ശബരിമല: മകരവിളക്കിന് ശേഷവും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സന്നിധാനത്തേക്ക് വന്‍ ഭക്തജനപ്രവാഹം. തിരക്ക് തിയന്ത്രണത്തിനായി പൊലീസ് ഒരുക്കിയ എല്ലാ സംവിധാനങ്ങളും പാളിയതോടെ മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്ന് അക്ഷമരായ തീര്‍ത്ഥാടകര്‍ ശരംകുത്തിയില്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.
ശരണപാതയില്‍ നിരവധി തവണ തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തിരക്ക് നിയന്ത്രണം കൈവിട്ടതോടെ പൊലീസ് തീര്‍ത്ഥാടകരെ പമ്ബയിലും മരക്കൂട്ടത്തും വടം കെട്ടി തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമലയിലേക്ക് വന്‍ ഭക്തജനപ്രവാഹം ആരംഭിച്ചത്.
മകരവിളക്കിന് ശേഷം പൊലീസ് സേനയുടെ അംഗബലം കുറച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മകരവിളക്കു വരെ സന്നിധാനത്ത് 1550, പമ്ബയില്‍ 2000, പുല്ലുമേട്ടില്‍ 1285 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഇതിനു പുറമെ വനംവകുപ്പ്, അഗ്നിശമന സേനാ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിരുന്നു. എന്നാല്‍, മകരവിളക്കിനുശേഷം പൊലീസ് സേനയുടെ അംഗബലം മൂന്നിലൊന്നായി കുറച്ചു. സന്നിധാനത്ത് തിരക്ക് നിയന്ത്രണത്തിനായി 500ല്‍ താഴെ പൊലീസുകാര്‍ മാത്രമാണ് ഉള്ളത്.
ഷിഫ്ട് അടിസ്ഥാനത്തില്‍ ഡ്യൂട്ടി നോക്കുന്നതിനാല്‍ ഒരുനേരം 200ല്‍ താഴെ പൊലീസുകാരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രണത്തിനായി എത്തുന്നത്. മാത്രമല്ല മുന്‍പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മകര പൊങ്കല്‍ കഴിഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തര്‍ക്ക് ചെറിയ തോതില്‍ പരിക്കേറ്റു. പ്രായമായവര്‍ക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.