ആസൂത്രണത്തിലും നടപ്പാക്കലിലും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കൊല്ലം, അഞ്ചലിന് സമീപം ഏറം വെള്ളശേരില്‍ ഉത്രയെന്ന 25 കാരിയുടെ അന്ത്യം. ഉത്രയുടെ സ്വര്‍ണവും സ്വത്തും തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിക്കാനുള്ള ഭര്‍ത്താവ്, അടൂര്‍ പറക്കോട് സ്വദേശി സൂരജിന്റെ കുടില ചിന്തയാണ് കേട്ടറിവുപോലുമില്ലാത്ത ഈ കൊലപാതകത്തില്‍ കലാശിച്ചത്. കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇത്തരമൊരു കേസ് അപൂര്‍മാണെന്നാണ് റൂറല്‍ എസ്.പി ഹരിശങ്കര്‍ അഭിപ്രായപ്പെട്ടത്. കിടപ്പുമുറിയില്‍ സൂരജ് ഒളിപ്പിച്ചുവച്ച മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് ഉത്ര മരിച്ചത്.
സംശയത്തിന്റെ നിഴലിലായിരുന്ന സൂരജിനെയും ഇയാള്‍ക്ക് പാമ്പിനെ നല്‍കിയ ബന്ധുവും പാമ്പ് പിടിത്തക്കാരനുമായ പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ ചിറക്കര ചാവരു കാവ് സുരേഷും അറസ്റ്റിലായി. സൂരജിന്റെ മറ്റ് രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്ന് (മെയ് 25) അതിരാവിലെ തെളിവെടുപ്പിനായി സൂരജിനെ ഉത്രയുടെ അഞ്ചലിലുള്ള വീട്ടിലെത്തിച്ചപ്പോള്‍ അത്യന്തം വികാരനിര്‍ഭരവും നാടകീയവുമായ രംഗങ്ങളാണ് അരങ്ങേറിയത്. ''ഇവനെ ഇവിടെ കേറ്റല്ലേ...'' എന്ന് അലമുറയിട്ടുകൊണ്ട് ഉത്രയുടെ അമ്മ മണിമേഖല പറയുന്നുണ്ടായിരുന്നു. ഹൃദയം തകര്‍ന്ന നിലയിലായിരുന്നു ഉത്രയുടെ പിതാവ് വിജയസേനനും. എന്നാല്‍ ഉത്രയെ കൊന്നത് താനല്ലെന്ന് പറഞ്ഞ് സൂരജും പൊട്ടിക്കരഞ്ഞത് നാട്ടുകാരെ പ്രകോപിതരാക്കി.
തെളിവെടുപ്പിനെത്തിക്കുമ്പോള്‍ നാട്ടുകാര്‍ നിയന്ത്രണം വിട്ട് പ്രതികരിക്കുമെന്ന് ഭയന്ന് പോലീസ് സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായാണ്. പുലര്‍ച്ചെ ആയതിനാല്‍ ആദ്യം നാട്ടുകാരും അയല്‍ക്കാരും പ്രതിയെ കൊണ്ടുവരുന്ന കാര്യം അറിഞ്ഞിരുന്നുമില്ല. എന്നാല്‍ പോലീസ് വാഹനങ്ങള്‍ എത്തിയതോടെ സമീപവാസികള്‍ തടിച്ചുകൂടി. നികൃഷ്ടനായ പ്രതിക്കുനേരെ പലരും ആക്രോശിക്കുന്നുണ്ടായിരുന്നു. ഉത്രയെ കൊല്ലാനായി പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍നിന്ന് കണ്ടെടുത്തു. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണിത്. അന്വേഷണ സംഘത്തിനൊപ്പം ഫോറന്‍സിക് സംഘവും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലായിരുന്നു വിശദമായ തെളിവെടുപ്പ്. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യതെളിവുകളാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സുഖലോലുപനായ സൂരജിന് ഉത്രയുമായുള്ള ജീവിതത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനുള്ള ആഗ്രഹത്തോടെ ഇയാള്‍ ഉത്രയെ ഉഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണെ ചെയ്യുകയായിരുന്നു. താനൊരിക്കലും പിടിക്കപ്പെടാതിരിക്കാനുള്ള കൊലപാതകമെങ്ങനെ നടപ്പാക്കാമെന്ന് സൂരജ് ആലോചിച്ചു. അങ്ങനെ മൂന്നു മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ഉത്രയെ കൊലപ്പെടുത്തിയത്.
പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊല്ലാനായിരുന്നു പ്ലാന്‍. വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബില്‍ സെര്‍ച്ച് ചെയ്തിരുന്നതായി പോലീസ് ഇയാളുടെ ബ്രൗസിങ് ഹിസ്റ്ററിയില്‍ കണ്ടെത്തി. ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പാമ്പു പിടിത്തക്കാരന്‍ സുരേഷുമായി ബന്ധപ്പെട്ടെന്ന് മനസിലായി. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ സൂരജിന് പരിശീലനം കൊടുത്തതും മൂര്‍ഖനെ കുപ്പിയിലാക്കി നല്‍കിയതും സുരേഷാണെന്ന് അന്വേഷണ സംഘത്തിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ടത്രേ. അണലി, മൂര്‍ഖന്‍ എന്നിവയെ 15,000 രൂപ വാങ്ങി സൂരജിന് നല്‍കിയെന്ന് സുരേഷ് സമ്മതിച്ചു.
സൂരജിന്റെ വീട്ടിലാണ് പാമ്പിന്റെ ആദ്യ പരീക്ഷണം നടന്നത്. മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ പാമ്പ് കടിച്ചത്. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് ഉത്രയെ കടിച്ചത്. ആദ്യം പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉത്ര തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വാട്ടിലെത്തി, മേയ് ഏഴിനു രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് ആറിന് വൈകിട്ടാണ് പാമ്പിനെ കുപ്പിയിലാക്കി സൂരജ് വീട്ടിലെത്തിച്ചത്. രാത്രി ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പാമ്പിനെ ദേഹത്തേക്കിടുകയായിരുന്നു.
രണ്ടു തവണ പാമ്പ് ഉത്രയെ കൊത്തി. ഇത് സൂരജ് അക്ഷോഭ്യനായി കണ്ടുനിന്നു. പിന്നീട് പാമ്പിനെ കുപ്പിയിലാക്കാന്‍ നോക്കിയെങ്കിലും അത് ഇഴഞ്ഞ് അലമാരയ്ക്കടിയിലൊളിച്ചു. രാവിലെ ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് അഞ്ചല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചത്. ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി. മൂര്‍ഖന്‍ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പു കടിച്ച രണ്ടു പ്രാവശ്യവും സൂരജ് ഒപ്പമുണ്ടായിരുന്നു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയനുസരിച്ച് അഞ്ചല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം െ്രെകംബ്രാഞ്ചിനു കൈമാറുകയും ചെയ്യുകയായിരുന്നു. ഉത്രയെ ആദ്യം പാപ് കടിച്ച മാര്‍ച്ച് രണ്ടാം തീയതി അടൂരിലെ ഒരു ബാങ്കിലെ ലോക്കറില്‍ വെച്ചിരുന്ന ഉത്രയുടെ 92 പവന്‍ സ്വര്‍ണം സൂരജ് എടുത്തിരുന്നു. ഇത് മനസിലാക്കിയ മാതാപിതാക്കളും ബന്ധുക്കളും ഉത്രയുടെ മരണത്തോടെ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
ഇതിനിടെ പോലീസിന്റെ നീരീക്ഷണത്തിലായിരുന്ന സൂരജ് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിക്കുകയും ചെയതു. അതേസമയം സുരേഷ് അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പാമ്പിനെ വില്‍ക്കാനോ വാങ്ങാനോ പാടില്ല. കേസില്‍ അന്വേഷണം അവസാനിക്കുന്നില്ലെന്നും ബന്ധുക്കള്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്.പി ഹരിശങ്കര്‍ പറഞ്ഞു.
സൂരജിന്റെ കുടുംബം ക്രിമിനല്‍ സ്വഭാവം ഉള്ളവരാണാണെന്നും അവരുടെ പക്കലുള്ള ചെറുമകനെ വിട്ടു കിട്ടണമെന്നും ഈ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ പിതാവി വിജയസേനന്‍ പറഞ്ഞു. സൂരജിനെ തെളിവെടുപ്പിന് കൊണ്ടു വന്നതിന് പിന്നാലെയാണ് പിതാവിന്റെ ഈ പ്രതികരണം. തെളിവെടുപ്പിനിടെ സംഭവദിവസം നടന്ന കാര്യങ്ങളെല്ലാം സൂരജ് അന്വേഷണസംഘത്തോട് വിവരിച്ചു. കല്ലുവാതുക്കലെ സുരേഷില്‍നിന്ന് പാമ്പിനെ വാങ്ങിയശേഷം അഞ്ചല്‍ ഏറത്തെ വീട്ടില്‍ എത്തിയതുമുതലുള്ള കാര്യങ്ങളാണ് സൂരജ് വിവരിച്ചത്. ഉത്രയുടെ വീട്ടില്‍വെച്ച് സൂരജിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഈ സമയത്തെല്ലാം ഉത്രയുടെ മാതാപിതാക്കളും സഹോദരനും വീട്ടില്‍ ഉണ്ടായിരുന്നു. സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
ഉത്രയുടെ മരണത്തില്‍ ഇപ്പോഴും ഒരു ചോദ്യത്തിനു ഉത്തരം കിട്ടിയിട്ടില്ല. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് പാമ്പ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന് അന്വേഷണ സംഘം കരുതുന്നു.