Image

സിറ്റിസണ്‍ (ചെറുകഥ-അനിലാല്‍ ശ്രീനിവാസന്‍)

Published on 15 April, 2018
സിറ്റിസണ്‍ (ചെറുകഥ-അനിലാല്‍ ശ്രീനിവാസന്‍)
ജനാലക്കരുകിലിട്ട കസേരയിലിരുന്ന് ജനാര്‍ദനന്‍ പുറത്തേക്കു നോക്കി, വെറുതെ.
ഇന്നലെ രാത്രി പെയ്യാന്‍ തുടങ്ങിയ മഞ്ഞിനിയും കഴിഞ്ഞിട്ടില്ല.
ആറേഴിഞ്ചു കനത്തില്‍ പഞ്ഞിമെത്തപോലെ. പുനര്‍ജനി കാത്തു നിന്ന
കറുത്ത മരങ്ങളുടെ ഇലകൊഴിഞ്ഞ ചില്ലകളില്‍ തങ്ങിനിന്ന വെളുവെളുത്ത
മഞ്ഞു കാണാന്‍ രസമുണ്ട്. കുറെ നേരം അങ്ങിനെയിരുന്നു.
മുന്നിലെ മേശപ്പുറത്തു ദേവു കൊണ്ടുവച്ച കാപ്പി തണുത്തുപോയിരിക്കുന്നു.
കുടിക്കാന്‍ തോന്നിയില്ല.

എത്രനേരം അങ്ങനിരുന്നു എന്നറിയില്ല.

'എന്തായിത്? എന്തൊരിരുപ്പാണിത്'
ദേവുവാണ്

അടുത്തെത്തി ഒരു പുസ്തകം മേശപ്പുറത്തിട്ടുകൊണ്ടവള്‍ പറഞ്ഞു.
'ഇന്റര്‍വ്യൂവിനു ഇനി രണ്ടാഴ്ച മാത്രം. ഇങ്ങിനിരുന്നാലെങ്ങനാ..?'

പുറത്തെ കാഴ്ചകള്‍ വിട്ട്, അയാള്‍ മുന്നില്‍ മേശപ്പുറത്തു വീണ
പുസ്തകത്തില്‍ നോക്കി.

'എവരി തിങ് യു നീഡ് റ്റു നൊ ഓണ്‍ യൂ എസ് ഹിസ്റ്ററി'

തലക്കെട്ട് വായിച്ച ജനാര്‍ദനന്‍ തലയുയര്‍ത്താതെ പറഞ്ഞു.

'ഇതൊക്കെ വല്യ ബോറാണ് ദേവൂ ..ഈ പുസ്തകം പഠിച്ചു പരീക്ഷ
പാസ്സായി എനിക്ക് സിറ്റിസണ്‍ ആവണ്ട'

'വേണമെന്ന് വിചാരിച്ചാ എല്ലാം പറ്റും ..ബുദ്ധിയില്ലാഞ്ഞിട്ടല്ലല്ലോ.
പിന്നെ ..ഒക്കെ ഇഷ്ടംപോലെ'

പറഞ്ഞുനിറുത്തിയത് തെല്ലമര്‍ഷത്തോടെയായിരുന്നു. അവള്‍ അടുക്കളയിലേക്കു
നടന്നു.

അമേരിക്കന്‍ പൗരത്വത്തിനായുള്ള ഇന്റര്‍വ്യൂ - അതൊരു പ്രശ്‌നമല്ല.
ഇതുവരെയെത്താന്‍ എത്രയെത്ര പരീക്ഷകളും ഇന്റര്‍വ്യൂകളും നേരിട്ടു.
പരാജയങ്ങള്‍ വളരെ കുറച്ചു മാത്രം. എന്നാല്‍ ഈ ഇന്റര്‍വ്യൂവിനു
മുന്‍പുള്ള ചരിത്ര പരീക്ഷ..അത് പ്രശ്‌നമാണ്. ചരിത്രവും അതെ കുറിച്ചുള്ള
പരീക്ഷകളും എന്നും പ്രശ്‌നമായിരുന്നു.

പതുക്കെ പതുക്കെ ചിന്തകള്‍ വര്‍ത്തമാന കാലം വിട്ട് ഭൂതകാലത്തേക്കു
കടന്നു. ബാല്യവും കൗമാരവും നടത്തിച്ച വഴികള്‍.

അധികം വൈകാതെ, ഗോവിന്ദപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ
ഗേറ്റിനു മുന്നിലെത്തിയ ജനാര്‍ദ്ദനന്റെ കണ്ണുകള്‍ ആദ്യം തെരഞ്ഞു ചെന്നത്
ഗേറ്റിനൊരുവശം ഇരുന്നു കാരക്കയും ചമ്പക്കയും മിട്ടായിയും
വിറ്റിരുന്ന ഒരു പാവം സ്ത്രീയെയായിരുന്നു. ഗേറ്റുതുറന്നകത്തുകടന്ന
അയാള്‍, എട്ടു ബി. ക്ലാസ്സ് റൂമിലെ പിന്‍ ബഞ്ചിലിരുന്ന് ഓരോന്നോര്‍ത്തു.

പുലിക്കോടനെന്നോമനപ്പേരുവീണ നാണപ്പന്‍ സാറിന്റെ
ചരിത്ര ക്ലാസ്. ചരിത്രമെന്നാല്‍ ചത്തവന്റെ കഥകളെന്നും അനാവശ്യമെന്നും
ഉറച്ചു വിശ്വസിച്ച തനിക്കു ക്ളാസില്‍ ശ്രദ്ധിക്കാനേ കഴിഞ്ഞിരുന്നില്ല.
ഷേര്‍ഷായുടെ ഭരണ പരിഷ്‌കാരങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോഴായിരുന്നു
പിടിയിലായത്. അലസതയോടെ വരച്ചുതീര്‍ത്ത ഗാന്ധിജിയുടെ കാര്‍ട്ടൂണ്‍
മുന്‍ബഞ്ചിലിരുന്ന പ്രദീപിന് കൈമാറുമ്പോഴായിരുന്നു അത്
സംഭവിച്ചത്. തടിയന്‍ ചൂരല്‍ കൊണ്ട് കനത്ത മൂന്നടി കൈവെള്ളയിലേറ്റു
വാങ്ങിയ ജനാര്‍ദനന്‍, അടുത്ത ഒരാഴ്ചക്കാലം സാറിന്റെ സൈക്കിള്‍ തുടച്ചു
വൃത്തിയാക്കാന്‍ ശിക്ഷിക്കപ്പെട്ടു. യുദ്ധങ്ങളും ഭരണ പരിഷ്‌കാരങ്ങളും
കേള്‍ക്കുന്നതിനേക്കാള്‍ ഈ ശിക്ഷ എത്രയോ ഭേദമെന്നാണ് ജനാര്‍ദനന്‍
കരുതിയത്. അങ്ങിനെഎത്രയെത്ര സംഭവങ്ങള്‍..ക്ലാസ്സുകളും ബഞ്ചുകളും
മാറിമാറിയിരുന്ന് അയാള്‍ വെറുതെ ഓരോന്നോര്‍ക്കാന്‍ ശ്രമിച്ചു..

ഈയൊരു വിഷയത്തിന് മാത്രമേ താന്‍ മോശമായിരുന്നുള്ളു..
ബാക്കിയെല്ലാത്തിനും തരക്കേടില്ലാത്ത വിധം മാര്‍ക്ക് കിട്ടിയിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, നാലാം ക്ലാസില്‍ വച്ചാവണം..
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പാട്ട് സ്‌പെല്ലിങ് തെറ്റില്ലാതെ
എഴുതിയതിനു തോമസ് സാര്‍ തന്നെ തോളിലെടുത്തു മറ്റു കുട്ടികളുടെ
മുന്നിലൂടെ നടന്നു 'ഇവനെന്റെ കുട്ടിയാണെന്ന്' എന്ന് ഇംഗ്ലീഷില്‍
പറഞ്ഞു നടന്നതോര്‍ത്തപ്പോള്‍ മനസ്സ് നിറഞ്ഞു..
കാലം എത്ര പെട്ടെന്നാണ് മുന്നോട്ടു കുതിച്ചത്..

എപ്പോഴും 'പ്രാക്ടിക്കലായി' മാത്രം ചിന്തിച്ച അയാള്‍ വീണ്ടും ചിന്തകളെ
വര്‍ത്തമാനത്തിലേക്കു വഴിതിരിച്ചു വിട്ടു.

തിരിഞ്ഞുനോക്കുമ്പോള്‍ പരാതിപ്പെടാന്‍ ഒന്നുമില്ല...
ഒന്നിനും ബുദ്ധിമുട്ടേണ്ടി വന്നിട്ടുമില്ല ഇതുവരെ...വര്‍ഷങ്ങള്‍ക്കു മുന്‍പ്
ദേവുമൊത്തു ഈ പറുദീസാ നഗരത്തിലെത്തിയ ശേഷം ഇതുവരെയും
നല്ലതായിരുന്നു, കുട്ടികളുണ്ടായില്ല എന്നതൊഴിച്ചാല്‍.

പിന്നെന്തിനായിരുന്നു അമേരിക്കന്‍ പൗരത്വത്തിനു പിറകെ പോയത്...
അതുകൊണ്ടാണല്ലോ വീണ്ടും ചരിത്ര പരീക്ഷയെന്ന
കടമ്പക്ക് മുന്നില്‍ വിഷമിച്ചു നില്‍ക്കേണ്ടി വരുന്നത്..
ഈ നശിച്ച സാമ്പത്തിക മാന്ദ്യം..അതുതന്നെ അല്ലാതെന്ത്.

ജനാര്‍ദനന് ദേഷ്യം വന്നു. ഔട്ട് സോഴ്‌സിങ്ങും ആഗോളവല്‍ക്കരണവും.
മണ്ണാങ്കട്ട! ആദ്യമൊക്കെ തൊഴിലുകള്‍ ഇന്ത്യക്കും ചൈനക്കും
കൈമാറിയപ്പോള്‍ സംഗതി ഇത്ര ഗുരുതരമാവും എന്ന്
കരുതിയില്ല. ഒരു കമ്പനിയല്ലെങ്കില്‍ മറ്റൊന്നില്‍ കയറിപ്പറ്റാം
എന്ന ആത്മവിശ്വാസ്സം ഉണ്ടായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍
വീണ്ടും വീണ്ടും വഷളാവുകയായിരുന്നു. മുന്‍കൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ
പെട്ടെന്നൊരുദിവസ്സം പിരിച്ചു വിട്ടപ്പോള്‍ തകര്‍ന്നുപോയി.
ആകെ പരാജയപ്പെട്ടപോലെ. കഴിഞ്ഞ കാലത്തെ സേവനങ്ങളൊന്നുമേ
മാനിക്കാതെ ഒരു ദിവസ്സം പടിക്കു പുറത്താക്കിയാല്‍
ആര്‍ക്കും ഇങ്ങിനെയൊക്കെയല്ലേ തോന്നുക..
ആദ്യത്തെ മൂന്നു നാല് ദിവസ്സം ഉറങ്ങാന്‍പോലും കഴിഞ്ഞില്ല.
പുറത്തിറങ്ങുകയോ ഫോണ്‍ കോളുകള്‍ എടുക്കുകയോ ചെയ്തില്ല.
ഒരുള്‍വലിയലായിരുന്നു. പിന്നെ ദേവു ..അവള്‍ കാരണം മാത്രമാണ്
ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാന്‍ കഴിഞ്ഞത്.

ഒരു രണ്ടു മാസത്തോളം കൂട്ടുകാരെയാരെയും
ജോലി നഷ്ട്ടപ്പെട്ട കാര്യം അറിയിച്ചില്ല. തന്നെത്താന്‍ ശ്രമിച്ചു നോക്കി.
ഒന്നും ശെരിയായില്ല. ഒടുവില്‍ ദേവുവിന്റെ ഉപദേശമനുസ്സരിച്ചു
അടുത്ത കൂട്ടുകാരോട് വിവരം പറഞ്ഞു.
അവരുടെ ശ്രമങ്ങള്‍ക്കും ഫലം കണ്ടില്ല..ചില സമയങ്ങളില്‍
അങ്ങനെയൊക്കെയാണ്..വീണ്ടും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍
സുദേവന്‍ പറഞ്ഞു.

