Image

വെസ്‌കോസ ചെല്‍സ മെമ്മോറിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൽ കാസ്‌ക് കിരീടം ചൂടി.

Published on 05 March, 2020
വെസ്‌കോസ ചെല്‍സ മെമ്മോറിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൽ   കാസ്‌ക് കിരീടം ചൂടി.
ദമ്മാം: വെസ്‌കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്‌ലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഗൂഖയെ 3 വിക്കറ്റിന് തകര്‍ത്ത് കാസ്‌ക് കിരീടം ചൂടി. ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടന്ന ടൂര്‍ണ്ണമെന്റ്ല്‍ 16 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ച് കാസ്‌ക്, സഡാഫ്‌ക്കോ, ഗൂഖ, സിംഗേഴ്‌സ് എന്നീ ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടി. 

ആദ്യ സെമി ഗൂഖയും സിംഗേഴ്‌സും തമ്മില്‍ ആയിരുന്നു. ടോസ് നേടിയ ഗൂഖ 8 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയപ്പോള്‍ സിംഗേഴ്‌സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മത്സരത്തില്‍ 27 പന്തുകളില്‍ 83 റണ്‍സ് നേടിയ ഗൂഖയുടെ ഫവാസിനെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. രണ്ടാം സെമി കാസ്‌ക്കും സഡാഫ്‌ക്കോയും തമ്മില്‍ ആയിരുന്നു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ കാസ്‌ക് 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടിയപ്പോള്‍ സഡാഫ്‌ക്കോക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മത്സരത്തില്‍ 20 പന്തുകളില്‍ 52 റണ്‍സ് നേടിയ കാസ്‌കിന്റെ ബാലുവിനെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

കാസ്‌ക്കും ഗൂഖയും തമ്മില്‍ നടന്ന ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗൂഖ നിശ്ചിത 8 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കാസ്‌ക് അവസാന പന്തില്‍ ലക്ഷ്യം മറികടന്നു. നാല് റണ്‍സ് വേണ്ടിയിരുന്ന അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് സമ്പത്ത് കാസ്‌കിനെ വിജയത്തിലെത്തിച്ചത്. ഗൂഖ ഇന്നിങ്‌സില്‍ 13 ബോളില്‍ ഒരു ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 33 റണ്‍സ് എടുത്ത മഹേഷിനെ ബാലുവിന്റെ മികച്ച ഒരു ബൗളിംഗിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മധ്യനിരയില്‍ റയീസും 13(8), ചിക്കുവും 20(11) മികച്ച സംഭാവന നല്‍കി. ക്യാപ്റ്റന്‍ സുലൈമാന്‍ 4 റണ്‍സ് നേടി പുറത്തായി. വൈശാഖ് 2 ഓവറില്‍ 28 റണ്‍സ് വിട്ട്‌കൊടുത്ത് 3 വിക്കറ്റും, സൂഫിയാന്‍ 2 ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റും, റസാഖ് 2 ഓവറില്‍ 22 റണ്‍സ് വിട്ട്‌കൊടുത്ത് ഒരു വിക്കറ്റും നേടി. ഓരോ ഓവര്‍ വീതം എറിഞ്ഞ ബാലുവും സമ്പത്തും ഒരു വിക്കറ്റ് വീതം കരസ്ഥമാക്കി.

ഗൂഖയുടെ മൂര്‍ച്ചയുള്ള ബൗളിംഗ് നിരയ്ക്ക് മുന്നില്‍ വളരെ കരുതലോടെയാണ് കാസ്‌ക് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ റാഷിദും, ബാസിതും ബാറ്റേന്തിയത്. എന്നാല്‍ കാര്യമായ സംഭാവനകള്‍ ഒന്നും നല്‍കാനാകാതെ ഇരുവര്‍ക്കും മടങ്ങേണ്ടി വന്നു. റാഷിദിനെയും, സെമിയിലെ മാന്‍ ഓഫ് ദ മാച്ചായ ബാലുവിനെയും അടുത്തടുത്ത പന്തുകളില്‍ മടക്കി ഓപ്പണിംഗ് ബൗളര്‍ ആസിഫ് ഗൂഖയ്ക്ക് കിരീട പ്രതീക്ഷ നല്‍കി. തുടര്‍ന്ന് സൂഫിയാനും 11(8), ഹാരിസും 26(14), സന്ദേശും 15(6) നടത്തിയ മധ്യനിരയിലെ ചെറുത്ത്‌നില്‍പ് കാസ്‌കിന് തുണയായി. 14 പന്തില്‍ ഒരു സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയോടെ 26 റണ്‍സ് എടുത്ത ഹാരിസ് ഇടവേളകളില്‍ ബൗണ്ടറികള്‍ പായിച്ചും വിക്കറ്റിനിടയില്‍ റണ്‍സ് ഓടി എടുത്തും ടീമിനെ ഭദ്രമായ നിലയില്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവസാന ഓവറിന്റെ ആവേശത്തിലേക്ക് നീങ്ങിയ ഫൈനല്‍ മത്സരത്തില്‍ എട്ടാമനായി ഇറങ്ങിയ സമ്പത്തിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഇത്ര മനോഹരമായ ഒരു വിജയം കാസ്‌കിന് നേടാനായത്. റയീസിനെയാണ് അവസാന ഓവര്‍ എറിയാന്‍ ആയി ക്യാപ്റ്റന്‍ സുലൈമാന്‍ തിരഞ്ഞെടുത്തത്. ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നു അവസാന ഓവറില്‍. അഞ്ച് പന്തില്‍ 2 വൈഡും ഒരു സിക്‌സും ഉള്‍പ്പടെ 8 റണ്‍സ് എടുത്തപ്പോള്‍ അവസാന പന്തില്‍ 4 റണ്‍സ് എന്ന വിജയലക്ഷ്യമായി. സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി അവസാന പന്തില്‍ സിക്‌സര്‍ പറത്തി സമ്പത്ത് ത്രസിപ്പിക്കുന്ന വിജയം കാസ്‌കിന് സമ്മാനിച്ചു. ഗൂഖയുടെ ആസിഫ് 2 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട്‌കൊടുത്ത് 4 വിക്കറ്റ് നേടി മികച്ച ബൗളിംഗ് കാഴ്ച്ചവെച്ചു. ചിക്കുവും ഷഫീഖും ഓരോ വിക്കറ്റ് വീതം നേടി. 

സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്ക് ഉള്ള ചെല്‍സ മെമ്മോറിയല്‍ ട്രോഫി വെസ്‌കോസ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്, ചാക്കോ വര്‍ഗ്ഗീസ് എന്നിവരും ക്യാഷ് അവാര്‍ഡ് ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ആസിഫ് ചുണ്ടേല്‍, വാഹിദ് എന്നിവര്‍ ചേര്‍ന്നു കാസ്‌കിന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പ് നേടിയ ഗൂഖ ടീമിനുള്ള ട്രോഫി വെസ്‌കോസ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രിജി, കാസ്‌ക് പ്രസിഡന്റ് പ്രദീപ് എന്നിവരും ക്യാഷ് അവാര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുഭാഷ്, നസീബ് എന്നിവരും ചേര്‍ന്ന് കൈമാറി. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായ കാസ്‌കിന്റെ ഹാരിസിനുള്ള ട്രോഫി രാജേഷ് സമ്മാനിച്ചു. മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡിന് അര്‍ഹനായ ഗൂഖയുടെ ഫവാസിനുള്ള ട്രോഫി സന്തോഷ് സമ്മാനിച്ചു. ഒന്നാം സെമിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത ഫവാസിനുള്ള ട്രോഫി ടെക്‌നിക്കല്‍ കണ്‍വീനര്‍ ശ്യാം സമ്മാനിച്ചു. രണ്ടാം സെമിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത ബാലുവിനുള്ള ട്രോഫി ഗിരീഷ് സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്‌സ്മാനുള്ള ട്രോഫി ഗൂഖയുടെ താരം ഫവാസിനു സംഘടനയുടെ വൈസ് പ്രസിഡന്റ് സദര്‍ സുലൈമാന്‍ സമ്മാനിച്ചു. ബെസ്റ്റ് ബൗളര്‍ക്കുള്ള ട്രോഫി കാസ്‌കിന്റെ താരം വൈശാഖിന് അസിം സമ്മാനിച്ചു. ടൂര്‍ണമെന്റ്ഇല്‍ ഹാട്രിക് നേടിയ റോയല്‍ സ്‌െ്രെടക്കേഴ്‌സിന്റെ കിച്ചുവിനുള്ള ട്രോഫി സംഘടനയുടെ സെക്രട്ടറി സെബിന്‍ സമ്മാനിച്ചു. വിജയികള്‍ക്കുള്ള മെഡലുകള്‍ ഷാജികുമാര്‍, സജി വാസുദേവ്, ഷിബിന്‍, ദാസ്‌ദേവ് എന്നിവര്‍ സമ്മാനിച്ചു. രാജേഷ്, ഗിരീഷ്, സുഭാഷ്, സജി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വെസ്‌കോസ മലയാളി അസോസിയേഷന് തുടര്‍ന്നും എല്ലാവിധ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും, കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയാണിതെന്ന് കാസ്‌ക് പ്രസിഡന്റ് പ്രദീപ് കുമാര്‍, ഗൂഖയുടെ ക്യാപ്റ്റന്‍ സുലൈമാന്‍ എന്നിവര്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമംഗങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി അംഗം യാസര്‍ അറാഫത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ : കിരീടം ചൂടിയ കാസ്‌ക് ടീം അംഗങ്ങള്‍

വെസ്‌കോസ ചെല്‍സ മെമ്മോറിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൽ   കാസ്‌ക് കിരീടം ചൂടി.വെസ്‌കോസ ചെല്‍സ മെമ്മോറിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൽ   കാസ്‌ക് കിരീടം ചൂടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക