Image

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ തുടലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു

Published on 24 February, 2020
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ തുടലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു
ഗാസിയാബാദ് : പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 2019 മേയിലാണ് സംഭവം നടന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ഇട്ടതോടെയാണു സംഭവം പുറംലോകം അറിയുന്നത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവിനാണ് അപമാനമേല്‍ക്കേണ്ടി വന്നത്. ഇയാളെ ആളൊഴിഞ്ഞ വീട്ടിലേക്ക് തട്ടിക്കൊണ്ടുവന്നശേഷം ഭാര്യയുടെ വീട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. അതിനുശേഷം നായയെ കെട്ടുന്ന തുടല്‍ ഇയാളുടെ കഴുത്തിലിട്ട ശേഷം കുരയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും മര്‍ദിച്ചു.

2018ലാണ് ഇക്രാമുദ്ദീന്‍ അയല്‍വാസി കൂടിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. രഹസ്യ വിവാഹത്തിനുപിന്നാലെ ഇവര്‍ മറ്റൊരു സ്ഥലത്ത് താമസിക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനു ശേഷം ഇരുവരും നാട്ടില്‍ തിരിച്ചെത്തി. പക്ഷേ, ബന്ധുക്കളുടെ പക അടങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇക്രാമുദ്ദീനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരുക്കേറ്റ ഇക്രാമുദ്ദീന്‍ ആശുപത്രിവാസത്തിനുശേഷം പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇക്രാമുദ്ദീന്‍ ഭാര്യയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഗാസിയാബാദ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലേക്ക് അയച്ചു. ജയിലില്‍നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീന്‍ മര്‍ദിച്ചവര്‍ക്കെതിരെ പരാതി നല്‍കുന്നത്. പരാതി നല്‍കിയതിന്റെ പേരില്‍ ഓരോ നിമിഷവും വധഭീഷണി ഭയന്നാണ് താനും ഭാര്യയും ജീവിക്കുന്നതെന്നും ഇക്രാമുദ്ദീന്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ പ്രഭാത് കുമാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക