വീട് ഇപ്പോൾ അപാരമായ ഒരു നിശബ്ദതയാണ്
ചിന്തകളുടെ അഴിമുഖത്ത് വേലിയേറ്റത്തിൽ
ചാഞ്ചാടുന്ന ഒരു യാനം പോലെ അസ്ഥിരമാണ്
നിർബന്ധിത അവധിയിൽ ദീർഘയാമങ്ങൾ
ഉറങ്ങിത്തീർക്കുന്ന മക്കളുടെ താഴ്ന്ന ശ്വാസലയങ്ങൾ
ദൃശ്യമാധ്യമങ്ങൾ പകരുന്ന ഭീതിദമായ മുന്നറിയിപ്പുകൾ
തുടൽ പൊട്ടിച്ചൊരു കാറ്റിന്റെ ഉന്മാദം മരച്ചില്ലകളിൽ
മഴയൊരുമടുപ്പുമില്ലാതെ നിരന്തരം നിന്നുപെയ്യുന്നു
എന്നിട്ടും, ഉള്ളിലെ തീ അണയാതെ ആളിക്കത്തുകയാണ്
ദുരന്തമുഖങ്ങളിൽ കൈമെയ് മറന്നു ജോലിനോക്കുന്നവർ
വീടുകളിൽ അവരെയോർത്ത് ആഴത്തിൽ മിടിക്കുന്ന ഹൃദയങ്ങൾ
നിമിഷങ്ങൾ ജപമണി മന്ത്രങ്ങളായ് ഉരുക്കഴിക്കുന്നവർ
ലോകത്തിന്റെ നെറുകയിൽ നിന്നു ചന്ദ്രഹാസമിളക്കിയവർ
പതിയെ കാലുകൾ മണ്ണിൽ ചവിട്ടി നിൽക്കാൻ പണിപ്പെടുന്നു
സ്വൊരുക്കൂട്ടിയ സമ്പത്തുകൾ നിഷ്പ്രയോജനമെന്നറിയുന്നു
എന്നോ നാൾകുറിക്കപ്പെട്ടൊരായുസ്സാണാരോർക്കുന്നു
കാറ്റിലുലഞ്ഞു പൊഴിയുമിലകളോർപ്പിക്കുന്നു
“ഇന്നു ഞാൻ നാളെ നീ” എത്ര മൃദുലസാന്ദ്രമീ മർമ്മരം!