Image

ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

Published on 20 January, 2020
ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് വലയിലാക്കി. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ (26) ആണ് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സി.ഐ മൂസ വള്ളിക്കാടനും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ജോലിചെയ്തു വരികയായിരുന്നു ആഷിഖ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെ വീട്ടിലാക്കിത്തരാം എന്നുപറഞ്ഞ് ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി. തുടര്‍ന്ന് തൊണ്ടയാട്, മലാപറമ്പ്, ചേവായൂര്‍ ഭാഗങ്ങളില്‍ കറങ്ങി മെഡിക്കല്‍ കോളേജ് ഭാഗത്ത് വീണ്ടും എത്തി. പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ കെട്ടിടത്തിന് താഴെയെത്തിച്ച് മാനഭംഗപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്. അതിനുശേഷം യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പോലീസിനെ വിവരമറിയിച്ചു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് വിശ്രമമില്ലാതെ അന്വേഷണം നടത്തിയ പോലീസ് ഇവര്‍ സഞ്ചരിച്ച വഴിയിലെ 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. വിവിധ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി ആശയവിനിമയം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 

അതില്‍നിന്ന് പ്രതി മുന്‍പ് വടകര സ്റ്റേഷനില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നശേഷം ജാമ്യത്തിലിറങ്ങിയ ആളാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ  വിദഗ്ധമായി പിടികൂടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക