തണുപ്പിരച്ചു കയറി വരുന്ന ശിശിര ദിനങ്ങളാണ്. ചുറ്റും മരങ്ങളിലെ നിറം മാറിയ ഇലകള്‍ പൊഴിയാന്‍ തുടങ്ങിയിരിക്കുന്നു. ഇടക്കൊരു 16 ഡിഗ്രി കിട്ടിയ സന്തോഷത്തില്‍ ഇന്നലെ ഓഫീസിലെ സൗജന്യ ഉച്ചഭക്ഷണം വേണ്ടെന്ന് വെച്ച് ഒരു വ്യത്യാസത്തിന് വേണ്ടിയാണ് ഞങ്ങള്‍ മൂന്നു പേര് പുറത്തു കഴിക്കാന്‍ പോയത്. എല്ലാ റെസ്റ്റോറെന്റ്റുകളിലും നീണ്ട നിരകള്‍. ഒരിടത്ത് എരിവുള്ള ചിക്കന്‍ െ്രെഫ വന്നിട്ടുണ്ടത്രെ, ജാപ്പനീസ് കൂട്ടുകാരി കണ്ടു പിടിച്ചു അര്‍ത്ഥവത്തായി മൂളി, ഒരിത്തിരി തിരക്ക് കുറവുള്ളതും അവിടെ തന്നെ. ഒരു സെറ്റ് ലഞ്ചിന് 1000 യെന്‍ അഥവാ 645 രൂപ. നാട്ടില്‍ ഒരു 100 രൂപ ചെലവഴിക്കുന്ന മൂല്യമേയുള്ളു.
ഓഫീസിനു മുന്നിലെ വിശാലമായ മുറ്റത്തു ചിതറിയ പൂവുകള്‍ പോലെ ആള്‍ക്കൂട്ടം. ഞാന്‍ വൈകുന്നേരത്തെ മീറ്റിംഗിനെ കുറിച്ചും, അവന് വാരാന്ത്യത്തില്‍ ഏതോ തടാകക്കരയില്‍ പോകുന്നതിനെക്കുറിച്ചും, അവള് കഴിഞ്ഞയാഴ്ച വാങ്ങിച്ച പുതിയ പൂച്ചക്കുട്ടിയെ പറ്റിയും പറഞ്ഞു പറഞ്ഞു ഓഫീസിനടുത്തെത്തിയപ്പോഴാണ് നീല ജാക്കറ്റിട്ട നീണ്ട ചെറുപ്പക്കാരന് ഒരു ചെറിയ വെള്ളി പൊതിയുമായി വന്ന് ഇതെന്താണെന്നു ഊഹിക്കാമോ എന്ന് ചോദിച്ചത്. ഒറ്റനോട്ടത്തില്‍ ഒരു ഫൈവ്സ്റ്റാര്‍ ചോക്ലേറ്റ് പോലിരുന്ന കുഞ്ഞു പൊതി നോക്കി , 'ചോക്ലറ്റ്', പോക്കറ്റ് ടിഷ്യു, പഞ്ഞി എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഒന്നും ശരിയല്ലത്രേ.
അയാള്‍ പിന്നിലിരുന്ന പെട്ടിയില്‍ നിന്ന് ഒരു ചിത്രപുസ്തകമെടുത്ത് പുറം ചട്ട കാണിച്ചത്. പല പ്രായത്തിലുള്ള നിരവധി അഭയാര്‍ത്ഥി കുട്ടികള്‍. അവരിലോരോ കുട്ടിയുടെയും ഒരു ദിവസത്തെ ഭക്ഷണമായിരുന്നത്രെ നേരത്തെ കാണിച്ച കുഞ്ഞിപ്പൊതി. 1000 യെന്‍ ഉണ്ടെങ്കില്‍ ഒരു മാസം 15 പേര്‍ക്ക് ഭക്ഷണം കഴിക്കാമത്രേ. നേരത്തെ വേണ്ടാതെ വലിച്ചു വാരിക്കഴിച്ച ഭക്ഷണം വയറ്റില്‍ കിടന്നു നീറി. ചെറുപ്പക്കാരന് ഐക്യ രാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജന്‍സി (ഡചഒഇഞ )യില്‍ ജോലിക്കാരനാണ്. ഒരു കുഞ്ഞു വീഡിയോ കൂടി കണ്ടതോടെ കണ്ണു വെറുതെ നിറഞ്ഞു. ചോദിക്കാതെ തന്നെ ഞങ്ങള്‍ മൂന്നാളും മേശപ്പുറത്തു വെച്ച ഫോമുകളില്‍ മാസത്തില്‍ ഒരിക്കല്‍ ഒരു ചെറിയ ഫണ്ട് എന്ന നിലയ്ക്ക് ഒപ്പിട്ടു നല്കി.
ജാതിമതരാഷ്ട്രലിംഗവംശീയതകളുടെ പേരില്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്നെ അല്ലെങ്കില്‍ കുറച്ചകലെ എല്ലാം ഇട്ടെറിഞ്ഞോടിപ്പോയി അഗതികളും അഭയാര്‍ഥികളുമായി ജീവിക്കുന്നത് മനുഷ്യ കുലത്തില്‍ പെട്ട സഹജീവികള്‍ തന്നെയാണ്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആന്‍ ഫ്രാങ്കിന്റ്റെ ഡയറി ആദ്യമായി വായിച്ചത്.ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള ഒരു പെണ്‍കുട്ടി ഒരു ദുരിത കാലത്തെ സഹനങ്ങളെ അതീവ ലളിതമായ ഭാഷയില്‍ കുറിച്ചിട്ട രക്തം കിനിയുന്ന അക്ഷരങ്ങളുള്ള പുസ്തകം. വര്‍ഷങ്ങള്‍ക്കിപ്പുറം നെതെര്‍ലാന്‍ഡ്സ് യാത്രയില്‍ അവളുടെ വീട് കണ്ടു ഹൃദയം തകര്‍ന്നു നിന്നതും മറക്കാനാവില്ല. നിയമങ്ങളുടെയും ഭേദഗതികളുടെയും പേരില്‍ ഭരണഘടനയിലെ അടിസ്ഥാന തത്വമായ സമത്വത്തിന്റ്റെ കടക്കല്‍ കത്തി വെക്കുന്നത് കാണുമ്പോള്‍ ആന്‍ ഫ്രാങ്കിന്റ്റെ ഡയറിയിലെ ഈ ഭാഗം ഓര്‍മ്മ വരുന്നു .
'പതുക്കെപ്പതുക്കെ മര്‍ദ്ദന നിയമങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ടായി, ജൂതരെ തിരിച്ചറിയാന്‍ മഞ്ഞ നക്ഷത്രം ധരിക്കണമെന്നത് നിര്‍ബന്ധിതമായി . ജൂതര്‍ സൈക്കിളുകള്‍ ഉന്തിക്കൊണ്ടേ പോകാവൂ, പൊതു ഗതാഗത സംവിധാനമായ ട്രാമുകള്‍ ഉപയോഗിക്കാന്‍ പാടില്ല. െ്രെഡവിംഗ് ചെയ്യുന്നത് നിരോധിച്ചു. മൂന്നു മണിക്കും അഞ്ചു മണിക്കും ഇടയില്‍ മാത്രമേ കച്ചവടം ചെയ്യാവൂ . കടകളില്‍ ജൂതക്കട എന്ന ബോര്‍ഡ് വെക്കണം. മറ്റുള്ള സ്ഥലങ്ങളില്‍ കച്ചവടം അനുവദിക്കില്ല .എട്ടുമണിക്കുള്ളില്‍ ജൂതരെല്ലാം വീടുകള്‍ക്കുള്ളില്‍ എത്തിച്ചേരണം. മുറ്റത്തു പോലും ഇരിയ്ക്കാന്‍ പാടില്ല. സിനിമയോ മറ്റു കലാരൂപങ്ങളോ കാണാന്‍ പോകാന്‍ പാടില്ല . സ്റ്റേഡിയങ്ങളിലേക്കോ, ടെന്നീസ് ഹോക്കി കോര്‍ട്ടുകളിലേക്കോ പ്രവേശനം നിഷേധിച്ചു , പൊതു ജനങ്ങള്‍ക്കുള്ള കായിക വിനോദങ്ങള്‍ വരെ യഹൂദര്‍ക്ക് വിലക്കേര്പ്പെടുത്തിക്കേര്പ്പെടുത്തി. ക്രിസ്ത്യാനികളെ ജൂതര്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ജൂതര്‍ പൊതു വിദ്യാലയങ്ങളില്‍ പോകുന്നത് വിലക്കി , ജൂതര്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ പോകാന്‍ പാടുള്ളു എന്ന നിയമം വന്നു ' പലതും ചെയ്യാന്‍ കഴിയാതെ വീര്‍പ്പുമുട്ടിയെങ്കിലും ജീവിതം മുന്നോട്ട് ! ഏതുകാര്യവും വിലക്കപ്പെട്ടതാണോ എന്നോര്‍ത്തു ഭയത്തോടെയല്ലാതെ ചെയ്യാന്‍ കഴിയുന്നില്ല !!
തലമുറകള്‍ക്കിപ്പുറവും രണ്ടാം ലോക മഹായുദ്ധത്തില്‍ ചെയ്തു കൂട്ടിയ ക്രൂരതയുടെ നിഴലുകള്‍ വിടാതെ പിന്തുടര്ന്ന് ശ്വാസം മുട്ടിക്കുന്നതായി ജര്‍മന്‍ ജാപ്പനീസ് സുഹൃത്തുക്കള്‍ പറയാറുണ്ട്. ചരിത്രം ആവര്ത്തിക്കപ്പെടാതിരിക്കട്ടെ , തോറ്റ ജനതയായി കാലം നമ്മെ അടയാളപ്പെടുത്താതിരിക്കട്ടെ !