ന്യൂഡല്‍ഹി: 2017ലെ കണക്കുകള്‍ അനുസരിച്ച് പ്രതിദിനം ഇന്ത്യയില്‍ ശരാശരി 90 പീഡനങ്ങളുണ്ടാകുന്നുവെന്നാണു കണക്ക്. എന്നാല്‍ ഇതില്‍ അക്രമികള്‍ ശിക്ഷിക്കപ്പെടുന്നതു വളരെ ചുരുക്കം. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാ!ത്സംഗക്കേസുകളില് ശരാശരി പതിനാറു ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതെന്നാണു റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍, ഇഴഞ്ഞ് നീങ്ങുന്ന കോടതി നടപടികള്‍, സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കേസുകളില്‍ പോലും ശിക്ഷ നടപ്പാക്കുന്നതില്‍ അനാവശ്യ കാലതാമസമാണ് ഉണ്ടാകുന്നത്. രാജ്യം ഏറെ ചര്‍ച്ച ചെയ്ത നിര്‍ഭയ കേസില്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാനായിട്ടില്ല.
നിര്‍ഭയ കേസിനുശേഷം രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കു വലിയ വാര്‍ത്താ പ്രാധാന്യമാണു ലഭിക്കുന്നത്. എന്നാല്‍ അക്രമങ്ങളുടെ നിരക്ക് മുകളിലേക്കു തന്നെ. 2012ല്‍ രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ എണ്ണം 25,000 ആണെന്നാണു പൊലീസിന്റെ കണക്ക്. 2016ല്‍ ഇത് 38,000 ആയി ഉയര്‍ന്നു. 2017ല്‍ 32,559 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പീഡനപരാതികള്‍ വര്‍ധിക്കുമ്പോഴും കേസുകള്‍ അവസാനിപ്പിക്കുന്നതില്‍ കോടതികള്‍ ഏറെ പുറകിലാണ്. 2017 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 1.27 ലക്ഷത്തിനും മുകളില്‍ കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്.
ആ വര്‍ഷം കോടതികള്‍ തീര്‍പ്പാക്കിയത് 18,300 കേസുകള്‍. 2012ന്റെ അവസാനത്തെ കണക്കു പ്രകാരം കോടതികള്‍ തീര്‍പ്പാക്കിയ പീഡനക്കേസുകള്‍ 20,660 ഉം കെട്ടിക്കിടക്കുന്നത് 113000 കേസുകളുമാണ്. നാഷനല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയില്‍നിന്നുള്ള വിവരങ്ങള്‍ രാജ്യാന്തര മാധ്യമമായ ബിബിസിയാണു പുറത്തുവിട്ടത്. 2002 മുതല്‍ 2011 വരെ കോടതിയിലെത്തിയ 26 ശതമാനം കേസുകളില്‍ ശിക്ഷാവിധികള്‍ നടപ്പായി. മറ്റു ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് പീഡനക്കേസുകളില്‍ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ ഇന്ത്യ മുന്നിലാണ്. ദക്ഷിണാഫ്രിക്കയിലെ ലഭ്യമായ കണക്കുകള്‍ പ്രകാരം കോടതിയിലെത്തുന്ന പീഡനക്കേസുകളില്‍ 8 ശതമാനം മാത്രമാണ് കുറ്റക്കാരെ കണ്ടെത്തുന്നത്. ബംഗ്ലദേശിലും പീഡനക്കേസുകളില്‍ കുറ്റക്കാരായി വിധിക്കുന്നതിന്റെ ശതമാനം ഏറെ കുറവാണ്.