Image

നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)

Published on 08 June, 2019
നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)
reenimambalam@gmail.com

ഉച്ചഭക്ഷണം കഴിഞ്ഞ് തിരികെ ബസില്‍ കയറുമ്പോള്‍ ഞങ്ങളുടെ ടൂര്‍ഗൈഡ് കുറെ റോസപ്പൂക്കളുമായി ബസ്സിലിരിക്കുന്നു. ''അരാണാ ഭാഗ്യവതി?'' ഞാന്‍ അയാളെ കളിയാക്കി. ''നിങ്ങള്‍ അറിയാതെ എനിക്കൊന്നും ഇവിടെ ചെയ്യുവാന്‍ സധിക്കില്ലല്ലോ!'' അദ്ദേഹം തിരിച്ചടിച്ചു.

ഞങ്ങള്‍ ഒരു ഗ്രൂപ്പിന്റെ കൂടെ 13 ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് വന്നിരിക്കയാണ്. പാരിസ്, മൊണേയുടെ പൂന്തോട്ടമുള്ള ഗിവെന്റി, ഷാമ്പൈന്‍ റീജിയണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ കണ്ടശേഷം ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തുള്ള നോര്‍മണ്ടിയില്‍ എത്തിയിരിക്കയാണ്. ഇത്തവണ മകളും കൂടെയുണ്ട്. ടൂര്‍ ഗ്രൂപ്പില്‍ മിക്കവാറും പേര്‍ റിട്ടയര്‍ ചെയ്ത പ്രായമുള്ളവരാണ്. അവരുടെ കമ്പൂട്ടറിന്റെയും ക്യാമറയുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരുടെ സുഹൃത്തായി, ആര്‍മാദിച്ച് നടക്കുകയാണ് അവള്‍.

രണ്ടാംലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ ഭടന്മാരെ അടക്കിയിരിക്കുന്ന സെമിത്തേരി ഇവിടെ ഉണ്ട് സെമിത്തേരിയും യുദ്ധം നടന്ന ബീച്ചും അന്നത്തെ സന്ദര്‍ശനത്തിന്റെ ഭാഗങ്ങളാണ്. സെമിത്തേരിക്കടുത്ത് നിര്‍ത്തിയ ബസില്‍ നിന്നിറങ്ങുമ്പോള്‍ ഗൈഡ് ഏല്ലാവര്‍ക്കും ഓരോ റോസപ്പൂവ് കൊടുത്തിട്ട് അത് ഏതെങ്കിലും അമേരിക്കന്‍ ഭടനെ മറവുചെയ്തയിടത്ത് വെക്കുവാന്‍ ആവശ്യപ്പെട്ടു. ഓരോ ഭടന്റെയും ശരീരം മറവു ചെയ്തയിടത്ത് ഓരോകുരിശ് നാട്ടിയിരിക്കുന്നു. . കൂരിശില്‍ ഭടന്റെ പേരും അയാള്‍ അമേരിക്കയില്‍ ഏതു സ്റ്റേറ്റില്‍ നിന്നാണെന്നും ലിഖിതപ്പെടുത്തിയിരിക്കുന്നു.

തലേദിവസം ഡിന്നറിനുശേഷം രണ്ടാം ലോകമഹായുദ്ധത്തില്‍ നോര്‍മണ്ടിയില്‍ സംഭവിച്ചതെന്താണെന്ന പ്രഭാഷണം കേട്ടത് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. രണ്ടാംലോകമഹായുദ്ധം ആരംഭിച്ചത് 1939 സെപ്തംബര്‍ 1 നു ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചതോടെയാണ്. ഇംഗ്ലണ്ടും ഫ്രാന്‍സും പോളണ്ടിന്റെ സഹായത്തിനെത്തിയെങ്കിലും ഇറ്റലിയും റഷ്യയുമായും കരാറിലൊപ്പുവച്ചിരുന്നതിന്റെ ബലത്തില്‍ 1940 ആയപ്പോഴെക്കും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മിക്ക പടിഞ്ഞാറന്‍ യൂറോപ്യന്‍രാജ്യങ്ങളെയും ജര്‍മ്മനി കീഴടക്കി. താമസിയാതെ ഇറ്റലിയും ജര്‍മ്മനിയും മെഡിറ്ററേന്നിയനും കിഴക്കന്‍ ആഫ്രിക്കയിലുമുള്ള എതിരാഭൂഖണ്ഠങ്ങളിലേക്കുംളികളുടെ കോളനി രാജ്യങ്ങളെ കീഴടക്കുവാന്‍ തുടങ്ങിയതോടെ യുദ്ധം മറ്റു വ്യാപിച്ചു.

ലോകത്തെ ഈ യുദ്ധത്തിലേക്ക് നയിച്ചതിന്റെ ഒരു മുഖ്യ കാരണക്കാരനായ ജപ്പാന്‍ 1937ല്‍ തങ്ങളുടെ അധിനിവേശ മോഹം ചൈനയെ ആക്രമിച്ച് നടപ്പാക്കി തുടങ്ങിയിരുന്നു. ജര്‍മ്മനി ഇറ്റലി സഖ്യത്തില്‍ ജപ്പാന്‍ ചേര്‍ന്നതോടേ അച്ചുതണ്ട് ശക്തി എന്നറിയപ്പെട്ട ഈ സഖ്യം ലോകത്തെ ഒരു പ്രബല ശക്തിയായിത്തീര്‍ന്നു. ചൈനക്കു പുറമെ ഏഷ്യ പസിഫിക് രാജ്യങ്ങളെ ആക്രമിച്ച് കീഴ്‌പെടുത്തിത്തുടങ്ങിയ ജപ്പാന്‍ അമേരിക്കക്കു നേരെയും തിരിഞ്ഞു. ഹവായ് ദ്വീപസമൂഹത്തിലെ പേള്‍ ഹാര്‍ബര്‍ എന്ന അമേരിക്കന്‍ സൈനികനാവികത്താവളം ആക്രമിക്കുകയും പിന്നാലെ അമേരിക്കയുടെയും ബ്രിട്ടന്റെയും ഒട്ടുമിക്ക കോളനികളിലും ജപ്പാന്‍ അധിനിവേശം നടത്തുകയും ചെയ്തു.ജപ്പാനു നേരെ യുദ്ധം പ്രഖ്യാപിച്ച് അമേരിക്ക ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, ചൈന എന്ന രാജ്യങ്ങളോട് ചേര്‍ന്ന് സഖ്യകക്ഷി രൂപീകരിച്ചു.

അടുത്ത കുറച്ച് വര്‍ഷങ്ങള്‍കൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ച ഈ രണ്ടു ചേരികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഒരു പ്രധാന വഴിത്തിരിവ്, 1944 ജൂണ്‍ 6-ന്‍ സഖ്യ കക്ഷി ഫ്രാന്‍സ് വഴി നടത്തിയ നോര്‍മണ്ടി ആക്രമണമായിരുന്നു. സഖ്യകക്ഷി ഐസന്‍ഹോവറെ 'കമ്മാന്‍ഡര്‍ ഓഫ് ഓപ്പറേഷ്യന്‍സ് ആക്കി ഇംഗ്ലീഷ് ചാനല്‍ കടന്ന് ഫ്രാന്‍സിനെ എതിര്‍ക്കുവാന്‍ തീരുമാനിച്ചു. ഏതൊരു യുദ്ധത്തിന്റെയും അദ്യ ദിവസത്തിനെ 'ഡീ ഡേ' എന്നു വിളിക്കും. എങ്കിലും 'ഡീ ഡേ' എന്ന് കേള്‍ക്കുമ്പോള്‍ 'നോര്‍മണ്ടി' ആക്രമണമാണ് മനസില്‍ വരിക. ഈ വര്‍ഷമാണ് 'ഡി ഡേയുടെ എഴുപത്തിഅഞ്ചാം വാര്‍ഷികം. 1944 ജൂണ്‍ ആറാം തീയതിയാണു 'ഡീ ഡേ'. ആദ്യത്തെ തീരുമാനം അനുസരിച്ച് ജൂണ്‍ 5 ന് ഡീ ഡേയായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം പിറ്റെ ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നു, ജൂണ്‍ ആറിന് 6.30ന് പാരച്ചൂട്ടേര്‍സ് നോര്‍മണ്ടി റീജിയണിലുള്ള 50 മൈല്‍ നീണ്ടുകിടക്കുന്ന അഞ്ച് ബീച്ചുകള്‍ ആക്രമിച്ചു. അമേരിക്കന്‍ സൈനീകര്‍ക്ക് ജര്‍മ്മന്‍ സൈനീകരുമായി നല്ലൊരു പോരാട്ടം 'ഓമഹാ' ബീച്ചില്‍ വേണ്ടിവന്നു. ഫ്രാന്‍സിന്റെ മറ്റൊരു സ്ഥലത്ത് സൈനീക നീക്കങ്ങള്‍ നടത്തി അവിടെയാണ് ആക്രമണം തുടങ്ങുന്നതെന്ന് ഹിറ്റ്‌ലറെ തെറ്റിദ്ധരിപ്പിച്ച് അവസാനം ഹിറ്റ്‌ലര്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്താണ് യുദ്ധം ആരംഭിച്ചത്. വന്‍ വ്യോമ, നാവിക ടീമും ആക്രമണത്തില്‍ പങ്കെടുത്തു. ഇംഗ്ലീഷ് ചാനല്‍ കടന്ന് കരയിലൂടെയും പാരച്ചൂട്ട്, ഗ്ലൈഡര്‍ വഴി ആകാശത്തിലൂടെയും എത്തി ആക്രമിച്ചു. സൈനികര്‍ക്ക് പുറമെ ശക്തമായ ആകാശ ആക്രമണവും ബോംബിങ്ങും വഴി സഖ്യകക്ഷി ജര്‍മ്മന്‍ സൈനികരെ തുരത്തി. ആദ്യ ദിവസം തന്നെ 2000 അമേരിക്കന്‍ സൈനീകര്‍ മരിച്ചു. 4000 സഖ്യകക്ഷികളാണ് ആദ്യദിവസം തന്നെ മരണമടഞ്ഞത്. 156000 പേരാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടത്. ബീച്ച് തുറസ്സായി കിടക്കുന്ന മൂലം അവിടെ പാരച്ചൂട്ടില്‍ ഇറങ്ങിയ അമേരിക്കന്‍ സൈനീകര്‍ക്ക് നേരെ നിറയൊഴിക്കുവാന്‍ ജര്‍മ്മന്‍ പട്ടാളക്കാര്‍ക്ക് എളുപ്പമായിരുന്നു. ജൂണില്‍ തുടങ്ങിയ യുദ്ധം ആഗസ്റ്റ് വരെ നീണ്ടുനിന്നു. അടുത്ത വസന്തത്തില്‍ ഫ്രാന്‍സ് സ്വതന്ത്രമായി, അതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഹിറ്റ്‌ലര്‍ സ്വന്തം ജീവന്‍ ഒടുക്കി.

ഞങ്ങള്‍ സെമിത്തേരി ചുറ്റിനടന്ന് കണ്ടു. മരണമടഞ്ഞ സൈനീകരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഹൈസ്‌കൂള്‍ കഴിഞ്ഞയുടന്‍ റിക്രൂട്ട് ചെയ്ത് പട്ടാളത്തില്‍ ചേര്‍ന്നതാണ്. ചില കുരിശുകള്‍ അജ്ഞാതരായ അമേരിക്കന്‍ സൈനീകരുടേതാണ്. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന റോസപ്പൂക്കള്‍ ഞങ്ങളുടെ സ്റ്റേറ്റായ കണക്റ്റിക്കട്ടില്‍ നിന്നുള്ള അജ്ഞാതനായ ഒരു സൈനീകന്റെ കുരിശിനു മുന്‍പില്‍ സമര്‍പ്പിച്ച് ഒരു നിമിഷം മൗനം പാലിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ മോള്‍ കണക്റ്റിക്കട്ടില്‍ നിന്നുള്ള മറ്റൊരു സൈനീകന്റെ കുരിശിനുമുന്‍പില്‍ റോസപ്പൂവ് വെക്കുകയാണ്, അയാളും അജ്ഞാതന്‍ തന്നെ. അവളുടെ കണ്ണുകളില്‍ നനവ്. അവള്‍ വിതുമ്പുന്നുണ്ടായിരുന്നു.

ജേക്കബിന്റെ കൂടെ ജോലിചെയ്യുന്ന ഒരാളുടെ ബന്ധുവിനെ നോര്‍മണ്ടിയിയില്‍ അടക്കിയിട്ടുണ്ടെന്നും അതു കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ പേരും സ്റ്റേറ്റും വച്ച് നോക്കിയിട്ട് കാണാഞ്ഞതിനാല്‍ സഹായം തേടി സെമിത്തേരിയുടെ ഓഫീസില്‍ ചെന്നു. വ്യോമസേനയില്‍ ഉണ്ടായിരുന്നവരെ അവിടെത്തന്നെ മറ്റൊരു സെമിത്തേരിയിലാണ് മറവുചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. അവിടം വരെ വീണ്ടും പോകുവാന്‍ സമയം ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ജേക്കബ് സെമിത്തേരിയെ ലക്ഷ്യമാക്കി നടന്നു. വ്യോമസേനയില്‍ ഉണ്ടായിരുന്നവരെ മറവുചെയ്തിരിക്കുന്ന സ്ഥലം കണ്ടുപിടിച്ചു. അവരുടെ പേരുകള്‍ അടുത്തുള്ള ഭിത്തിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പേരിന്റെ സ്‌പെല്ലിങ്ങിനോട് മാച്ച് ചെയ്യുന്ന പേരു കണ്ടുപിടിച്ചു. അ സൈനീകനും പറഞ്ഞ സ്റ്റേറ്റില്‍ നിന്ന് തന്നെ.

ജേക്കബ് പേരിന്റെ പടം എടുത്തു. അവര്‍ക്ക് പടം എങ്കിലും കാണാമല്ലോ!

ബസിന്റെ ഡ്രൈവര്‍ ജേക്കബിനുവേണ്ടി കാത്തിരിക്കയായിരുന്നു ബസുവിടാന്‍. അയാള്‍ മാത്രമല്ല ബസില്‍ ഉണ്ടായിരുന്നവരെല്ലാം പുറത്തേക്ക് നോക്കിയിരുന്നു.

ജേക്കബ് ഓടിക്കിതച്ച് ബസില്‍ക്കയറി. ബസ് വിട്ടു. ഞാന്‍ ക്യാമറ എടുത്ത് പടം കണ്ടു.

നോര്‍മണ്ടി എന്ന ബീച്ച് ആയിരുന്നു ടൂറിന്റെ അടുത്ത ലക്ഷ്യം. യുദ്ധകാലത്ത് ബോംബുകള്‍ വീണുപൊട്ടി ഉണ്ടായ കുഴികള്‍ അതുപോലെതന്നെ വിട്ടിരിക്കുന്നു. രണ്ടാംലോകമഹായുദ്ധത്തിന്റെ മോണിമെന്റ്‌സ് ബീച്ചില്‍ ഉണ്ട്. അവിടെ ജര്‍മ്മന്‍ സൈന്യം ഒളിച്ചിരുന്ന് സഖ്യക്ഷികളുടെ നേര്‍ക്ക് നിറയൊഴിച്ച ബങ്കറുകള്‍ ഇപ്പോഴും കാണാം. കുട്ടികള്‍ ഓടിക്കളിക്കുന്നു. കുട്ടികളുടെ സാന്നിധ്യം സംഭവങ്ങളെ ലാഘവമാക്കിയോ എന്നുസംശയം. ഒരുനിമിഷത്തേക്ക് കണ്ണുകള്‍ അടച്ചു. 150000ല്‍ പരം സൈനീകരെയും കടലില്‍ 5000ല്‍ പരം യുദ്ധക്കപ്പലുകളും ഞാന്‍ കണ്ടുവോ?

കടപ്പാട്-മാധ്യമം ഓണ്‍ ലൈന്‍ യാത്രാവിഭാഗം
നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)നോര്‍മണ്ടിയിലെ അമേരിക്കന്‍ ഖബറുകള്‍ (റീനി മമ്പലം)
Join WhatsApp News
Boby Varghese 2019-06-11 18:14:45
Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക