ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി, മുഖ്യപ്രതി വസീം എന്നിവരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്.
അന്വേഷണം ഊര്‍ജ്ജിതമായതോടെ വസീമും ലിജിയും മകളും തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. കൊല്ലപ്പെട്ട റിജോഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയും, തുടര്‍ന്ന് അവശേഷിച്ച ശരീരം ചാക്കില്‍കെട്ടി കുഴിച്ചുമൂടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
ശാന്തന്‍പാറ പുത്തടി മൂല്ലൂര്‍ വീട്ടില്‍ റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്‌റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ നിന്നു കണ്ടെത്തിയതോട തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജര്‍ വസീമിന്റെ കുറ്റം ഏറ്റുപറഞ്ഞുള്ള വിഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു.
താനാണ് പ്രതിയെന്നും അനിയനെയും കൂട്ടൂകാരെയും വെറുതെ വിടണമെന്നുമായിരുന്നു വസീം വിഡിയോയില്‍ പറഞ്ഞത്.
കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ വസീമുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന പൊലീസ് സംശയം ഇതോടെ വ്യക്തമായി. ഇളയ മകള്‍ രണ്ടു വയസ്സുള്ള ജൊവാനയുമായാണ് ലിജിയും കാമുകന്‍ വസീമും ഈ മാസം 4 മുതല്‍ ഒളിവില്‍ പോയത്. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയി. കേസ് വഴി തിരിച്ചു വിടാന്‍ ശ്രമിച്ച വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.