Image

ദശരഥന്‍ :സത്യവും ധര്‍മ്മവും, വാക്കും പാലിച്ച ഉത്തമനായ ഭരണാധികാരി (ഡോ. എസ്. രമ)

Published on 21 July, 2019
ദശരഥന്‍ :സത്യവും ധര്‍മ്മവും, വാക്കും പാലിച്ച ഉത്തമനായ ഭരണാധികാരി (ഡോ. എസ്. രമ)
രാമായണത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് ദശരഥന്‍. നീതിമാനായ സൂര്യവംശ രാജാവ്. അജന്റെയും ഇന്ദുമതിയുടെയും പുത്രന്‍. അസുരന്‍മാരോടുള്‍പ്പെടെ നിരവധി യുദ്ധങ്ങളില്‍ വിജയശ്രീലാളിതന്‍. മഗധ രാജ്യത്തു നിന്ന് കൗസല്യയെയും, കേകയരാജ്യത്തു നിന്നും കൈകേയിയെയും,കാശിയില്‍ നിന്നും സുമിത്രയെയും അദ്ദേഹം പാണിഗ്രഹണം ചെയ്തു. എന്നിട്ടും അനപത്യത ദുഃഖം അദ്ദേഹത്തെ അലട്ടി. സന്താനഭാഗ്യത്തിനു വേണ്ടി മഹാമുനി ഋഷ്യശൃംഗന്റെ കാര്‍മികത്വത്തില്‍ നടത്തിയ പുത്രകാമേഷ്ടിയാഗം അദ്ദേഹത്തിന് സമ്മാനിച്ചത് നാലു പുത്രന്‍മാരെയാണ്. കൗസല്യയ്ക്ക് ശ്രീരാമനും, കൈകേയിയ്ക്ക് ഭരതനും, സുമിത്രയ്ക്ക് ലക്ഷ്മണശത്രുഘനന്‍മാരും പിറന്നു. മൂന്നു പത്‌നിമാരില്‍ തെല്ലിഷ്ടം കൂടുതല്‍ കൈകേയിയോടായിരുന്നു എന്നത് പരസ്യമായ രഹസ്യം. സീമന്ത പുത്രനായ രാമനെ രാജ്യഭാരം ഏല്പിക്കണമെന്ന ആഗ്രഹം കൈകേയിയുടെ പിടിവാശിക്കു മുന്നില്‍ തകര്‍ന്നു വീണു. യുദ്ധഭൂമിയില്‍ സഹായിച്ചതിന്റെ പേരില്‍ കൈകേയിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വേണ്ടി തന്റെയും സാമ്രാജ്യത്തിന്റെയും താല്പര്യങ്ങള്‍ ബലികഴിക്കേണ്ടി വന്ന ഹതഭാഗ്യനായ ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ രാമായണത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. തീരാവ്യഥയിലും നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചു. പ്രജകളും കനിഷ്ടപുത്രന്‍മാരും സ്ത്രീജിതനെന്ന് വിളിച്ച് അപമാനിച്ചത് വേദനയോടെ സ്വീകരിച്ച ഭരണാധികാരി. ഒരു പക്ഷേ കൈകേയിയുടെ വാക്കുകള്‍ ചെവിക്കൊള്ളാതെ, ശ്രീരാമനെ രാജ്യം ഏല്പിച്ചിരുന്നെങ്കില്‍ രാമായണത്തിന്റെ കഥ മറ്റൊന്നായേനെ.

മറ്റു രണ്ടു പത്‌നിമാരുടെയും കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകള്‍ ഏറ്റു വാങ്ങി പ്രജകളാല്‍ വെറുക്കപ്പെട്ട് പുത്രശോകത്തിന്റെ വ്യാകുലതയില്‍ അദ്ദേഹം ഇഹലോകത്തോട് വിട പറയുകയാണ്. അവിടെയും അറിയാതെ ചെയ്ത തെറ്റിന് ശാപമായി ശിക്ഷ അനുഭവിക്കുകയാണ്. പണ്ട് കാനനയാത്രയില്‍ ആന വെള്ളം കുടിക്കുന്ന സ്വരം എന്ന് തെറ്റി ധരിച്ച് കുടത്തില്‍ വെള്ളം നിറച്ചു കൊണ്ടിരുന്ന മുനികുമാരനെ എയ്ത് വീഴ്ത്തിയതിനു അന്ധരായ മാതാ പിതാക്കള്‍ ചൊരിഞ്ഞ ശാപം മരണസമയത്ത് പുത്ര ദുഃഖമായി അദ്ദേഹത്തെ തേടിയെത്തി. പക്ഷേ ഏത് പ്രതിസന്ധിയിലും സത്യവും ധര്‍മ്മവും, വാക്കും പാലിച്ച ഉത്തമനായ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടും.

വാക്കുകളും വാഗ്ദാനങ്ങളും ജീവിതത്തിന്റെ ഗതികളെ(സാമ്രാജ്യങ്ങളെ പോലും) എങ്ങനെ മാറ്റുന്നു എന്നതിന്റെ ഉത്തമോദഹാരണമാണ് രാമായണം.പിന്നീട് ദശര ഥന്‍ പരാമര്‍ശിക്കപ്പെടുന്നത് രാമരാവണ യുദ്ധത്തിനൊടുവില്‍ ദേവകളോടൊപ്പം വിജയശ്രീലാളിതനായ ശ്രീരാമനെ ആശീര്‍വദിക്കാന്‍ എത്തുമ്പോഴാണ്. തലമുറകളു ടെ വിജയത്തില്‍ ആഹ്ലാദിക്കുന്ന പൂര്‍വികമനസ്സാണ് ഈ സന്ദര്‍ഭത്തില്‍ വിവക്ഷിക്കപ്പെടുന്നത്. രാമായണത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ,നല്‍കിയിരിക്കുന്ന പ്രവൃത്തികള്‍പോലും അവരുടെ ചിത്തവൃത്തികളും വ്യക്തിത്വവുമായും ബന്ധമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ദശരഥന്റെ പാത്രസൃഷ്ടി .
ദശരഥന്‍ :സത്യവും ധര്‍മ്മവും, വാക്കും പാലിച്ച ഉത്തമനായ ഭരണാധികാരി (ഡോ. എസ്. രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക