Image

മുന്നറിയിപ്പില്ലാതെ വിമാനസര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച്‌ യാത്രക്കാര്‍

Published on 25 May, 2020
മുന്നറിയിപ്പില്ലാതെ വിമാനസര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച്‌ യാത്രക്കാര്‍

മുംബൈ : രാജ്യത്ത് ഇന്നുമുതല്‍ ആരംഭിയ്ക്കുമെന്നറിയിച്ച ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ പലതും ഇന്നുമുതല്‍ പുനരാരംഭിയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വിമാനങ്ങളും സര്‍വീസ് നടത്തിയില്ല. 


ഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതം അനുഭവിച്ചത്. വിമാനം ക്യാന്‍സല്‍ ചെയ്തതിനെക്കുറിച്ച്‌ വിമാനക്കമ്ബനികളുടെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു.


ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍നിന്നു പുറത്തേക്കുമുള്ള 82 വിമാനങ്ങളാണു റദ്ദാക്കിയത്. അവസാനനിമിഷം വരെ ഇതേക്കുറിച്ച്‌ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പറഞ്ഞു. ടെര്‍മിനല്‍ മൂന്നില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തിയത്. 


വിമാനസര്‍വീസ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു.

സമാനമായ സാഹചര്യമാണ് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലും അരങ്ങേറിയത്. 


വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തില്‍ ഒമ്ബതു സര്‍വീസുകള്‍ റദ്ദാക്കി. പുലര്‍ച്ചെ 4.45-ന് ഡല്‍ഹിയില്‍നിന്നു പുണെയിലേക്കാണ് ആദ്യവിമാനം പുറപ്പെടേണ്ടിയിരുന്നത്. മുംബൈയില്‍നിന്നു പട്നയിലേക്കുള്ള വിമാനം 6.45നും സര്‍വീസ് ആരംഭിക്കുമെന്ന് നിശ്ചയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക