Image

മുണ്ടു പൊക്കിക്കാണിക്കുന്ന സിനിമകള്‍: അവരെ ചൊറിയുന്ന പത്രക്കാര്‍

ത്രിശങ്കു Published on 02 April, 2018
മുണ്ടു പൊക്കിക്കാണിക്കുന്ന സിനിമകള്‍: അവരെ ചൊറിയുന്ന പത്രക്കാര്‍
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ജനത്തെ യാതൊരു കാരണവുമില്ലാതെ മുണ്ടു പൊക്കിക്കാട്ടി രസിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. സ്ഥലം പോലീസ് ഇന്‍സ്‌പെക്ടറായ നായകന്‍ നിവിന്‍ പോളി ചൊറിയണവുമായി വന്ന് അത് അയാളുടെ മേല്‍ തേക്കുന്നു. ചൊറിച്ചിലിന്റെ ആധിക്യം മനസിലാക്കാമല്ലൊ. മുണ്ട് പൊക്കല്‍ അതോടെ അവസാനിക്കും.

ഇപ്പോള്‍ മിക്ക ന്യു ജെന്‍ മലയാളസിനിമയും കണ്ടു കഴിയുമ്പോള്‍ നടീനടന്മാരും സംവിധായകനുമൊക്കെ ചേര്‍ന്ന് പ്രേക്ഷകനെ 
മുണ്ടു പൊക്കിക്കാട്ടുന്ന പ്രതീതിയാണുണ്ടാകുന്നത്. ഏതോ ചില മുഹൂര്‍ത്തങ്ങളാണു കഥ. അഭിനയിക്കുന്നത് പലപ്പോഴും പേക്കോലങ്ങള്‍. നടീ നടന്മാര്‍ സുന്ദരര്‍ ആകണമെന്നു ഒരു നിര്‍ബന്ധവുമില്ല. അതീവ സുന്ദരര്‍ ഉള്ള അമേരിക്കയില്‍ തമിഴ് വംശജയായ മിന്‍ഡി കാലിംഗ് വലിയ നടിയും എഴുത്തുകാരിയും സംവിധായകയുമൊക്കെയാകുന്നത് നമ്മുടെ കണ്മുന്നിലാണ്.

സൗന്ദര്യമല്ല ടാലന്റ് ആണു മുഖ്യമെന്നു വ്യക്തം. മലയാള സിനിമയിലെ മിന്നി മറയുന്നതാരങ്ങളില്‍ എത്ര പേര്‍ക്ക് ടാലന്റ് അവകാശപ്പെടാം?
വാലും തലയും പോകട്ടെ യാഥാര്‍ഥ്യബോധം പോലുമില്ല മിക്ക സിനിമകള്‍ക്കും. നിരന്തരം വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കും. റേഡിയോ നാടകത്തിന്റെ പുതിയ പതിപ്പ്. ഈ വര്‍ത്തമാനത്തില്‍ വലിയ തമാശ ഉണ്ടെന്നാണു തിരക്കഥ പടച്ചു വിടുന്ന വ്യക്തിയും സംവിധായകനുമൊക്കെ കരുതുന്നത്. 

ഇത്തരം സിനിമക്കു പണം മുടക്കുന്നരെയാണു സമ്മതിക്കേണ്ടത്. ഒരു മിനിമം ക്വാളിറ്റി ഉറപ്പു വരുത്തതെ സിനിമക്കു പണം മുടക്കാമോ?

തീയറ്ററില്‍ ഒരു ദിവസം പോലും ഓടുകയില്ലെങ്കിലും സിനിമ എടുക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ വീരസ്യം മാധ്യമങ്ങളില്‍ വരും. സിനിമക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു, ഇത് മഹാ സ്വപ്നമായിരുന്നു, സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ജീവിച്ചിരിക്കില്ലായിരുന്നു..എന്നിങ്ങനെ.

 സിനിമയുമായി ബന്ധപ്പെടുന്നത് എന്തോ ഗുസ്തി പിടിക്കുന്നതു പോലെ ഒരു സംഭവം എന്ന നിലയിലാണു അവതരിപ്പിക്കല്‍. സിനിമ കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഇവരൊക്കെ എന്തു ചെയ്യുമായിരുന്നു?

ഇതെല്ലാം വിളമ്പുന്നത് പത്രങ്ങളിലും ടിവിയിലുമൊക്കെയാണ്. ഒരു പത്രക്ക്രാരനും ഇവരോടു തിരിച്ചൊരു ചോദ്യം ചൊദിക്കുന്നത് കണ്ടിട്ടില്ല. ഇല്ലാത്ത പൊങ്ങച്ചം വിളമ്പുന്നവര്‍ക്ക് ചൊറിയണം തേച്ച് സുബോധം നല്‍കേണ്ട മാധ്യമങ്ങള്‍ സിനിമാക്കാരുടെ ശിങ്കിടികളായി മാറുന്ന ദുഖകരമായ അവസ്ഥയാണു കേരളത്തില്‍ കാണുന്നത്.

മനോരമ, മാത്രുഭൂമി എന്നിവയടകം ഓണ്‍ലൈന്‍ പത്രങ്ങള്‍ എടുത്തു നോക്കുക. സിനിമാക്കാര്‍ എന്നവകാശപ്പെടുന്നവരുടെ പുളിച്ച അടുക്കള കഥകളാണു നല്ലൊരു ശതമാനം. (ബാക്കി ഭാഗം 'എങ്ങനെ ഐ.എസ്.എസ് കിട്ടാ'മെന്നുള്ളതിനെപറ്റിയും.) ഇതു രണ്ടും ആണോ ഒരു സമൂഹത്തിലെ ഏറ്റവും വലിയ കാര്യം?

സാംസ്‌കാരിക 
നായകര്‍  എന്നൊരു വിഭാഗം പണ്ട് കേരളത്തിലുണ്ടായിരുന്നു. അവരുടെ സ്ഥാനവും ഇന്ന് സിനിമാക്കാര്‍ക്കാണ്. അട്ടപ്പാടിയില്‍ ആദിവാസിയെ അടിച്ചു കൊന്നപ്പോള്‍ പ്രതികരണം വന്നതു മുഴുവന്‍ സിനിമാക്കാരില്‍ നിന്ന്. മാധ്യമങ്ങള്‍ പോയി പ്രതികരണം ചോദിച്ചത് അവരോട്. അല്ലെങ്കില്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജിലെ പ്രതികരണം കോപ്പി ചെയ്തിടും. എഴുത്തുകാരും വിവിധ സാമൂഹിക രംഗങ്ങളിലെ നേതാക്കളുമൊന്നും ഇപ്പോള്‍ സാംസ്‌കാരിക നായര്‍ ഗണത്തിലില്ല. പകരം എല്ലാം അറിയാവുന്ന സിനിമാക്കാര്‍ മാത്രം.

ഇതൊരു സാംസ്‌കാരികച്യുതി തന്നെയല്ലേ? ഒരു സിനിമയോ രണ്ടു സിനിമയോ എടുത്തതു കൊണ്ടോ അതില്‍ മുഖം കാണിച്ചതു കൊണ്ടോ ഒന്നും ഒരാള്‍ സിനിമാക്കാരനാകാന്‍ പോകുന്നില്ല. ആ രംഗത്തു വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. അതെങ്കിലും മനസിലാക്കാന്‍ സിനിമാ രംഗത്തേക്കു ഇടിച്ചു കയറുന്ന യുവ തലമുറക്കു കഴിയേണ്ടതല്ലെ? 

മാധ്യമങ്ങള്‍എല്ലാറ്റിനെയും അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്നത് ശരിയോ? വസ്തുനിഷ്ടമായല്ലെ കാര്യങ്ങളെ അവതരിപ്പിക്കേണ്ടത്? 

കമ്പ്യൂട്ടര്‍ രംഗത്തും മറ്റും ഇന്ത്യാക്കാര്‍ വിദ്ഗരാണ്. പക്ഷെ ഒരു പുതിയ കണ്ടുപിടുത്തമെങ്കിലും ഇന്ത്യയില്‍ നിന്നോ ഇന്ത്യാക്കാരില്‍ നിന്നോ ഉണ്ടാകുന്നില്ലെന്നു നമുക്കൊക്കെ അറിയാം

കേരളീയരാകട്ടെ അനുകരണത്തിന്റെ ആളുകളാണ്. ആരെങ്കിലും ഒരു രംഗത്തു വിജയം നേടിയാല്‍ ബാക്കിയുള്ളവരും അതിന്റെ തന്നെ പുറകെ പോകും.
ഒരു കാലത്ത് (ഇപ്പോഴും വലിയ മാറ്റമില്ല) കേരളത്തിലെ ഏറ്റവും വലിയ വ്യവസായങ്ങള്‍ തുള്ളി നീലം, വള്ളിച്ചെരിപ്പ്, ബസ് സര്‍വീസ്, സ്വര്‍ണക്കട, തുണിക്കട എന്നിവ ആയിരുന്നു. പുതിയ എന്തെങ്കിലുമൊന്ന് മലയാളിയുടെ തലയില്‍ വരില്ല. 

രാഷ്ട്രീയം, സാഹിത്യം, ആത്മീയത തുടങ്ങിയ മേഖലകള്‍ ഇപ്പോള്‍ പിന്നിലായി. ആ സ്ഥാനമൊക്കെ സിനിമയും സിനിമാക്കാരും കയ്യടക്കിയിരിക്കുന്നു. അങ്ങനെയാണൊ വേണ്ടത്?

അതു പോലെ തന്നെ സിനിമ എടുക്കുന്നവര്‍ അത് എന്തിനു വേണ്ടി എടുക്കുന്നു എന്നു കൂടി ഒന്നു ചിന്തിക്കണം. ജനത്തെ രസിപ്പിക്കാനാണൊ അത്? അതോ കാശ് ഉണ്ടാക്കാനോ? അതോ പൊങ്ങച്ചം കാട്ടാനോ? കഥയിലോ സിനിമയിലോ എന്തെങ്കിലും പുതുമ ഉണ്ടോ?

എന്തായാലും മിക്കവാറുമെല്ലാ ന്യു ജെന്‍ സിനിമകളും പരാജയപ്പെടുന്നു. പ്രേക്ഷകര്‍ അത്ര വിഡ്ഡികളൊന്നുമല്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക