണമുണ്ടെന്നത്. ഒരുവിധത്തില്‍ പറഞ്ഞാ ജനിമൃതികളുടെ നടനമല്ലേ ഈ ജീവിതം. മരണം എപ്പോഴും നമ്മുടെ കൈയെത്തും ദൂരത്തുണ്ടെന്നത് നാമാരും ഓര്‍ക്കുന്നില്ലന്ന് മാത്രം. ജീവിതത്തിലെ ഓരോ നിമിഷവും പോയ് മറയുകയാണ്. നമ്മുടെ ഓരോ ഹൃദയമിടിപ്പും മരണത്തെകുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളാണ്. മമ്മിയെപോലെ, ജീവിച്ചിരിക്കുമ്പോള്‍ നന്‍മചെയ്യാന്‍ നമ്മള്‍ ശീലിക്കണം. സ്‌നേഹം പകരാനും.'' ആല്‍ഫ്രഡ് വീണ്ടും പറഞ്ഞു.

എല്ലാവരും ബെറ്റിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ നിറകണ്ണുകളോടെ നിന്നു.

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക