Image

പുരുഷനിവര്‍ കളിക്കോപ്പുകളോ? (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ- എഴുതാപ്പുറങ്ങള്‍ 48)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 02 December, 2019
പുരുഷനിവര്‍ കളിക്കോപ്പുകളോ? (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ- എഴുതാപ്പുറങ്ങള്‍ 48)
കുറ്റക്കാരെ നിയമത്തിനുവിട്ടുകൊടുക്കൂ ....നിയമം അവരെ ശിക്ഷിയ്ക്കട്ടെ എന്നതാണോ  കുറ്റക്കാരെ നിയമത്തിനു വിട്ടുകൊടുത്താല്‍ നിയമം അവരെ രക്ഷിയ്ക്കും എന്നതാണോ ശരി എന്നത് ഇന്ത്യയിലെ പല അവസ്ഥകളെ കുറിച്ചോര്‍ക്കുമ്പോഴും തോന്നാറുണ്ട്. കാരണം ഇവിടെ മാനുഷികപരമായും, നിയമപരമായും പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത കുറ്റവാളികളെ പിടിയ്ക്കപ്പെടുമ്പോള്‍  ജനങ്ങള്‍ക്ക് മുന്നില്‍ നാടകീയമായ അറസ്റ്റും കോടതിവിസ്താരവും കഴിഞ്ഞു പൊതുജനങ്ങളുടെ ശ്രദ്ധ മാറിയാല്‍ ഉടനെ അവര്‍ക്കാവശ്യമായ ജാമ്യമെടുത്ത് സമൂഹത്തെ ഇളിഭ്യരാക്കി   സമൂഹത്തിനു മുന്നില്‍ വിലസിനടക്കുന്ന കുറ്റവാളികളെ പലപ്പോഴും കാണാന്‍ കഴിയാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ജനതയെ വിഡ്ഢികളാക്കി പറ്റിച്ച പലരും ഒരു കാലപരിധിയ്ക്കുശേഷം ഏതെങ്കിലും പാര്‍ട്ടിയുടെ ശക്തനായ, പ്രിയങ്കരനായ നേതാവായി നിഷ്‌കളങ്കതയുടെ അലക്കിത്തേച്ച കുപ്പായമിട്ട് 
പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതായ അനുഭവങ്ങളും ഇന്ത്യന്‍ ജനതയ്ക്കുണ്ട്. ഇയാള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ആരാല്‍  മായ്ക്കപ്പെട്ടു, ഏതു നിയമത്താല്‍ കഴുകിക്കളഞ്ഞു എന്ന ജനങളുടെ സംശയങ്ങള്‍ തീര്‍ത്തും അവിടെ അപ്രസക്തമാകുന്നു. വന്‍കിട പണക്കാരും, രാഷ്ട്രീയക്കാരും, കച്ചവട തട്ടിപ്പുകാരും ഊട്ടിവളര്‍ത്തുന്ന വളര്‍ത്തു നായ്ക്കളെപ്പോലുള്ള ഒരു വിഭാഗം ഗുണ്ടകള്‍ ഉണ്ട്. അവര്‍ക്ക് എന്തുചെയ്യാനും ഭയമില്ല കാരണം ഏതൊരു സമൂഹദ്രോഹം ചെയ്താലും അവരെ പിന്നില്‍ താങ്ങാനും, പണം കൊടുത്ത് തിരിച്ചെടുക്കാനും, 
ജനസ്വാധീനംകൊണ്ട് നിയമ സംഹിതകള്‍ തേച്ചുമാച്ച് കളഞ്ഞു സംരക്ഷിയ്ക്കുവാനും, ഇനി ചുരുങ്ങിയ കാലം ജയിലില്‍ കിടക്കേണ്ടി വന്നാലും അവരുടെ കുടുംബത്തെ രാജകീയ പദവിയില്‍ വാഴിയ്ക്കാനും, സംരക്ഷിയ്ക്കാനും ഇവരെ ഊട്ടിവളര്‍ത്തുന്നവര്‍ ധാരാളം മതിയെന്ന ഉറപ്പോടെ ഇവര്‍ പല മൃഗീയമായ പ്രവര്‍ത്തികളും ചെയ്ത ജീവിതത്തില്‍ ആനന്ദം കണ്ടെത്തുന്നു
