ന്യൂയോർക്ക്: കാലാവധി കഴിഞ്ഞ ശേഷവും സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കാൻ നിലവിലുള്ള ഭരണഭരണസമിതിയെ അനവധിക്കില്ലെന്ന് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ മാമ്മൻ സി ജേക്കബ് അറിയിച്ചു . ആരുടേയും സ്വാർത്ഥ താല്പര്യങ്ങൾക്കു വിധേയമാകാൻ ബോർഡിന് കഴിയുകയില്ലെന്നും ഫൊക്കാനയുടെ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുക മാത്രമാണ് ട്രസ്റ്റീ ബോർഡ് ചെയ്യുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
രണ്ടു വർഷത്തെ അധികാരത്തിൽ കയറിയ ഇപ്പോഴത്തെ ഭരണ സമിതിയുടെ അധികാരം ഈ മാസം അവസാനത്തോടെ തീരുകയാണ്. അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് നേതൃത്വം എന്ത് അടിസ്ഥാനത്തിലാണ് ഒരു വർഷംകൂടി അധികാരത്തിൽ സ്വയം തുടരാൻ തീരുമാനിക്കുന്നത്? തികച്ചും ജനാതിപത്യ സ്വഭാവമുള്ള ഫൊക്കാനയിൽ ഏതെങ്കിലും ചില നേതാക്കന്മാരുടെ സ്വേച്ഛാധിപത്യപരമായ താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ താൻ നേതൃത്വം നൽകുന്ന ട്രസ്റ്റി ബോർഡിന് കഴിയുകയില്ലെന്നും ചെയർമാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉറച്ച തീരുമാനമാണ് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റിസ് കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരുടെയും ചട്ടുകമായി പ്രവർത്തിക്കാൻ ബോർഡിന് താൽപര്യമില്ല.മുൻകൂട്ടി തീരുമാനിച്ച പ്രകാരം കുറ്റമറ്റ രീതിയിൽ തെരെഞ്ഞടുപ്പ് നടത്താൻ സ്വതന്ത്ര അധികാരമുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. 2020-2022 വർഷത്തെ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രക്രീയകൾ അവർ ആരംഭിച്ചുകഴിഞ്ഞു. അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചില സ്ഥാനാർത്ഥികൾ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. കോവിഡ് 19 കാരണം പതിവ് തെരെഞ്ഞെടുപ്പിനേക്കാൾ വൈകി സെപ്തംബര് 9നു തെരെഞ്ഞെടുപ്പ് നടത്താൻ വിജ്ഞ്ജാപനവും ഇറക്കി.അതിനിടെ,തങ്ങൾ ഒരു വർഷത്തേക്ക് കൂടി അധികാരത്തിൽ തുടരുമെന്ന് പറഞ്ഞു പരസ്യപ്രസ്താവനകൾ നടത്തി അംഗസംഘടനകൾക്കിടയിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നവർ സ്വയം അപഹാസ്യരാകുകയാണ് ചെയ്യന്നത്.
ഫൊക്കാന പ്രസിഡണ്ട് ഫൊക്കാനയുടെ സിഇഒകൂടിയാണെന്ന പത്ര പ്രസ്താവന കണ്ടു. ഫൊക്കാനയുടെ സി.ഇ.ഓ ആകാൻ ഫൊക്കാനയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയ വിവരം ഞങ്ങളറിഞ്ഞില്ല. ഫൊക്കാനയുടെ ഉടമസ്ഥാവകാശം പ്രസിഡണ്ട് മാധവൻ നായർക്കാണെന്നു തോന്നിപ്പിക്കും വിധം തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടായിരിക്കും ഒരു വർഷം കൂടി അധികാരത്തിൽ തുടരാമെന്ന് അവർ സ്വയം തീരുമാനിച്ചത്.
38 വര്ഷത്തെ പരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ ഭരണഘടനയുടെ അഖണ്ഡത കാത്തു സൂക്ഷിക്കുക ബോർഡിന്റെ കർത്തവ്യമാണ്. ഇവിടെ അധികാരത്തർക്കമൊന്നുമില്ല. മുഴുവൻ അംഗസംഘടനകളുടെയും അവകാശങ്ങൾ കാത്തുസൂക്ഷിക്കാൻ ട്രസ്റ്റി ബോർഡ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്ലാ അംഗസംഘടനകളുടെയും അറിവും സമ്മതവും കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.അതിൽ യാതൊരു മാറ്റവുമുണ്ടാകില്ല. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തെരെഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ബോർഡിന്റെ ഉപദേശം സ്വീകരിച്ചാണ് അവർ തെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.
അവരുടെ പ്രവർത്തനങ്ങളിൽ കൈകടത്താൻ ബോർഡ് ഉദ്ദേശിക്കുന്നില്ല.
കഴിഞ്ഞ രണ്ടു വർഷമായി ഒരു കാര്യത്തിലും ഐക്യമില്ലാതെ പരസ്പരം കലഹിച്ചുകൊണ്ടിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പല പടലപ്പിണക്കങ്ങളും പരിഹരിച്ചു രമ്യപ്പെടുത്തിയത് ബോർഡ് ഇടപെട്ടതുകൊണ്ടാണ്. പ്രസിഡണ്ടുമായി സെക്രട്ടറിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമൊക്കെ പലപ്പോഴായി ഉണ്ടായ പടലപ്പിണക്കങ്ങളും അഭിപ്രായ ഭിന്നതയും പറഞ്ഞു പരിഹരിച്ചത് ബോർഡ് ഇടപെട്ടിട്ടാണ്. ഒരോ തവണ വഴക്കുണ്ടാക്കുമ്പോഴും ഇവരെയൊക്കെ സസ്പെൻഡ് ചെയ്യണമെന്ന കർശന നിലപാടായിരുന്നു പ്രസിഡണ്ട് സ്വീകരിച്ചിരുന്നത്. സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് പലതവണ ബോർഡിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്ന പ്രസിഡണ്ട് കഴിഞ്ഞ മാസംകൂടി ഇക്കാര്യം ആവശ്യപ്പെട്ട് ബോർഡിന് മേൽ സമ്മർദ്ദം ചെലുത്തിയതാണ്. എന്നാൽ ഇക്കുറിയും പ്രശ്നം രമ്യമായി പരിഹരിച്ചു.
തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പെട്ടെന്ന് പരസ്പരം തമ്മിലടിച്ചവർ ഒറ്റക്കെട്ടായി നിന്ന് ഒരു വർഷത്തേക്ക് കൂടി അധികാരം നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡണ്ട് മാധവൻ നായർ ശിപാർശ നൽകി. കൊറോണ വൈറസ് കാരണം മൂന്ന് മാസം പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞായിരുന്നു ഒരു വര്ഷത്തേക്കുകൂടി അധികാരം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്.അല്ലാതെ കൊറോണ വൈറസ് മൂലമുള്ള സുരക്ഷ ഭീഷണി കൊണ്ടൊന്നുമല്ല.
കഴിഞ്ഞ മൂന്ന് മാസം ഫൊക്കാനയിൽ പ്രവർത്തനം നിർജീവമായിരുന്നില്ല. വിർച്വൽ മീറ്റിംഗുകൾ വഴി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പല പ്രമുഖരെയും നമ്മുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഫൊക്കാനയിൽ കഴിവുള്ള നിരവധി നേതാക്കന്മാർ അടുത്ത അവസരത്തിനായി കാത്തു നിൽപ്പുണ്ട്. എക്കാലവും തങ്ങൾ തന്നെ അധികാരത്തിൽ തുടരുമെന്നത് ചിലരുടെ ദുർവാശി മാത്രമാണ്. പ്രസ്ഥാനത്തോട് കൂറുള്ളവർ ആരും അധികാരത്തിൽ കടിച്ചു താങ്ങാറില്ല.
തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും . അവർ സ്വയം മലർന്നു കിടന്നു തപ്പുകയാണ് ചെയ്യുന്നത്. ഫെഡറൽ സംവിധാനമായ അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് പോലും മാറ്റി വയ്ക്കാൻ തയാറാകാത്തപ്പോൾ ഫൊക്കാനയുടെ തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ല. കൺവെൻഷൻ നടത്താൻ സമയം നീട്ടിനൽകണമെന്ന പ്രസിഡണ്ടിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അഭ്യർത്ഥന അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ അവർക്ക് ഒരു വര്ഷം കൂടി അധികാരത്തിൽ തുടരണമെന്ന് ദുർവാശിയാണ്. ഭൂരിപക്ഷ അംഗസംഘടനകൾക്കും തെരെഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടത്തണമെന്ന അഭിപ്രായം തന്നെയാണ്.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ തെരെഞ്ഞെടുപ്പ് മാറ്റി വെയ്ക്കുമെന്നും അധികാരം ഒരു വര്ഷം കൂടി നീട്ടികൊടുക്കുമെന്നും കരുതന്നവർ അതിൽനിന്നും പിന്തുടരണം. ബോർഡ് ഏറെ ചർച്ച ചെയ്ത് എടുത്ത തീരുമാനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല. ചെയർമാൻ വ്യക്തമാക്കി. ഏതു തർക്കങ്ങളും അനുരഞ്ജനചർച്ചയിലൂടെ പരിഹരിക്കാൻ ബോർഡ് പ്രതിഞ്ജാബദ്ധരാണ്.