'സിറ്റിസണ്‍ഷിപ്പിനു ശ്രമിച്ചൂടെ..ഗവണ്മന്റ് ജോലികളുള്‍പ്പെടെ
കുറേക്കൂടി അവസ്സരങ്ങളുണ്ടാവില്ലേ...?'

മിണ്ടിയില്ല.

'ഒന്നുകില്‍ തല്‍ക്കാലത്തേക്ക് മറ്റെന്തെകിലും ജോലി ചെയ്യണം.
തനിക്കതിനും വയ്യല്ലോ ..ഇങ്ങിനിരുന്നോ
അവസാനം എല്ലാം പാക്ക് ചെയ്തു നാട്ടിലേക്ക് തന്നെ പോകാം'

കുറേനേരം കഴിഞ്ഞപ്പോള്‍ സുദേവന്‍ കൂട്ടിച്ചേര്‍ത്തു.
നാട്ടില്‍ പോവുകയോ..അതും ജോലിനഷ്ട്ടപ്പെട്ടിട്ട് ..
അതില്പരം നാണക്കേടുണ്ടോ..ഒരിക്കലുമില്ല.

അങ്ങിനെ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമേരിക്കന്‍
പൗരത്വത്തിന് അപേക്ഷിക്കാന്‍ തയാറായത്.

എത്രനേരം അയാള്‍ ആയിരുപ്പ് തുടര്‍ന്നുവെന്നറിയില്ല. ഒന്നും
ചെയ്യാതെ വെറുതെ ഉഴപ്പി തീര്‍ക്കുന്ന ആറാമത്തെ ദിവസമാണ്.
രാത്രി ദേവൂനോടു ചേര്‍ന്ന് കിടന്നുറങ്ങാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
കുറേനേരം കഴിഞ്ഞു അയാള്‍ എണീറ്റ് സ്വന്തം മുറിയിലേക്ക് നടന്നു.
ലൈറ്റിട്ടപ്പോള്‍ ആദ്യം കണ്ടത് മേശപ്പുറത്തു കിടക്കുന്ന ചരിത്ര പരീക്ഷാ
സഹായിയാണ്. ദേവു കൊണ്ടിട്ടതാവും. എപ്പോഴെങ്കിലും തോന്നുന്നെങ്കില്‍
വായിക്കട്ടെന്നു കരുതിയാവണം. എന്തായാലും അയാള്‍
കസേരയിലിരുന്നു പുസ്തകം വായിക്കാന്‍ തുടങ്ങി.

ചോദ്യവും ഉത്തരവും എന്ന രീതിയില്‍ എഴുതപ്പെട്ട
ആ പുസ്തകത്തിലെ ഓരോ ചോദ്യവും അയാളുടെ മുന്നില്‍
ഒത്തിരി മറു ചോദ്യങ്ങളുയര്‍ത്തി. സ്വന്തം മണ്ണിനെക്കുറിച്ചും
തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍. അവക്കുത്തരം കാണാതെ
മറ്റൊരു രാജ്യത്തിന്റെ ചരിത്രമറിയാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ
എന്നാരോ ആവര്‍ത്തിച്ചു ചോദിക്കുന്ന പോലെ...
പുസ്തകം മടക്കിവച്ച് തിരികെയെത്തി ഉറങ്ങാന്‍ കിടന്നെങ്കിലും
കഴിഞ്ഞില്ല.

പിറ്റേന്ന് ഏതോ സംഭാഷണ വേളയില്‍ ജനാര്‍ദ്ദനന്റെ പ്രശ്‌നം മനസ്സിലാക്കിയ
ദേവു ഇന്ത്യന്‍ ചരിത്രം പുസ്തകമായി വാങ്ങിക്കൊടുത്തു.
അന്ന് രാത്രിതന്നെ അയാളത് ആര്‍ത്തിയോടെ വായിക്കാന്‍ തുടങ്ങി.
വായിക്കുംതോറും കൂടുതല്‍ ചോദ്യങ്ങള്‍ അയാളുടെ മനസ്സിനെ
അസ്വസ്ഥമാക്കി. സ്വന്തം മണ്ണിനെ അറിയുന്നതിലൂടെ താന്‍ സ്വയം
അറിയുകയാണെന്നും ചരിത്രനിരാസങ്ങളിലൂടെ താന്‍ തന്നെത്തന്നെ
നിന്ദിക്കുകയാണെന്നുമുള്ള തിരിച്ചറിവുകളും അസ്വസ്ഥതകളും അയാളെ
ഉറക്കം കെടുത്തുന്നതുവരെ കൊണ്ടെത്തിച്ചു. തുടര്‍ന്നുള്ള രാത്രികളില്‍
ഉറക്കം നഷ്ട്ടപ്പെട്ട ജനാര്‍ദനന്‍ പുസ്തക വായനയില്‍ മുഴുകി.
പുതിയ അവബോധങ്ങളില്‍ മനസ്സ് അസംതൃപ്തമായി.
അസ്വസ്ഥതയോടെയുള്ള വായന അനേഷണമാവുന്നു. ചരിത്രത്തിന്റെ
അസംബന്ധങ്ങളും സ്വാര്‍ഥത സമ്മാനിച്ച ദുരന്തങ്ങളും
വരികള്‍ക്കപ്പുറം വെളിപാടുകളായി അയാള്‍ തിരിച്ചറിഞ്ഞു.

കൊച്ചുറക്കത്തിന്റെ രാത്രികളിലൊന്നില്‍ കണ്ട സ്വപ്നം
പല രാത്രികളിലും ആവര്‍ത്തിച്ചു. സ്വപ്നത്തില്‍ ഗാന്ധിയും ബോസും
ഭഗത് സിങ്ങുമൊക്കെ പൊലിപ്പുകളോടെ നിറഞ്ഞുനിന്നു.
തന്നിലെ അന്വേഷിയെ തിരിച്ചറിഞ്ഞാവണം, അവര്‍ അയാളെ നോക്കി
പുഞ്ചിരിച്ചു. സ്വപ്നത്തിന്റെ അവസാനം നിറഞ്ഞ നിഴലുകളില്‍
സ്വന്തം പരമ്പരകളുടെ സാമീപ്യം ഒരു ഞെട്ടലോടെ അയാള്‍ക്കനുഭവപ്പെട്ടു.
കര്‍മബന്ധത്തിന്റെ നൂലിഴകള്‍ പരസ്പരം ബന്ധിക്കാന്‍ ശ്രമിക്കുന്ന പോലെ.
ഞെട്ടലിന്റെ ആഘാതത്തില്‍ സ്വപ്നം നഷ്ട്ടപ്പെട്ട ജനാര്‍ദനന്
തൊണ്ട വരളുന്നതായി തോന്നി. വിയര്‍ക്കുന്നുമുണ്ട്. എണീക്കാന്‍
തുടങ്ങിയപ്പോള്‍ ദേവ് ഉണര്‍ന്നു. അവള്‍ എണീറ്റ് പോയി ഫ്രിഡ്ജില്‍ നിന്നും
തണുത്ത വെള്ളം എടുത്തു കൊണ്ടുവന്നു ജനാര്ദ്ദനന് നല്‍കി.

അങ്ങിനെ ഇന്റര്‍വ്യൂ ദിവസമെത്തി. മെമ്മോയില്‍ പറഞ്ഞ വേഷം ധരിച്ചു
രാവിലെ എട്ടുമണിയോടെ തന്നെ ഇമ്മിഗ്രേഷന്‍ ഓഫീസിന്റെ
എട്ടാം നിലയിലെത്തി. അവിടെയാണ് പരീക്ഷയും ഇന്റര്‍വ്യൂവും.
റിസപ്ഷനില്‍ നിന്നും ബസ്സര്‍ വാങ്ങി രണ്ടാമത്തെ വാതിലിനരുകില്‍
ഇരുപ്പുറപ്പിച്ചു. തന്റെ ബസ്സര്‍ ശബ്ദിക്കുമ്പോള്‍ ഓഫീസര്‍ വാതുക്കല്‍
പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. അയാളുമൊത്തു അകത്തേക്ക് പോവുക.
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. ബസ്സര്‍ ശബ്ദിച്ചു.
മധ്യവയസ്‌കയായ ഒരു മദാമ്മ വാതില്‍ തുറന്നെത്തി, ഒരു ഷേക്ക് ഹാന്‍ഡ്
കൊടുത്തു അയാളെ ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി.
പറയുന്നതെല്ലാം സത്യമാണ് എന്ന് വലതു കൈയുയര്‍ത്തി പറയാനാ-
വശ്യപ്പെട്ടു. യാന്ത്രികമായി അയാള്‍ അതനുസരിച്ചു.

'ലെറ്റ് മി ആസ്‌ക് യൂ എ ഫ്യൂ കൊസ്‌ററ്യന്‍സ്'

ആദ്യ ചര്‍ച്ചകള്‍ക്ക് ശേഷം പരീക്ഷയെ സൂചിപ്പിച്ചുകൊണ്ടവര്‍
പറഞ്ഞു. ഒരു വെള്ളക്കടലാസില്‍ അച്ചടിച്ച കുറെ ചോദ്യങ്ങള്‍
മേശപ്പുറത്തുവച്ചു.

'വെന്‍ വാസ് ദി ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്? '

ആദ്യ ചോദ്യം.

ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് - സ്വാതന്ത്ര്യ പ്രഖ്യാപനം
എന്നായിരുന്നു ? അതാണ് ചോദ്യം. ..എന്നായിരുന്നു അത്?
അയാള്‍ ആലോചിച്ചു. ചിന്തിച്ചെടുക്കാന്‍ കഴിയുന്നില്ല - എത്ര
ആലോചിച്ചിട്ടും.

ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു.

'വണ്‍ മിനിറ്റ് പ്‌ളീസ്..'

വീണ്ടും അയാള്‍ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിച്ചു.
ചിന്തിക്കുംതോറും മനസ്സില്‍ ഇരുട്ട് കയറുന്നതു അയാള്‍ അറിഞ്ഞില്ല.
ആകെ ഒരു മൂടല്‍ പോലെ... വിയര്ക്കാനും തുടങ്ങുന്നു.
മൂടല്‍ മെല്ലെ മാറി മനസ്സില്‍ അവ്യക്തമായി തെളിഞ്ഞത്
1947 ആഗസ്റ്റുമാസത്തിലെ ഒരര്‍ദ്ധരാത്രിയായിരുന്നു. ..എന്നാല്‍
കൂടുതലൊന്നും വ്യക്തമല്ലതാനും.

ഓഫീസറുടെ 'വാട്ട് ഹാപ്പെന്‍ഡ്' എന്ന ചോദ്യം അയാള്‍ കേട്ടില്ല.
പരിചയമുള്ള സ്വപ്നം ഒരിക്കല്‍ കൂടി അയാളില്‍ നിറഞ്ഞു.
സ്വപ്നത്തിന്റെയവസാനം കണ്ട നിഴല്‍ രൂപങ്ങള്‍ ഇത്തവണ അയാളോട്
എണീക്കാനാവശ്യപ്പെട്ടു. അസാധാരണമായൊരു പ്രേരണയാലെന്ന-
പോലെ അയാള്‍ എണീറ്റു. കിതച്ചുകൊണ്ട് നടക്കാന്‍ തുടങ്ങി.
അമ്പരന്നിരുന്ന ഓഫീസറെയോ പുറത്തു തങ്ങളുടെ ഊഴം
കാത്തിരിക്കുന്നവരെയോ അയാള്‍ കണ്ടില്ല. വേച്ചു വേച്ചു മുന്നോട്ടു
നടന്നു. ഇപ്പോള്‍ സ്വപ്നത്തിലെ നിഴലുകള്‍ അയാള്‍ക്ക് വഴികാട്ടികളായി.
എട്ടാമത്തെ നിലയില്‍നിന്നും താഴേക്കുള്ള പടികളിറങ്ങാന്‍ തുടങ്ങി.
ഏറ്റവും താഴത്തെ നിലയും കഴിഞ്ഞു നിരത്തിലിറങ്ങിയ
ജനാര്‍ദനന്‍ നിഴലുകള്‍ നയിച്ച വഴിയേ നടന്നു തുടങ്ങി.
അടുത്തയാഴ്ച
തെക്കേ അമേരിക്കൻ കുറിപ്പുകൾ - 1 (ബ്രസീൽ)
സിറ്റിസണ്‍ (ചെറുകഥ-അനിലാല്‍ ശ്രീനിവാസന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക