Image

തിരുവാഭരണഘോഷയാത്ര കടന്നു പോകുമ്ബോള്‍ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്ന ഉത്തരവില്‍ വിവാദം : അനാവശ്യവിവാദമെന്ന് പഞ്ചായത്തും സര്‍ക്കാറും

Published on 14 January, 2020
തിരുവാഭരണഘോഷയാത്ര കടന്നു പോകുമ്ബോള്‍ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്ന ഉത്തരവില്‍ വിവാദം : അനാവശ്യവിവാദമെന്ന് പഞ്ചായത്തും സര്‍ക്കാറും

പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര കടന്നു പോകുമ്ബോള്‍ മത്സ്യമാംസശാലകള്‍ അടച്ചിടണമെന്ന ഉത്തരവ് വിവാദമാകുന്നു. തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച്‌ വടശ്ശേരിക്കരയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മത്സ്യമാംസ വ്യാപാരം നിര്‍ത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തില്‍ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. അതേസമയം, വര്‍ഷങ്ങളായി തുടരുന്ന നടപടിയാണിതെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അനാവശ്യ വിവാദമാണെന്നും പഞ്ചായത്ത് മറുപടി നല്‍കി.


ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇന്നലെയും ഇന്നും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം. പഞ്ചായത്തിന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. അതിന് പിന്നാലെയാണ് തദ്ദേശഭരണമന്ത്രി എസി മൊയ്തീന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്.


വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഘോഷയാത്രക്കിടെ തീര്‍ത്ഥാടകര്‍ കുളിക്കുമ്ബോള്‍ നദിയില്‍ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവം നടന്നിരുന്നു. അന്നു മുതലാണ് എല്ലാ വര്‍ഷവും ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും വിശദീകരിക്കുന്നു. നിലവില്‍ ഉണ്ടായിരിക്കുന്നത് അനാവശ്യവിവാദമെന്ന പഞ്ചായത്തിന്റെ വിശദീകരണത്തിനൊപ്പമാണ് നിലവില്‍ സര്‍ക്കാരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക