Image

സ്‌നേഹത്തിന്‍ മായാത്ത സ്തൂപം (പി. സി. മാത്യു)

Published on 22 December, 2019
സ്‌നേഹത്തിന്‍ മായാത്ത സ്തൂപം (പി. സി. മാത്യു)
ഒരു കുളിരേകും ധനുമാസവുമെത്തി വീണ്ടും
ഒരുങ്ങി നാമൊരു ക്രിസ്തുമസ് നാളിനായിനിയും
നിഷ്കളങ്കനാകുമൊരു ശിശുവിനു ജന്മമേകാന്‍
നിര്‍മലയായൊരു കന്യകയൊരുങ്ങി മനസ്സാല്‍
ലോകം മുഴുക്കെ എതിരായി നില്‍ക്കവേ മറിയം
ലഭിച്ചില കിടക്കയെങ്കിലും തളരാതെ വിശ്വസിച്ചു
ഒടുവില്‍ കാലിത്തൊഴുത്തൊന്നതില്‍ തല ചായ്ച്ചു
ഒരുവിധം വിശ്രമിക്കവേ വിഷമിച്ചു ജോസെഫും

ലോകത്തിന്‍ രക്ഷകനാണ് പിറക്കുന്നതെന്നോര്‍ത്തു
ലജ്ജയേശാതെ ജോസഫിന്‍ മാനം ലേശം തകരാതെ
രക്ഷകന്‍ മാതാവ് കാലിത്തൊഴുത്തില്‍ ശയിക്കവേ
രാത്രി പോയതറിയാതെ കാത്തു ജോസെഫും നിന്നു

ദൈവ ദൂതരേറെ പറന്നെത്തി സ്വാന്തനമരുളി മെല്ലെ
ദേവാധി ദേവനാം യേശുവേ കാണുവാന്‍ കൊതിച്ചു
ഉണ്ണി പിറന്നു പൊടുന്നനെ ഉയര്‍ന്നു ഗാനാലാപങ്ങള്‍
ഉയരത്തില്‍ നിന്നൊരായിരം സ്തുതികള്‍ ഇമ്പമായി

വാനിലുദിച്ചൊരു വാല്‍ നക്ഷത്രം ആട്ടിടയര്‍ക്കൊരു
വഴികാട്ടിയായി നിന്നു നയിച്ചു വിദ്വാന്മാരെ നേരെ
ബേതലഹം തന്നിലൊരു കാലിത്തൊഴുത്തില്‍ പിറന്ന
ബെന്യമിന്‍ ഗോത്രത്തിലെ സ്വപ്ന സന്തതിയുണ്ണിയേശു.

പാപിയാം നമ്മുടെ പാപമകറ്റുവാന്‍ പിറന്നു നാഥന്‍
പാപ ലോകത്തില്‍ പാപമൊഴികെ പരീക്ഷിക്കപ്പെട്ടവന്‍
മാനവര്‍ക് രക്ഷയേകുവാന്‍ പാരില്‍ വന്നു പിറന്നേക
മകന്‍ പിതാവിന്‍ കല്പന തെറ്റാതെ കാത്ത നല്‍പുത്രന്‍

ഒഴുക്കിയാ തിരു രക്തം ഗോഗുല്‍ത്തായിലെ കുരിശില്‍
ഒരിക്കലായ് തീര്‍ത്തു മായാത്ത അടയാളം നമുക്കായി
ഇന്ന് നാം കാണുമീ കുരിശതിന്നടയാളം മായാതിരിക്കട്ടെ
ഇനിമേല്‍ എല്ലാം പൊറുക്കുമാ സ്‌നേഹത്തിന്‍ സ്തൂപമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക