ലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മോഹൻ ലാൽ–ശ്രീനിവാസൻ കോമ്പോ. പല കാലങ്ങളിലായി അഭ്രപാളിയിലെ സൗഹൃദ കൂട്ടായ്മകളില്‍ ഏറ്റവും കൂടുതല്‍ മലയാളികളെ ചിരിപ്പിച്ചിട്ടുള്ളത് ഒരു പക്ഷേ, മോഹന്‍ ലാല്‍- ശ്രീനിവാസന്‍ ജോഡി ആയിരിക്കും. ഇരുവരും ഒന്നിക്കുമ്പോഴെല്ലാം കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സൗഹൃദത്തിന്റെ ആഴക്കാഴ്ചകള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ടിനിടയിൽ വിള്ളലുമുണ്ടായി. ഇപ്പോൾ ഇരുവർക്കുമിടയിലെ സൗഹൃദവും ശ്രീനിവാസന്റെ സ്വഭാവത്തിലെ പ്രത്യേകതകളും പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
ക്ഷുഭിത യൗവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ, നിസ്സാഹയനിർദ്ധന യൗവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻ ലാൽ ശ്രീനിവാസൻ കൂട്ട്കെട്ട്. ശ്രീനി ചിത്രമായ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലായിരുന്നു എന്ന് ഞാനൊരിക്കൽ ശ്രീനിയോട് പറഞ്ഞു. എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു. ആലപ്പി അഷ്റഫ് കുറിക്കുന്നു.