ഇന്ത്യയില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കൈക്കൊള്ളുന്ന നിയമനടപടികള്‍ ശക്തമല്ലാത്തതുകൊണ്ടാണോ അതോ നിയമനടപടികളില്‍ ചെലുത്തി വിടുന്ന സമ്മര്‍ദ്ദത്താല്‍ ഉണ്ടാകുന്ന പഴുതുകളാണോ മൃഗീയമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പലരും യാതൊരു പോറല്‍ പോലും ഏല്‍ക്കാതെ മാന്യന്മാരായി വെള്ളപൂശി സമൂഹത്തില്‍ ഇറങ്ങി നടക്കുന്നത് എന്നറിയില്ല. എന്തായാലും കുറ്റക്കാര്‍ക്കെതിരെയുള്ള നിയമങ്ങളും ശിക്ഷാരീതികളും ശക്തമായിരുന്നെങ്കില്‍ ഒന്നിനുപുറകെ മറ്റൊന്നായി ദാരുണമായ സംഭവങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറില്ലായിരുന്നു എന്ന് അനുമാനിയ്ക്കാം. 
2012ല്‍ നടന്ന നിര്‍ഭയ കൂട്ടബലാല്‍സംഘത്തിനുശേഷം ഈ കഴിഞ്ഞ വ്യാഴാഴ്ച, നവംബര്‍ 28 നു ഹൈദരാബാദിലെ ഷംഷാബാദില്‍ നാലുപേര്‍ചേര്‍ന്നു (രണ്ടു ട്രക്ക് ഓടിക്കയക്കുന്നവരും അവരുടെ രണ്ടു സഹായികളും) രാത്രി,   27 വയസ്സ് പ്രായമുള്ള ഒരു മൃഗഡോക്ടറെ കൂട്ട ബലാല്‍സംഘം നടത്തുകയും,അതിലൊരാള്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ പുറത്തേയ്ക്ക് കേള്‍ക്കാതിരിയ്ക്കാന്‍ ബലമായി വായ് മൂടിയതുകൊണ്ട്  മരിച്ചുപോയ പെണ്‍കുട്ടിയെ  ട്രക്കിലിട്ടു ദുരെക്കൊണ്ടുപോയി കത്തിച്ചുകളയുകയും ചെയ്ത സംഭവം ഇന്ത്യയാകെ നടുങ്ങിയിരിയ്‌ക്കേ 
ഇന്ന് രാജസ്ഥാനില്‍ 6 വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു പെണ്‍കുരുന്നിനെ ബലാല്‍സംഗം ചെയ്ത കഴുത്ത് ഞെരുക്കി കൊന്നനിലയില്‍  സ്‌കൂള്‍ യൂണിഫോമില്‍ തൊട്ടടുത്തുള്ള ആള്‍സഞ്ചാരം കുറഞ്ഞ പ്രദേശത്ത് രണ്ടുദിവസം മുന്‍പ് കണ്ടെത്തിയതായ വാര്‍ത്ത മാധ്യമങ്ങയില്‍ വായിയ്ക്കാന്‍ ഇടയായിരിയ്ക്കുന്നു.   കുറ്റവാളികളെ ജനങ്ങള്‍ക്കായി വിട്ടുതരൂ എന്ന ആവശ്യവുമായി ഹൈദരാബാദിലെ ജനങ്ങള്‍ പ്രതികരിച്ചിരിയ്ക്കുകയാണ്.. ഒരുപക്ഷെ അവരുടെ ആവശ്യമായിരിയ്ക്കാം ശരി. കാരണം നിയമങ്ങള്‍ക്കപ്പുറത്ത് സംഭവങ്ങള്‍ കണ്ടും കേട്ടും നടുങ്ങിയ ജനങ്ങള്‍ക്കും, നഷ്ടബോധത്താല്‍ നീറുന്ന മനസ്സെന്ന നെരിപ്പോടുമായി കഴിയുന്ന പീഢിയ്ക്കപ്പെട്ട  പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ  മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരിയ്ക്കാം ഇവര്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹിയ്ക്കുന്ന ശിക്ഷ നല്‍കാന്‍ കഴിയുന്നത്.

