Image

എസ്‌എഫ്‌ഐയെ വിമര്‍ശിച്ച്‌ അച്യുതാനന്ദന്‍

Published on 15 July, 2019
 എസ്‌എഫ്‌ഐയെ വിമര്‍ശിച്ച്‌  അച്യുതാനന്ദന്‍


ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക്‌ പറയേണ്ടി വരുന്നത്‌ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്‌ നാണക്കേടാണെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍. യൂണിവേഴ്‌സിറ്റി കോളേജ്‌ വിഷയത്തിലാണ്‌ പ്രതികരണം. 

പുരോഗമന പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ല. തുല്യതയ്‌ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ്‌ വേണ്ടത്‌, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്‌ബസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്‌.

അത്‌ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന്‌ ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍. ഈ തിരിച്ചറിവ്‌ നേതൃത്വത്തിനാണ്‌ നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. 

ഇന്നിപ്പോള്‍ പോലീസ്‌ തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ്‌ എന്നത്‌ ദുഃഖകരമാണെന്നും ഫെയിസ്‌ബുക്ക്‌ കുറിപ്പില്‍ വി.എസ്‌ പറഞ്ഞു.

പോസ്റ്റ്‌ വായിക്കാം

ഇന്ന്‌ രാവിലെ തിരുവനന്തപുരം ആര്‍ട്‌സ്‌ കോളേജില്‍ എസ്‌എഫ്‌ഐ യുടെ 'പഠനോത്സവം' പരിപാടി ഉദ്‌ഘാടനം ചെയ്യാമെന്ന്‌ ഞാന്‍ സമ്മതിച്ചതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി തന്നില്ല.

കൊച്ച്‌ കുട്ടികള്‍ക്ക്‌ പഠനോപകരണ വിതരണം, കുറെ കുട്ടികളുടെ പഠനച്ചെലവ്‌ ഏറ്റെടുക്കല്‍, അന്ധ ദമ്‌ബതികള്‍ക്ക്‌ ധനസഹായം എന്നിങ്ങനെയുള്ള കുറെയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു മാതൃകയാണ്‌ പഠനോത്സവം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഗവര്‍മെണ്ട്‌ ആര്‍ട്ട്‌സ്‌ കോളേജിലെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷെ, അത്‌ മാത്രമായിരുന്നില്ല, അവിടെ പറയാനുദ്ദേശിച്ചത്‌. ഈയിടെ നടന്ന, എസ്‌എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉന്നത മൂല്യങ്ങളേയും നന്മകളേയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമര്‍ശിക്കാനും ഞാന്‍ ആ വേദി ഉപയോഗിക്കുമായിരുന്നു. ജന പ്രതിനിധികളും യുവജന നേതാക്കളും രാഷ്ട്രീയ നേതൃത്വവും മന്ത്രിമാരുമെല്ലാം അവിടെ നടന്ന നടപടികളെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. തുല്യതയ്‌ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ്‌ വേണ്ടത്‌, ആയുധങ്ങളല്ല.

 ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്‌ബസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്‌. അത്‌ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന്‌ ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍.

ഈ തിരിച്ചറിവ്‌ നേതൃത്വത്തിനാണ്‌ നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പോലീസ്‌ തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ്‌ എന്നത്‌ ദുഃഖകരമാണ്‌. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക്‌ പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്‌ നാണക്കേടാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക