ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ തീസ് ഹസാരിപ്രത്യേക കോടതി ജഡ്‌ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്‌താവിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്‌ചപ്രഖ്യാപിക്കും.സെന്‍ഗറിന്റെ ബന്ധുവും സഹപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും ജഡ്‌ജി വ്യക്തമാക്കി.സെന്‍ഗറിനെതിരായബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍സിബിഐയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്‌ജി ചൂണ്ടിക്കാട്ടി.
പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നതിന് കാര്യപ്രാത്‌പിയും വൈദഗ്‌ധ്യവുമുള്ളവര്‍ ഇന്ത്യയില്‍ കുറവാണ്. എന്നാല്‍ ഈ കേസില്‍ എന്തുകൊണ്ടാണ് പീഡനത്തിനിരയായ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
കേസില്‍ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റു പ്രതികളുടെ കാര്യത്തില്‍ വിധി പ്രസ്‌താവം ഉണ്ടായിട്ടില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നാവോയില്‍നിന്ന് ഡല്‍ഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സെന്‍ഗറിനെതിരായ കേസ്. ഇതില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാകുകയും വലിയ വിവാദത്തിന് ഇടയാക്കുകയും ചെയ്‌തിരുന്നു.
കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്‌ക്കു ശേഷമാണ് രക്ഷപ്പെട്ടത്.