കടും കാപ്പിയുടെ
നിറവും സുഗന്ധവുമുള്ള
ഒരു രാത്രിയെ
തിളപ്പിച്ചു , കുറച്ചാറ്റി
നമ്മളങ്ങനെ നുണഞ്ഞു
തീർത്തതോർക്കുന്നോ
ഓർമ്മയില്ലേ
പുഴ കാണാൻ പോയത്
ഇടയ്ക്കു വച്ച്
മഴ ചാറിയത്
രാത്രിയങ്ങനെ
മുന്നിലൂടൊഴുകിയത്
മൗനമായിരുന്നപ്പോൾ
കാറ്റ് കവിതയായ് തൊട്ടത്
മുഖം കാണാതെ നമ്മൾ
പുഞ്ചിരിച്ചത്
കൈകൾ കോർക്കാതെ
ഒപ്പം നടന്നത്
വായിച്ചു തീരാത്ത
പുസ്തകത്തിനകത്ത്
കാപ്പി മണക്കുന്ന
ആ രാത്രിയുണ്ട്
പരിഹസിച്ചൊഴുകിയ
പുഴയുണ്ട്
ഇരുട്ടിൽ നിഴലായ് മാത്രം
കണ്ട മുഖമുണ്ട്
പിന്നെ, ഏറെ പഴയൊരു
ഞാനുമുണ്ട്