Image

ക്രൂരതയുടെ മുന്നില്‍ മുഖം കുനിച്ചു കേരളജനത (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 04 June, 2020
ക്രൂരതയുടെ മുന്നില്‍ മുഖം കുനിച്ചു കേരളജനത (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
പാലക്കാട്ട് ചരിഞ്ഞ പിടിയാന ലോകത്തിന്റെ നൊമ്പരമാകുന്നു. ആനയോട് മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് കേരളത്തില്‍ മാത്രമല്ല ലോകത്തുള്ള പ്രകൃതി സ്‌നേഹികള്‍ ഇതിനോടകം തന്നെ ശക്തമായ ഭാഷയില്‍ ആണ് പ്രതികരിച്ചത് . ഈ കൊടും ക്രൂരത പൈശാചികമെന്നാണ് പലരും വിശേഷിപ്പിച്ചത്. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കടിച്ചപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. തുമ്പിക്കൈയും തലയും തകര്‍ന്നു.

വെറും 15 വയസ് മാത്രം പ്രായമുളള പിടിയാന ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

സ്‌ഫോടക വസ്തു വായില്‍ പൊട്ടിച്ചിതറിയപ്പോള്‍ ആനയുടെ മേല്‍ത്താടി തകര്‍ന്നു. വായും നാക്കും പൊള്ളി എന്നാണ് അറിയുന്നത് . വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റ് പ്രാണികളും അരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണു ആന പുഴയിലെ വെള്ളത്തിലിറങ്ങി നിന്നത് എന്നാണ് അനുമാനം . രണ്ടുദിവസത്തെ നില്‍പ്പിനൊടുവില്‍ ആന ചരിയുകയായായിരുന്നു.

അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയമായി എന്ന് പലരും പ്രതികരിച്ചിരുന്നു. ഈ അടുത്ത കാലത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുത് സത്യം തന്നെ.

താന്‍ മാതൃത്വം അനുഭവിക്കാന്‍ പോകുന്നു എന്ന തോന്നലായിരിക്കാം, നല്ല ഭക്ഷണം തേടി അവള്‍ നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാര്‍ത്ഥനായ മനുഷ്യന്‍ ഇങ്ങനെ ചെയ്യും എന്ന് അവള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. അവള്‍ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിള്‍ പൊട്ടിത്തെറിച്ചപ്പോള്‍ തന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ പറ്റി ഓര്‍ത്തു ആ മാതൃഹൃദയം പിടഞ്ഞുകാണും.

പടക്കത്തിന്റെ ഗാംഭീര്യത്തില്‍ വായും നാവും തകര്‍ന്ന അവള്‍ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് തന്റെ കുഞ്ഞിനെപറ്റിയിരിക്കും. പ്രാണവേദനയോടെ ആ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവള്‍ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവള്‍ തകര്‍ത്തില്ല. ആ പാവത്തിനോട് ഇത്രയും ക്രൂരത കാണിക്കാന്‍ തോന്നിയ മനുഷ്യരോട് നമുക്ക് തന്നെ പുച്ഛം തോന്നുന്നു. അവരെ കണ്ടുപിടിച്ചു ശിക്ഷിക്കേണ്ടത് അത്യാവിശ്വമാണ്.

ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും.പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. കേരള ഗവണ്‍മെന്റിന്റെ ചിഹ്നം നോക്കിയാല്‍ തന്നെ മനസിലാകും ആനകളുടെ പ്രാധാന്യം. ആനയെന്ന വന്യജീവി മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് . കേരളത്തില്‍ പരമ്പരാഗതമായി നിലനിന്നു പോരുന്ന നാട്ടാന, പരിപാലന സംവിധാനത്തിന്റെ ഭാഗമാണ്. ആനപരിപാലനവും ആന വളര്‍ത്തലും ഒരിക്കലും ഒരു ഉപജീവനമാര്‍ഗം ആയിരുന്നില്ല മലയാളിക്ക്, മറിച്ച് അത് കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു.

ആകസ്മികമായി മനുഷ്യര്‍ക്കിടയിലേക്ക് എത്തിപെടുന്ന ആനകളെ മലയാളി സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ചും, പരിപാലിച്ചുമാണ് വളര്‍ത്തുന്നത്.

വലിപ്പം കൊണ്ടും ബുദ്ധികൊണ്ടും മാനുഷ്യനെക്കാള്‍ വലുതാണ് ആനകള്‍. കുട്ടിക്കാലത്ത് വളരെ അധികം ആന കഥകള്‍ കേട്ടിട്ടുണ്ട്. ഇത്രയും ഓര്‍മ്മയുള്ള വേറൊരു ജീവിയുണ്ടോ എന്നുതന്നെ സംശയം. അതിനെ എന്നെങ്കിലും നാം ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ജീവിതകാലം വരെ അത് ഓര്‍ത്തിരിക്കും. നമ്മളില്‍ ഏതെക്കെ ഭാവപകര്‍ച്ചകള്‍ മാറിയാലും ആന നമ്മെ തിരിച്ചറിയും.

എന്റെ കുട്ടിക്കാലത്തു ഞാന്‍ അറിഞ്ഞ ഒരു അനുഭവ കഥയാണ് . ഒരു കുട്ടി ആനയെ കല്ലെടുത്തെറിഞ്ഞു മൃഗീയമായി ഉപദ്രവിച്ചു. തിരിച്ചും കെട്ടിയിട്ടിരുന്ന ആന കല്ലുകള്‍ പറക്കിയെറിഞ്ഞു. പക്ഷേ ആ ബാലന് പരിക്കുകള്‍ ഒന്നും പറ്റിയില്ല. പിന്നെ അന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആന ആ മനുഷ്യനെ കാണുന്നത്. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റംവന്ന ആ മനുഷ്യനെ ഉത്സവപ്പറമ്പില്‍ തെരഞ്ഞുപിടിച്ചു ആ ആന ആക്രമിച്ചു എന്ന് പറയുബോള്‍ നമുക്ക് മനസിലാവും അതിന്റെ ഓര്‍മ്മശക്തി. സ്‌നേഹിച്ചാല്‍ ഇത്രയും സ്‌നേഹിക്കുകയും ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കുന്ന ആന എന്നും വിശ്വസിക്കാവുന്ന ഒരു ജീവിയാണ്.

ആനകള്‍ക്ക് വേണ്ടി ഇന്ന് വളരെ അധികം ഫാന്‍സ് ക്ലബ്ബുകള്‍ ഉള്ളത് തന്നെ നമ്മളില്‍ പലരും ഇതിനെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് . ആനക്കമ്പം, ആനച്ചന്തം, ആനച്ചൂര്, ആനപ്രേമം, ആനകേരളം, ആനവിശേഷം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ഓരോ ആനയുടെയും വിശേഷണങ്ങള്‍ വരെ ഇവിടെ ഇന്ന് ചര്‍ച്ചചെയ്യാറുണ്ട്. അതുപോലെതന്നെ പേരെടുത്ത ആനകള്‍ക്കു പിന്നാലെ എപ്പോഴും വന്‍ ആള്‍ക്കൂട്ടത്തെ തന്നെ കാണാം.

കാടുമുഴുവന്‍ വെട്ടിപിടിച്ചു നാടാക്കി മാറ്റിയപ്പോള്‍ ആനകള്‍ക്ക് ജീവിക്കാന്‍ കാട് ഇല്ലാതെയായി. അത് നാട്ടിലേക്കു ഇറങ്ങി വരുമ്പോള്‍ നാം അതിനെ ആട്ടിപായിക്കാന്‍ ശ്രമിക്കുന്നു. അതിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. കൂട്ടം കുടി നടക്കുന്ന ആനകളും പിടിയാനകളും പൊതുവെ നിരുപദ്രവകാരികള്‍ ആണ്. ഒറ്റയാന്‍മാരാണ് പൊതുവെ ഉപദ്രവകാരികള്‍.

ആനയെഴുന്നള്ളിപ്പും, ആനപരിപാലനവും കേരള ജനതയ്ക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്, ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തി പോകുന്നതോടൊപ്പം ആനയെന്ന ജീവിയുടെ നിലനില്പ്പ് കൂടി നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ആനകളുടെ സുഗമമായ പരിപാലനവും അതിജീവനവും ഇന്ന് കാലഘട്ടത്തിന്റെ ആവിശ്യമായി തീര്‍ന്നിരിക്കുന്നു.

ഈ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും രോഷവും ശക്തമാണ്. ഇനിയും ഒരു ആനക്കും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ.
Join WhatsApp News
from social media 2020-06-04 10:31:16
ആന, അതും ഗർഭിണി ആയപ്പോൾ പടക്കം നിറച്ചു വെച്ച പൈനാപ്പിൾ കടിച്ചു വായിൽ മുറിവ് പറ്റി ചരിഞ്ഞു. അത്യധികം വേദന ഉണ്ടാക്കുന്ന സംഭവം. വാർത്ത വായിച്ചപ്പോൾ വിഷമം തോന്നി. ഇനി ഇങ്ങനെ ദാരുണമായ സംഭവങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ എന്തോ ഇതൊരു മഹാ അപരാധം ആയി എനിക്ക് തോന്നുന്നില്ല. വിയോജിപ്പ് ഉണ്ടാകും എന്നറിയാം എന്റെ ഈ പോസ്റ്റിനോട്. പക്ഷെ ചിലത് പറയാതെ വയ്യ. കാരണം ഞാൻ ജനിച്ചതും വളർന്നതും ഒരു മലയോര മേഖലയിൽ ആണ്. ഞാൻ എന്റെ 25 വയസ്സ് വരെ ജീവിച്ച നാട്ടിൽ വൈദ്യുതി എത്തിയിരുന്നില്ല. കൃഷി മാത്രമായിരുന്നു അവിടെ താമസിച്ച എല്ലാവരുടെയും ആകെയുള്ള ഉപജീവനമാർഗം. ചേമ്പും, ചേനയും, കപ്പയും, വാഴയും, തെങ്ങും, കവുങ്ങും, റബ്ബറും, കശുമാവും എന്തിനു ഈ പറയുന്ന പൈൻ ആപ്പിൾ വരെ കൃഷി ചെയ്ത നാട്ടുകാർ. അവിടെ നിന്നു ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ആനയും പന്നിയും കാട്ടുപോത്തും ഒക്കെയുള്ള നിബിഡവനം. എനിക്കറിയാം അവിടെ ഒക്കെ സംഭവിച്ച കഥകൾ. അവിടെ താമസിച്ചവർ ആരും പണക്കാരായിരുന്നില്ല. സുഖവാസത്തിനു കാട്ടിൽ വന്നു കള്ളും കുടിച്ചു അടിച്ചു പൊളിക്കാൻ വന്ന ന്യൂ ജൻ പിള്ളേരും ആയിരുന്നില്ല. ജീവിക്കാൻ നിവൃത്തി ഇല്ലാതെ, സ്വന്തം കുടുംബത്തിന്റെ നിലനിൽപ്പിനു വേണ്ടി, അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കോട്ടയത്ത്‌ നിന്നും തൊടുപുഴയിൽ നിന്നും കൊല്ലത്തു നിന്നുമൊക്കെ മനക്കരുത്തിന്റെയും അദ്ധ്വാനിക്കാൻ ഉള്ള മനസ്സിന്റെയും മാത്രം പിൻബലത്തിൽ ജീവിക്കാൻ ആണോ മരിക്കാൻ ആണോ എന്നറിയാത്ത യാത്ര പുറപ്പെട്ടു, ചോര നീരാക്കി ഇവിടെ എത്തിയവർ. അതേ.. അവർ കാടുവെട്ടി തെളിച്ചും കാട്ടുമൃഗങ്ങളോട് പടപൊരുതിയും, മഹാമാരികളിലിൽ മരിച്ചു വീണും ഒക്കെ തന്നെയാണ് ഇന്നീ കാണുന്നതെല്ലാം നേടിയത്. ഇന്നത്തെ കൃഷി സ്ഥലങ്ങൾ എല്ലാം അങ്ങനെ വെട്ടി തെളിച്ചു തന്നെ ഉണ്ടായതാണ്. ഫ്ലാറ്റുകളിൽ ഇരുന്നു, ആന ചരിഞ്ഞതിൽ നെഞ്ചു പൊട്ടി പോസ്റ്റിടുന്ന, കവിത എഴുതുന്ന എല്ലാവരും ഒന്നു മനസ്സിലാക്കിക്കോ. നിങ്ങൾ മാർക്കറ്റിൽ പോയി മേടിച്ചു കൊണ്ടു വരുന്ന പല സാധനങ്ങളും ഇങ്ങനെ കാട്ടുപന്നിയെ തുരത്തിയും, കാട്ടാനയെ തടഞ്ഞു നിർത്തിയും പാവപ്പെട്ട കൃഷിക്കാർ ഉണ്ടാക്കിയ സാധനങ്ങൾ തന്നെയാണ്. അല്ലാതേ നിങ്ങൾ എന്തെങ്കിലും തിന്നുണ്ടെങ്കിൽ അത്‌ മാരകമായ വിഷം തളിച്ച് തമിഴനും തെലുങ്കനും ഉണ്ടാക്കി മലയാളിയുടെ അണ്ണാക്കിലോട്ടു തള്ളി തരുന്നത് മാത്രമേയുള്ളൂ. ഒന്നോ രണ്ടോ ദിവസങ്ങൾ കൂടി കഴിഞ്ഞാൽ കൊത്തിയെടുത്തു വിൽക്കാൻ കാത്തിരിക്കുന്ന വാഴക്കുല മൊത്തം ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ചവിട്ടി മെതിക്കപെട്ടു കിടക്കുന്ന കാഴ്ചകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ചങ്കു നീരാക്കി മൂപ്പെത്തിച്ച കപ്പ മുഴുവൻ പന്നി ഉഴുതു മറിച്ചു പോയ കാഴ്ച കണ്ടു തലയിൽ കൈവെച്ചു ഇരുന്നു പോയ പാവങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ചേനയും ചേമ്പും നശിച്ചു കിടക്കുന്നതു കണ്ടു കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന കർഷക കുടുംബത്തെ കണ്ടിട്ടുണ്ടോ നിങ്ങൾ. ഉണ്ടാകില്ല. പക്ഷെ ഞാൻ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടും ഉണ്ട് ആ വിഷമം. അത്‌ കൊണ്ടു തന്നെ എന്തോ ആനയെ അല്ലെങ്കിൽ പന്നിയെ ഓടിക്കാൻ കാലങ്ങളായി ചെയ്തു പോരുന്ന ഒരു മാർഗങ്ങളിൽ ഒന്നു മഹാ അപരാധം ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല. പാട്ട കൊട്ടിയും പടക്കം എറിഞ്ഞും കൊല വിളി നടത്തുന്ന കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പോയവരെ എനിക്കറിയാം. കാട്ടാന ചവിട്ടി കൊന്ന എന്റെ സുഹൃത്തുക്കളെയും ഓർമ്മയുണ്ട്. മലഞ്ചെരിവിലെ ഓലിയിൽ നിന്നു വെള്ളം തിരിച്ചു വിടാൻ പോയ ഒരു ചേട്ടൻ കാട്ടു പന്നിയുടെ തേറ്റ കൊണ്ടുള്ള കുത്ത് കിട്ടി മരിച്ചു കിടക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. ഇതിനു മുൻപും ഈ മണ്ണിൽ കാട്ടു പന്നിയെയും കാട്ടാനയെയും മറ്റു ജീവികളെയും കൊന്നിട്ടുണ്ട്. സ്വയരക്ഷക്കും മാംസത്തിനും വിനോദത്തിനുമൊക്കെ. പടക്കം വെച്ചത് നല്ലകാര്യം എന്നൊന്നും പറയുന്നില്ല. പക്ഷെ ആ വെച്ച ആൾ ഒരിക്കലും അത്‌ കടിക്കാൻ വരുന്നത് ഒരു ഗർഭിണിയായ ആന എന്നറിഞ്ഞില്ല എന്നത് കട്ടായം. തന്റെ കൃഷി സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം എന്നതും വ്യക്തം. അയാൾ നികുതി അടക്കുന്ന അയാളുടെ സ്ഥലം, അതിലെ കൃഷി സംരക്ഷിക്കുക എന്നത് അയാളുടെ ഉത്തരവാദിത്തം തന്നെയാണ്. നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെ ഒരു പാമ്പ് കടിക്കാൻ വന്നാൽ നിങ്ങൾ അതിനെ കൊല്ലില്ലേ? അപ്പോൾ പാമ്പിനെ കൊല്ലരുത് എന്ന നിയമം പാലിക്കാൻ മാറി നിൽക്കുമോ? അത്‌ പോലെ അയാൾ പൊന്നുപോലെ നോക്കി കാണുന്ന കൃഷി നശിപ്പിക്കാൻ വരുന്ന എന്തിനെയും അയാൾ തുരത്തും. അല്ലെങ്കിൽ കർഷകന്റെ സ്ഥലത്തിനും കൃഷിക്കും ജീവനുമൊക്കെ സംരക്ഷണം കൊടുക്കാൻ നികുതി മേടിക്കുന്ന അതാതു സർക്കാരിനും വനംവകുപ്പിനും സാധിക്കണം 10 രൂപയ്ക്കു വേണ്ടി മനുഷ്യനെ കൊല്ലുന്ന, ഒരു ആശയവ്യത്യാസത്തിന്റെ പേരിൽ എതിർകക്ഷിയിൽ പെട്ട സഹോദരനെ കൊല്ലുന്ന, മതത്തിന്റെ പേരിൽ വെട്ടാനും കൊല്ലാനും മടിക്കാത്ത, ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്ന് പറഞ്ഞു മധുമാരെ അടിച്ചു കൊല്ലുന്ന മലയാളിക്ക് അതിനെക്കാൾ ഒക്കെ പ്രശ്നം അറിയാതെ പറ്റിയ ഒരബദ്ധത്തിൽ ഒരാന ചരിഞ്ഞതാണ്. നാട്ടു പന്നിയെയും പശുവിനെയും കോഴിയേയും കൊല്ലാം. അത് ജീവനുകൾ അല്ലേ? കാട്ടു പന്നിയെയും കാട്ടു കോഴിയേയും പാമ്പിനെയും ഒന്നും കൊല്ലാൻ പാടില്ല. കാടു കാണാത്തവനും, കൃഷി ചെയ്യാത്തവനും, മണ്ണിൽ ഇറങ്ങാത്തവനുമൊക്കെ നെഞ്ചു പൊട്ടി പോസ്റ്റിടാൻ എളുപ്പം ആണ്. അനുഭവിക്കുന്നവനെ അതിന്റെ ദെണ്ണം അറിയൂ. കോഴിക്കാലും കടിച്ചു പറിച്ചു, മലയാളിയുടെ ധാർമ്മിക രോക്ഷം അണപൊട്ടട്ടെ സഹജീവികളെ കുറിച്ച് ഗദ്ഗധകണ്ഠരാകട്ടെ.. കാരണം മടിയിൽ വെച്ചു ഓമനിക്കാവുന്ന പട്ടികുഞ്ഞുങ്ങൾ ആണ്, കൂടെ കിടത്താൻ പറ്റുന്ന പൂച്ചക്കുഞ്ഞുങ്ങൾ ആണ് മൃഗങ്ങൾ എന്ന് ധരിച്ചു വെച്ചിരിക്കുന്ന നിങ്ങൾക്ക് അതിനെ കഴിയൂ. പുലിമുരുഗൻ എന്ന സിനിമയിൽ പുലിയെ കൊല്ലുന്ന നായകന് കൈയ്യടിച്ച മലയാളി തന്നെ ആനയെ കൊന്നതിനു കണ്ണു തുടക്കുന്നു. ആനക്കൊമ്പു ഷോകേസിൽ വെച്ചവർ തന്നെ സങ്കടം സഹിക്കാതെ പൊട്ടിതെറിക്കുന്ന അണപൊട്ടി ഒഴുകുന്ന ധാർമ്മിക രോക്ഷത്തെ ഒരു കുപ്പിയിൽ അടച്ചു വെച്ചു ഈ കൊറോണ കാലത്തു അടുത്ത വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് നോക്കൂ മലയാളീ.. Nb : ഈ പോസ്റ്റിന്റെ അർത്ഥം ആന ചരിഞ്ഞത് നന്നായി എന്നല്ല. അതിൽ വിഷമം ഉണ്ട്. പക്ഷെ അത്‌ ആണ് ഇത് വരെ കേരളത്തിൽ നടന്ന മഹാപരാധം എന്ന രീതിയിൽ ഉള്ള മലയാളിയുടെ ആർത്തനാദവും പ്രതിഷേധവും ആണ് മനസ്സിലാകാതെ പോകുന്നത്.
കുണ്ടപ്പൻ നായർ 2020-06-04 12:39:22
Whoever posted the above comment from social media did the right job. You said the truth.
Jacob samuel 2020-06-04 16:13:34
There is no way tou can justify the killing of animals. People encroached the forest area where animals lived peacefully. Everybody knows that these areas were encroached by by people illegally one time. Later political parties allowed farmers to own this place. Ofcourse the farmers have the right to keep those land and do their farming. At the same time you must protect your crops using strong fences. You cannot kill all the animals since you worked hard. The animals also have the same right to live their life. Weather it is wild boars or elephants.
മണി 2020-06-04 17:34:24
വൺ , ടൂ , ത്രീ .. ഓർക്കുമ്പോൾ ചിരിവരുന്നു അവരൊക്കെ അന്ന് ശ്വാസത്തിനായി വലിച്ച വലി . ആദ്യത്തേത് മാത്രമേ ഒറക്കം കെടുത്തുകയുള്ള പിന്നങ്ങോട്ട് കിടന്നാൽ ഉടനെ ഉറങ്ങും നേരം വെളുക്കുമ്പോൾ മന്ത്രി കസേരയിൽ ... പിന്നാണ് ഇത് .
josecheripuram 2020-06-05 07:52:47
We human are on the top of food chain,we encroach animal habitats,when no other choice animals come out in to human habitats.There will be unpleasant things happening,when human population explodes then comes survival of the powerful.Even this kind of cruelty happens between humans.In bible it's written that God gave power over everything he created to human.What else you need to abuse power.
Babukutty Daniel 2020-06-05 09:33:59
In Mumbai, people have a habit of slapping victims. I am sure that’s what you guys are doing now. Hypocrites, When will you open your eyes? ‘ Love thy animal’s irrespective of their size and beauty if thy love nature’
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക