Image

യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെ ഒമ്ബത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി

Published on 31 May, 2020
യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെ  ഒമ്ബത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി
ദുബായ് : അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും പീഡനത്തിനും ഇരകളായ ഒന്‍പത്‌ യുവതികളെ ഫുജൈറയിലെ ഹോട്ടലുകളില്‍ നിന്നും പോലീസിന്‍റെ സഹായത്തോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രക്ഷപ്പെടുത്തി.

കേരളം, തെലുങ്കാന , ആന്ധ്രപ്രദേശ് ,തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ആറു മാസം മുന്‍പാണ് ജോലി തേടി യുഎഇയിലെത്തിയത്. ബംഗളുരുവിലെ അനധികൃത റിക്രൂട്ടിംഗ് ഏജന്‍റ് ബസവരാജ് കളസാദ് എന്നയാള്‍ക്ക് വന്‍തുക നല്‍കിയാണ് ജോലി തരപ്പെടുത്തിയത്. ‍

ഡാന്‍സ് ബാറിലെ നര്‍ത്തകിമാര്‍, ഇവന്‍റ് മാനേജ്‌മെന്‍റ് ജീവനക്കാര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി വാഗ്‌ദാനം നല്‍കി സന്ദര്‍ശക വീസയിലാണ് ഇവിടെ എത്തിച്ചത് . മൂന്നു മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്‍റ് ശമ്ബളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഫുജൈറയിലെ ഒരു ഹോട്ടലില്‍ കുടുങ്ങിയ ഇവര്‍ പിന്നീട് മാനസികമായും ശാരീരികമായും പീഡനങ്ങള്‍ക്ക്‌ ഇരകളാവുകയായിരുന്നു. 

ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി യുവതികള്‍ പരാതിപ്പെട്ടു .ഒരാഴ്ച മുന്‍പ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് ഇവരുടെ രക്ഷയ്ക്ക് കാരണമായത്. 

കഴിഞ്ഞ 3 മാസമായി തങ്ങള്‍ അനുഭവിക്കുന്ന കൊടിയ പീഡനത്തെക്കുറിച്ചും രക്ഷപെടാനാവാത്ത നിസഹായാവസ്ഥയെക്കുറിച്ചും വിവരിച്ച്‌ പ്രചരിച്ച സന്ദേശം കേള്‍ക്കാനിടയായ നാഷണല്‍ ഡൊമസ്റ്റിക് വര്‍ക്കേഴ്സ്-മൈഗ്രന്‍റ് തമിഴ്നാട് കോ ഓര്‍ഡിനേറ്റര്‍ വി.വളര്‍മതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നടത്തിയ അന്വേഷണങ്ങള്‍ നിഷ്‌ഫലമായതോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരമറിയിക്കുകയും അധികൃതര്‍ ഫുജൈറ പോലീസിന്‍റെ സഹായത്തോടെ ഹോട്ടലുകള്‍ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരില്‍ മൂന്നു പേര്‍ നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവര്‍ അടുത്ത വിമാനങ്ങളില്‍ മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണ് .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക