Image

ബുക്കറും പിന്‍മാറുമ്പോൾ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 January, 2020
ബുക്കറും പിന്‍മാറുമ്പോൾ  (ഏബ്രഹാം തോമസ്)
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവാനുള്ള ശ്രമം ന്യൂജേഴ്‌സി സെനറ്റര്‍ കോറി ബുക്കര്‍ ഉപേക്ഷിച്ചു. തന്റെ പ്രചരണം താല്‍ക്കാലികമായി നിറുത്തി വയ്ക്കുകയാണെന്ന് ഒരു പ്രസ്താവനയിലൂടെ ബുക്കര്‍ അറിയിച്ചു. ഒരു വര്‍ഷത്തോളം ഡെമോക്രാറ്റിക് പ്രൈമറി പ്രചരണങ്ങളില്‍ സജീവമായി നിന്ന ബുക്കറുടെ തിരോധാനത്തോടെ സ്ഥാനാര്‍ത്ഥികളില്‍ 'നിറമുള്ളവരുടെ' പ്രാതിനിധ്യം പാട്രിക് ഡോവലില്‍ ഒതുങ്ങി. ഡോവയും അടുത്തു തന്നെ പിന്മാറിയേക്കും എന്നാണ് അറിയുന്നത്. ഇംപീച്ച്‌മെന്‌റ് വിചാരണയില്‍ തന്റെ സജീവ പങ്കാളിത്തം ആവശ്യമായതിനാല്‍ തനിക്ക് അടുത്ത ഡിബേറ്റ് വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല എന്ന വിശദീകരണമാണ് ബുക്കര്‍ നല്‍കിയത്.

പണം കൂടുതല്‍ ചെലവഴിക്കുവാന്‍ കഴിഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയുമോ, അതും കൂടുതല്‍ ജനാധിപത്യത്തിലും പുരോഗമന ആശയങ്ങളിലും വിശ്വസിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയെ ധനാധിപത്യത്തിലൂടെ പ്രതിനിധീകരിക്കുവാന്‍ കഴിയുമോ എന്ന ചോദ്യം ചില കോണുകളില്‍ നിന്നുയരുന്നു. കാരണം ഫോര്‍ബ്‌സിന്റെ ധനാഢ്യരുടെ പട്ടികയില്‍ 50 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബ്ലൂംബെര്‍ഗും 1.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സ്‌റ്റേയറും പാര്‍ട്ടി ടിക്കറ്റില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുവാന്‍ പ്രചരണം നടത്തുന്നതാണ്.

സമാനമായ അവസ്ഥ 1992 ല്‍ റോസ് പെറോ ജൂനിയര്‍ 63.5 മില്യന്‍ ഡോളര്‍ ചെലവഴിച്ച് മൂന്നാം സ്ഥാനാര്‍ത്ഥി ആയതാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് സ്വന്തം കൈയില്‍ നിന്ന് 2016 ല്‍ 65 മില്യന്‍ ഡോളര്‍ ചെലവഴിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയതും, പ്രസിഡന്റായതും മറ്റൊരു ചരിത്രം.

ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവാന്‍ ഒരു ന്യൂനപക്ഷ വംശജന് സാധ്യതയില്ല എന്നതാണ്. ഇപ്പോള്‍ ചില സര്‍വേ ഫലങ്ങളില്‍ ചില നിരീക്ഷകര്‍ ഡെമോക്രാറ്റിക് നോമിനേഷന് സാധ്യത കല്‍പിക്കുന്നത് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനാണ്. മുന്‍ വിധികളും മറ്റ് താല്‍പര്യങ്ങളും ഉണ്ടെങ്കിലും ഡെമോക്രാറ്റിക് ചായ് വുള്ള കറുത്ത വര്‍ഗ്ഗക്കാരായ വോട്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്ന ഡിമാന്റ് ബൈഡന്‍ തന്റെ റണ്ണിംഗ് മേറ്റ്(വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി) ആയി ഒരു കറുത്ത വര്‍ഗക്കാരനെ(ക്കാരി) യെ തിരഞ്ഞെടുക്കണം എന്നാണ്. 18% വോട്ടുള്ള ഈ വിഭാഗത്തിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ കൂട്ടുകെട്ടിന് ട്രമ്പിനെ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയും.

പല സര്‍വേകള്‍ ഫലം പല വിധത്തില്‍ പ്രവചിക്കുമ്പോള്‍ ഡിയു എന്ന സംഘടന കൗതുകരമായ ചില ഫലങ്ങള്‍ പുറത്തുവിട്ടു. അയോവയില്‍ നടക്കാനിരിക്കുന്ന ആദ്യ ഡെമോക്രാറ്റിക് കോക്കസുകളില്‍ ഇപ്പോഴും തീരുമാനം എടുക്കാത്തവര്‍ 44% ഉണ്ട്. സെന.എലിസബെത്ത് വാറന്‍-21%, ബൈഡന്‍-15%, ബേണി സാന്‍ഡേഴ്‌സ്-9%, പീറ്റ്ബട്ടീജീജ്-6%, ഏയ്മിക്ലോബുച്ചര്‍-2%, മറ്റുള്ള വര്‍ ഒരു ശതമാനമോ പൂജ്യമോ എന്നാണ് കണ്ടെത്തല്‍.

വാഷിംഗ്ടണ്‍ പോസ്റ്റും ഇപ്‌സോസും നടത്തിയ പോളില്‍ ബൈഡന്‍ കറുത്ത വര്‍ഗക്കാരുടെ പിന്തുണയില്‍ ഒന്നാം സ്ഥാനത്താണ്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഏറെ പിന്നിലും. എന്നാല്‍ 35 വയസില്‍ താഴെയുള്ളവര്‍ ഏറെ പിന്തുണയ്ക്കുന്നത് സാന്‍ഡേഴ്‌സിനെയാണ്. സാന്‍ഡേഴ്‌സും ബൈഡനും കഴിഞ്ഞാല്‍ പ്രിയം വാറനോടാണ്.

ബുക്കറും പിന്‍മാറുമ്പോൾ  (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക