ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വെല്ലുവിളികളില്‍ ഇന്ത്യമുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാന്‍ പോകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാലാമാത് രാജ്യാന്തരചലചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതികരിച്ചതിന് വെടിയേറ്റപ്പോള്‍ അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് പറഞ്ഞതും ഇതുതന്നെയാണ്.ഗൗരി ലങ്കേഷ്,നരേന്ദ്ര ധാബോല്‍ക്കര്‍,കല്‍ബുര്‍ഗി തുടങ്ങിയവര്‍ കൊല ചെയ്യപ്പെട്ട നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സൊളാനസിന്റെ സാന്നിധ്യം ഊര്‍ജ്ജം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു .
സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏകയിടം കേരളമാണ്.പ്രകാശ് രാജിനെപ്പോലുള്ളവര്‍ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പമാണ് കേരളത്തിന്റെ മേള എക്കാലത്തും നിലകൊണ്ടിട്ടുളളത്. നമ്മുടെ സാംസ്ക്കാരിക പോരാട്ടമാണ് ഈ ചലച്ചിത്ര മേള .അതിന് അടിവരയിട്ടുകൊണ്ടാണ് സൊളാനസിന് ആജീവനാന്ത പുരസ്കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഫെര്‍ണാന്‍ഡോ സൊളാനസിന് മുഖ്യമന്ത്രി ആജീവനാന്ത പുരസ്കാരം സമ്മാനിച്ചു.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി.മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരുന്നു.മേയര്‍ കെ ശ്രീകുമാര്‍,കെ റ്റി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍,അക്കാദമി ചെയര്‍മാന്‍ കമല്‍,വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനപോള്‍,സെക്രട്ടറി മഹേഷ് പഞ്ചു,റാണി ജോര്‍ജ് ഐ എ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.