ഇന്നലെ നിര്‍ഭയ, ഡോക്ടര്‍, ഇന്ന് ഈ പിഞ്ചോമന നാളെ ആരൊക്കെയാകാം ഇത്തരം കാമഭ്രാന്തന്‍മാരുടെ കൈകളിലെ ഇരകളാകുന്നത്. ഓരോ സംഭവങ്ങളും ജനഹൃദയങ്ങളില്‍ നിന്നും മാഞ്ഞു പോകുന്നതിനു മുന്‍പ് മറ്റൊന്ന്. പല സംഭവങ്ങള്‍ക്കും പല സ്വഭാവം.  പിഞ്ചോമനകളെന്നോ സ്ത്രീകളെന്നോ വയസ്സായവരെന്നോ വ്യതിയാസമില്ലാതെ ഇന്ത്യയില്‍ കാമഭ്രാന്തന്മാര്‍ സ്ട്രീകള്‍ക്കുനേരെ കാമവേട്ട നടത്തുകയാണ്. ഇത്തരത്തിലുള്ള പുരുഷന്റെ ലൈംഗിക വേട്ടകള്‍ ഇവിടെ മാധ്യമങ്ങള്‍ക്ക് തുടര്‍ കഥയാകുകയാണ്!

ഇത്തരം ഒരു സ്ഥിതിവിശേഷത്തില്‍ ഇന്ത്യയില്‍ പിഞ്ചു പെണ്‍കുരുന്നുകള്‍ സുരക്ഷിതരാണോ ? മതിയായ വിദ്യാഭ്യാസവും സ്വാതന്ത്രവും ഉള്ള സ്ത്രീകള്‍,  എന്ന് വേണ്ട   വയസ്സായ സ്ത്രീകള്‍ ഇവിടെ സുരക്ഷിതരാണോ? നിയമനടപടികള്‍ക്ക് ഇത്തരം ദാരുണമായ പ്രവര്‍ത്തികള്‍ക്ക് കടിഞ്ഞാണിടുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുമോ?
സ്ത്രീകള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ പ്രത്യേകിച്ചും ലൈംഗിക പീഡനങ്ങളുടെ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍  ഗുരുതരമാണ് . നാഷണല്‍ െ്രെകം റെക്കോഡ് ബ്യുറോയുടെ കണക്കുകള്‍ പ്രകാരം ഓരോ 20 മിനിട്ടിലും ഓരോ സ്ത്രീ വീതം ലൈംഗിക പീഡനത്തിനും മറ്റു പുരുഷന്റെ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു എന്നതാണ് പറയപ്പെടുന്നത്. 2016 കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 10.9%  ലൈംഗിക പീഡന കേസുകള്‍ രേഖപ്പെടുത്തുന്നു. ഇന്ത്യയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് കൂടുന്നതനുസരിച്ച് പീഡന കേസുകളുടെ എണ്ണവും കുടികൊണ്ടിരിയ്ക്കുന്നു എന്നു പറയപ്പെടുന്നു. താന്‍ ഇവരാല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടു എന്ന് വിരല്‍ ചൂണ്ടി സമൂഹത്തോട് പറയാന്‍ സ്ത്രീ ധൈര്യം സംഭരിച്ചിരിയ്ക്കുന്നു എന്നതാകാം ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. എന്നിരുന്നാലും ധൈര്യം സംഭരിച്ച് സ്ത്രീകള്‍  പീഡനത്തിനെതിരെ നല്‍കപ്പെടുന്ന കേസുകളില്‍ മിക്കവാറും മതിയായ തെളിവുകള്‍ ഇല്ല (അപ്രതീക്ഷിതമായ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ പുരുഷന്‍ നടത്തുന്ന അവസരോചിതമായ പീഡനങ്ങള്‍ക്ക് എങ്ങിനെ തെളിവുകള്‍ സ്ത്രീ ശേഖരിയ്ക്കും?) എന്ന കാരണത്താല്‍ പല കേസുകളും വര്‍ഷങ്ങള്‍ക്കുശേഷം തേച്ചുമാച്ച് കളയുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിയമസംഹിതകളെ വിശ്വസിച്ച് താന്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്ന് സമൂഹത്തോട് വിളിച്ച് പറഞ്ഞ സ്ത്രീ അറിയപ്പെടുന്നവര്‍ക്കിടയിലും സമൂഹത്തിലും കുത്തുവാക്കുകളാല്‍ ഒറ്റപ്പെടുകയും എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളി മതിയായ തെളിവെടുപ്പിനായുള്ള കാലതാമസത്തിന്റെ ഒഴുക്കില്‍നിന്നും രക്ഷപ്പെട്ടു മാന്യനായി ജീവിയ്ക്കുന്നതുമായ സാഹചര്യങ്ങള്‍ വളരെ ദുഖകരമായ ഒരു സ്ത്രീയുടെ അനുഭവമാണ്. ഇത്തരത്തിലുള്ള നിയമത്തിന്റെ പൊയ്മുഖവും പലപ്പോഴും തന്റെ ദുരവസ്ഥ തുറന്നു പറയുന്നതില്‍ നിന്നും സ്ത്രീയെ പിന്‍തിരിപ്പിയ്ക്കുന്നു.
സ്ത്രീ സംരക്ഷണത്തിനും പ്രതിരോധത്തിനും വേണ്ടി സ്‌കൂള്‍ തലത്തിലും മറ്റു പൊതുപരിപാടികളിലും നിരവധി സ്ത്രീ ബോധവത്കരണ  പരിപാടികള്‍ ഇന്ത്യയിലുടനീളം നടക്കുന്നുണ്ട്. അത് കൂടാതെ ആപത്ഘട്ടത്തില്‍ സ്ത്രീസഹായത്തിനായി നിരവധി ഹെല്‍പ്പ് ലൈനുകളും ഇന്ന് നിലവിലുണ്ട്. പക്ഷെ ഇതൊന്നു കൊണ്ടും പുരുഷന്‍ ബോധവാനാകുന്നില്ല അവന്റെ കണ്ണില്‍ പിഞ്ചു പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ അവനു മതിയാവോളം ആനന്ദിച്ച് വലിച്ചുകളയാന്‍ കഴിയുന്ന ഒരു കളിക്കോപ്പാണ്. കൈനിറയെ പണവും, ലഹരിയും പോലെ സ്ത്രീയും ഇവനു മുന്നില്‍ ഉന്മാദം പകരുന്ന ഒരു വസ്തുതന്നെ. അമ്മയെ അമ്മയായി കാണാനും സഹോദരിയെ സഹോദരിയായി കാണാനും അന്യസ്ത്രീയെ സ്ത്രീയായി ബഹുമാനിയ്ക്കാനും ഇവിടുത്തെ പുരുഷന്മാര്‍ ബോധവാന്മാരാകാത്തിടത്തോളം സ്ത്രീയെ ബോധവതിയാക്കുന്നതില്‍ കാര്യമില്ല. സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ വെറും ആസ്വാദനവസ്തുക്കളായി കാണാതെ ഒരു ജീവന്റെ ഉത്പത്തിയുടെ പവിത്രമായ പ്രക്രിയയെയും അതില്‍ ലൈംഗിക അവയവങ്ങളുടെ പ്രാധാന്യവും, ഒരു സ്ത്രീയുടെ ജീവിതത്തിനും അവള്‍ക്ക് നല്‍കേണ്ട 
ബഹുമാനത്തിന്റെ പ്രാധാന്യവും  ഓരോ പുരുഷനും വളരുന്ന പ്രായത്തില്‍ തന്നെ അറിഞ്ഞിരിക്കണം. ഇവിടെയാണ് സ്‌കൂള്‍ തലത്തില്‍ ലൈംഗികവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം. 

അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്ക് നല്‍കേണ്ടതായ ശിക്ഷയുടെ കാഠിന്യം ഓരോ പുരുഷനെയും അത്തരം പ്രവൃത്തികളില്‍ നിന്നും അവനെ പിന്തിരിപ്പിയ്ക്കാന്‍ മാത്രം ശക്തമാക്കണം. മാനുഷികമായ ഒരു  പരിഗണനയും ഇവര്‍ അര്‍ഹിയ്ക്കാവുന്നതാകരുത് ഇവര്‍ക്കുള്ള ശിക്ഷ. അതുപോലെത്തന്നെ നിലവിലുള്ള നിയമസംഹിതകളില്‍ വ്യക്തിപരമായ രാഷ്ട്രീയപരമായ മതപരമായ സാമ്പത്തികമായ ഒരു സ്വാധീനത്തിനും പഴുതുകള്‍ തീര്‍ക്കാന്‍ ഇടവരാത്തത രീതിയില്‍ ഉറപ്പുള്ളതാകണം കുറ്റക്കാര്‍ക്കുള്ള ഓരോ നിയമനടപടിയും ശിക്ഷയും.

കോടതിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്ത് ജയില്‍ വാസത്തില്‍ മാത്രം ഇത്തരം കുറ്റക്കാരുടെ ശിക്ഷ ഒതുക്കിനിര്‍ത്താതെ ഇവരെ പൊതുജന സമക്ഷം മതിയായ ശിക്ഷ നടപ്പാക്കുന്ന ഒരു രീതി നടപ്പാക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിയ്ക്കാനും  കാലക്രമേണ സ്ത്രീകള്‍ക്കുനേരെയുള്ള ചില മൃഗതുല്യരായ പുരുഷന്മാരുടെ ക്രൂരതകള്‍ക്ക് വിരാമമിട്ട് ഇന്ത്യയിലെ സ്ത്രീകള്‍ വിദ്യാഭ്യാസ സമ്പന്നരും സ്വാതന്ത്രയും അതേസമയം സുരക്ഷിതത്വമുള്ളവളും ആയി മാറിയേക്കാം.

'ഇത്രയും മൃഗീയമായ പ്രവൃത്തി ചെയ്ത എന്റെ മകന് അവന്‍ അര്‍ഹിയ്ക്കുന്ന ശിക്ഷ  തൂക്കുകയറാണെങ്കിലും നല്‍കു അല്ലെങ്കില്‍ ആ ഡോക്ടറെപ്പോലെ അവനെയും കത്തിയ്ക്കൂ. ആ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന വേദന കുറ്റം ചെയ്ത 
ഇവനും അറിയട്ടെ' ഇതായിരുന്നു ഹൈദരാബാദിലെ സംഭവത്തില്‍ കുറ്റക്കാരനായി ഒരുവന്റെ അമ്മയിലെ സ്ത്രീത്വം മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റം ചെയ്യപ്പെട്ടവന്‍ തന്റെ ആരോ ആകട്ടെ അര്‍ഹിയ്ക്കപ്പെടുന്ന ശിക്ഷ ലഭിയ്ക്കണം എന്നതില്‍ നിന്നും അവരെ രക്ഷപ്പെടുത്തുന്നതും സാമൂഹിക ദ്രോഹമാണെന്നുള്ള ഈ അമ്മയുടെ തിരിച്ചറിവ് ഇവിടെ ഓരോരുത്തര്‍ക്കും ഉത്തമമായ മാതൃകയാകട്ടെ.

പുരുഷനിവര്‍ കളിക്കോപ്പുകളോ? (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ- എഴുതാപ്പുറങ്ങള്‍ 48)
Join WhatsApp News
Sudhir Panikkaveetil 2019-12-02 10:22:13
ആനുകാലിക വിഷയങ്ങളെക്കുറിച്ച് 
ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ വീക്ഷണങ്ങൾ 
ശ്രദ്ധേയങ്ങളാണ്. സ്ത്രീയുടെ പ്രശ്നങ്ങളെക്കുറിച്ച് 
പറഞ്ഞു പറഞ്ഞു ഈ യുഗം അവസാനിക്കുമായിരിക്കും.
ഞാൻ മുമ്പ് ഒരു കമന്റിൽ പറഞ്ഞപോലെ 
ദൈവങ്ങളെ രക്ഷിക്കാൻ സ്ത്രീയും പുരുഷനും തെരുവിലിറങ്ങുന്നു 
ഗുണ്ടകളെ ഏർപ്പാട് ചെയ്യുന്നു എന്നാൽ ജന്മം നൽകിയ 
അമ്മ, കൂടപ്പിറപ്പുകൾ, കൂടെ പൊറുക്കുന്നവർ 
ഇവരുടെ രക്ഷക്കായി ഒന്നും ചെയ്യുന്നില്ല. 
വേലി തന്നെ വിളവ് തിന്നുന്നു. അച്ഛൻ മകളെ 
ബലാൽസംഗം ചെയ്യുന്നു, ഭർത്താവ് ഭാര്യയെ 
വിൽക്കുന്നു.  കല്ലിൽ കൊത്തിവച്ച ഒരു 
ബിംബത്തിനുവേണ്ടി സ്ത്രീകൾ നിരത്തിലിറങ്ങി 
അങ്ങ് കേരളത്തിൽ. എന്തുകൊണ്ട്  അതേപോലെ 
നിരത്തിലിറങ്ങി ബലാൽസംഗക്കാരെ 
ശിക്ഷക്കാനുള്ള നിയമം നേടുന്നില്ല.  
വെറുതെയല്ല പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം 
എന്ന് പുരുഷൻ അവളെ കളിയാക്കുന്നത്. 
ഞങ്ങൾ അശുദ്ധകളാണെന്നു വിളിച്ച് പറയാൻ 
മടിയില്ലാത്തവർ ഞങ്ങളെ ബലാൽസംഗം 
ചെയ്യൂ പുരുഷന്മാരെ എന്ന് വിളിച്ച് 
റോഡിലൂടെ നടന്നേക്കാം. 
Girish Nair 2019-12-02 10:29:40
സ്ത്രീകൾക്കെതിരായ ഇത്തരത്തിലുള്ള ഭയാനകമായ കുറ്റകൃത്യം തടയാൻ നമ്മുടെ നിയമസംവിധാനത്തിൽ മാറ്റം വരുത്തേണ്ടതും പുരുഷന്മാരിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എഴുത്തുകാരിക്ക് ആശംസകൾ.
Das 2019-12-03 06:30:38

Excellent reading, the point is to raise your voice and to be heard since social responsibility is an ethical framework, as we all know…. Truly appreciate your endeavor towards noble cause – keep it up !

Premanandhan 2019-12-04 03:58:22
ശിക്ഷിക്കപ്പെട്ടത് കൊണ്ട് ആവർത്തനം കുറയുമെന്ന് തോന്നുന്നുണ്ടോ? ഒരു പരിധിവരെ ശരിയായിരിക്കാം. എന്ത് കൊണ്ട് പാച്ചാത്യ രാജ്യങ്ങളിൽ ബലാത്സംഗം നമ്മുടെ രാജ്യത്തെ പോലെ ഇല്ല. അവിടെ രണ്ടു കാര്യങ്ങളും ഒരുപോലെ കാണുന്നു. ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കുന്നു അതുപോലെ. വ്യഭിചാരം അവിടെ നിയമപരമായി അനുവദിച്ചിട്ടുണ്ട്. ഇവിടെ അതിന്റെ ഒരു കുറവുണ്ട്.
Jayasree G Nair 2019-12-04 09:50:04
2012, 7 വർഷങ്ങൾക്കു മുമ്പ് നിർഭയ കേസ് എല്ലാവർക്കും ഓർമ്മയുണ്ടാവും രാജ്യം മൊത്തം നിർഭയക്ക് വേണ്ടി കരഞ്ഞ കുറേ ദിവസം ഉണ്ടായിരുന്നു. ഒരുപാട് പ്രതിഷേധങ്ങൾ ഉണ്ടായി നമ്മൾ എന്താ കരുതിയത്. സ്ത്രീയുടെ സുരക്ഷക്ക് വേണ്ടി നിയമ വ്യവസ്ഥ മാറ്റി എഴുതപ്പെടും എന്നാണ്. എന്നാൽ ഒന്നും സംഭവിച്ചില്ല. ക്രൂരമായി ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ഉള്ള ധൈരൃം ഇവർക്ക് എവിടെ നിന്ന് കിട്ടുന്നു. അതിനു കാരണം മറ്റൊന്നുമല്ല നമ്മുടെ നിയമ വ്യവസ്ഥയിലെ പോരായ്മ ആണ്. ഒരുപെണ്ണിനെ അവരുടെ അനുവാദം ഇല്ലാതെ തൊടുകയാണെങ്കിൽ ആ കൈ പിന്നെ കാണില്ല എന്ന ഒരു ഭയം മനസ്സിൽ ഉണ്ടാകണം. എന്നാൽ ഒരു പരിധിവരെ ക്രൂരകൃത്യം നമുക്ക് ഒഴിവാക്കാം. നിർഭയ കേസിലും ഇപ്പോൾ നടന്ന കേസിലും അതുപോലെ മറ്റു പല കേസിലും പ്രതികളായികാണുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. നിർഭയ കേസിനുശേഷം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടായി പറഞ്ഞതാണ് നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തണം എന്ന്. എന്നാൽ നിയമങ്ങളിൾ മാറ്റം വരാത്തതുകൊണ്ട് ഈ കഴിഞ്ഞ ഏഴു വർഷം എത്രയോ കുഞ്ഞുങ്ങളെ, എത്രയോ സ്ത്രീകളെ പീഠിപ്പിച്ചു കൊല ചെയ്തിരിക്കുന്നു. ഒരു തെറ്റ് ചെയ്താൽ ശിക്ഷ വളരെ വലുതാണ്‌ എന്ന ബോധം കുട്ടികളുടെ ഉള്ളിൾ കടത്തി വിടാൻ സാധിക്കണം. എന്നാൽ ഒരു പക്ഷെ വരുന്ന തലമുറ എങ്കിലും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാവും. അല്ല എന്നുണ്ടെങ്കിൽ ഈ നിർഭയമാരും പ്രിയങ്കമാരും നമ്മുടെ സമൂഹത്തിൽ വന്നുകൊണ്ടേയിരിക്കും. പ്രതികളെ പിടിക്കും ജയിലിൽ അടക്കും അവർ കുറച്ചുകഴിഞ്ഞാൽ പുറത്തു വന്ന് വീണ്ടും ഇതു തന്നെ തുടരും. ശ്രീമതി ജ്യോതിലക്ഷ്മിയ്ക്ക് അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക